District News
മംഗലംഡാം: കടപ്പാറക്കടുത്ത് വനത്തിനകത്തെ തളികക്കല്ല് ആദിവാസി ഉന്നതിയിലേക്കുള്ള റോഡിൽ മരം തള്ളിയിട്ട് കാട്ടാന ആദിവാസികളുടെ വഴിമുടക്കി. ഇന്നലെ പുലർച്ചെയാണ് സംഭവം.
രാവിലെ ഉന്നതിയിൽ നിന്നും കടപ്പാറ ഗവ. എൽപി സ്കൂളിലേക്കുള്ള വിദ്യാർഥികളെ എടുക്കാനായി വിദ്യാവാഹിനി പദ്ധതി പ്രകാരമുള്ള ജീപ്പുമായി പോകുമ്പോഴാണ് റോഡിനു കുറുകെ മരം വീണ് കിടക്കുന്നതു കണ്ടത്. സമീപത്ത് ആനപ്പിണ്ടവും ആനയുടെ കാൽപ്പാടുകളുമുണ്ടായിരുന്നതായി ജീപ്പ് ഡ്രൈവർ രതീഷ് പറഞ്ഞു.
പ്രത്യേക പഴമുണ്ടാകുന്ന മരമാണിത്. താഴെ വീഴുന്ന പഴം തിന്നാൻ ആനകൾ എത്താറുണ്ട്. പഴത്തിനായി മരം തള്ളിയിട്ടാതാകുമെന്നാണ് കരുതുന്നത്.
ഡ്രൈവർ രതീഷ് തന്നെ മരത്തിന്റെ കൊമ്പുകൾ വെട്ടിമാറ്റിയാണ് ജീപ്പുമായി തളികക്കല്ലിൽ പോയി കുട്ടികളെ സ്കൂളിലെത്തിച്ചത്. ഉന്നതി വഴിയിൽ പോത്തംതോട് ഭാഗത്ത് സ്ഥിരമായി ആനയുണ്ടെന്നു ഉന്നതി മൂപ്പൻ നാരായണൻ പറഞ്ഞു.
ഇതുമൂലം അത്യാവശ്യത്തിന് രാത്രി കാലങ്ങളിലുള്ള യാത്ര ഭീതിജനകമാണ്. വനത്തിലൂടെയും മറ്റും അഞ്ചുകിലോമീറ്റർ യാത്രചെയ്ത് കടപ്പാറയിലെത്തി അവിടെ നിന്നും 12 കിലോമീറ്റർ പിന്നിട്ട് മംഗലംഡാമിലെത്തി വേണം ആദിവാസികൾക്കു മറ്റു സ്ഥലങ്ങളിലേക്കു പോകാൻ.
District News
പടിഞ്ഞാറത്തറ: ചുരത്തിൽ അനുദിനം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ സമയക്രമം നിശ്ചയിക്കണമെന്ന് പൂഴിത്തോട്-പടിഞ്ഞാറത്തറ ജനകീയ കർമ സമിതിയുടെ വാരാന്ത്യ യോഗം ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം സമരം ശക്തമാക്കും. താമരശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും നിർമാണ പ്രവൃത്തികളും ഒരു വശത്ത് മനുഷ്യനെ ശ്വാസം മുട്ടിക്കുന്പോൾ മറുവശത്ത് വീതിക്കുറഞ്ഞ ഇടങ്ങളിൽ വാഹനങ്ങൾ കേടാകുന്നതും മരങ്ങളും മണ്ണും റോഡിലേക്ക് പതിക്കുന്നതും നിത്യ സംഭവമായി മാറുന്നു.
യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രാഥമിക ഡിപിആർന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചക്കിട്ടപ്പാറ, പടിഞ്ഞാറത്തറ പഞ്ചായത്തുകൾ മുൻകൈയ്യെടുത്ത് ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഈ വിഷയത്തിൽ അടിയന്തര ഫയൽ നീക്കമാണ് ചെയ്യേണ്ടത്. മന്ത്രി ടി. സിദ്ദിഖിന്റെ ഈ വിഷയത്തിലുള്ള ഇടപ്പെടലും പേപ്പറുകൾ പഠിക്കാൻ കാണിക്കുന്ന ജാഗ്രതയും ശ്ലാഘനീയമാണ്.
മുൻ സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർമാർ ഇതുവരെ പാത സന്ദർശിക്കുകയോ സമരസമിതിയെ കേൾക്കുകയോ ചെയ്തിട്ടില്ല. വിഷയത്തിൽ പ്രമേയം പാസാക്കി പിന്തുണ അറിയിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ, തരുവണ യൂണിറ്റുകൾ, തരിയോട് ഫൊറോനാ വൈദിക സമ്മേളനം എന്നിവയ്ക്ക് യോഗം നന്ദി രേഖപ്പെടുത്തി. റിലേസമരം ഇതിനകം 1260 ദിവസം പിന്നിട്ടു. സാജൻ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. കമൽ ജോസഫ് വിഷയാവതരണം നടത്തി. സി.കെ. ആലിക്കുട്ടി, ബെന്നി മാണിക്കത്ത്, നാസർ കൈപ്രവൻ, ഉലഹന്നാൻ പട്ടർമഠം, യു.സി. ഹുസൈൻ, തങ്കച്ചൻ നടക്കൽ, സി.കെ. നാസർ, വി.എസ്. വിശ്വനാഥൻ, അസീസ് കളത്തിൽ, ബെന്നി കുറുമണി എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: എറണാകുളം തേവര പാലത്തില്‍ അപകടത്തില്‍പ്പെട്ട ടിപ്പര്‍ ലോറി റോഡിലേക്ക് വലിച്ചു കയറ്റി. രണ്ടു ക്രെയ്നുകള്‍ ഉപയോഗിച്ച് ഇരു ഭാഗത്തു നിന്നും വലിച്ചാണ് ലോറി റോഡിലേക്ക് വലിച്ചു കയറ്റിയത്. ആദ്യ ശ്രമത്തില്‍ പരാജപ്പെട്ടെങ്കിലും പിന്നീട് ഡബിള്‍ റോപ്പ് ഉപയോഗിച്ചാണ് ലോറി വലിച്ചു കയറ്റിയത്.
പാലത്തിലെ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ച ശേഷമാണ് ലോറി ഉയര്‍ത്തിയെടുത്തത്. ലോറി റോഡിലേക്ക് മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. പാലത്തില്‍ നിന്നും ലോറി ഇനി അപ്രോച്ച് റോഡിലേക്ക് മാറ്റും. പാലത്തിന്റെ കൈവരി തകര്‍ത്ത ലോറി മൂന്നു മണിക്കൂറായി പാലത്തില്‍ തൂങ്ങിക്കിടക്കുകയായിരുന്നു.
കായലിലേക്ക് പതിക്കാതെ ലോറി കൈവരിയില്‍ തന്നെ തങ്ങി നില്‍ക്കുകയായിരുന്നു. അമിത വേഗത്തില്‍ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് ടിപ്പര്‍ ലോറി അപകടത്തില്‍ പെട്ടത് എന്നാണ് വര്‍ക്കല സ്വദേശിയായ ലോറി ഡ്രൈവര്‍ സുനില്‍ കുമാര്‍ പറഞ്ഞത്.
ലോറി അപകടത്തില്‍ പെട്ടപ്പോള്‍ തന്നെ പുറത്തേക്ക് ചാടിയ സുനില്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് പോയ കോര്പ്പറേഷന് മാലിന്യങ്ങള്‍ നീക്കുന്ന കരാര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. വിന്‍സെന്റ് എന്ന വ്യ ക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം.
District News
മഞ്ചേരി: നഗരത്തിലെ നിലന്പൂർ റോഡിൽ എളങ്കൂർ റോഡ് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി അഡ്വ. എം. റഹ്മത്തുള്ള എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം തയാറാക്കിയ 25 ലക്ഷം രൂപയുടെ പ്രവൃത്തി അടിയന്തരമായി ആരംഭിക്കാൻ എംഎൽഎ നിർദേശം നൽകി.
ഇവിടെ 300 മീറ്റർ നീളത്തിൽ ഡ്രൈനേജ് നിർമിക്കും. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനായി വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.
എളങ്കൂർ റോഡ് ജംഗ്ഷനിൽ രണ്ടിടങ്ങളിലായി വെള്ളം കെട്ടിനിൽക്കുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ശക്തമായ മഴയിൽ വെള്ളം ഒഴുകി പോകാൻ സംവിധാനം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. പലപ്പോഴും ഗതാഗതക്കുരുക്കിനും ഇത് കാരണമായിരുന്നു. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. ജലീൽ മരത്താണി, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ.എ. സലാം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ജയൻ, ഷിറാജ്, സിനി, ഫസീഹ, വിനീത്, തൃക്കലങ്ങോട് വില്ലേജ് ഓഫീസർ ഗോപകുമാർ, ജയപ്രകാശ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.
District News
കാഞ്ഞങ്ങാട്: കനത്ത മഴയില്‍ മതില് പൂര്‍ണമായും തകര്‍ന്ന് റോഡിലേക്ക് വീണു. വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ഓടെ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ക്രൈസ്റ്റ് സിഎസ്ഐ പള്ളിയുടെ മതിലാണ് തകര്‍ന്നുവീണത്. ഇതിനുസമീപമാണ് യുബിഎംസി എഎല്‍പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
അപകടസമയത്ത് റോഡില്‍ ആരും ഉണ്ടായിരുന്നില്ല. സ്കൂള്‍വിട്ട സമയത്താണ് അപകടമുണ്ടായിരുന്നതെങ്കില് വലിയ ദുരന്തം സംഭവിക്കുമായിരുന്നു. റോഡ് പൂര്‍ണമായും കല്ലും മണ്ണും കൊണ്ട് മൂടിയ നിലയിലാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. 30 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ ഉയരത്തിലും ചെങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മിച്ച മതിലാണ് തകര്‍ന്നത്. സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് കല്ല് പതിച്ച് കേടുപാടുണ്ടായിട്ടുണ്ട്. മഴയെതുടര്‍ന്ന് മണ്ണ് ദുര്‍ബലമായതാകാം മതില് തകര്‍ന്നുവീഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
District News
തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാത അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈവേ പുനര്‍നിര്‍മാണ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഫാ.ജോസ് കിഴക്കേല്‍, വൈസ് ചെയര്മാന് എം.ജെ.ജോണ്‍ മാറാടികുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് ഗവ.ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന് നിവേദനം നല്കി.
പാതയുടെ അലൈന്മെന്റില് ഉള്‍പ്പെടുന്നതും കോട്ടറോഡെന്ന് മുന്‍ റവന്യു റിക്കാര്‍ഡില്‍ രേഖപ്പെടുത്തിയതുമായ മൂവാറ്റുപുഴ മുതല്‍ പെരുമാങ്കണ്ടം വരെ 16 കിലോമീറ്റര്‍ ദൂരം ജര്‍മന്‍ സാമ്പത്തിക സഹായത്തോടെ ബിഎംബസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു.
നേര്‍രേഖയില്‍ വരുന്നതും തേനിയില്‍ അവസാനിക്കുന്നതുമായ ഈ പാതയ്ക്ക് 185 കിലോമീറ്റര്‍ ദൂരമാണുള്ളത്. എറണാകുളം ജില്ലയില്‍ 15 കിലോമീറ്ററും ഇടുക്കിജില്ലയില്‍ 140 കിലോമീറ്ററും തമിഴ്നാട്ടില്‍ 30 കിലോമീറ്ററുമാണുള്ളത്. പുറമ്പോക്ക് കൈവശം വച്ചിരിക്കുന്ന കുമാരമംഗലം വില്ലേജിലെ 14 പേരും കോടിക്കുളം വില്ലേജിലെ 10 പേരും സറണ്ടര്‍ നല്‍കിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഹൈവേയ്ക്ക് ആവശ്യമായ തുക ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും അപു ജോണ്‍ ജോസഫ് നിവേദക സംഘത്തെ അറിയിച്ചു.
National
ബംഗളൂരു: ബംഗളൂരുവിലെ നെലമംഗലയിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ബിഹാർ സ്വദേശി സഞ്ജയാണ് ഭാര്യ സോണാലിയെ കൊല്ലാൻ ശ്രമിച്ചത്. തക്കസമയത്ത് നാട്ടുകാർ ഇടപെട്ടതിനെ തുടർന്നാണ് സോണാലി രക്ഷപ്പെട്ടത്.
സോണാലി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ സഞ്ജയ് യുവതിയെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇയാൾ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സോണാലിയുടെ കഴുത്തറക്കാൻ ശ്രമിച്ചു. സംഭവം കണ്ട് നിന്ന നാട്ടുകാർ ഇയാളെ തടഞ്ഞ് സോണാലിയെ രക്ഷിച്ചു.
ദമ്പതികൾക്കിടയിലുള്ള കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. സഞ്ജയുടെയും സോണാലിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷമാണ് ഇരുവരും ബംഗളൂരുവിലേയ്ക്ക് താമസം മാറിയത്.
സഞ്ജയ് വീട്ടിൽ മദ്യപിച്ചെത്തുന്നതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതേ തുടർന്ന് സഞ്ജയ്ക്കൊപ്പം കഴിയാൻ സോണാലി വിസമ്മതിച്ചിരുന്നു. ഇതിലുള്ള പകയാണ് വധശ്രമത്തിലേയ്ക്ക് എത്തിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സഞ്ജയെ കസ്റ്റഡിയിലെടുത്തെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ പറഞ്ഞു.
District News
മുണ്ടക്കയം ഈസ്റ്റ്: കൊല്ലം-തേനി ദേശീയപാതയിൽ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനും ഇടയിൽ വാഹനാപകടങ്ങൾ പെരുകുന്നു. ഇടുങ്ങിയ റോഡിൽ വാഹനപ്പെരുപ്പം രൂക്ഷമായതോടെയാണ് അപകടങ്ങൾ തുടർക്കഥയായത്.
കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള ദേശീയപാതയിൽ രണ്ടുമാസത്തിനിടെ നിരവധി അപകടങ്ങളാണ് സംഭവിച്ചത്. മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗത്താണ് ഏറ്റവും അധികം അപകടവളവുകൾ നിലനിൽക്കുന്നത്. ഇവിടങ്ങളിൽ അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നുണ്ട്.
ഇന്നലെ പെരുവന്താനത്തിന് സമീപം ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായതാണ് ഒടുവിലത്തെ സംഭവം. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റില്ലെങ്കിലും വാഹനങ്ങൾക്ക് സാരമായ കേടുപാട് സംഭവിച്ചു. മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നാലെ വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. പെരുവന്താനം പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള റോഡ് കുത്തിറക്കവും കൊടുംവളവും നിറഞ്ഞതാണ്. അവധിക്കാലംകൂടിയായതോടെ വാഗമൺ, പാഞ്ചാലിമേട്, തേക്കടി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
എന്നാൽ പഴയ കെകെ റോഡ് ദേശീയപാതയായി നാമകരണം ചെയ്തതല്ലാതെ റോഡിന്റെ വീതി കൂട്ടുകയോ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയോ ചെയ്തിട്ടില്ല.
പതിറ്റാണ്ടുകൾക്ക് മുമ്പ് നവീകരിച്ച റോഡിന്റെ വീതി കൂട്ടുകയോ വളവുകൾ നിവർത്തുകയോ ചെയ്യാത്തതുമൂലം അപകടങ്ങൾ വർധിക്കുകയാണ്. മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെ ദേശീയപാതയിൽ കൊടികുത്തി, പെരുവന്താനം, അമലഗിരി, പുല്ലുപാറ, കടുവാപ്പാറ, മുറിഞ്ഞപുഴ വളഞ്ഞാങ്ങാനം, കുട്ടിക്കാനം വരെയുള്ള പ്രദേശത്തെ റോഡിലെ വളവുകളിലാണ് അപകടങ്ങൾ പതിയിരിക്കുന്നത്.
Kerala
മുംബൈ: പൂനെയിൽ യുവതിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. നഗരത്തിലെ ചക്കാൻ പ്രദേശത്ത് പുലർച്ചെ 2:15 ഓടെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ശോഭ വാഗ്മറെ(32) ആണ് കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ ഏഴോളം നായ്ക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നായ്ക്കളെ ഇവർ അകറ്റാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. രക്തസ്രാവമാണ് മരണകാരണം.
ആദ്യം കൊലപാതകമാണെന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തെരുവ് നായ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞു.
District News
നെന്മാറ: തകർന്നുതരിപ്പണമായ നെന്മാറ -ഒലിപ്പാറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ദേശീയ പണിമുടക്കിനെതുടർന്ന് തടസപ്പെടില്ലെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. വിവിധ തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചകൾക്കുപിന്നാലെയാണ് ഈ ഉറപ്പ് ലഭിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
റോഡിന്റെ ദയനീയാവസ്ഥക്കെതിരേ നെന്മാറ - ഒലിപ്പാറ റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയപ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
തുടർന്ന് കെ. ബാബു എംഎൽഎയുടെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരിപ്പുസമരവും നടന്നു. സമരത്തെതുടർന്ന് കോൺട്രാക്ടർ ഘട്ടംഘട്ടമായി പണി പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.മൂന്നുവർഷം മുൻപ് ആരംഭിച്ച 10.8 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ നവീകരണം ഇതുവരെ പൂർത്തിയായിട്ടില്ല.
അഞ്ചരമീറ്റർ വീതിയിൽ ടാറിംഗ് നടത്തേണ്ട റോഡിൽ ഇപ്പോൾ തിരുവഴിയാട് മുതൽ പട്ടുകാട് വരെയുള്ള ഭാഗങ്ങളിൽ പ്രാരംഭപ്രവർത്തനങ്ങളാണ് നടക്കുന്നത്.
കരിങ്കുളം കെഎസ്ഇബി ഓഫീസിന് സമീപമുള്ള ആൽമരം നീക്കം ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.ഷെഡ്യൂൾ പ്രകാരം പണി പൂർത്തിയാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും സഹകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി അഭ്യർഥിച്ചു.
District News
കുണ്ടറ : കൊല്ലം തിരുമംഗലം ദേശീയപാതയിൽ കേരളപുരം സെന്റ് വിൻസന്റ് സ്കൂൾ ജംഗ്ഷനിൽ നിൽക്കുന്ന മരം അപകട ഭീഷണി ഉയർത്തുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ മരം നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളിനും അനേകം വിശ്വാസികൾ വന്നുചേരുന്ന പള്ളിക്കും എതിർവശത്താണ് നിൽ ക്കുന്നത്.
ബസുകൾ ലോറികൾ എന്നിവ പോകുമ്പോൾ ശിഖരങ്ങൾ ഒടിഞ്ഞു വീണ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡിലേക്ക് വീണ ശിഖരങ്ങളിൽ നിന്ന് അപകടം പറ്റാതെ ഇരുചക്ര വാഹന യാത്രികർ തല നാരിഴക്ക് രക്ഷപെട്ട നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുണ്ട്.
മഴക്കാലത്ത് ഈ മരം കാറ്റിൽ ആടിയുലയുന്നത് ആരെയും ഭയപ്പെടുത്തും. കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ഉയരമുള്ള വാഹനങ്ങൾക്ക് മരത്തിൽ തട്ടാതെ പോകാൻ കഴിയില്ല. റോഡിലേക്ക് ചാഞ്ഞു ഏതു സമയവും നിലപൊത്താമെന്ന അവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
ചങ്ങനാശേരി: പൊടി തിന്നു മടുത്തു. ഇനി സഹിക്കാനാവില്ല. വ്യാപാരികളും ഓട്ടോ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. തെങ്ങണ ജംഗ്ഷനിലാണ് പ്രതിഷേധം നടന്നത്.
ജല്‍ ജീവന് പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ കുറേക്കാലങ്ങളായി കുഴിച്ച റോഡ് പൂര്‍വസ്ഥിതിയില്‍ എത്തിക്കാതെ വീണ്ടും കുഴിച്ചതുമൂലം പൊടിശല്യം വ്യാപാരികളെയും ഓട്ടോതൊഴിലാളികളെയും ഹോട്ടല്‍ ഉള്‍പ്പെടെ സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്.
പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡ് ടാറോ, കോണ്‍ക്രീറ്റോ ചെയ്തു പൂര്വസ്ഥിതിയിലെത്തിക്കാത്തതുമൂലം മെറ്റല്‍ തെറിച്ചും പൊടിപടലം അടിച്ചുകയറിയും വ്യാപാര സ്ഥാപനങ്ങളും റോഡില്‍ പാര്‍ക്ക് ചെയ്ത് ഓടുന്ന ഓട്ടോ ടാക്സികളും ജൗളി വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ തുടങ്ങിയവരും ദുരിതമനുഭവിക്കുന്നതായി ദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തെങ്ങണ ജംഗ്ഷനില്‍ കഴിഞ്ഞദിവസം റോഡ് മുറിച്ച് പൈപ്പ് സ്ഥാപിച്ച ഭാഗത്തിട്ടിരിക്കുന്ന മെറ്റല്‍ വേഗതയിലെത്തുന്ന വാഹനങ്ങളുടെ ടയറില്‍ തട്ടി തെറിച്ച് കാല്‍നടക്കാരുടെയും ഇരുചക്രവാഹന സഞ്ചാരികളുടെയും ദേഹത്തു പതിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
District News
ഒറ്റപ്പാലം: റോഡപകടങ്ങൾ പെരുകുന്ന പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയിൽ ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന. ഒറ്റപ്പാലം മുതൽ പത്തിരിപ്പാല വരെയുള്ള പ്രദേശത്താണ് ഏറ്റവുമധികം റോഡപകടങ്ങൾ നടക്കുന്നതെന്ന സാഹചര്യം മുൻനിർത്തിയാണ് പഠനവുമായി മോട്ടോർ വാഹന വകുപ്പും പാലക്കാട് ഐഐടി ഓഫീസർമാരും റോഡിൽ പരിശോധന നടത്തിയത്. അധികൃതർ പൊതുജനങ്ങളുമായും ജീവൻ രക്ഷാപ്രവർത്തകരുമായും ആശയ വിനിമയം നടത്തി.
പഠനങ്ങളുടെ അടിസ്ഥാനത്തിൽ പാതയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. പത്തിരിപ്പാല മുതൽ കുളപ്പുള്ളിവരെയാവും ക്രമീകരണം.
ഇതിന്റെ ഭാഗമായി സ്ഥിരം അപകടകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ സീബ്രാവരകൾക്ക് പുറമേ നടപ്പിലാക്കേണ്ട നടപടികളും തുടർന്നുണ്ടാവും. പത്തിരിപ്പാല, ലക്കിടി, ഒറ്റപ്പാലം ടൗൺ, കണ്ണിയംപുറം, വാണിയംകുളം തുടങ്ങി ഇരുപതിലേറെ സ്ഥലങ്ങളിലാണ് ഇപ്പോൾ സീബ്രാവരകൾ ഏർപ്പെടുത്തിയിട്ടുള്ളത്.
ഇനി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുന്നുണ്ട്. ഇതുകൂടാതെ റിഫ്ലക്ടർ സ്റ്റഡുകൾ സ്ഥാപിക്കൽ, റംബിൾ സ്ട്രിപ്പ് ഇടൽ, സൗകര്യമുള്ള സ്ഥലങ്ങളിൽ ബസ് ബേ വരയ്ക്കൽ, വശങ്ങളിൽ ലൈനുകൾ വരയ്ക്കൽ തുടങ്ങിയവയുമുണ്ടാവും.കൂനത്തറ പാതിപ്പാറ വരെയാണ് ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നത്. കുളപ്പുള്ളി ഭാഗത്തെ പണി പൂർത്തിയാകുന്നതോടെ അവിടെയും സുരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കും.
സിഗ്നലുകൾ സ്ഥാപിക്കാനുള്ള നടപടികളും ഉടൻ തുടങ്ങും. പൊതുമരാമത്ത് വകുപ്പിന്റെ ഏകദേശം 32 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
District News
എരുമേലി: റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള നിർമാണങ്ങൾ കനകപ്പലം മുതൽ മുക്കട വരെ എരുമേലി - റാന്നി റോഡിൽ തുടങ്ങി. എരുമേലി ടൗൺ റോഡിൽ പോലീസ് സ്റ്റേഷൻ കെഎസ്ഇബി ജംഗ്ഷനിൽ വെള്ളക്കെട്ട് പരിഹാര നിർമാണങ്ങളും ആരംഭിച്ചു. ഇവിടെ റോഡിന്റെ വശത്തുള്ള ഓടകളിലെ സ്ലാബുകൾ ഇളക്കിമാറ്റിയാണ് ഓടകളിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കി നവീകരണം നടത്തുന്നതെന്ന് മരാമത്ത് അധികൃതർ അറിയിച്ചു.
പോലീസ് സ്റ്റേഷൻപടി മുതൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് വരെയാണ് ഓടയിൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള നിർമാണങ്ങൾ നടത്തുന്നത്. പോലീസ് സ്റ്റേഷൻപടിയിലെ കലുങ്ക് വഴി റോഡിന് എതിർവശത്ത് വലിയ തോട്ടിലാണ് ഓട എത്തുന്നത്. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ ഓടയിൽ കെട്ടിക്കിടന്നാണ് റോഡിൽ വെള്ളക്കെട്ടായി മാറിയിരുന്നത്.
എരുമേലി-റാന്നി റോഡിൽ കനകപ്പലം മുതൽ മുക്കട വരെയുള്ള എരുമേലി പൊതുരാമത്ത് സെക്ഷൻ പരിധിയിൽ റോഡിന്റെ വശങ്ങൾ വനത്തിനോട് ചേർന്നാണ്.
വിജനമായ വനപാതയായ ഇവിടെ മഴക്കാലത്ത് കാടുകൾ നിറഞ്ഞ നിലയിലാണ് റോഡിന്റെ വശങ്ങൾ. ഇവിടം തെളിച്ച് കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് ആരംഭിച്ചത്.
District News
ചിറക്കടവ്: മന്ദിരം പേരൂർകവല 19ാം മൈൽ റോഡിൽ വഴി തടസപ്പെടുത്തി തടി ഇറക്കുന്നതും കയറ്റുന്നതും പതിവായതായി പരാതി. നാട്ടുകാർക്ക് സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുകയാണെന്ന് മന്ദിരം റസിഡന്റ്സ് അസോസിയേഷൻ പരാതിപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ നിന്ന് പിക്കപ്പ് വാനുകളിൽ തടി ഇവിടെയെത്തിച്ച് ഇറക്കിയിടുകയാണ്. പിന്നീട് ലോറികളിലേക്ക് കയറ്റുന്നതും റോഡിലിട്ടാണ്.
20ാം മൈലിലേക്ക് തിരിയുന്ന നെല്ലിമൂട് കവലയിൽ ലോറി നിർത്തിയിട്ട് റോഡിലാകെ തടി നിരത്തിയിട്ടാണ് ലോഡിംഗ്. ഇവരുടെ ജോലി തീരുംവരെ ഇതുവഴി ഗതാഗതം തടസപ്പെടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
Kerala
കൽപ്പറ്റ: സുൽത്താൻബത്തേരി - പാട്ടവയൽ റോഡിൽ കടുവയിറങ്ങി. കഴിഞ്ഞദിവസം രാത്രി റോഡിലൂടെ കടുവ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ കാർ യാത്രക്കാരൻ പകർത്തിയിരുന്നു.
തൊട്ടടുത്ത വനത്തിൽ നിന്നാണ് കടുവയെത്തിയതെന്നാണ് സൂചന. നൂൽപ്പുഴയ്ക്കും മുണ്ടക്കൊല്ലിക്കും ഇടയിലുള്ള ആനപ്പാലത്തിനു സമീപമാണ് കടുവയെ കണ്ടത്. ഇതോടെ വനംവകുപ്പ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
Kerala
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചുകയറി. ആർക്കും പരിക്കില്ല. ദേശീയ പാതയിൽ അമ്പലപ്പുഴ ജംഗ്ഷന് സമീപം തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.
റോഡരികിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച കാറിന്റെ മുൻഭാഗത്തെ ടയർ അപകടത്തെത്തുടർന്ന് പൊട്ടി. കാറിന്റെ മുൻഭാഗം തകർന്നു. കാർ യാത്രക്കാരായ രണ്ട് പേരും പരിക്കുകളില്ലാതെ രക്ഷപെട്ടു.അമ്പലപ്പുഴ പോലീസും സ്ഥലത്തെത്തിയിരുന്നു.
District News
ചേർത്തല: തുരുത്തി - മുളയ്ക്കാംതുരുത്തി - വാലടി - വീയപുരം ലിങ്ക് റോഡ് നിർമാണത്തിന്റെ ഭാഗമായി തുരുത്തി -വാലടി റൂട്ടിൽ ബുധനാഴ്ച മുതൽ ഡിസംബർ 12 വരെ ഗതാഗതം വഴി തിരിച്ചുവിടും. രാവിലെ 10 മു തൽ വൈകിട്ട് മൂന്നു വരെയാണു ഗതാഗത ക്രമീകരണം.
ചങ്ങനാശേരി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ സെൻട്രൽ ജംഗ്ഷനിൽ നിന്നു മാർക്കറ്റ് റോഡ് വഴി പറാലിൽ എത്തി വാലടി, കുന്നങ്കരി ഭാഗത്തേക്കു പോകണം. വാലടി ജംഗ്ഷനിൽ നിന്നുള്ള വാഹനങ്ങൾ ഈര - നീലംപേരൂർ റോഡ് വഴിയോ കാവാലം വഴിയോ കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷനിൽ എത്തി കടന്നു പോകണം.
മുളയ്ക്കാംതുരുത്തി മുതൽ കിടങ്ങറ വരെയുള്ള ഭാഗത്തു വശങ്ങളിൽ തെങ്ങിൻ കുറ്റികൾ നാട്ടി റോഡ് ബലപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്. പാടശേഖരങ്ങളിലൂടെ റോഡ് പോകുന്നിടത്താണു ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടക്കുക.
കുട്ടനാടൻ പ്രദേശമായതിനാൽ റോഡ് താഴ്ന്നു പോകാനുള്ള സാ ധ്യത കണക്കിലെടുത്താണു നിർമാണം. തെങ്ങിൻ കുറ്റികൾ നാട്ടിയതിനു ശേഷം പാറക്കല്ലുകൾ പാകി റോഡ് വീതി കൂട്ടി ടാർ ചെയ്യും. ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് കെഎസ്ടിപി അധികൃതർ പറയുന്നത്.
District News
മുതലമട: കൊയ്ത്തു കഴിഞ്ഞതോടെ ഗ്രാമീണ റോഡുകളിലെല്ലാം വ്യാപകമായി വൈക്കോൽ ഉണക്കുന്നത് വാഹനയാത്ര ദുഷ്ക്കരമാക്കുന്നതായി പരാതി. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കാണ് കൂടുതൽ അപകടസാധ്യത. സഞ്ചരിക്കുമ്പോൾ വാഹനങ്ങളുടെ പുകക്കുഴലിലെ ചൂടിൽ തീപിടിത്തമുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. മുന്‍പ് വൈക്കോൽ റോഡിന്റെ അരിക് ചേർന്ന് വാഹനസഞ്ചാരത്തിന് തടസമുണ്ടാവാത്ത വിധമാണ് വിരിച്ചിരുന്നത്.
നിലവിൽ റോഡ് പൂർണമായും മറച്ചാണ് വിരിപ്പ്. വൈക്കോലിനടിയിൽ ഇഴജന്തുക്കൾ കയറിക്കൂടാനും സാധ്യതയുണ്ടെന്ന് പരാതിയുണ്ട്. നിരത്തിൽ വൈക്കോൽ ഉണക്കുന്നത് നിയമവിരുദ്ധമാണെങ്കിലും പട്രോളിംഗിനു വരുന്ന പോലീസ് സംഘം നിയമലംഘനം കണ്ടാൽ നടപടിയെടുക്കാത്തതും പ്രോത്സാഹനമാകുന്നുണ്ട്.
Kerala
കൊച്ചി: ശബരിമല സന്നിധാനത്തേക്ക് എരുമേലി വഴിയുളള കാനന പാത ഈ മാസം 15 നുതന്നെ തുറക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഡല്‍ഹി സ്വദേശി ശ്യാംമോഹന് ആണ് ഹര്ജിക്കാരന്. ഈ മാസം 17ന് വൃച്ഛികമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ ശബരിമലയില്‍ എത്താന്‍ രണ്ടുദിവസം മുമ്പേതന്നെ പരമ്പരാഗത പാത തുറക്കണമെന്നാണ് ആവശ്യം.
ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിരുന്നു. നട തുറക്കുന്ന 17ന് കാനന പാതയും തുറക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
National
പാറ്റ്ന: വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയത്.
സംഭവത്തിൽ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. അതേസമയം ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് നടത്തിയ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മോക്ക് പോളിന് ശേഷം അധികമുള്ള സ്ലിപ്പുകൾ മുറിച്ചു നീക്കിയിരുന്നു. എന്നാൽ ചിലത് കീറി നശിപ്പിക്കാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സമസ്തിപൂർ ജില്ലാ മജിസ്ട്രേറ്റ് റോഷൻ കുശ്വാഹ പറഞ്ഞു.
ഇത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ നിന്ന് പുറത്തുവന്ന സ്ലിപ്പുകളാണെന്ന് ആര്‍ജെഡി ആരോപിച്ചു. അശ്രദ്ധയുടെ പേരിൽ എആർഒയെ സസ്പെൻഡ് ചെയ്തെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ പറഞ്ഞു.
District News
ചങ്ങനാശേരി: സംസ്ഥാന ബജറ്റില്‍ അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന ചങ്ങനാശേരി നഗരസഭാ ടൗണ്‍ഹാള്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം നാളെ വൈകിട്ട് നാലിന് ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിക്കും.
പൂവക്കാട്ടുച്ചിറയില് ചേരുന്ന സമ്മേളനത്തില്‍ മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ രാജേഷ് അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
ടൗണ്‍ഹാളിനു മുമ്പില്ആരംഭിച്ച് മാര്‍ക്കറ്റിലേക്കുള്ള പ്രധാന ബൈറോഡ്എംസി റോഡില്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിനു മുമ്പില്‍ ആരംഭിച്ച് ചങ്ങനാശേരി മാര്‍ക്കറ്റിലേക്കുള്ള പ്രധാന ബൈറോഡാണിത്.
പൂവക്കാട്ടുച്ചിറയുടെ ടൂറിസം സാധ്യതയ്ക്കും ടൗണ്‍ഹാള്‍ റോഡിന്റെ നവീകരണം വഴിയൊരുക്കും.
പ്രിയ രാജേഷ്ചങ്ങനാശേരി നഗരസഭമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍
District News
ചങ്ങനാശേരി: റോഡിൽ ഹബ്ബ് നിര്‍മിക്കുക, ടൗണ്‍ഹാള്‍ നവീകരിക്കുക, വെള്ളക്കെട്ട് ദുരിതം പരിഹരിക്കുക തുടങ്ങിയ ആശയങ്ങള്‍ നഗരസഭാ വികസനസദസിന്റെ പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു. ജോബ് മൈക്കിള്‍ എംഎല്‍എ വികസനസദസ് ഉദ്ഘാടനം ചെയ്തു.
ജനറല്‍ ആശുപത്രിയുടെ പുതിയ അഞ്ചുനിലക്കെട്ടിടം ഉള്‍പ്പെടെ കോടികളുടെ വികസനപ്രവര്‍ത്തനങ്ങളാണ് ചങ്ങനാശേരിയില്‍ നടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സണ്‍ ഷറഫ് പി. ഹംസ, സൗമ്യ ഗോപാലകൃഷ്ണന് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭാ വൈസ് ചെയര്മാന് മാത്യുസ് ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷരായ പി.എ. നിസാര്‍, ടെസാ വര്‍ഗീസ്, കൗണ്‍സിലര്‍മാരായ പ്രിയ രാജേഷ്, ഉഷ മുഹമ്മദ് ഷാജി, മുരുകന്, വിനീത എസ്. നായര്‍, ആശ ശിവകുമാര്‍, സ്മിത സുനില്‍, അരുണ്‍ മോഹന്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ രാജു ചാക്കോ, മുന്‍ നഗരസഭാധ്യക്ഷരായ ബീന ജോബി, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
പെരുവ: മാസങ്ങള്‍ക്കു മുമ്പ് ടാര്‍ ചെയ്ത റോഡ് തകർന്നു. മുളക്കുളം പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ കല്ലുമട-കാരിക്കോട് റോഡില്‍ കാരിക്കോട് മഹാദേവ ക്ഷേത്രത്തിനു സമീപമാണ് ടാറിംഗ് ഇളകിത്തുടങ്ങിയത്.
വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡ് നാട്ടുകാരുടെ നിരന്തര അഭ്യര്‍ഥനയെ ത്തുടര്‍ന്ന് എംഎല്‍എ ഫണ്ടില്‍നിന്നു പണം അനുവദിച്ചാണ് ടാറിംഗ് പൂര്‍ത്തിയാക്കിയത്. റോഡിന്റെ പല ഭാഗങ്ങളിലും കനം കുറച്ചാണ് ടാറിംഗ് നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.