പടിഞ്ഞാറത്തറ: ചുരത്തിൽ അനുദിനം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ സമയക്രമം നിശ്ചയിക്കണമെന്ന് പൂഴിത്തോട്-പടിഞ്ഞാറത്തറ ജനകീയ കർമ സമിതിയുടെ വാരാന്ത്യ യോഗം ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം സമരം ശക്തമാക്കും. താമരശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും നിർമാണ പ്രവൃത്തികളും ഒരു വശത്ത് മനുഷ്യനെ ശ്വാസം മുട്ടിക്കുന്പോൾ മറുവശത്ത് വീതിക്കുറഞ്ഞ ഇടങ്ങളിൽ വാഹനങ്ങൾ കേടാകുന്നതും മരങ്ങളും മണ്ണും റോഡിലേക്ക് പതിക്കുന്നതും നിത്യ സംഭവമായി മാറുന്നു.
യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രാഥമിക ഡിപിആർന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചക്കിട്ടപ്പാറ, പടിഞ്ഞാറത്തറ പഞ്ചായത്തുകൾ മുൻകൈയ്യെടുത്ത് ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഈ വിഷയത്തിൽ അടിയന്തര ഫയൽ നീക്കമാണ് ചെയ്യേണ്ടത്. മന്ത്രി ടി. സിദ്ദിഖിന്റെ ഈ വിഷയത്തിലുള്ള ഇടപ്പെടലും പേപ്പറുകൾ പഠിക്കാൻ കാണിക്കുന്ന ജാഗ്രതയും ശ്ലാഘനീയമാണ്.
മുൻ സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർമാർ ഇതുവരെ പാത സന്ദർശിക്കുകയോ സമരസമിതിയെ കേൾക്കുകയോ ചെയ്തിട്ടില്ല. വിഷയത്തിൽ പ്രമേയം പാസാക്കി പിന്തുണ അറിയിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ, തരുവണ യൂണിറ്റുകൾ, തരിയോട് ഫൊറോനാ വൈദിക സമ്മേളനം എന്നിവയ്ക്ക് യോഗം നന്ദി രേഖപ്പെടുത്തി. റിലേസമരം ഇതിനകം 1260 ദിവസം പിന്നിട്ടു. സാജൻ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. കമൽ ജോസഫ് വിഷയാവതരണം നടത്തി. സി.കെ. ആലിക്കുട്ടി, ബെന്നി മാണിക്കത്ത്, നാസർ കൈപ്രവൻ, ഉലഹന്നാൻ പട്ടർമഠം, യു.സി. ഹുസൈൻ, തങ്കച്ചൻ നടക്കൽ, സി.കെ. നാസർ, വി.എസ്. വിശ്വനാഥൻ, അസീസ് കളത്തിൽ, ബെന്നി കുറുമണി എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Poozhitod-Padinjarathara road