ചീരാൽ: ബത്തേരി-കൊഴുവണ ബസിന് വെള്ളച്ചാലിൽ സ്വീകരണം നൽകി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ നടപടിയെ അഭിനന്ദിച്ചു.
ചെറിയ വേതനത്തിന് വിവിധ തൊഴിലുകൾക്കായി ഗ്രാമങ്ങളിൽ നിന്ന് പോകുന്ന സ്ത്രീകൾക്ക് ലഭിക്കുന്ന ആനുകൂല്യം കുടുംബ വരുമാനത്തിന്റെ ഭാഗമാണെന്നും ഇത് നിസാരവത്കരിച്ച് പ്രചാരണം നടത്തുന്നത് ഖേദകരമാണെന്നും യോഗം വിലയിരുത്തി. പായസവിതരണവും നടത്തി.
യോഗത്തിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. ബേബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സണ് ഷീജ രാജു ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജെ.എ. രാജു, വി.ടി. രാജു, കെ.സി.കെ. തങ്ങൾ, രാഹുൽ ആലിങ്കൽ, കെ.എ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. രജീഷ്, വിജയൻ, ബാലൻ, തുടങ്ങിയവർ നേതൃത്വം നൽകി.
മഹിളകോണ്ഗ്രസ് സ്വീകരണം നൽകി
വെണ്ണിയോട്: സ്ത്രീകൾക്ക് സാജന്യ യാത്ര അനുവദിച്ച വി.ഡി. സതീശൻ സർക്കാരിന് അഭിവാദ്യമർപ്പിച്ചു മഹിള കോണ്ഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് കെഎസ്ആർടിസി പ്രിയദർശിനി ബസിന് സ്വീകരണം നൽകി.
ഡ്രൈവറെയും കണ്ടക്ടറെയും ബൊക്കെ നൽകി ആദരിച്ചു. പ്രസിഡന്റ് കെ.എ. ഫിലോമിന അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് സി.സി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കെപിസിസി സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ മുഖ്യപ്രഭാഷണം നടത്തി. സി.കെ. ഇബ്രായി, ജോസ് പീയൂസ്, രശ്മി ജോസഫ്, ജനപ്രതിനിധികളായ എം.ജി. ജെനിമോൾ, പി.കെ. ജോണ്, ജസ്റ്റിൻ സിറിയക്, വി.ആർ. ബാലൻ, ഒ.ജെ. ബിന്ദു, സഫിയ അസീസ്, പി.ഇ. വിനോജ്, ആശ ആന്റണി, വത്സമ്മ ജോയ്, പുഷ്പ സുന്ദരൻ, ഷിനി രാജേഷ്, പ്രജീഷ് ജയിൻ, സ്റ്റെല്ല സിബി, എൽസമ്മ ജോർജ്, ലീലാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.കരണം നൽകി
സ്ത്രീകളുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന
നടപടിയെന്ന് മന്ത്രി ടി. സിദ്ദിഖ്
കൽപ്പറ്റ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര സാധ്യമാക്കിയ പ്രിയദർശിനി പദ്ധതി സമൂഹത്തിൽ സ്ത്രീകളുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന മഹത്തായ മുന്നേറ്റമാണെന്ന് സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖ്.
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടത്തരക്കാർക്കും സാധാരണക്കാർക്കും വലിയ ആശ്വാസമായി സൗജന്യ യാത്രാ പദ്ധതി മാറും. വർഷം 30,000 മുതൽ 60,000 രൂപ വരെ യാത്രാക്കൂലി ഇനത്തിൽ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്നത് കുടുംബ ബജറ്റിന് കരുത്താവും. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപീകരണവും കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയും യാഥാർഥ്യമായതോടെ പ്രകടനപത്രികയിൽ മുന്നോട്ടുവച്ച രണ്ട് പ്രധാന വാഗ്ദാനങ്ങൾ സർക്കാർ യാഥാർഥ്യമാക്കിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സർക്കാരിന് വരുന്ന അധിക ചെലവ് ഒരു ബാധ്യതയായല്ല മറിച്ച് ഉത്തരവാദിത്തമായാണ് ഏറ്റെടുക്കുന്നത്. സമൂഹത്തിലെ ഓരോ ജനവിഭാഗങ്ങളുടെയും മുഖത്ത് തെളിയുന്ന പുഞ്ചിരിയാണ് ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവന് മന്ത്രി ടി. സിദ്ദിഖ് പ്രിയദർശിനി പദ്ധതിയിലെ ആദ്യ സൗജന്യ യാത്രാ ടിക്കറ്റ് നൽകി. തുടർന്ന് ആദ്യ സർവീസ് മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
നിരവധി സ്ത്രീകളാണ് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടന സർവീസിൽ യാത്ര ചെയ്യാൻ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ എത്തിയിരുന്നത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.ആർ. രാജേഷ്, ഡിപ്പോ എൻജിനീയർ സലാമത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, യാത്രക്കാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ജില്ലയിലെ മൂന്ന് ഡിപ്പോകളിൽ നിന്നായി ആകെ 169 സർവീസുകളിലാണ് സൗജന്യ യാത്ര ലഭ്യമാവുന്നത്.
മാനന്തവാടി ഡിപ്പോയിൽ നിന്ന് 68ഉം സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് 59ഉം കൽപ്പറ്റ ഡിപ്പോയിൽ നിന്ന് 42ഉം സർവീസുകളിലുമാണ് സൗജന്യ യാത്ര ലഭിക്കുന്നത്. ഇതിന് പുറമെ മറ്റ് ജില്ലകളിൽ നിന്നെത്തുന്ന ഓർഡിനറി ബസുകളിലും സൗജന്യ യാത്ര ചെയ്യാം. ഓർഡിനറി സർവീസുകൾക്ക് പുറമേ സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗണ് ടു ടൗണ്, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി എന്നിങ്ങനെ ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്ക് പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്ര സാധ്യമാവും.
പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര:കർണാടക-തമിഴ്നാട്
പ്രദേശങ്ങളിലെ സ്ത്രീകൾക്കും ഗുണം
സുൽത്താൻ ബത്തേരി: സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ നടപ്പാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര കേരളത്തിലെ വനിതകൾക്ക് മാത്രമല്ല അയൽ സംസ്ഥാനമായ കർണാടക-തമിഴ്നാട് എന്നിവിടങ്ങളിലെ വനിതകൾക്കും പ്രയോജനപ്പെടും.
ജില്ലയുമായി അതിർത്തിപങ്കിടുന്ന കർണാടകയിലെ ഗുണ്ടൽപേട്ട, തമിഴ്നാട്ടിലെ പാട്ടവയൽ, താളൂർ, അയ്യൻകൊല്ലി, ഗൂഡല്ലൂർ എന്നിവിടങ്ങളിലടക്കമുള്ള സ്ത്രീകൾക്കാണ് ഏറെ ഉപകാരപ്പെടുന്നത്. ബത്തേരി ഡിപ്പോയിൽ നിന്ന് ഗുണ്ടൽപേട്ടയിലേക്ക് രണ്ടും കൽപ്പറ്റിയിൽ നിന്ന് ഒന്നും സർവീസാണുള്ളത്. ഈ മൂന്ന് ബസുകൾ ഒരു ദിവസം എട്ട് ട്രിപ്പുകളാണ് നടത്തുന്നത്. ഇതെല്ലാം ഓർഡിനറി സർവീസാണ്.
തമിഴ്നാട് അതിർത്തി പ്രദേശമായ പാട്ടവയിലേക്ക് അഞ്ച് ഓർഡനിറി ബസുകൾ നാൽപ്പത് ട്രിപ്പും ഗൂഡല്ലൂരിലേക്ക് രണ്ട് സർവീസിലായി നാല് ട്രിപ്പുകളുമാണ് നടത്തുന്നത്. ചേരന്പാടി, അയ്യംകൊല്ലി, താളൂർ എന്നിവർ സർക്കുലർ സർവീസുകളുമുണ്ട്. മൊത്തം 56 സർവീസുകളാണ് കർണാടക-തമിഴ്നാട് പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് നടത്തുന്നത്. ഇതെല്ലാം പ്രിയദർശിനി സ്ത്രീസൗജന്യ യാത്ര സൗകര്യമുള്ള ബസുകളാണ്. ഇവിടെനിന്നെല്ലാം ദിനംപ്രതി നൂറുകണക്കിന് സ്ത്രീകളാണ് ഇവിടെയെത്തുന്നത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, സ്വകാര്യആശുപത്രികളെയാണ് ഗുണ്ടൽപേട്ട, ഗൂഡല്ലൂർ, പാട്ടവയൽ, താളൂർ, എരുമാട്, അയ്യംകൊല്ലി, ചേരംന്പാടി പ്രദേശങ്ങളിലുള്ളവർ ആശ്രയിക്കുന്നത്. ഇതുവരെ ആശുപത്രി ചെലവിനുപുറമെ യാത്രാക്കൂലിയും കണ്ടെത്തേണ്ടിയിരുന്നു.
ഇനിമുതൽ ഇവർക്ക് സൗജന്യമായി ഇവിടെയെത്തി തിരികെ മടങ്ങാനാകും. കൂടാതെ ജെൻ സി തലമുറയിലെ പെണ്കുട്ടികളടക്കം പ്രിയദർശിനി സ്ത്രീ സൗജന്യയാത്രയെ ഏറെ അനുഗ്രഹമായാണ് നോക്കികാണുന്നത്. ട്യൂഷൻ ഫീസടക്കം പഠനംനടത്തുന്ന സാധാരണക്കാരായകുട്ടികൾക്ക് യാത്രചെലവിനുള്ള പണം കണ്ടെത്തേണ്ട എന്നത് ആശ്വാസമാണ്.
Tags : nattu vishesham double bell 'Priyadarshini'