കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിലെ കീവിലുള്ള ചരിത്രപ്രസിദ്ധമായ ക്രിസ്ത്യൻ ആശ്രമത്തോടു ചേർന്നുള്ള കത്തീഡ്രൽ കത്തിനശിച്ചു.
കീവ് പെച്ചേഴ്സ് ലാവ്ര ആശ്രമസമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന 11-ാം നൂറ്റാണ്ടിൽ നിർമിച്ച ഡോർമിഷൻ കത്തീഡ്രലാണ് ഇന്നലെ പുലര്‍ച്ചെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തില്‍ അഗ്നിക്കിരയായത്. കത്തീഡ്രലിന്റെ താഴികക്കുടങ്ങൾക്കു ചുറ്റും തീജ്വാലകൾ ഉയരുന്ന ചിത്രങ്ങള്‍ രാജ്യാന്തരമാധ്യമങ്ങള്‍ പുറത്തുവിട്ടു.
കിഴക്കൻ യൂറോപ്പിലെ ഏറെ പ്രശസ്തമായ ക്രൈസ്തവ തീർഥാടനകേന്ദ്രമാണ് ദിനിപ്രോ നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന കീവ് പെച്ചേഴ്സ് ലാവ്ര അഥവാ ‘മോണസ്ട്രി ഓഫ് ദ കേവ്സ്’ (ഗുഹകളുടെ ആശ്രമം). ഈ ആശ്രമസമുച്ചയത്തിന് അടിയിലായി 600 മീറ്ററിലധികം നീളത്തിൽ പരന്നുകിടക്കുന്ന വലിയൊരു ഭൂഗർഭ ഗുഹാശൃംഖലയുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ആത്മീയകേന്ദ്രംകൂടിയാണിത്.
കീവിനു പുറമെ ഖാർകീവ്, ദിനിപ്രോ തുടങ്ങി നിരവധി പ്രദേശങ്ങളിലും റഷ്യ ആക്രമണം നടത്തി. സംഭവത്തിൽ 11 പേർ കൊല്ലപ്പെടുകയും 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ സർക്കാർ അറിയിച്ചു.
കീവിൽ മാത്രം അഞ്ചുപേർ കൊല്ലപ്പെട്ടു. 70 മിസൈലുകളും 611 ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്നും യുദ്ധം ഇനിയും തുടരുമെന്ന ആ രാജ്യത്തിന്റെ മുന്നറിയിപ്പാണ് ഇതു സൂചിപ്പിക്കുന്നതെന്നും യുക്രേനിയൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
ക്രിസ്തീയ ചരിത്രത്തിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ കീവ് പെച്ചേഴ്സ് ലാവ്രയ്ക്കു നേരേ നടന്ന ആക്രമണത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ നേതാക്കളുടെ പട്ടികയിൽ റഷ്യൻ നേതാവ് വ്ലാഡിമിർ പുടിൻ തന്റെ പേര് ഉൾപ്പെടുത്തിയെന്ന് യുക്രേനിയൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു.
സാംസ്കാരിക പൈതൃകത്തിനെതിരായ കുറ്റകൃത്യങ്ങളിൽ ഐഎസ് ഭീകരരെ മറികടന്ന റഷ്യൻ ഭീകരതയാണ് ഇപ്പോൾ കാണുന്നതെന്നും റഷ്യന്‍ ഭരണകൂട ക്രൂരതയ്ക്കെതിരേ യുനെസ്കോയും മറ്റ് അന്താരാഷ്ട്ര സംവിധാനങ്ങളും പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാര്‍ച്ചിൽ പടിഞ്ഞാറൻ യുക്രെയ്ന് നഗരമായ ലിവിവിലെ ചരിത്രപ്രസിദ്ധമായ ബെർണാർഡിൻ ആശ്രമസമുച്ചയവും സെന്റ് മേരി മഗ്ദലന പള്ളിയും റഷ്യയുടെ വ്യോമാക്രമണത്തിൽ തകർന്നിരുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ആശ്രമത്തിനു നേരേ മാർച്ച് 24നാണ് ആക്രമണമുണ്ടായത്.