വെഞ്ഞാറമൂട് -തിരുവനന്തപുരം റോഡിൽ ഗതാഗതം പുന:സ്ഥപിച്ചപ്പോൾ
വെഞ്ഞാറമൂട് : മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് അടച്ചിട്ടിരുന്ന പ്രധാന റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. ഇതോടെ വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് താത്്കാലിക പരിഹാരമായി.കഴിഞ്ഞ 26 ന് നെല്ലനാട് പഞ്ചായത്ത് ഹാളിൽ നടന്ന സർവ കക്ഷി അവലോകന യോഗത്തിൽ 20 ദിവസത്തിനകം റോഡ് തുറന്ന് കൊടുക്കുമെന്ന് സുധീർഷാ പാലോട് എംഎൽഎ ഉറപ്പ് നൽകിയിരുന്നു.
അടച്ചിട്ടിരിക്കുന്ന വെഞ്ഞാറമൂട് - തിരുവനന്തപുരം റോഡാണ് ഗതാഗതത്തിനായി തുറന്നുനൽകിയത്. ഈ റൂട്ടിലെ യാത്രക്കാർ മൂന്നും നാലും കിലോമീറ്റർ ചുറ്റി നാഗരുകുഴി വഴിയായിരുന്നു ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയിരുന്നത്.കൂടാതെ കുന്നിൽ ഹൈപ്പർമാർക്കറ്റ് - വലിയ വീട്ടിൽ മാടൻനട - ഏറത്തുവീട് നാഗരുകാവ് റോഡ്, മുക്കുന്നൂർ - ത്രിവേണി റോഡ്, കണ്ണൻകോട് - കൊക്കോട്ടുകോണം - വയ്യേറ്റ് - മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം റോഡ് എന്നിവ അടിയന്തരമായി ഗതാഗതയോഗ്യമാക്കുന്ന നടപടികളും വേഗത്തിലാണ്.
മേൽപ്പാല നിർമാണ കാലയളവിൽ ഗതാഗതം തിരിച്ചുവിടുന്നതിനായി നിശ്ചയിച്ചിട്ടുള്ള അപ്രോച്ച് റോഡുകളുടെ ഓട നിർമാണവും വേഗത്തിലാണ്. ഈ പ്രദേശങ്ങളിൽ കർശനമായ ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ വെഞ്ഞാറമൂട് എസ്എച്ച്ഒ യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബദൽ അപ്രോച്ച് റോഡുകളുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓണത്തിന് മുന്നോടിയായി പ്രധാന റോഡ് തുറന്ന് നൽകിയ നടപടി വാഹന യാത്രക്കാർക്കും വ്യാപാരികൾക്കും ഏറെ ആശ്വാസമായിട്ടുണ്ട്.
Tags : Nattuvishesham LocalNews road