മംഗലംഡാം: കടപ്പാറക്കടുത്ത് വനത്തിനകത്തെ തളികക്കല്ല് ആദിവാസി ഉന്നതിയിലേക്കുള്ള റോഡിൽ മരം തള്ളിയിട്ട് കാട്ടാന ആദിവാസികളുടെ വഴിമുടക്കി. ഇന്നലെ പുലർച്ചെയാണ് സംഭവം.
രാവിലെ ഉന്നതിയിൽ നിന്നും കടപ്പാറ ഗവ. എൽപി സ്കൂളിലേക്കുള്ള വിദ്യാർഥികളെ എടുക്കാനായി വിദ്യാവാഹിനി പദ്ധതി പ്രകാരമുള്ള ജീപ്പുമായി പോകുമ്പോഴാണ് റോഡിനു കുറുകെ മരം വീണ് കിടക്കുന്നതു കണ്ടത്. സമീപത്ത് ആനപ്പിണ്ടവും ആനയുടെ കാൽപ്പാടുകളുമുണ്ടായിരുന്നതായി ജീപ്പ് ഡ്രൈവർ രതീഷ് പറഞ്ഞു.
പ്രത്യേക പഴമുണ്ടാകുന്ന മരമാണിത്. താഴെ വീഴുന്ന പഴം തിന്നാൻ ആനകൾ എത്താറുണ്ട്. പഴത്തിനായി മരം തള്ളിയിട്ടാതാകുമെന്നാണ് കരുതുന്നത്.
ഡ്രൈവർ രതീഷ് തന്നെ മരത്തിന്റെ കൊമ്പുകൾ വെട്ടിമാറ്റിയാണ് ജീപ്പുമായി തളികക്കല്ലിൽ പോയി കുട്ടികളെ സ്കൂളിലെത്തിച്ചത്. ഉന്നതി വഴിയിൽ പോത്തംതോട് ഭാഗത്ത് സ്ഥിരമായി ആനയുണ്ടെന്നു ഉന്നതി മൂപ്പൻ നാരായണൻ പറഞ്ഞു.
ഇതുമൂലം അത്യാവശ്യത്തിന് രാത്രി കാലങ്ങളിലുള്ള യാത്ര ഭീതിജനകമാണ്. വനത്തിലൂടെയും മറ്റും അഞ്ചുകിലോമീറ്റർ യാത്രചെയ്ത് കടപ്പാറയിലെത്തി അവിടെ നിന്നും 12 കിലോമീറ്റർ പിന്നിട്ട് മംഗലംഡാമിലെത്തി വേണം ആദിവാസികൾക്കു മറ്റു സ്ഥലങ്ങളിലേക്കു പോകാൻ.
Tags : road Nattuvishesham District News