തൃശൂർ: ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തൃശൂരിനു നേട്ടങ്ങൾ.
അന്തരിച്ച സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണയ്ക്കായി തൃശൂരിൽ ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കൊച്ചി- തൃശൂർ ആഭരണ ഇടനാഴിയും തേക്കിൻക്കാട് മൈതാനം നവീകരണത്തിനു പത്തു കോടി രൂപയുമാണു പ്രധാന നേട്ടങ്ങൾ. മലയാളികൾക്കു മറക്കാനാകാത്ത ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച ജോൺസർ മാസ്റ്ററുടെ ഓർമകൾ നിലനിർത്താനും അതുവഴി സംഗീതമേഖലയിലും സിനിമാ മേഖലയിലും കൂടുതൽ സംഭാവനകൾക്കും ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി സഹായകമാകും. അഞ്ചുകോടിയാണ് ഇതിനായി ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
കേരളത്തെ പ്രധാന സ്വർണവിനിമയ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി കൊച്ചി- തൃശൂർ ബെൽറ്റിനെ ആഭരണ നിർമാണ ഇടനാഴിയാക്കി മാറ്റാൻ പത്തുകോടി രൂപയാണു ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സ്വര്‍ണവിനിമയ കേന്ദ്രവും ആഭരണനിര്‍മാണ പാര്‍ക്കും സ്ഥാപിക്കാൻ സര്‍ക്കാര്‍ പിന്തുണനല്‍കും. കുട്ടികളെ ആഭരണ ഡിസൈനർമാരും നിർമാതാക്കളുമായി വളർത്താൻ ആവശ്യമായ പരിശീലനം നല്‍കുമെന്നും ബജറ്റിൽ വാഗ്ദാനമുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ സ്വർണാഭരണ ഉപഭോഗസംസ്ഥാനമാണു കേരളമെങ്കിലും സ്വർണാഭരണ നിർമാണമേഖലയിൽ പിന്നിലാണെന്നു പറഞ്ഞുകൊണ്ടാണ് കൊച്ചി- തൃശൂർ ആഭരണ നിർമാണ ഇടനാഴി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
തൃശൂരിന്റെ മുഖമുദ്രയായ തേക്കിൻക്കാട് മൈതാനം നവീകരണത്തിനായി പത്തു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
മുസിരിസ് പദ്ധതിയുടെ വിപുലീകരണത്തിന് 19 കോടി രൂപ വകയിരുത്തി. തദ്ദേശീയ ടൂറിസം വികസനത്തിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണു പ്രഖ്യാപനം. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതികളിലൊന്നാണു മുസിരിസ്. പുരാതന സ്മാരകങ്ങൾ സംരക്ഷിച്ച് പരിസ്ഥിതി സൗഹൃദമായി മുസിരിസ് ടൂറിസം പദ്ധതി കൂടുതൽ വിപുലമാക്കി ഹെറിറ്റേജ് ടൂറിത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രമാക്കി മാറ്റും. ലൈവ് മ്യൂസിയം, പൈതൃക മ്യൂസിയങ്ങൾ, പരന്പരാഗത ജലപാതകളിലൂടെയുള്ള ബോട്ടുയാത്ര എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തും.
തിരുകൊച്ചി മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പനമ്പിള്ളി ഗോവിന്ദ മേനോനു ചാലക്കുടിയിൽ സ്മാരകം നിര്‍മിക്കാൻ നടപടികള്‍ സ്വീകരിക്കും. ഇതിനായി ഒരുകോടി രൂപ വകയിരുത്തി. അതിരപ്പള്ളിയിൽ ഇക്കോ-ഫ്രണ്ട്ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതിക്കായി അഞ്ചുകോടി, ചാലക്കുടിയിൽ റവന്യൂ ടവർ സ്ഥാപിക്കും.
ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ എന്നിവിടങ്ങളിൽ തിരുപ്പതി മോഡൽ വികസനം നടപ്പാക്കി ദേശീയ തീർഥാടനകേന്ദ്രങ്ങളാക്കിമാറ്റാൻ നടപടി സ്വീകരിക്കും, തൃശൂർ ഗവ. മെഡിക്കൽ കോളജിനെ കോൺസ്റ്റിറ്റ്യുവന്റ് കോളജ് ഓഫ് യൂണിവേഴ്സിറ്റി പദവിയിലേക്ക് ഉയർത്തും. ഇതിലൂടെ സാങ്കേതിക പരിജ്ഞാനമുള്ള യുവജനങ്ങളുടെ സേവനം സംസ്ഥാനത്തിനുതന്നെ പ്രയോജനപ്പെടുത്താനും തൊഴിൽതേടിയുള്ള കുടിയേറ്റം തടയാനും സാധിക്കും.
വന്യജീവി ആക്രമണങ്ങളുടെ ലഘൂകരണം, കാർഷിക മേഖലയ്ക്കു തുക വകയിരുത്തിയത്, ചെറുകിട വ്യവസായ സംരംഭങ്ങൾക്കുള്ള സഹായം, പരമ്പരാഗത തൊഴിൽ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ, പൊതുവിദ്യാഭ്യാസ രംഗത്തിനുള്ള സഹായങ്ങൾ, ഉമ്മൻ ചാണ്ടിയുടെ പേരിലള്ള ആരോഗ്യ ഇൻഷ്വറൻസ്, പ്രിയദര്‍ശിനി പദ്ധതി, ജെൻസികള്‍ക്കായി സ്റ്റാര്‍ട്ട് അപ്, തീരദേശവാസികൾക്കു പട്ടയം, വനിതാക്ഷേമം, ടൂറിസം വികസന പ്രഖ്യാപനങ്ങൾ, പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട്, മണ്ണെണ്ണ സബ്സിഡി, പെൻഷൻ പദ്ധതി പരിഷ്കരണം, സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതി ഇളവ്, എസ്സി- എസ്ടി പ്രത്യേക ഭവന പദ്ധതി, മെഡിസെപ് പരിഷ്കരണം, മകൾക്കൊപ്പം പദ്ധതി, തൂഫാൻ പദ്ധതി, വിദ്യാഭ്യാസ മേഖലയിലെ പ്രഖ്യാപനങ്ങൾ, ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഗോൾഡൻ ഹവർ പ്രോജക്ട്, ഗേൾസ് ഫ്രണ്ട്ലി കാന്പസുകൾ തുടങ്ങിയ പൊതുവായ പ്രഖ്യാപനങ്ങളുടെ ഗുണങ്ങളും തേടിയെത്തുന്നതോടെ ബജറ്റിൽ ജില്ലയ്ക്കു നേട്ടക്കണക്കാണ്.
ബജറ്റിൽ തൃശൂർ നിയോജകമണ്ഡലത്തിനുള്ള പ്രഖ്യാപനങ്ങൾ
സെന്റ് തോമസ് കോളജ് റോഡ്-കിഴക്കുംപാട്ടുകര പിഡബ്ല്യൂഡി റോഡ് വികസനം (അടങ്കൽ തുക 50 കോടി)
അശ്വിനി- പാട്ടുരായ്ക്കൽ- പൂങ്കുന്നം ജംഗ്ഷനുകളെ ഉൾപ്പെടുത്തി ഫ്ലൈഓവർ നിർമാണം ഒന്നാംഘട്ടം (150 കോടി)
മുണ്ടുപാലം ജംഗ്ഷൻ സമഗ്രവികസനത്തിനും ആധുനിക ട്രാഫിക് സിഗ്നലിംഗ് സംവിധാനം നടപ്പാക്കാനും (അഞ്ചുകോടി)
തൃശൂർ- മണ്ണുത്തി മോഡൽ റോഡ് നിർമാണം (ഒന്നാംഘട്ടം അടങ്കൽ തുക പത്തുകോടി)
തൃശൂർ മൃഗശാല പുത്തൂരിലേക്കു മാറ്റിയസാഹചര്യത്തിൽ, പഴയ മൃഗശാല പുതിയ കോൺക്രീറ്റ് നിർമാണങ്ങളില്ലാതെയും നിലവിലുള്ള മരങ്ങൾ മുറിക്കാതെയും ബോട്ടാണിക്കൽ ഗാർഡനും പാർക്കുമായി സംരക്ഷിക്കാനുള്ള പദ്ധതി (20 കോടി)
പൂങ്കുന്നം ജംഗ്ഷൻ സമഗ്ര വികസനപ്രവർത്തനങ്ങൾക്ക് (അഞ്ചുകോടി)
പുല്ലഴിയിൽനിന്നു വെങ്കിടങ്ങിലേക്കുള്ള റോഡ് ടാർ ചെയ്യാനും മറ്റു നവീകരണ പ്രവർത്തനങ്ങൾക്കുമുള്ള പദ്ധതി (അഞ്ചുകോടി)
തൃശൂരിന്റെ ഭാവി ഗതാഗത വികസനത്തിൽ നിർണായകമായ പുഴയ്ക്കൽ മൊബിലിറ്റി ഹബ് യാഥാർഥ്യമാക്കാൻ പദ്ധതി (20 കോടി)
തൃശൂർ നഗരത്തിലെ വെള്ളക്കെട്ട് നിവാരണത്തിനുള്ള പ്രത്യേക പദ്ധതി (പത്തുകോടി)
വടൂക്കര റെയിൽവേ മേൽപ്പാലം നിർമിക്കാൻ (15 കോടി)
തൃശൂരിന്റെ പ്രധാന വ്യാപാര- ഗതാഗത കേന്ദ്രമായ എംജി റോഡ് നവീകരണം, റോഡ് വീതി വർധിപ്പിക്കൽ, ആധുനിക നടപ്പാതകൾ, ഡ്രെയിനേജ് സംവിധാനം, തെരുവുവിളക്കുകൾ എന്നിവ ഉൾപ്പെടുത്തി സമഗ്ര വികസനം (15 കോടി)
തൃശൂർ നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരത്തിനും വാഹന ഗതാഗതം സുഗമമാക്കാനും പടിഞ്ഞാറെകോട്ട ഫ്ലൈഓവർ നിർമിക്കാനുള്ള പ്രത്യേക പദ്ധതി (60 കോടി)
തൃശൂർ- അയ്യന്തോൾ- പുഴയ്ക്കൽ മോഡൽ റോഡ് നാലാംഘട്ടം പൂർത്തീകരിക്കാൻ (ഒരുകോടി)
ഈ പദ്ധതികൾ കൂടാതെ മുൻ എംഎൽഎയുടെ കാലയളവിൽ ഭരണാനുമതി ലഭിച്ച മുഴുവൻ പദ്ധതികളും തുടരുമെന്നും രാജൻ ജെ.പല്ലൻ എംഎൽഎ അറിയിച്ചു.
Tags : budget Nattuvishesham District News