District News
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നഗരസഭയിലെ 46 വാര്‍ഡുകളിലും മഴക്കാല പൂര്‍വ ശുചീകരണം നടക്കും. ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ നിര്‍വഹിച്ചു. അമരവിളയ്ക്കു സമീപം താന്നിമൂടില്‍ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു രാജേഷ്, കൗണ്‍സിലര്‍മാരായ മേരി ഫാത്തിമ, ബിജു എന്നിവരും പങ്കെടുത്തു.
വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് വാര്‍ഡ് കൗണ്‍സിലര്‍മാരാണ് നേതൃത്വം നല്‍കുന്നത്. ചില ആളൊഴിഞ്ഞ പുരയിടങ്ങളില്‍ കാടും പടര്‍പ്പും വളര്‍ന്ന അവസ്ഥയുണ്ടെങ്കില്‍ അക്കാര്യം കണ്ടെത്തുകയും ഉടമസ്ഥരുടെ പേരും ഫോണ്‍നന്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യണമെന്ന് കൗണ്‍സിലര്‍മാരോട് പറഞ്ഞിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ പറഞ്ഞു.
സാധാരണ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ശുചിത്വ മിഷനില്‍ നിന്ന് പതിനായിരം രൂപ ലഭിക്കാറുണ്ട്. എന്നാല്‍ ഇപ്രാവശ്യം ഈ തുക അനുവദിക്കപ്പെട്ടിട്ടില്ല. അതേ സമയം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നതിനാല്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും ഈ തുക വാര്‍ഡുകള്‍ക്ക് നല്കാന് തീരുമാനിച്ചു.
നഗരസഭ പരിധിയില്‍ പല റോഡുകളിലും വെള്ളക്കെട്ടുകളുണ്ട്. ചെറിയ മഴയത്ത് പോലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളില്‍ രോഗാണുക്കളുടെ സാന്നിധ്യത്തിനുള്ള സാധ്യത കുറവല്ല. മഴ പെയ്താല്‍ അല്‍പ്പമെങ്കിലും വെള്ളം കെട്ടാനിടയുള്ള സാഹചര്യം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചില ഓടകളില്‍ ചപ്പുചവറുകളും മറ്റും വലിച്ചെറിയുന്ന പ്രവണതയും പൊതുവേ കണ്ടുവരുന്നു. ഇവയില്‍ മഴവെള്ളവും മറ്റും കലരുന്നതോടെ പകര്‍ച്ചവ്യാധികളെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മിപ്പിക്കുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൈയുറകളും ബൂട്ട്സുകളും ബ്ലീച്ചിംഗ് പൗഡറും വിതരണം ചെയ്തിട്ടുള്ളതായും ചെയര്‍പേഴ്സണ്‍ അറിയിച്ചു. ചന്തകളില്‍ മാലിന്യനിക്ഷേപം കൂടുതലുണ്ടെങ്കില്‍ ജെസിബിയുടെ സഹായത്തോടെ നീക്കം ചെയ്യും.
District News
കോട്ടയം: നാടും നഗരവും ചീഞ്ഞു നാറുകയാണ്. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിക്കാതെ വന്നതാണ് സാഹചര്യം വഷളാക്കിയത്. വേനല്‍മഴ ശക്തമായതോടെ മാലിന്യം നിറഞ്ഞുകിടന്ന ഓടകളില്‍നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. പലയിടത്തും ഓട നിറഞ്ഞാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. നാഗമ്പടത്തും മറ്റു പരിസരപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
മലിന ജനം കുടിവെള്ള സ്രോതസുകളിലേക്ക് ഒഴുകിയിറങ്ങാന്‍ തുടങ്ങിയിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നതാണ് യാഥാര്‍ഥ്യം. മാലിന്യത്തിന്റെ വാതില്‍പ്പടി ശേഖരണം, പൊതുഇടങ്ങള്‍ മാലിന്യമുക്തമാക്കൽ, വെള്ളക്കെട്ടുകള്‍ ഒഴിവാക്കൽ, ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങള്‍ നീക്കൽ എന്നിവയെല്ലാം നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തില്‍ തദ്ദേശ സ്ഥാപനാധികാരികള്‍ മറന്നു.
മഴക്കാല പൂര്‍വശുചീകരണത്തിന് ജനപ്രതിനിധികളുടെയും മറ്റും യോഗം വിളിക്കണം. കുടുംബശ്രീ ഭാരവാഹികള്‍, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന, റെസിഡന്റ്സ് അസോസിയേഷനുകള്‍, എന്‍ജിഒകള്‍, എന്‍എസ്എസ്, എന്‍സിസി, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എസ്പിസി, യുവജനസംഘടനകള്‍, യൂത്ത് ക്ലബുകള്‍, വ്യാപാരികള്‍ എന്നിവരുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണം.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതായി ഡിഎംഒയുടെ ജാഗ്രതാ നിര്‍ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. ജലാശയങ്ങളെല്ലാം മലിന്യവാഹിനികളാണ്. ഇത് ഈഡിസ് കൊതുകുകള്‍ പെരുകുന്നതിനു കാരണമാകുന്നു. പരിസരങ്ങള്‍ കാടുപിടിച്ചു കിടക്കുന്നതിനാല്‍ എലികളും വിഷപ്പാമ്പുകളും വര്‍ധിച്ചു കൊണ്ടിരിക്കയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പു പദ്ധതി തുടങ്ങാത്തതും പരിസര മലിനീകരണത്തിന് ആക്കംകൂട്ടി.
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയത് ജല മലിനീകരണത്തിനു പ്രധാന കാരണമാണ്. വേലിയേറ്റവും വേലിയിറക്കവും ദുര്‍ബലമായതിനാല്‍ ജലാശയങ്ങളില്‍ നീരൊഴുക്കില്ല. വേനൽമഴ സജീവമായിട്ടും മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നടപടികളായിട്ടില്ലെന്നാണ് ആക്ഷേപം.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണം സംബന്ധിച്ച് വീഴ്ചകൾ അനുവദിക്കില്ലെന്നും പരിശോധനയ്ക്ക് ആർഡിഒയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വി. ശിവൻകുട്ടി.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിച്ചിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തിൽ വീഴ്ചകൾ സംഭവിക്കുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്തജനലക്ഷങ്ങൾ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറയുന്നു.
ശുചീകരണ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർഡിഒയെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം കോർപ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുകൾ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും നഗരത്തെ പൂർവസ്ഥിതിയിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
National
പാറ്റ്ന: ബിഹാറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർ മരിച്ചു. സിതാർമഹിയിലെ കുർഹാർ സ്വദേശികളായ രാജീവ് സാഹ്നി, കൃഷ്ണ കുമാർ, രവീന്ദ്ര സാഹ്നി, വിജയ് സാഹ്നി എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. സെപ്റ്റിക് ടാങ്കിൽനിന്നുവന്ന വിഷവാതകം ശ്വസിച്ചതുമൂലം ഇവർ അബോധാവസ്ഥയിലാവുകയായിരുന്നു. പ്രദേശവാസികൾ ഉടൻതന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചെന്നും അന്വേഷണം തുടരുകയാണെന്നും ബൊഖ്ര പോലീസ് അറിയിച്ചു. ടാങ്ക് വ്യാജമദ്യം നിർമിക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഉദ്യോഗസ്ഥൻ, ആരോപണം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും വ്യക്തമാക്കി.
Kerala
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച (നവംബർ 26) ദർശന നിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ക്ഷേത്ര നട തുറന്ന് പതിവ് പോലെ ദർശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു.
Kerala
തിരുവനന്തപുരം: കരിമ്പിൻ ജൂസ് മെഷീൻ വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങി ഇതരസംസ്ഥാനക്കാരന് പരിക്ക്.
കേശവദാസപുരം സ്മാർട്ട് ബസാർ ഷുഗർ ആൻഡ് ജ്യൂസ് സ്ഥാപനത്തിലെ ജീവനക്കാരനായ ആസാം സ്വദേശി ഗിലിസണ്‍ (19) ആണ് പരിക്കേറ്റത്.
മെഷീൻ ക്ലീൻ ചെയ്യുന്ന സമയത്ത് വലത് കൈപ്പത്തി പെട്ടെന്നത് മെഷീനിൽ കുടുങ്ങുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തി മെഷീനിന്റെ ഭാഗങ്ങൾ മുറിച്ച് മാറ്റിയാണ് ആശുപത്രിയിലെത്തിച്ചത്.