നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നഗരസഭയിലെ 46 വാര്‍ഡുകളിലും മഴക്കാല പൂര്‍വ ശുചീകരണം നടക്കും. ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ നിര്‍വഹിച്ചു. അമരവിളയ്ക്കു സമീപം താന്നിമൂടില്‍ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു രാജേഷ്, കൗണ്‍സിലര്‍മാരായ മേരി ഫാത്തിമ, ബിജു എന്നിവരും പങ്കെടുത്തു.
വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് വാര്‍ഡ് കൗണ്‍സിലര്‍മാരാണ് നേതൃത്വം നല്‍കുന്നത്. ചില ആളൊഴിഞ്ഞ പുരയിടങ്ങളില്‍ കാടും പടര്‍പ്പും വളര്‍ന്ന അവസ്ഥയുണ്ടെങ്കില്‍ അക്കാര്യം കണ്ടെത്തുകയും ഉടമസ്ഥരുടെ പേരും ഫോണ്‍നന്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യണമെന്ന് കൗണ്‍സിലര്‍മാരോട് പറഞ്ഞിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ പറഞ്ഞു.
സാധാരണ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ശുചിത്വ മിഷനില്‍ നിന്ന് പതിനായിരം രൂപ ലഭിക്കാറുണ്ട്. എന്നാല്‍ ഇപ്രാവശ്യം ഈ തുക അനുവദിക്കപ്പെട്ടിട്ടില്ല. അതേ സമയം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നതിനാല്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും ഈ തുക വാര്‍ഡുകള്‍ക്ക് നല്കാന് തീരുമാനിച്ചു.
നഗരസഭ പരിധിയില്‍ പല റോഡുകളിലും വെള്ളക്കെട്ടുകളുണ്ട്. ചെറിയ മഴയത്ത് പോലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളില്‍ രോഗാണുക്കളുടെ സാന്നിധ്യത്തിനുള്ള സാധ്യത കുറവല്ല. മഴ പെയ്താല്‍ അല്‍പ്പമെങ്കിലും വെള്ളം കെട്ടാനിടയുള്ള സാഹചര്യം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചില ഓടകളില്‍ ചപ്പുചവറുകളും മറ്റും വലിച്ചെറിയുന്ന പ്രവണതയും പൊതുവേ കണ്ടുവരുന്നു. ഇവയില്‍ മഴവെള്ളവും മറ്റും കലരുന്നതോടെ പകര്‍ച്ചവ്യാധികളെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മിപ്പിക്കുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൈയുറകളും ബൂട്ട്സുകളും ബ്ലീച്ചിംഗ് പൗഡറും വിതരണം ചെയ്തിട്ടുള്ളതായും ചെയര്‍പേഴ്സണ്‍ അറിയിച്ചു. ചന്തകളില്‍ മാലിന്യനിക്ഷേപം കൂടുതലുണ്ടെങ്കില്‍ ജെസിബിയുടെ സഹായത്തോടെ നീക്കം ചെയ്യും.
Tags : nattu vishesham Pre-monsoon cleaning