കടുത്തുരുത്തി: ഇന്ത്യക്കാരനായ ഈശോസഭാ വൈദികൻ തുരുത്തിപ്പള്ളി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി ഇടവകാംഗമായ ഫാ. ജയിംസ് കോട്ടായില്‍ എസ്ജെ രക്തസാക്ഷിത്വം വരിച്ചിട്ട് 59 വര്‍ഷം പിന്നിടുന്നു. 16ന് മരണദിനത്തില്‍ ഇടവകയായ തുരുത്തിപള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും ഒപ്പീസിനും വികാരി ഫാ. തോമസ് ബ്രാഹ്മണവേലില്‍ കാര്‍മികത്വം വഹിച്ചു.
റാഞ്ചിയില്‍ അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാണ്ടര്‍ പള്ളിയിലും വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും നടന്നു. നവാഠാടിലെ മെമ്മോറിയല്‍ ഫലകം സ്ഥിതി ചെയ്യുന്നിടത്തും മാണ്ടറിലെ കബറിടത്തിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നു.
ഫാ. ജയിംസിന്റെ ഇടവകയായ തുരുത്തിപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം പതിച്ച കല്‍കുരിശിലും മാണ്ടറിലെ കബറിടത്തിലും നവാഠാടിലെ മെമ്മോറിയല്‍ ഫലകത്തിന് മുമ്പിലും ആളുകള്‍ പ്രാര്ഥിക്കാനായെത്തുന്നുണ്ട്. ആദിവാസികളുടെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക പുരോഗതിക്കുവേണ്ടി പ്രയത്നിച്ച ഫാ. ജയിംസ് റാഞ്ചിയില്‍ വച്ചു തന്നെയാണ് മരിക്കുന്നത്.
തുരുത്തിപ്പള്ളി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയാണ് ജന്മസ്ഥലം. കാട്ടാമ്പാക്ക് കോട്ടായില്‍ ചാക്കോ-കുറവിലങ്ങാട് മാപ്പിളപറമ്പില്‍ മറിയം ദമ്പതികളുടെ മകനാണ്. 1915 നവംമ്പര്‍ 15ന് ജനിച്ചു. 1948 നവംബര്‍ ഒന്നിന് പൗരോഹിത്യം സ്വീകരിച്ചു.