തൃശൂർ: കോർപറേഷൻ നഗരപരിധിയിലെ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും വിവിധ വകുപ്പുകൾ തമ്മിലുള്ള സാങ്കേതികതടസങ്ങൾ പരിഹരിക്കുന്നതിനുമായി മേയർ ഡോ. നിജി ജസ്റ്റിന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.
നേരത്തേ ഏപ്രിൽ 25നും ഈ മാസം 15, 20 തീയതികളിലും യോഗങ്ങൾ ചേർന്നു പ്രവർത്തനപുരോഗതി വിലയിരുത്തിയിരുന്നു. 21 ന് ജില്ലാ കളക്ടറുമായി ചേർന്നു പ്രശ്നബാധിത കനാലുകളും തോടുകളും സന്ദർശിക്കുകയും പരിഹാരമുണ്ടാക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നുവെന്നു മേയർ പറഞ്ഞു.
ഫെബ്രുവരി 26നു തോടുകളും കാനകളും കനാലുകളും ശുചീകരിക്കുന്നതിനു 2.3 കോടി രൂപയുടെപ്രവൃത്തികൾക്ക് അംഗീകാരം നൽകിയതാണ്. ഇതിൽ 70 ശതമാനം പണികൾ പൂർത്തിയാക്കിയെന്നും ബാക്കി പുരോഗമിക്കുന്നതായും മേയർ അറിയിച്ചു.
മൈനർ ഇറിഗേഷൻ പ്രതിനിധി അയ്യന്തോൾ ലിഫ്റ്റ് ഇറിഗേഷനുമായി ബന്ധപ്പെട്ട് അയ്യന്തോൾ കനാലിന്റെ ശുചീകരണപ്രവൃത്തി പൂർത്തിയാക്കിയെന്നറിയിച്ചു. റോഡുകളിലുള്ള കാനകൾ വൃത്തിയാക്കുന്പോൾ പൈപ്പ് ലൈനുകൾ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു. ഡിവിഷൻതലത്തിൽ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പ്രവർത്തിപ്പിച്ചും അവയെ പോലീസ്, ഫയർ ആൻഡ് റസ്ക്യൂ എന്നിവയുമായി ഏകോപിപ്പിച്ചും പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കണമെന്നു മേയർ നിർദേശിച്ചു.
Tags : nattu vishesham Pre-monsoon cleaning