District News
ഇരിട്ടി: ആറളം പഞ്ചായത്തിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്ത വീർപ്പാടം, പൂതക്കുണ്ട്, പുതിയങ്ങാടി പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഉറവിട നശീകരണം, മരുന്ന് തളിക്കൽ, കിണറുകൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് സൂപ്പർ ക്ലോറിനേഷൻ, ആരോഗ്യ ബോധവത്കരണ ക്ലാസ് എന്നിവ നടത്തി.
ചെടിക്കുളം ആർപിഎസ്, സീനിയർ സിറ്റിസൺ വെളിമാനം എന്നിവരുടെ സഹകരണത്തോടെ ആരോഗ്യ ബോധവത്കരണ ക്ലാസും റബർ തോട്ടം ഉടമകളുടെ യോഗവും ചേർന്നു. വെളിമാനത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട് ഉദ്ഘാടനം ചെയ്തു. ചെടിക്കുളം പാരിഷ് ഹാളിൽ നടന്ന ക്ലാസ് പഞ്ചായത്തംഗം ശിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്പ്, എസ്.സി. അരുൺ, എം.വി. നവീന എന്നിവർ നേതൃത്വം നൽകി.
District News
കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. പനിബാധിച്ച് ഒരാൾ മരിച്ചു. 391പേർക്കു രോഗം സ്ഥിരീകരിച്ചു. ഈ മാസം 17വരെ 59 പേർക്കാണ് രോഗബാധ. നാലുവർഷം കൂടുമ്പോൾ ഡെങ്കിപ്പനി തീവ്രമായി പൊട്ടിപ്പുറപ്പെടുന്നതിനാൽ ഇക്കുറി വൻതോതിൽ വ്യാപനം ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
കൊല്ലം കോർപറേഷൻ, മേലില, മയ്യനാട് തുടങ്ങിയ വിവിധ മേഖലകളിൽ രോഗം പടരുന്നുണ്ട്. നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ രോഗം കണ്ടെത്തി. മാലിന്യം നിർമാർജനം ചെയ്യാത്തതാണ് നഗരപരിധിയിൽ രോഗം പടരാൻ കാരണം.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വംശവർധനവിനും വ്യാപനത്തിനും ഒരാഴ്ച മുന്‍പുവരെയുള്ള ഉയർന്ന താപനില അനുകൂല സാഹചര്യമായിരുന്നു.
താപനിലയിൽ ഉണ്ടാകുന്ന ഒരുഡിഗ്രി സെൽഷ്യസ് വർധന ഡെങ്കിപ്പനി വരാനുള്ള സാധ്യത 13 ശതമാനം ഉയർത്തുമെന്നാണ് കണക്ക്. ഇപ്പോൾ ഇടവിട്ട് പെയ്യുന്ന വേനൽ മഴയാണ് രോഗം അതിവേഗം പടരാനുള്ള കാരണം.
രക്തപരിശോധന
ഡെങ്കിപ്പനി ബാധിച്ചവരില്‍ പ്ലേറ്റ്ലറ്റ് കൗണ്ട് കുറയും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധനയ്ക്ക് വിധേയമാക്കണം. ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ സാധാരണമായി 1.5ലക്ഷം മുതല്‍ 4.5 ലക്ഷം വരെയാണ് പ്ലേറ്റ്ലറ്റുകളാണുണ്ടാകുക. ഡെങ്കിപ്പനി ബാധിച്ചവരില്‍ അമ്പതിനായിരത്തില്‍ താഴെയാകുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കേണ്ടി വരും.
പ്രതിരോധിക്കാം
ഈഡിസ് കൊതുക് പെരുകുന്നതു തടയാൻ വീടും പരിസരവും ശുചിയായി സൂക്ഷിക്കുക. വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഒഴിവാക്കുക. കിണറും വെള്ളം ശേഖരിക്കുന്ന ടാങ്കും പാത്രങ്ങളുമൊക്കെ കൊതുകുവല കൊണ്ട് മൂടുക.
വീടിന്റെ ടെറസിലും സണ്‍ഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കികളയുക. കൂത്താടികളെ നശിപ്പിക്കണം. ഇതിനായി മണ്ണെണ്ണയോ ജൈവകീടനാശിനികളോ ഒഴിക്കാം. ഗപ്പി പോലുള്ള മത്സ്യങ്ങളെ വെള്ളത്തിൽ നിക്ഷേപിക്കുന്നതും നല്ലത്.
വീടിനുള്ളിൽ കൊതുകിനെ അകറ്റാന്‍ കുന്തിരിക്കം പുകയ്ക്കാം.ജലജന്യ രോഗങ്ങളും മഴക്കാലം തുടങ്ങുന്നതോടെ ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ പടരാൻ സാധ്യതയേറയൊണ്.
ശുചിത്വം ഉറപ്പാക്കുക. തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണവും പച്ചക്കറികളും ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം.
Health
വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകട സൂചനകൾ
തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
പ്രായാധിക്യമുള്ളവർ, ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം,ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെങ്കിപ്പനിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
ചികിത്സ
വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനി രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്.
ആരംഭത്തില്‍ തന്നെ ഡെങ്കി അണുബാധ ലാബ് ടെസ്റ്റുക ളിലൂടെ കണ്ടുപിടിക്കു ന്നതിന് മതിയായ ടെസ്റ്റ് കിറ്റുകളും ശരിയായ ചികിത്സയ്ക്ക് ആവശ്യ മായ മരുന്നുകളും എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.
സമ്പൂർണ വിശ്രമം
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.
District News
കടനാട്: കടനാട് പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു. പഞ്ചായത്ത് 14-ാം വാര്‍ഡ് വല്യാത്ത് ഭാഗത്താണ് നിരവധി പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് പനി പിടിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിച്ചു വരികയാണെന്നും മുന്‍കരുതലുകള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും പരിസര ശുചീകരണമടക്കമുള്ള കാര്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി പറഞ്ഞു.
District News
കൊല്ലം: ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ഈ വർഷം മരിച്ചത് 12 പേർ. ഇതിൽ 10 പേരുടെയും മരണകാരണം എലിപ്പനിയാണ്. ഈ കാലയളവിൽ 173 പേർ എലിപ്പനിയും 975 പേർ ഡെങ്കിപ്പനിയും പിടിപെട്ടു വിവിധ ആശുപത്രികളിൽ ചികിത്സതേടി.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായെങ്കിലും മരണസംഖ്യ കുറവാണ്. ഫലപ്രദമായ മരുന്നും ചികിത്സയും ലഭ്യമായിട്ടും രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടും വ്യാപകമായ മാലിന്യം തള്ളലും ജനങ്ങളുടെ ജാഗ്രതക്കുറവുമാണ് കാരണമായി ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഡോക്സിസൈക്ലിൻ ഗുളിക വിതരണം ചെയ്യുന്നുണ്ടെങ്കിലും പലരും കഴിക്കാറില്ല. പനിക്ക് ചികിത്സ തേടാത്തതും മരണത്തിലേക്ക് വഴി തെളിക്കുന്നു.
ജാഗ്രത പ്രധാനം
കൊതുക് നിയന്ത്രണമാണ് പ്രധാന പ്രതിരോധം. വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. പനി മാറിയാലും സമ്പൂർണ വിശ്രമം നിർബന്ധം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ കഴിക്കാം. കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യണം. പനി മൂന്ന് ദിവസത്തിലേറെ നീണ്ടാൽ ചികിത്സ തേടണം. മലിന ജലത്തിലിറങ്ങുന്നവർ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം.
Health
മഴക്കാലം ആരംഭിച്ചതോടെ കേരളത്തിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, മഴക്കാലം ആരംഭിക്കുന്നതോടെ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ വർദ്ധിക്കുന്നതായി കാണാം.
ഇത് മുൻകൂട്ടി കണ്ട്, രോഗവ്യാപനം തടയുന്നതിനുള്ള സമഗ്രമായ പദ്ധതികളാണ് ആരോഗ്യ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. കൊതുകുകളുടെ പ്രജനനം തടയുന്നതിന് ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
വീടുകളിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക എന്നത് പരമപ്രധാനമാണ്. വ്യക്തിശുചിത്വം പാലിക്കുന്നതും, പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും രോഗപ്രതിരോധത്തിന് അത്യാവശ്യമാണ്.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ പനിയുമായി സാമ്യമുള്ളതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്. കഠിനമായ പനി, പേശിവേദന, സന്ധിവേദന, തലവേദന, ഛർദ്ദി, ക്ഷീണം, കണ്ണുകൾക്ക് പിന്നിൽ വേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും താമസിക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ എത്തി വൈദ്യസഹായം തേടണം. സ്വയം ചികിത്സ ഒഴിവാക്കുകയും ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മരുന്നുകൾ കഴിക്കുകയും ചെയ്യുക.