കണ്ണൂര്‍: മഴയോടൊപ്പം ജില്ലയിൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. നിലവില്‍ മാങ്ങാട്ടിടം, ചെങ്ങളായി, ചപ്പാരപ്പടവ്, മട്ടന്നൂര്‍, വേങ്ങാട്, തലശേരി, ആറളം, ഉളിക്കല്‍ പഞ്ചായത്തുകൾ ഉൾപ്പടെ പലിയിടങ്ങളിലായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നത് ഗുരുതരാവസ്ഥയിലേക്ക് നയിച്ചേക്കുമെന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കൊതുകു നിയന്ത്രണമാണ് രോഗപ്രതിരോധത്തിനുള്ള പ്രധാന മാർഗമെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.
കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് വളരുന്നത് എന്നതിനാൽ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഉണ്ടാവാതെ സൂക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വീടു പരിസരവും ശുചിയായി സൂക്ഷിക്കുന്നതിനൊപ്പം വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകാനുള്ള സാഹചര്യം പൂർണമായും ഒഴിവാക്കണം.
ചിരട്ട, ടിന് തുടങ്ങിയ സാധനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ മാറ്റുകയോ കമിഴ്ത്തി സൂക്ഷിക്കുകയോ ചെയ്യണം. വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍ എല്ലാം തന്നെ അടച്ചുവയ്ക്കണമെന്നും ആരോഗ്യ വകുപ്പധികൃതർ നിർദേശിച്ചിട്ടുണ്ട്. കിണറുകള്‍ ക്ലോറിനേറ്റു ചെയ്തു ശുചീകരിക്കുകയും വേണം.