Kerala
കൊച്ചി: ശബരിമല സന്നിധാനത്തെ ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടുകള്‍ തടയാന്‍ ബാര്‍ കോഡും ഡിജിറ്റല്‍ മീറ്ററും ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു.
പ്രസാദ കവറുകളില്‍ ബാര്‍കോഡ് പതിപ്പിക്കുകയും വിതരണ സമയത്ത് ഇത് സ്കാന്‍ ചെയ്ത് ബില്ലിംഗ് നടത്തുകയും ചെയ്യും. ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് അളക്കുന്നതിനും സംഭരണ ടാങ്കുകളിലേക്ക് മാറ്റുന്നതിനും പൈപ്പ് ലൈനുകളില്‍ ഡിജിറ്റല്‍ മീറ്ററുകള്‍ സ്ഥാപിക്കും.
റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ക്കും അമിക്കസ് ക്യൂറിക്കും സമയം അനുവദിച്ച കോടതി, വിഷയം വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.
അരിവഞ്ചികളില് പണവും നിക്ഷേപിക്കുന്നത് തടയും. പകരം ഫ്ലൈ ഓവര്‍ മാതൃകയില്‍ ഗോഡൗണിലേക്ക് അരി നേരിട്ടെത്തുന്ന സംവിധാനമൊരുക്കും. സിസിടിവി കാമറകളും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കും. ഭക്തര്ക്കിടയിലൂടെയുള്ള ട്രാക്ടര്‍ യാത്ര ഒഴിവാക്കി, പ്രസാദം കൗണ്ടറുകളില്‍ എത്തിക്കാന്‍ ശബ്ദമലിനീകരണം ഇല്ലാത്ത ഇലക്ട്രിക് ബഗ്ഗികള്‍ പരിഗണിക്കും.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രസാദവും അസംസ്കൃത വസ്തുക്കളും സൂക്ഷിക്കാന്‍ ആധുനിക വെയര്‍ഹൗസിംഗ് സംവിധാനം ഒരുക്കും.
Kerala
തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണത്തിനു ശേഷം ബാക്കി വന്ന 29 പവനോളം സ്വർണവുമായി ബന്ധപ്പെട്ട കണക്ക് ദേവസ്വം ബോർഡിന്റെ കൈവശമില്ലെന്ന് വിജിലൻസ് കണ്ടെത്തൽ.
ഇതു സംബന്ധിച്ച ഫയലുകൾ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നു കണ്ടെത്തിയെങ്കിലും ബാക്കി വന്ന സ്വർണവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. സ്വർണക്കൊടിമര നിർമാണവുമായി ബന്ധപ്പെട്ട ആദ്യ ക്രമക്കേടാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9.57 കിലോ സ്വർണമാണ് ദേവസ്വം ബോർഡ് സ്പോണ്‍സർഷിപ്പുകളിലൂടെ അടക്കം കണ്ടെത്തിയത്. ഇതിൽ 9.34 കിലോ സ്വർണം കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി വേണ്ടിവന്നു. ബാക്കി വന്ന 29 പവൻ സ്വർണത്തിന്റെ കണക്കുകളാണ് ദേവസ്വം ബോർഡിന്റെ കൈവശമില്ലാത്തത്.
കൊടിമര നിർമാണത്തിനുശേഷം 29 പവൻ സ്വർണം ബാക്കി വന്നിരുന്നതായി ദേവസ്വം ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദേവസ്വം ഓഫീസിലെ കൂടുതൽ രേഖകളും കണ്ടെടുത്തു.
ശബരിമലയിലെ കൊടിമര പുനർനിർമാണം നടത്തിയ അനന്തൻ ആചാരിയിൽനിന്ന് വിജിലൻസ് മൊഴിയെടുത്തു. ചെന്പ് ഉപയോഗിച്ചുള്ള നിർമാണപ്രവൃത്തികളാണു പ്രധാനമായി ചെയ്തതെന്ന് അനന്തൻ ആചാരി മൊഴി നൽകി.
തിരുവാഭരണം കമ്മീഷണർ ഓഫീസിലെ സൂപ്രണ്ടിന്റെയും മൊഴി വിജിലൻസ് ശേഖരിച്ചു. സന്നിധാനത്തെത്തി കൊടിമരം അടക്കമുള്ളവയുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സുപ്രീംകോടതിയിലെ ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുള്ള സത്യവാങ്മൂലം ദുര്‍ബലമെന്ന് രാഹുല്‍ ഈശ്വര്‍. ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ശക്തമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്ന ശബരിമല വിശ്വാസ സംബന്ധമായ കേസ് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായി മാറും. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, പാഴ്സി അടക്കമുള്ള വിശ്വാസങ്ങള്‍ക്കും ഇത് ബാധകമാകും. മൗലികാവകാശത്തിന്റെ നിലനില്‍പ്പുതന്നെ ഈ കേസിനെ ആശ്രയിച്ചായിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Kerala
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓഡിറ്റ് റിപ്പോർട്ടിൽ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്സ് ഫോഴ്സ് രൂപീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് മാത്രമാണ് വിശദമായി പരിശോധിച്ചത്. സമയപരിധി പാലിക്കാനായി റിപ്പോർട്ട് അതേപടി നൽകുകയായിരുന്നു. റിപ്പോർട്ട് അന്തിമമല്ല. ചില സംശയങ്ങൾ സാധാരണ ചോദിക്കുകയും മറുപടി നൽകുകയും ചെയ്താൽ മാത്രമേ അന്തിമമാകൂ.
ഇത് ഓഡിറ്ററുടെ കുഴപ്പമല്ല. സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തത് കൊണ്ടാണ് വീഴ്ചയുണ്ടായത്. ഇക്കാര്യത്തിൽ 27ന് മുമ്പ് വ്യക്തത വരുത്തും. ഇതിനായി ടാക്സ് ഫോഴ്സ് രൂപീകരിച്ചു. വ്യക്തയുണ്ടാക്കിയ ശേഷം റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകുമെന്നും ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഭക്ഷണം കഴിച്ച കാര്യത്തിലായാലും നന്ദഗോവിന്ദം ഭജൻസിന്റെ കാര്യത്തിലായാലും വീഴ്ച വന്നു. എല്ലാ ക്ലെയിമുകളും അംഗീകരിക്കാൻ കഴിയില്ല. 4.99 കോടിയായി ചെലവ് നിജപ്പെടുത്തും. അദാനിയുടെ 3.85 കോടി സ്പോൺസർഷിപ്പ് കിട്ടും. കൊടുക്കാൻ ഒരു കോടി 15 ലക്ഷം ഉണ്ട്.
ബോർഡ് പണം എടുക്കില്ല. പല സ്പോൺസർമാരും നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരെ സമീപിക്കും. ഏഴു കോടിയാണ് ഊരാളുങ്കൽ ആവശ്യപ്പെടുന്നത്. ഊരാളുങ്കൽ ഉപകരാർ നൽകിയാൽ തെറ്റില്ല. അതിന്റെ ബില്ലുകൾ വരട്ടെയെന്നും വിലയിരുത്തട്ടെയെന്നും ജയകുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ നടത്തിപ്പ് സംബന്ധിച്ച് വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന് ചേരും.
കണക്കുകളിൽ വ്യക്തത വരുത്തി പുതിയ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകുന്ന കാര്യം ബോർഡ് യോഗം ചർച്ച ചെയ്യും. കണക്കുകള്‍ ഓഡിറ്റ് ചെയ്ത വിജയകുമാർ അസോസിയേറ്റ്സിനെയും പണം കൊടുക്കാനുള്ള ഊരാളുങ്കൽ സൊസൈറ്റി ഉള്‍പ്പെടെയുള്ള സ്ഥാപന പ്രതിനിധികളെയും ബോർഡ് യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം ധൂർത്തെന്ന പ്രചാരണം തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ സത്യവിരുദ്ധമാണെന്നും ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നത് ഖേദകരമാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചെന്ന പരാമർശം റിപ്പോർട്ടിൽ ഇല്ല. ഭജൻ അവതരിപ്പിക്കാൻ നന്ദഗോവിന്ദം ഭജൻസിനെ സമീപിച്ചെങ്കിലും അസൗകര്യം അറിയിച്ചുവെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
നന്ദഗോവിന്ദത്തിന് മറ്റുപരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ പകരം വന്നത് ഇഷാന് ദേവാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ 25ലധികം കലാകാരന്മാരും 10ലധികം ടെക്നീഷ്യൻമാരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത മികച്ച സംഗീതാവിഷ്കാരമാണ് സംഘം അവതരിപ്പിച്ചത്.
വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപയാണ് ചെലവായത്.
നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നൽകിയതായി ബോർഡിന്റെ ഓഡിറ്റർ റിപ്പോർട്ടിൽ പറയുന്നത് പിശകാണ്. അങ്ങനെ തുക നൽകിയിരുന്നുവെങ്കിൽ വൗച്ചർ അല്ലെങ്കിൽ ബാങ്ക് ഇടപാട് രേഖകൾ ഉണ്ടായിരിക്കേണ്ടതാണ്.
തുക പോയത് ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്കാണ്. ഇവന്റ് മാനേജ്മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്ന ഒരു പരാമർശവും ഇല്ല. അങ്ങനെ ഒരു വാർത്ത എങ്ങനെ പ്രചരിച്ചു എന്നത് അതിശയകരമാണ്.
പരിപാടി കഴിഞ്ഞതിന് ശേഷം അംഗീകരിക്കാവുന്ന ചെലവുകൾ സംബന്ധിച്ച് 04-11-2025-ന് ദേവസ്വം കമ്മീഷണർ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സമർപ്പിക്കാനായി ഒരു എസ്റ്റിമേറ്റ് തുക സ്പെഷ്യൽ കമ്മീഷണർക്ക് നൽകിയിരുന്നു. അതിലെ Part K എന്ന തലക്കെട്ടിൽ “Furniture and Miscellaneous Items for Existing Office Complex and Guest House” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 3,83,439 രൂപ വകയിരുത്തിയതാണ്.
ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങുന്ന ഏതൊരു സാധനവും ദേവസ്വത്തിന്റെ സ്വത്താണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ ഒരു ലക്ഷം രൂപ ചെലവഴിച്ചു എന്ന വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.
കേന്ദ്ര മന്ത്രിമാരും ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപന്മാരും ഉൾപ്പെടെ എത്തുന്ന പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളെ മുഖ്യമന്ത്രിക്കായി പ്രത്യേകം കട്ടിൽ വാങ്ങിയെന്ന തരത്തിൽ ദുഷ്പ്രചാരണം നടത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്നും ദേവസ്വം ബോർഡ് പറയുന്നു.
വിവിധ ബാങ്കുകളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ലഭിച്ച മൂന്ന് കോടി രൂപ ഒക്ടോബര്‍ 17ന് തന്നെ ജനറല്‍ ഫണ്ടിലേക്ക് തിരികെ നിക്ഷേപിച്ചു. അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ കൂടി ലഭിക്കാനുണ്ട്. നിലവില്‍ പ്രത്യേക അക്കൗണ്ടില്‍ ഒരു കോടി എഴുപത്തിനാല് ലക്ഷത്തിലധികം രൂപ അവശേഷിക്കുന്നുണ്ടെന്നും ബോര്‍ഡ് അറിയിച്ചു. ഭക്ഷണ വിതരണത്തില്‍ തുക വകമാറ്റിയെന്ന ആരോപണവും ബോര്‍ഡ് തള്ളി.
അതിഥികള്‍ക്ക് പുറമെ ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്കും പമ്പയിലെ തൊഴിലാളികള്‍ക്കും ഭക്ഷണം നല്‍കിയിട്ടുണ്ട്. അന്നദാന പ്രിയനായ അയ്യപ്പന്റെ നാമത്തില്‍ നടന്ന സംഗമത്തില്‍ ആരെയും ഒഴിവാക്കരുതെന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്.
കോടതി നിര്‍ദ്ദേശപ്രകാരം സമയപരിധിക്കുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നതിനാലാണ് ചില പൊരുത്തക്കേടുകള്‍ ഉണ്ടായതെന്നും ഇത് പരിശോധിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. ഈ മാസം 17ന് ചേരുന്ന ബോര്‍ഡ് യോഗം വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ശബരിമലയുടെ മഹത്വം ലോകമെമ്പാടും എത്തിക്കാനുള്ള മഹത്തായ സംരംഭത്തെ കരിവാരിത്തേക്കരുതെന്നും വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
Kerala
തിരുവനന്തപുരം: ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിൽ നിന്ന് തലയൂരാൻ ഈ മാസം 17ന് നിർണായക യോഗം ചേരും. ഊരാളുങ്കൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളോട് തുക കുറയ്ക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെടും.
കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് ബോർഡിന് മുന്നിലുള്ളത്. ഇതോടെ സ്പോൺസർമാരിൽ നിന്നും കിട്ടേണ്ട പണം നേടിയെടാക്കാനും ശ്രമം ആരംഭിക്കും. ഊരാളുങ്കലിന് മാത്രം നാല് കോടിയിലധികം രൂപയാണ് നൽകാനുള്ളത്.
ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനുള്ള സമയപരിധിക്കുള്ളിൽ ഇടപാടുകൾ അവസാനിപ്പിക്കാനാണ് നീക്കം.അയ്യപ്പസംഗമത്തില്‍ പന്തലൊരുക്കിയതിലും അതിഥികള്‍ക്ക് ഹോട്ടല്‍ മുറികൾ എടുത്തിനുമായി ഇനിയും ബോർഡ് നൽകാനുള്ളത് 4.35 കോടിലധികം രൂപയെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.
തിരുവനന്തപുരത്തും കൊച്ചിയിലും കുമരകത്തും മൂന്നാറിലുമുള്ള ഹോട്ടലുകള്‍ക്കാണ് ഇനിയും തുക നൽകാനുള്ളത്. ഭക്ഷണം വിതരണം ചെയ്ത കണക്കിലും പൊരുത്തകേടുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
പന്തൽ തയാറാക്കിയ ഊരാളുങ്കലിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കണ്‍സ്ട്രക്ഷന്‍ നൽകാനുള്ളത് നാല് കോടി രൂപയാണ്. ഭക്ഷണം വിതരണം ചെയ്ത കണക്കിലും പൊരുത്തക്കേടുകളുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
Kerala
കോട്ടയം: എൽഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ ആഗോള അയ്യപ്പ സംഗമം വൻ അഴിമതിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴ് കോടി രൂപ മുടക്കി സംഘടിപ്പിച്ച പരിപാടി വന്‍തോതിലുള്ള വെട്ടിപ്പിന്റെ വേദിയായിട്ടാണ് മാറിയത്. ഉച്ചയോട് കൂടി അവസാനിച്ച സമ്മേളനത്തിനാണ് ഏഴ് കോടിരൂപ ചിലവാക്കിയത്. ഇത് വന്‍ അഴിമതിയല്ലാതെ മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിന്റെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ പണം ഇങ്ങനെ ധൂര്‍ത്തടിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തത്. ഇതിനെപ്പറ്റി വിശദമായ അന്വേഷണം ഉണ്ടാകണം. കുറ്റക്കാരായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ എല്ലാ കാര്യങ്ങളിലും വന്‍ അഴിമതിയുണ്ടെന്ന് ഹൈക്കോടതിക്ക് തന്നെ മനസിലായിക്കഴിഞ്ഞു. ഇത് തങ്ങള്‍ നേരത്തെ പറയുന്നതാണ്. മണ്ഡല മകരവിളക്ക് കാലത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട് സ്പെഷല്‍ കമ്മീഷണര്‍ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരില്‍ നിന്നോ ദേവസ്വം ബോർഡില്‍ നിന്നോ കൈപ്പറ്റാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. അയ്യപ്പ സംഗമത്തിന് വേണ്ട പണം സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താം എന്നായിരുന്നു ദേവസ്വം ബോർഡ് പ്രതീക്ഷിച്ചിരുന്നത്.
ഏകദേശം എട്ടു കോടി രൂപ ചിലവ് വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി തന്നെ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയിരിക്കുന്നത്. എന്നാൽ, ബോര്‍ഡിന് ചെലവായ തുക പൂര്‍ണമായും സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.
പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്.
അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിറ്റ്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനിയോഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Kerala
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടന കാലത്തിനു സമാപനം. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം പുലർച്ചെ 6.45-നാണ് നട അടച്ചത്. തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങിയത്. 23ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും.
രാജ പ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയായതോടെ മറ്റൊരു തീര്‍ഥാടന കാലത്തിന് സമാപനമായി. യാത്രാമധ്യേ തിരുവാഭരണം പെരുനാട് ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ചാര്‍ത്തി. ശബരിമല കഴിഞ്ഞാല്‍ തിരുവാഭരണം ചാര്‍ത്തുന്ന ഏക ക്ഷേത്രമാണ് പെരുനാട്ടിലേത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെയും കൃത്യമായ ഏകോപനം ഇക്കുറി ശബരിമല തീർഥാടനത്തെ ശ്രദ്ധേയമാക്കി. ദേവസ്വം, ആരോഗ്യം, റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണം, വനം, അഗ്നിസുരക്ഷ, ജലസേചനം, വൈദ്യുതി, ഭക്ഷ്യം, കെഎസ്ആര്‍ടിസി തുടങ്ങിയ വകുപ്പുകളുടെ ചിട്ടയായ പ്രവര്‍ത്തനം ഭക്തര്‍ക്ക് ശബരിമലയില്‍ മികച്ച സൗകര്യം ഉറപ്പാക്കി.
ആക്ഷേപങ്ങളോ പരാതികളോ ഇല്ലാത്ത മണ്ഡല മകരവിളക്ക് മഹോത്സവമാണ് സമാപിക്കുന്നതെന്ന് ശബരിമല എഡിഎം അരുണ്‍ എസ്. നായര്‍ പറഞ്ഞു. നിലയ്ക്കല്‍- പമ്പ വഴിയും പരമ്പരാഗത കാനന പാതയിലൂടെയും ഏകദേശം 54 ലക്ഷത്തോളം ഭക്തരെത്തി. ആചാരപരമായ കാര്യങ്ങള്‍ക്കൊപ്പം ഭക്തര്‍ക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിനായി.
പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും തിരക്ക് നിയന്ത്രിച്ചു. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘവും ക്രമസമാധാന ചുമതലയ്ക്കും തിരക്ക് നിയന്ത്രണത്തിനും നേതൃത്വം നൽകി.
റവന്യൂ വകുപ്പിന്റെ സ്ക്വാഡ് പ്രവര്‍ത്തനവും വിശുദ്ധി സേനാംഗങ്ങളുടെ സേവനവും ക്ലീന്‍ ശബരിമല സൃഷ്ടിച്ചു. ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടലോടെ ഭക്തരുടെ മരണനിരക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞു. ഹൃദായാഘാതം മൂലമായിരുന്നു മരണങ്ങേറെയും.
ദുര്‍ഘടമായ കാനനപാതയിലൂടെയുള്ള ഭക്തരുടെ സുഗമമായ നിയന്ത്രണത്തിനും ദര്‍ശനത്തിനും വനംവകുപ്പിന്റെ ഇടപെടലുണ്ടായി. ഭക്തര്‍ക്ക് സുരക്ഷിത ദര്‍ശനം ഉറപ്പാക്കി അവരെ വാസസ്ഥലത്തേയ്ക്ക് മടക്കി അയക്കാനുള്ള ഉത്തരവാദിത്ത്വം എല്ലാ വകുപ്പുകളും കൃത്യമായി നിര്‍വഹിച്ചെന്നും എഡിഎം പറഞ്ഞു.
സന്നിധാനത്തെ അത്യാധുനിക ആരോഗ്യ കേന്ദ്രത്തില്‍ തീര്‍ഥാടന കാലത്ത് ചികിത്സ തേടിയെത്തിയത് 96,826 ഭക്തരാണ്. സൗജന്യമായി 23.19 ലക്ഷം രൂപയുടെ മരുന്നും നല്കി.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന ആരംഭിക്കാനാകാതെ ഇഡി. നന്തൻകോട്ടെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എത്താതതിനാലാണ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പരിശോധന തുടങ്ങാൻ കഴിയാത്തത്.
സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ആസ്ഥാനത്ത് ഉള്ളത്.സ്വർണ്ണപാളിയുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്ത് നിന്ന് പിടിച്ചെടുക്കാനാണ് ഇഡി നീക്കം.
അതിനിടെ ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുകയാണ് ഇഡി. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇഡി പരിശോധന.
അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, എൻ. വാസു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ വീടുകളിലും ബംഗളൂരുവിലെ സ്മാർട് ക്രിയേഷൻസ് ഓഫീസിലും പരിശോധന തുടരുകയാണ്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വർണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തുമായി 21 ഇടങ്ങളിൽ ഇഡി പരിശോധന നടത്തുന്നു.
കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കിളിമാനൂർ പുളിമാത്തുള്ള വീട്ടിൽ, എ. പത്മകുമാറിന്റെ ആറൻമുളയിലെ വീട്, എൻ. വാസുവിന്റെ വീട്, സ്വർണവ്യാപാരി ഗോവർധന്റെ ബെല്ലാരിയിലെ വീട്, ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ്, മുരാരി ബാബുവിന്റെ കോട്ടയത്തെ വീട് എന്നിവിടങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.
രാവിലെ ഏഴോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവിധ ഇടങ്ങളിലായി പരിശോധന ആരംഭിച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന ആരംഭിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: ചൊവ്വാഴ്ച രാവിലെ എട്ടിന് മുൻപ് മാധ്യമങ്ങൾ ശബരിമല സന്നിധാനം ഒഴിയണമെന്ന് നിർദ്ദേശം. സ്പെഷ്യൽ കമ്മിഷണർ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. സ്വർണക്കൊള്ളയിൽ ചൊവ്വാഴ്ച എസ്ഐടി ശബരിമലയിൽ വിശദ പരിശോധന നടത്തും.
ഇതേ തുടർന്നാണ് മാധ്യമങ്ങൾ ഒഴിയണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. ശബരിമലയിലെ സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് ഹൈക്കോടതി. വിഎസ്എസ്സിയിലെ ശാത്രീയ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ.
കോൺഗ്രസ് ഭരണസമിതിയുടെ കൊടിമര, വാജിവാഹന കൈമാറ്റവും പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടും അന്വേഷിക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്ഐടി കോടതിയിൽ നൽകിയ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് സ്വർണക്കൊള്ളയുടെ വ്യാപ്തി കൂട്ടുന്നതാണ്.
സ്വർണംപൂശി പോറ്റിയും സംഘവും തിരിച്ചെത്തിച്ച പാളികൾ യഥാർഥ പാളികളല്ലെന്ന മുൻകാല സംശയം ബലപ്പെടുകയാണെന്ന് കോടതി അറിയിച്ചു. സന്നിധാത്തെത്തി വാതിലുകളുടെ തെളിവെടുക്കാനും കൂടുതൽ സാമ്പിളുകൾ ശേഖരിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിയമനങ്ങള്‍ നടത്താന്‍ മാനേജിംഗ് കമ്മിറ്റിക്കാണ് അധികാരമെന്നു ഹൈക്കോടതി.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനെ ഒഴിവാക്കിയാണ് ജസ്റ്റീസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഗുരുവായൂര്‍ ദേവസ്വത്തിലും അനുബന്ധ എയ്ഡഡ് സ്ഥാപനങ്ങളിലും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് റിക്രൂട്ട്മെന്റ് ബോര്‍ഡ് പുറപ്പെടുവിച്ച പുതിയ വിജ്ഞാപനങ്ങളും കോടതി റദ്ദാക്കി.
ദേവസ്വം മാനേജിംഗ് കമ്മിറ്റി നിയമാനുസൃതമായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമന നടപടികള്‍ ആരംഭിക്കാനും കോടതി നിര്‍ദേശിച്ചു.
റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമനവ്യവസ്ഥ ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച അപ്പീലുകളാണു പരിഗണിച്ചത്.
Kerala
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അധികാരം ഹൈക്കോടതി റദ്ദാക്കി. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നിര്‍ണായക നടപടി.
നിയമനത്തിനായി നിലവിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കി. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ടസമിതിയെ ഹൈക്കോടതി നിയോഗിച്ചു.
വിരമിച്ച ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഭിഭാഷകനായ കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായിരിക്കും. അതേസമയം, റിക്രൂട്ട്മെന്റ് ബോർഡ് വഴി നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും, അവർക്ക് ജോലിയിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്റ്റിൽ. എ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമാണ്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി.
കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ അറസ്റ്റിനുള്ള സാധ്യത മുന്നിൽകണ്ട് ഇരുവരും മുൻകൂർജാമ്യത്തിന് നീക്കം നടത്തവേയാണ് വിജയകുമാറിനെതിരേയുള്ള നടപടി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ വർഷങ്ങളായി നടന്നുവരുന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്.
അറസ്റ്റിലായ സ്വർണം വേർതിരിച്ച ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്കും മോഷ്ടിച്ച സ്വർണം വിറ്റഴിച്ച ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനനും ദേവസ്വം ബോർഡ് ഉന്നതരുമായി വർഷങ്ങളായി ഗൂഡാലോചന നടത്തി വന്നിരുന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇരുവരും വർഷങ്ങളായി ദേവസ്വം ഉന്നതരുമായി ഗൂഢാലോചന നടത്തിവരുന്നതായി അറസ്റ്റിലായ ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വ്യക്തമാക്കുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിലെ ദ്വാരപാലകപാളികൾ സ്വർണം പൂശിയതാണെന്ന് ഇരുവർക്കും അറിയാമായിരുന്നു.
ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻപോറ്റിയുടെ സഹായത്തോടെയാണ് പാളികൾ സ്മാർട്ട് ക്രിയേഷനിലെത്തിച്ച് സ്വർണം വേർതിരിച്ചത്. സ്വർണം പൂശി നൽകുന്നത് അടക്കം വലിയ സംഭാവനകൾ നൽകുന്നവരെന്ന നിലയിൽ പ്രതികൾക്ക് ബോർഡ് ജീവനക്കാർക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. 2009ൽ മാളികപ്പുറത്ത് അടക്കം ഇവർ സ്വർണം പൂശി നൽകിയിരുന്നു.
ദ്വാരപാലകപാളിയിൽനിന്നു വേർതിരിച്ചെടുത്ത സ്വർണം പ്രതികൾ എന്തു ചെയ്തുവെന്ന് കണ്ടെത്തണം. ശബരിമല സ്വർണമാണെന്ന അറിവോടെയാണ് ഗോവർധൻ സ്വർണം വാങ്ങിയത്.
സ്മാർട്ക്രിയേഷൻസിൽ വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങിയിട്ടുണ്ട്. ഗോവർധന്റെ കൈയിൽ നിന്ന് 470 ഗ്രാം സ്വർണം കണ്ടെത്തി. ഇതിനു ശേഷവും സ്വർണക്കൊള്ളയ്ക്കു പരിഹാരമായി ഇവർ ശബരിമലയിൽ സ്വർണം പൂശി നൽകിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ദേവസ്വം ജീവനക്കാരുമായുള്ള ബന്ധം കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്.
അതിനിടെ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. ഇരുവർക്കും പങ്കുണ്ടെന്ന് അന്നത്തെ പ്രസിഡന്റ് അറസ്റ്റിലായ എം. പത്മകുമാർ മൊഴി നൽകിയിരുന്നു. ഇവർക്കെതിരേ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതിയും പലതവണ ചോദിച്ചിരുന്നു.
Kerala
കൊച്ചി: ശബരിമലയിലെ സമാന്തര നെയ് വിൽപനയിൽ ഇടപെട്ട് ഹൈക്കോടതി. മേൽശാന്തിമാരും ഉൾക്കഴകക്കാരും നെയ് വിൽക്കുന്നത് ഹൈക്കോടതി വിലക്കി. മേൽശാന്തിമാരുടെ മുറികളിൽ സൂക്ഷിച്ച നെയ് ഉടൻ ദേവസ്വം ബോർഡിന് കൈമാറാനും ഹൈക്കോടതി ഉത്തരവിട്ടു.
നൂറ് രൂപ നിരക്കിൽ മേല്‍ശാന്തിമാരുടെ മുറികളില്‍ നെയ് വില്പന നടക്കുന്നുണ്ടെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ഇടപെടൽ. ഇത്തരത്തിലുള്ള നെയ് വിൽപന നിയമപരമല്ലെന്നായിരുന്നു ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്.
അഭിഷേകത്തിനായി തന്ത്രി, മേല്‍ശാന്തിമാര്‍, സഹശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളിൽ നെയ് വാങ്ങുന്നതിനും ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് ദേവസ്വം ബോർഡ് നെയ് വിൽക്കുന്നതിന് പുറമേയാണ് മേല്‍ശാന്തിമാര്‍ ഉൾപ്പെടെയുള്ളവരുടെ മുറികളിലെ കച്ചവടം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്.
പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നും മൊഴിയിൽ പറയുന്നു. കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും.
ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു.
District News
പത്തനംതിട്ട: ശബരിമലയിലേക്ക് കൂടുതൽ തീർഥാടകരെത്തുന്നതിനോടു ദേവസ്വം ബോർഡിനോടു താത്പര്യമില്ലെന്ന് ദേവസ്വം ബോർഡ് മുൻ പിആർഒ അയർക്കുന്നം രാമൻനായർ ആരോ പിച്ചു . തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്ന വെർച്വൽ ക്യൂ സംവിധാനം പിൻവലിക്കണം. ശബരിമലയുടെ പ്രശസ്തി ലോകമെങ്ങും എത്തിക്കുന്നതിലും കൂടുതൽ തീർഥാടകരെ ഇവിടേക്ക് എത്തിക്കുന്നതിലും മാധ്യമങ്ങൾക്കുള്ള പങ്ക് വലുതായിരുന്നെന്നും ഇന്ന് മാധ്യമങ്ങളെയും മാറ്റിനിർത്താനാണ് ആലോചനയെന്നും രാമൻ നായർ കുറ്റപ്പെടുത്തി.
താൻ ശബരിമല പിആർഒ ആയിരിക്കുന്ന കാലയളവിലാണ് വിജയ് മല്യ ശ്രീകോവിലിന് സ്വർണം പൊതിഞ്ഞത്. അന്ന് സ്വർണം പൊതിയുകയായിരുന്നു. പൂശുക എന്ന വാക്കുതന്നെ ഇപ്പോൾ വന്നതാണ്. ഈശ്വരവിശ്വാസികളായവർ വേണം ദേവസ്വം ഭരണത്തിൽ വരേണ്ടതെന്നും രാമൻ നായർ അഭിപ്രായപ്പെട്ടു.
മകരവിളക്ക് കാലത്ത് തീർഥാടകരെ സഹായിക്കുന്നതിന് കേരളത്തിനകത്തും പുറത്തുമായി നൂറ് സേവനകേന്ദ്രങ്ങൾ ശബരിമല ശ്രീ അയ്യപ്പ ധർമ പരിഷത്തിന്റെ നേതൃത്വത്തിൽ തുറക്കും.
ശബരിമലയിലും പമ്പ യിലും ധർമപരിഷത്ത് 2000 മുതൽ നടത്തി വന്നിരുന്ന അന്നദാനം, മെഡിക്കൽ ക്യാമ്പ്, ഔഷധ ജല വിതരണം, മറ്റു സേവന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കോവിഡ് കാലം മുതൽ നാളിതുവരെ അനുവാദം നൽകാതിരിക്കുകയാണ്.
ശബരിമലയിൽ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് ശബരിമലയിലും പമ്പയിലും അന്നദാനവും ഔഷധ ജല വിതരണവും അപര്യാപ്തമാണെന്ന് അയ്യപ്പധർമ പരിഷത്ത് ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായരും ചീഫ് കോർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ളയും പത്രസമ്മേളനത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ മന്ത്രി കെ. രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വർഷത്തേക്കാണ് കാലാവധി.
ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാർ വിരമിച്ച ശേഷം അഞ്ച് വർഷം മലയാളം സർവകലാശാല വിസിയായിരുന്നു. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി. പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും അംഗം എ. അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനം ഒഴിവാക്കി. മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവും ഉദ്യോഗസ്ഥരും ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായി ആരോപണങ്ങളിൽ കുരുങ്ങി നിൽക്കുന്ന സമയത്താണ് പുതിയ സമിതി അധികാരമേൽക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാട്ടി പ്രത്യേക അന്വേഷണ സംഘം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് നോട്ടീസ് നല്കി. അടിയന്തരമായി ഹാജരാകണമെന്നാണ് നോട്ടീസ്.നേരത്തെ പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസുവിനെ ചൊവ്വാഴ്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വാസു ഇപ്പോള്‍ റിമാന്‍ഡിലാണ്.
പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്ത് വാസു ദേവസ്വം ബോര്‍ഡില്‍ പ്രധാന പദവി വഹിച്ചിരുന്നു. സ്വര്‍ണ്ണക്കൊള്ളയില്‍ വാസുവിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു കേസില്‍ വാസുവിനെ അറസ്റ്റ് ചെയ്തത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരായിരുന്ന മുരാരി ബാബു, സുധീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതില്‍ നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തത്.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ പത്മകുമാറും വാസുവും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ആളായിരുന്നു വാസു. പത്മകുമാറിനെ മറികടന്ന് ദേവസ്വം ബോര്‍ഡില്‍ പല നടപടികളും വാസു കൈക്കൊണ്ടിരുന്നു.
ഇതിനെല്ലാം സര്‍ക്കാരില്‍ നിന്നു വാസുവിന് നല്ല പിന്തുണ ലഭിച്ചിരുന്നു. വാസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് പത്മകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
സാവകാശം തേടി എ. പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി എ. പത്മകുമാര്‍. അടുത്ത ബന്ധുവിന്റെ മരണാന്തര ചടങ്ങുകള്‍ കാരണം ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നും സാവകാശം വേണമെന്നുമാണ് പത്മകുമാര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി. ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും അഴിമതി നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Kerala
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളിയാഴ്ച രാത്രി ദേവസ്വം മന്ത്രി വി.എന്‍. വാസവന് കൂടിയാലോചിച്ചശേഷമാണ് അന്തിമ തീരുമാനമായത്.
ജയകുമാര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പട്ടികയാണ് പരിഗണിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയത്. പട്ടികയില്‍നിന്ന് ആരെ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം മന്ത്രി വാസവനു തീരുമാനിക്കാമെന്നായിരുന്നു പാര്‍ട്ടി നിര്‍ദേശം.
ഇതനുസരിച്ചാണ് വെള്ളിയാഴ്ചതന്നെ തീരുമാനമുണ്ടായത്. ശബരിമല സ്പെഷല്‍ ഓഫീസറും മുന്‍ ദേവസ്വം കമ്മീഷണറുമാണ് ജയകുമാര്‍. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രതിച്ഛായ നഷ്ടമായ സാഹചര്യത്തിൽ രാഷ്ട്രീയക്കാരനല്ലാത്ത പൊതുസമ്മതനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളെ സ്ഥാനത്തേക്കു കൊണ്ടുവരണമെന്ന ആലോചനയുടെ ഭാഗമായാണ് തീരുമാനം.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്കുള്ള പകരക്കാരനെ സിപിഎം ഇന്ന് തീരുമാനിക്കും. ഹരിപ്പാട് മുൻ എംഎൽഎ ടി.കെ. ദേവകുമാറിന്റെ പേര് സജീവ പരിഗണനയിലുണ്ട്. ആറ്റിങ്ങൽ മുൻ എംപി എ. സമ്പത്ത് അടക്കമുള്ളവർ നേരത്തെ തന്നെ ചർച്ചയിലുണ്ടായിരുന്നു.
നിലവിലെ ബോർഡിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന് ധാരണയായിട്ടുണ്ട്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും. ബോർഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്.
എസ്ഐആറിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന ഹർജിയിൽ കക്ഷിചേരുന്ന കാര്യവും സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.എസ്. പ്രശാന്തിനെ മാറ്റും. പി. എസ്. പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. മുൻ എംപി എ. സമ്പത്തിനെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎം നേതൃത്വം തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന വിവരം.
കെ. രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പിഎയായിരുന്നു എ. സമ്പത്ത്. ദേവസ്വം ബോർഡിലെ സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണനെ പരിഗണിക്കുന്നതായും വിവരമുണ്ട്.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമാണ് വിളപ്പില്‍ രാധാകൃഷ്ണന്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ ഭരണസമിതിയെ നിശ്ചയിക്കും. നിലവിലുള്ള ഭരണസമിതിയുടെ അവസാന യോഗം പതിനൊന്നാം തീയതി ചേരും.
District News
കൊല്ലം : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ജോലിക്കായി നൽകുന്ന അപേക്ഷയിൽ അവകാശപ്പെടാത്ത ഒന്നും തന്നെ പിന്നീടുള്ള ഘട്ടങ്ങളിൽ ഉന്നയിക്കാനാവില്ലെന്ന് ബോർഡ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പാർട് ടൈം തളി തസ്തികയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഉൾപ്പെട്ട അപേക്ഷ നിരസിച്ചതിനെതിരെ തേവലക്കര സ്വദേശിനി സമർപ്പിച്ച പരാതിയിൽ കമ്മീഷൻ അംഗം വി. ഗീതയുടെ നിർദ്ദേശാനുസരണമാണ് ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്.
അപേക്ഷക ചക്കാല നായർ ജാതിയിൽ ഉൾപ്പെട്ടയാളാണെന്നും ഇത് സർക്കാർ വിജ്ഞാപന പ്രകാരം ഒബിസി വിഭാഗത്തിൽ വരുന്നതാണെന്നുമാണ് ബോർഡിന്റെ വാദം. എന്നാൽ അപേക്ഷക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന്റെ സംവരണപരിധിയിൽ തന്നെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
അപേക്ഷക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.
താൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാരിയാണെന്നതിന്റെ സർട്ടിഫിക്കറ്റ് അപേക്ഷക ഹാജരാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
District News
ആലപ്പുഴ: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി മുൻ ദേവസ്വം മന്ത്രി ജി. സുധാകരന്. കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് മത്സരിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്. അങ്ങനെ എപ്പോഴും പറയുന്നതു കൊണ്ടായില്ല. ശബരിമലയിലെ സ്വര്‍ണപ്പാളി മോഷ്ടിച്ചു കൊണ്ടുപോയി. അതിലും നമ്മള് നമ്പര്‍ വൺ ആണോ എന്നും ജി. സുധാകരൻ ചോദിച്ചു.
കെപിസിസി സാംസ്കാര സാഹിതി വേദിയിൽ "സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ' എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് സുധാകരൻ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം നടത്തിയത്.
"എല്ലാവരും ആവർത്തിച്ച് നമ്മൾ നമ്പർ വൺ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളിൽ നമ്പർ വൺ ആണെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും നമ്പർ വൺ ആയാൽ എല്ലാം പൂർണമായി എന്നാണ്. എല്ലാകാര്യങ്ങളിലും പൂർണമായാൽ പിന്നെ മുന്നോട്ട് പോകേണ്ടതില്ലല്ലോ എന്നും സുധാകരൻ പറഞ്ഞു.
സ്വർണപ്പാളി മോഷണം അടക്കമുള്ള പല വൃത്തികെടുകളിലും നമ്മൾ ഒന്നാമതാണ്. സ്വർണപ്പാളി കേരളം ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു. സ്വർണപ്പാളി മോഷണത്തിൽ സിപിഎമ്മും കോൺഗ്രസും താനും അടക്കം പലരും പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
District News
തിരുവനന്തപുരം: ശബരിമലയിൽ ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി. പിന്നീട് ചെന്നൈയിൽ എത്തിച്ചു എന്ന് കരുതേണ്ടി വരും. 2019 ല്‍ സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞതാണ്. ദേവസ്വത്തിന്റെ കൈയില്‍ അതിന്റെ രേഖയുണ്ട്.
എന്നാല്‍ പുറത്തുപറയാതെ മൂടിവയ്ക്കുകയാണ് ചെയ്തത്. മൂടിവച്ചതിന്റെ അർഥം ഷെയര്‍ കിട്ടിയിട്ടുണ്ട് എന്നാണ്. ഇടനിലക്കാരനായാണ് ഉണ്ണികൃഷ്ണന് പോറ്റിയെ വച്ചിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആദ്യം കൊണ്ട് പോയ സ്പോൺസർ കള്ളത്തരം കാണിച്ചു എന്ന് ദേവസ്വത്തിന് അറിയാം. വീണ്ടും അയാളെ തന്നെ വിളിച്ചു വരുത്തി. അയാൾ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കില്‍ പിന്നെന്തിന് വീണ്ടും വിളിച്ചു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും അടിയന്തിരമായി രാജി വയ്ക്കണം. വിഷയം സിബിഐ അന്വേഷിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ല. അന്വേഷണമില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും എന്നും വി.ഡി. സതീശന് പറഞ്ഞു.
District News
കോട്ടയം: ശബരിമല ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രയിലും എത്തിച്ചെന്ന് ദേവസ്വം വിജിലൻസ്. പെന്തൂർത്തി അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്.
സ്വർണ്ണപ്പാളി എത്തിച്ചതിൽ വൻതുക ഭക്തരിൽ നിന്നും പിരിച്ചതായും സംശയമുണ്ട്. ആന്ധ്രയിൽ നിന്നുള്ള ഭക്തരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനാണ് ദേവസ്വം വിജിലൻസ് തീരുമാനം.
ഉത്തര ആന്ധ്ര ശബരിമല എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ നിർമാണത്തിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ആന്ധ്രയിൽ നിന്നുള്ള ഭക്ത സംഘടനയുമാണ്. എല്ലാവർഷവും മകരവിളക്കിന് ദിവസങ്ങൾക്കു മുമ്പ് ഈ സംഘം സന്നിധാനത്ത് എത്തുന്നുണ്ട്. സന്നിധാനത്ത് വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി ഭക്തരെ പരിചയപ്പെടുന്നത്.
അതേസമയം, തനിക്ക് ദേവസ്വം തന്നത് ചെമ്പ് പാളികൾ തന്നെയെന്നും ഇക്കാര്യം ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. സ്വർണപാളി പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും ആരിൽ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നം ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേർത്തു.
ശബരിമലയിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലുമായി 1999ൽ അഞ്ച് കിലോ സ്വർണം പൂശിയെന്ന് വിജയ് മല്യക്ക് വേണ്ടി സ്വർണം പൂശിയത് പരിശോധിച്ച സെന്തിൽ നാഥൻ പറഞ്ഞു. 1999ൽ സ്വർണം പൊതിഞ്ഞ ശേഷമുള്ള ദ്വാരപാലക ശിൽപങ്ങളുടെ ചിത്രങ്ങളും സെന്തിൽ നാഥൻ പുറത്തുവിട്ടു.
അങ്ങനെയെങ്കിൽ ആദ്യം പൂശിയ സ്വർണം എവിടെ പോയെന്ന ചോദ്യവും ബാക്കിയാകുന്നു. 2019ൽ സ്വർണപ്പാളി കൊണ്ടുപോയ കാര്യങ്ങൾ തന്നോട് ചോദിക്കേണ്ടെന്നാണ് ദേവസ്വം ബോർഡ് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പ്രതികരണം.
District News
തിരുവനന്തപുരം: ശബരിമല സ്വർപ്പാളി വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഉണ്ണികൃഷ്ണൻ പോറ്റി. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് തന്നെ സമീപിക്കുകയായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
നിലവിലെ വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ പുതിയ വാതിൽ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സമീപിക്കുകയുമായിരുന്നു. അഞ്ച് സുഹൃത്തുക്കൾ ചേർന്ന് അത് ഏറ്റെടുത്തെന്നും ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി.
പുതിയ വാതിൽ നിർമ്മിക്കാനുള്ള എല്ലാ ചെലവും ഏറ്റെടുത്തത് ബംഗളൂരു സ്വദേശിയായ ഗോവർധൻ ആണെന്നും മറ്റാരും ഇതിനായി പണമോ സ്വർണമോ നൽകിയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
നടൻ ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളി എത്തിച്ചത് സംബന്ധിച്ചും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ജയറാമിന്റെ വീട്ടിൽ കയറിയത് വിശ്രമത്തിന് വേണ്ടിയാണെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ വിശദീകരണം.
District News
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്തേക്കില്ല. രണ്ടു ദിവസം മുന്‍പ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയ ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിനായി നോട്ടീസ് നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
തിരുവനന്തപുരത്തും ബംഗളുരുവിലുമായി രണ്ടു തവണ പോറ്റിയെ ചോദ്യം ചെയ്തിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യം വന്നാൽ പിന്നീട് വിളിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സ്വർണം പൂശലുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ തുടരുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള ആലോചനയും സർക്കാരിന്റെ ഭാഗത്തുണ്ട്. അതേസമയം സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കുന്ന കോൺഗ്രസ് ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തും.
District News
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഹൈക്കോടതിയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
1999 മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. ഉണ്ണിക്കൃഷ്ണന് സ്വയം കുഴിച്ച കുഴിയില്‍ വീണെന്നും തട്ടിപ്പിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ശബരിമലയില്‍ നിന്നും സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി കൈവശം വച്ച് പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ചെന്നാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് വിജിലന്‍സ് സംഘം ഉണ്ണിക്കൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.