കൊല്ലം : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ജോലിക്കായി നൽകുന്ന അപേക്ഷയിൽ അവകാശപ്പെടാത്ത ഒന്നും തന്നെ പിന്നീടുള്ള ഘട്ടങ്ങളിൽ ഉന്നയിക്കാനാവില്ലെന്ന് ബോർഡ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പാർട് ടൈം തളി തസ്തികയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഉൾപ്പെട്ട അപേക്ഷ നിരസിച്ചതിനെതിരെ തേവലക്കര സ്വദേശിനി സമർപ്പിച്ച പരാതിയിൽ കമ്മീഷൻ അംഗം വി. ഗീതയുടെ നിർദ്ദേശാനുസരണമാണ് ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്.
അപേക്ഷക ചക്കാല നായർ ജാതിയിൽ ഉൾപ്പെട്ടയാളാണെന്നും ഇത് സർക്കാർ വിജ്ഞാപന പ്രകാരം ഒബിസി വിഭാഗത്തിൽ വരുന്നതാണെന്നുമാണ് ബോർഡിന്റെ വാദം. എന്നാൽ അപേക്ഷക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന്റെ സംവരണപരിധിയിൽ തന്നെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
അപേക്ഷക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.
താൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാരിയാണെന്നതിന്റെ സർട്ടിഫിക്കറ്റ് അപേക്ഷക ഹാജരാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.