കൊച്ചി: ആഗോള അയ്യപ്പസംഗമത്തില്‍ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദേവസ്വം ബോർഡ് ടെൻഡർ നടപടികൾ പാലിച്ചില്ലെന്നും ക്വട്ടേഷൻ ഇല്ലാതെയാണ് കരാർ നൽകിയതെന്നെന്നും ഹൈക്കോടതി വിമർശിച്ചു.
ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാണ് കോടതിയുടെ നിരീക്ഷണം. ടെൻഡർ നടപടികൾ പാലിക്കാതിരുന്നതിന് പ്രത്യേക കാരണങ്ങൾ കണ്ടെത്താനായില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്പോൺസർഷിപ്പ് തുകയേക്കാൾ പണം ചെലവഴിച്ചതിലും കോടതി രൂക്ഷ വിമർശനം നടത്തി.
ജിഎസ്ടി ഒഴിവാക്കിക്കൊണ്ടാണ് ഐഐഐസി മൂന്ന് സ്ഥാപനങ്ങൾക്ക് ഉപകരാർ നൽകിയതെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കും ഉപകരാർ നൽകിയതും ജിഎസ്ടി ഒഴിവാക്കിയാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്പോൺസർഷിപ്പ് തുക ഉപയോഗിച്ച് അയ്യപ്പസംഗമം നടത്തുമെന്ന ബോർഡിന്റെ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും കോടതി കണ്ടെത്തി. ഇതേ തുടർന്ന് ദേവസ്വം ബോർഡിന്റെ മുൻകാല ഓഡിറ്റ് കണക്കുകളും ഹൈക്കോടതി പരിശോധിക്കും.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കണ്ടെത്തിയ സാമ്പത്തിക അപാകതകൾ ഓഡിറ്റർ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.