കോട്ടയം: എൽഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ ആഗോള അയ്യപ്പ സംഗമം വൻ അഴിമതിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴ് കോടി രൂപ മുടക്കി സംഘടിപ്പിച്ച പരിപാടി വന്‍തോതിലുള്ള വെട്ടിപ്പിന്റെ വേദിയായിട്ടാണ് മാറിയത്. ഉച്ചയോട് കൂടി അവസാനിച്ച സമ്മേളനത്തിനാണ് ഏഴ് കോടിരൂപ ചിലവാക്കിയത്. ഇത് വന്‍ അഴിമതിയല്ലാതെ മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിന്റെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ പണം ഇങ്ങനെ ധൂര്‍ത്തടിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തത്. ഇതിനെപ്പറ്റി വിശദമായ അന്വേഷണം ഉണ്ടാകണം. കുറ്റക്കാരായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ എല്ലാ കാര്യങ്ങളിലും വന്‍ അഴിമതിയുണ്ടെന്ന് ഹൈക്കോടതിക്ക് തന്നെ മനസിലായിക്കഴിഞ്ഞു. ഇത് തങ്ങള്‍ നേരത്തെ പറയുന്നതാണ്. മണ്ഡല മകരവിളക്ക് കാലത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.