തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്തേക്കില്ല. രണ്ടു ദിവസം മുന്പ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയ ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിനായി നോട്ടീസ് നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
തിരുവനന്തപുരത്തും ബംഗളുരുവിലുമായി രണ്ടു തവണ പോറ്റിയെ ചോദ്യം ചെയ്തിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യം വന്നാൽ പിന്നീട് വിളിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സ്വർണം പൂശലുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ തുടരുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള ആലോചനയും സർക്കാരിന്റെ ഭാഗത്തുണ്ട്. അതേസമയം സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കുന്ന കോൺഗ്രസ് ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തും.
Tags : sabarimala devaswom board