Leader Page
ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ജനങ്ങളെ രണ്ടാംതരം പൗരന്മാരും ഭൂമി കൈയേറ്റക്കാരും നിയമവിരുദ്ധ നിർമാണക്കാരുമൊക്കെയായി ചാപ്പകുത്തി തുടങ്ങിയിട്ട് നാളുകൾ കുറെയായി. അതിനു തടയിടാൻ കെൽപ്പില്ലാത്ത ഭരണാധികാരികൾ നാടിനു നാണക്കേടാണ്. ലോകത്താകമാനം ഉണ്ടായ കുടിയേറ്റങ്ങൾക്കൊപ്പമാണ് ഹൈറേഞ്ചിലും ജനവാസം ആരംഭിച്ചത്.
1800ൽ ഇന്നത്തെ ഇടുക്കിയിൽ ആളുകളെത്തി കൃഷി തുടങ്ങിയതാണ്. 1822ൽ ഏലം കൃഷിക്കു നിയമപരമായി സ്ഥലം അനുവദിച്ചിട്ടുള്ള നാടാണിത് (1822ലെ രാജവിളംബരം). വൈദ്യുതിയിലും നാണ്യവിള സന്പത്തിലും കായികരംഗത്തും വ്യവസായ-വാണിജ്യ മേഖലകളിലും കേരളത്തിന് ഈടുറ്റ സംഭാവനകൾ നൽകുന്ന ജനങ്ങൾ വസിക്കുന്ന ഭൂപ്രദേശത്തെയും ജനങ്ങളെയും അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ജനകീയ സർക്കാരിന്റെ പിടിപ്പുകേടോ ഗൂഢാലോചനയോ ആണ്.
മന്ത്രിമാരുടെ ജനതാത്പര്യവും കർമശേഷിയും
ജനായത്ത ഭരണത്തിൽ നിയമസഭയും മന്ത്രിസഭയും ജനജീവിതക്രമം തീരുമാനിക്കുന്പോൾ മന്ത്രിമാരുടെ ജനതാത്പര്യവും കാര്യഗൗരവവും കർമശേഷിയും ദീർഘവീക്ഷണവും മുഖ്യ ഘടകമാണ്. അങ്ങനെ കുറെ മന്ത്രിമാർ കേരളത്തിലുണ്ടായിരുന്നു. അവരുടെ ദീർഘവീക്ഷണവും കാര്യഗൗരവവുമാണ് കേരളത്തിന്റെ ഇന്നത്തെ ശോഭനമായ മുഖത്തിനു കാരണം. കേരള സംസ്ഥാനം രൂപംകൊണ്ടപ്പോൾ ജന്മി-കുടിയാൻ വ്യവസ്ഥിതിക്കെതിരേ നിയമമുണ്ടാക്കിയത് അത്തരമൊരു സർക്കാരാണ്. 1958ൽ കുടിയിറക്കു നിരോധന നിയമവും ഭൂമിയിൽ കർഷകനു സ്ഥിരാവകാശം നൽകാനുള്ള നിയമവും ഉണ്ടാക്കിയത് ആദ്യ കേരള സർക്കാരാണ്. അതിന്റെ പേരിൽ കർഷകരുടെ കൈവശഭൂമിക്കു സ്ഥിരാവകാശം നൽകി. അന്ന് കെ.ആർ. ഗൗരിയമ്മയായിരുന്നു റവന്യു മന്ത്രി.
ഒന്നാം മന്ത്രിസഭ മാറിയപ്പോൾ തുടർന്നു വന്ന സർക്കാർ കേരള ലാൻഡ് അസൈൻമെന്റ് ആക്ട് (കേരള ഭൂപതിവു നിയമം - 1960) ഉണ്ടാക്കി. അന്ന് കെ. ചന്ദ്രശേഖരനായിരുന്നു റവന്യു മന്ത്രി. പിന്നീട് മന്ത്രിസഭയിൽ മാറ്റമുണ്ടായപ്പോൾ 1964ൽ, 1960ലെ നിയമത്തിനു ചട്ടം (റൂൾ) ഉണ്ടാക്കി. അന്ന് പി.ടി. ചാക്കോ ആയിരുന്നു റവന്യു-നിയമ മന്ത്രി. 1972ലെ കേന്ദ്ര വനം-വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പേരിൽ വനഭൂമി നിർണയം സംബന്ധിച്ച തർക്കമുണ്ടായപ്പോൾ പട്ടയ നടപടികൾക്കു മെല്ലപ്പോക്കുണ്ടായി. ഈ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കിയതും ജനായത്ത ഭരണത്തിലെ മന്ത്രിസഭയാണ്. അന്ന് കെ.എം. മാണിയായിരുന്നു റവന്യു-നിയമ മന്ത്രി. 1993ൽ കൈവശ ഭൂമിക്കു പട്ടയം നൽകാൻ കെ.എം. മാണി നിയമമുണ്ടാക്കി (1993 സ്പെഷൽ ഭൂപതിവ് ആക്ട്). മാത്യു മണിയങ്ങാടൻ എംപി ചെയർമാനും പി.കെ. വാസുദേവൻ നായർ ഉൾപ്പെടെയുള്ള എംപിമാർ അംഗങ്ങളുമായ പാർലമെന്ററി കമ്മിറ്റി 1963ൽ പഠനം നടത്തി അന്നത്തെ കോട്ടയം ജില്ലയിൽ ഉൾപ്പെട്ട ഹൈറേഞ്ച് പ്രദേശം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വനഭൂമിയിൽ കൃഷിയും സ്ഥിരതാമസവുമാക്കിയവർക്കു (തത്വത്തിൽ വനമല്ലാതായി മാറിയ സ്ഥലം) പട്ടയം നൽകാൻ ശിപാർശ ചെയ്തതും ജനാധിപത്യ സർക്കാരിന്റെ കരുത്താണ്.
പിന്നീട് ഇവിടെ സംഭവിച്ചതെല്ലാം ഉദ്യോഗസ്ഥ ദുർഭരണത്തിന്റെ ബാക്കിപത്രമാണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്തതിന്റെ ദുരവസ്ഥ. അതിന്റെ തുടർച്ചയാണ് 2023ലെ ലാൻഡ് അസൈൻമെന്റ് (അമന്റ്മെന്റ്) റൂൾ. ജനങ്ങൾ 200 വർഷത്തോളമായി കൈവശം വച്ച് അനുഭവിച്ചുവരുന്ന ഭൂമിക്കു സ്ഥിരാവകാശം നല്കാൻ ഇപ്പോഴത്തെ ഭരണാധികാരികൾക്കു കഴിയുന്നില്ലെങ്കിൽ കുഴപ്പം സിസ്റ്റത്തിന്റേതല്ല, രാഷ്ട്രീയ നേതൃത്വത്തിന്റേതാണ്. മനസില്ല എന്നതു മാത്രമാണ് കാരണം. മനസുണ്ടാകണം; കാരണം, നാട്ടുകാരുടെ ചെലവിൽ നടക്കുന്ന ഭരണ സംവിധാനമാണ് ഇവിടെയും.
രാജവിളംബരം ഇന്നും
1958ൽ ഭൂമിക്കു സ്ഥിരാവകാശം നൽകാൻ നിയമമുണ്ടാക്കിയ നാടാണിത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ നൽകിയ പട്ടയത്തിനു മാത്രമാണ് ഇവിടെ വിലക്കുകളും തടസങ്ങളുമുള്ളത്. 1822ൽ തിരുവിതാംകൂർ രാജാവ് കൃഷിക്കായി പതിച്ചും പാട്ടത്തിനും നൽകിയ ഭൂമിയുടെ ഉപയോഗത്തിനു വിലക്കില്ല. ദേവസ്വത്തിനും രാജാവിനും മലബാറിൽ ജന്മിക്കും ഉടമസ്ഥത ഉണ്ടായിരുന്ന സ്ഥലത്തിനും വിലക്കില്ല. സ്വാതന്ത്ര്യാനന്തരം ജനങ്ങളുടെ സർക്കാർ പതിച്ചുകൊടുത്തതെല്ലാം പൊല്ലാപ്പാക്കി.
1964ലെ ഭൂപതിവു ചട്ടത്തിൽ ഇതിനോടകം നിരവധി ഭേദഗതികൾ ജനായത്ത സർക്കാരുകൾ വരുത്തിയിട്ടുണ്ട്. അഞ്ച് ഏക്കർവരെ ഭൂമി പതിച്ചുനൽകാൻ വ്യവസ്ഥ ഉണ്ടായിരുന്നത് പിന്നീട് നാല് ഏക്കറും ഒരേക്കറും 50 സെന്റും 25 സെന്റും മൂന്നു സെന്റുമൊക്കെയാക്കിയത് ചട്ടഭേദഗതികളിലൂടെയാണ്. 12 വർഷത്തേക്കു പതിവുഭൂമി കൈമാറാൻ പാടില്ലെന്നും 25 വർഷത്തേക്കു കൈമാറാൻ പാടില്ലെന്നും ഒക്കെ ചട്ടഭേദഗതി വരുത്തിയത് പിന്നീട് എപ്പോൾ വേണമെങ്കിലും കൈമാറാമെന്നും തിരുത്തി. അനന്തരാവകാശികൾക്കു മാത്രമേ അവകാശമുള്ളൂ എന്നുള്ളതും ചട്ടത്തിൽ തിരുത്തി. ഒരു ലക്ഷം രൂപയ്ക്കുമേൽ വാർഷിക വരുമാനമുള്ളവർക്കു പട്ടയത്തിനവകാശമില്ലെന്ന വ്യവസ്ഥയും ചട്ടത്തിൽ തിരുത്തി വ്യവസ്ഥയാക്കി. ഇതെല്ലാം ചെയ്തത് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെയാണ്. ഇതു സാധ്യമാണെന്നിരിക്കേ പട്ടയത്തിൽ കൃഷിയും വീടും മാത്രമേ അനുവദിക്കുന്നുള്ളൂ എന്ന അഭിഭാഷകവാദം തിരുത്താൻ മന്ത്രിസഭയ്ക്കു കഴിയുന്നില്ലെന്നു പറയുന്നതിലെ യുക്തി ദുരൂഹമാണ്.
1958ലും 1960ലും ഭൂപതിവു നിയമമുണ്ടാക്കാൻ അന്നത്തെ ജനനേതാക്കൾ കാട്ടിയ ആർജവത്തിന്റെയും ആത്മാർഥതയുടെയും ഒരു കണികപോലും വേണ്ട, നിർമാണനിരോധനവും പട്ടയ വിതരണ തടസവും നീക്കാൻ. നിയമം കീറാമുട്ടിയാണെന്നു പ്രചരിപ്പിച്ച്, വോട്ട് ചെയ്യുന്നവരെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ നേതൃത്വം ചരിത്രം അറിയണം. ഇവർ ഉണ്ടാക്കിയ നിയമം കീറാമുട്ടിയാകുന്നതെങ്ങനെയാണന്നുകൂടി അവർ പറയണം.
(തുടരും)
Kerala
കൊച്ചി: ഇടുക്കി ജില്ലയിലെ പട്ടയവിതരണം വീണ്ടും തടഞ്ഞ് ഹൈക്കോടതി. മാനദണ്ഡങ്ങൾ ഉറപ്പാക്കാതെ പട്ടയവിതരണം ചെയ്തുവെന്നും ഇടക്കാല ഉത്തരവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു.
പട്ടയവിതരണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയോട് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇനി ഒരു ഉത്തരവുണ്ടാകും വരെ പട്ടയവിതരണം പാടില്ലെന്നും കോടതി ഉത്തരവിട്ടു.
Kerala
ആലപ്പുഴ: കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി. പ്രത്യേക ജില്ലയെന്ന ആവശ്യവും കർഷക പ്രശ്നങ്ങളും ഉന്നയിച്ച് ഈ മാസം 24 ന് കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ പറഞ്ഞു.
മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്ടിൽ വികസന പദ്ധതിയോ ദുരന്ത നിവാരണ പ്രവർത്തനമോ നടപ്പിലാക്കുമ്പോൾ മൂന്ന് ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പുകളുടെയും ഏകോപനം ആവശ്യമായി വരുന്നുണ്ട്. ഇത് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്നതായി ആം ആദ്മി പാർട്ടി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കുട്ടനാട്ടിൽ നിന്ന് ആളുകൾ വലിയ തോതിൽ പാലായനം ചെയ്യുകയാണ്. കുട്ടനാട് കേന്ദ്രീകരിച്ച് ഭരണകേന്ദ്രം വന്നാൽ ഇതിന് പരിഹാരമാകും. ഈ ആവശ്യവും നെൽ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളും ഉന്നയിച്ചാണ് 24 ന് രാവിലെ 10 ന് കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുന്നത്. തുടർ ദിവസങ്ങളിൽ ജനപ്രതിനിധികൾക്ക് നിവേദനം നൽകും.
താലൂക്ക്, വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചും ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് രമേശൻ പാണ്ടിശേരി, സെക്രട്ടറി ഷിനു ജോർജ് കരൂർ, കുട്ടി മൂസ, പ്രമോദ് കുമാർ, തോമസ് അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.
Kerala
കണ്ണൂർ: പുസ്കപ്രകാശനത്തിന് പങ്കെടുത്തത് സിപിഎം വിരുദ്ധരാണെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് മറുപടിയുമായി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ. പാർട്ടി മെമ്പർമാർ ഉൾപ്പെടെ ചടങ്ങിനെത്തിയെന്നും ജനക്കൂട്ടം കണ്ട് സിപിഎം നേതൃത്വത്തിന് ഹാലിളകിയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഞാൻ സിപിഎം വിരുദ്ധനാണെന്ന് രാഗേഷ് പറയുന്നു. എന്ന് മുതലാണ് ഞാൻ സിപിഎം വിരുദ്ധനായത്? അതിന് കാരണമെന്താണ്? അതുകൂടി അവർ പറയണം. കഴിഞ്ഞ നാല് വർഷമായി പാർട്ടിക്കകത്ത് ഈ വിഷയങ്ങൾ ഉന്നയിച്ച് ഞാൻ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ പോരാട്ടം ഫലംകണ്ടില്ല എന്ന ഘട്ടത്തിലാണ് ജനങ്ങളോട് സംസാരിച്ചത്. ഇത് വ്യക്തിപരമായ വിരോധമാണ് എന്ന് വരുത്തി തീർക്കാനാണ് ഇവർ ശ്രമിക്കുന്നത് എന്നും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ ഒരുതരത്തിലും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് കെ.കെ. രാഗേഷ് പറയുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. നേതാക്കൾക്ക് ഏങ്ങനെ ഇതുപോലെ കള്ളം പറയാൻ സാധിക്കുന്നുവെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.
District News
കണ്ണൂർ: തദ്ദേശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശസ്വയം ഭരണസ്ഥാപന പരിധികളിലും 14, 15 തീയതികളിൽ ക്ലീനിംഗ് ഡ്രൈവ് നടത്തും. ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്ഥാപന മേധാവികളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
വാർഡ് അടിസ്ഥാനത്തിൽ ഉത്സവ സ്ഥലങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, പ്രധാനപ്പെട്ട ടൗണുകൾ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണം നടത്തണം. ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തിൽ ഡ്രൈവിന് നേതൃത്വം നൽകണം. പൊതുഇടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും നടന്നു വരുന്നുണ്ടെങ്കിലും മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്നായി യോഗം വിലയിരുത്തി.
ഇതിനെതിരെ ബോട്ടിൽ ബൂത്തുകളും എംസിഎഫ് സംവിധാനങ്ങളും ഫലപ്രദമായി വിനിയോഗിക്കണം. മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിയെ ഏൽപ്പിക്കണം. ടേക്ക് എ ബ്രേക്ക് പദ്ധതിയും ഫലപ്രദമായി നടത്തണമെന്നും യോഗത്തിൽ നിർദേശിച്ചു.
വന്യജീവി ആക്രമണം, എബിസി സെന്റർ, പാലിയേറ്റീവ് കെയർ എന്നീ വിഷയങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ആവശ്യപ്പെട്ടു. സോളാർ തൂക്കുവേലി പ്രവൃത്തി പൂർത്തീകരിച്ച പഞ്ചായത്തുകളിൽ അറ്റകുറ്റപ്പണിക്ക് ജനകീയ ഇടപെടലിലൂടെ കൃത്യമായ സംവിധാനം ഒരുക്കണം.
തെരുവുനായശല്യം പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ എബിസി സെന്ററുകൾ തുടങ്ങണം. തെരുവു നായ്ക്കളെ പിടികൂടാൻ നിയോഗിച്ചവരുടെ സേവനം പഞ്ചായത്തുകൾ പ്രയോജനപ്പെടുത്തണമെന്നും ബിനോയ് കുര്യൻ നിർദേശിച്ചു. കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ വെട്ടിത്തെളിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വോളന്റിയർമാരുടെ എണ്ണം കുറവായതിനാൽ കൂടുതൽ വോളന്റിയർമാരെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, തദ്ദേശസ്വയം ഭരണസ്ഥാപന മേധാവികൾ, പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
District News
കണ്ണൂര്‍: നാടാലിൽ അടിപ്പാത നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ബസുടമസ്ഥ സംഘം ജില്ലയിൽ ആഹ്വാനം ചെയ്ത ബസ് സമരം ഭാഗികം. കണ്ണൂർ-തലശേരി റൂട്ടിൽ സമരം പൂർണമായിരുന്നെങ്കിലും മറ്റു പലയിടങ്ങളിലും ചില ബസുകൾ സർവീസ് നടത്തി.
ഇരിട്ടി-തലശേരി റൂട്ടിലും പയ്യന്നൂർ-തളിപ്പറന്പ്-കണ്ണൂർ റൂട്ടുകളിലും പാനൂർ മേഖലകളിലും ബസുകൾ സർവീസ് നടത്തി. കൂടുതൽ ബസുകളും സമരത്തിലായിരുന്നു. കെഎസ്ആർടിസി ബസുകൾ കൂടുതലായി സർവീസ് നടത്തി. സാധാരണ നിലയിലുള്ള ബസ് സർവീസുകളില്ലാത്തത് വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാരെ വലച്ചു.
നടാലിൽ ബൈപ്പാസിൽ അടിപ്പാതയില്ലാത്തത് കാരണം കണ്ണൂർ-തലശേരി റൂട്ടിലോടുന്ന ബസുകൾക്ക് നടാലിൽ നിന്ന് തലശേരിയിലെത്താൻ ആറുകിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇതു പരിഹരിക്കാൻ അടിപ്പാത നിർമിക്കുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിൽ ഈ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഇന്നലെ ജില്ലയിൽ സ്വകാര്യ ബസുകൾ പൂർണമായും സമരം നടത്താൻ ആഹ്വാനം ചെയ്തിരുന്നത്.
സ്വകാര്യ ബസുകളുടെ സമരത്തെ തുടർന്ന് കെഎസ്ആർടിസി കണ്ണൂർ-തലശേരി റൂട്ടിൽ ആറു സർവീസുകളും കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ അഞ്ച് സർവീസുകളും അധികമായി നടത്തി. കണ്ണൂർ ഇരിട്ടി റൂട്ടിലും കൂടുതൽ സർവിസുകൾ നടത്തി. കണ്ണൂർ-തലശേരി റൂട്ടിൽ ഓരോ 15 മിനുട്ടിലും കൂത്തുപറമ്പ് റൂട്ടിൽ ഓരോ 20 മിനുട്ടിലും സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. തലശേരി, പയ്യന്നൂർ ഡിപ്പോകളിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തി.
Kerala
കണ്ണൂർ: പയ്യന്നൂർ ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ. സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിന്റെ വാർത്താ സമ്മേളനം കേട്ടു. നേരത്തെ പറയുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
"ചിലതൊക്കെ കേട്ടപ്പോൾ ചിരിയാണ് വന്നത്. ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ല. കൈരളി എന്റെ അഭിമുഖം സംപ്രേഷണം ചെയ്യുമായിരുന്നുവെങ്കിൽ ഞാൻ അത് അവർക്ക് കൊടുക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ടാണ് ഏഷ്യാനെറ്റിന് നൽകിയത്. കൈരളി ഒഴികെ ആർക്ക് അഭിമുഖം നൽകിയാലും പാർട്ടി ഇതേ വാദമാണ് ഉന്നയിക്കുക.'-കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഏഷ്യാനെറ്റിന് അഭിമുഖം നൽകാൻ മറ്റൊരു കാരണം കൂടിയുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. "ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസ് കൊടുത്തുവെന്നാണ് ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ജനങ്ങളോട് പറഞ്ഞത്. അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. ആ കേസിന്റെ കാര്യം മധുസൂദനനും ഏഷ്യനെറ്റിനും മാത്രമേ പറയാൻ കഴിയൂ.
അഭിമുഖത്തിൽ ഞാൻ ആ കാര്യം ചോദിച്ചപ്പോൾ കിട്ടിയ മറുപടി നാല് വർത്തിനിടയിൽ ടി.ഐ. മധുസൂദനൻ ചാനലിനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ്. പയ്യന്നൂരിലെ പാര്‍ട്ടിയെ കൂട്ടി യോജിപ്പിക്കാന്‍ തനിക്ക് കഴിയില്ല എന്നുണ്ടെങ്കില്‍ അത് ഏരിയ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണ്ടേ? ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചില ആളുകള്‍ക്ക് ആത്മനിഷ്ഠമായി തോന്നി, അവര്‍ നടപ്പിലാക്കി. 21 പേരില്‍ 17 പേരും ഏരിയ സെക്രട്ടറിയെ മാറ്റരുതെന്ന് പറഞ്ഞു.
"ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോള്‍ അര്‍ധരാത്രിയാണ് എന്ന് എം.വി ജയരാജന് പറഞ്ഞാല്‍ അത് അംഗീകരിച്ചു പോകാന്‍ എല്ലാവരെയും കിട്ടില്ല. അക്കാര്യം അന്നേ പറഞ്ഞതാണ് കുന്നരു സര്‍വീസ് സഹകരണ ബാങ്ക്, പെരളം സര്‍വീസ് സഹകരണ ബാങ്ക് എന്നിവയില്‍ നിന്ന് പിരിച്ച പണം അക്കൗണ്ടില്‍ വന്നില്ല. 2021 ല്‍ ഇക്കാര്യം പറഞ്ഞു. അന്ന് ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന് ആണ്.'-കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
അത് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വരവ് കൂടിയപ്പോള്‍ ചെലവും കൂട്ടിയാണ് കണക്ക് അവതരിപ്പിച്ചത്. ഓഫീസ് ഉദ്ഘാടനം നടന്ന് 11 മാസം കഴിഞ്ഞിട്ട് കണക്ക് അവതരിപ്പിച്ചപ്പോള്‍ പുതിയ ചെലവുകള്‍ വന്നത് എങ്ങനെ? വൗച്ചറുകള്‍ നഷ്ടപ്പെട്ടു എന്നാണ് ഓഡിറ്റിങ്ങില്‍ എഴുതി നല്‍കിയത്.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പറയാന്‍ ജില്ലാ സെക്രട്ടറി തൈയാറായിട്ടില്ല. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ നിന്നും ധനരാജ് ഫണ്ടില്‍ നിന്നും 54 ലക്ഷം രൂപ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടു. വ്യക്തി വിരോധമെന്ന രാഗേഷിന്റെ ആരോപണത്തിനും കുഞ്ഞികൃഷ്ണന് മറുപടി പറഞ്ഞു. അങ്ങനെ ഉണ്ടെങ്കില്‍ ഏരിയ കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.
അങ്ങനെ ഒരു ചര്‍ച്ച വന്നിട്ടില്ല. രസീത് ആരുടെ കയ്യില്‍ നിന്നാണ് നഷ്ടപ്പെട്ടത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന് ആദ്യം പറഞ്ഞ രസീത് പിന്നീട് ടി.ഐ. മധുസൂദനന് എംഎല്‍എ ഹാജരാക്കി. അതെങ്ങനെ സാധിച്ചുവെന്നും കുഞ്ഞികൃഷ്ണന് ചോദിച്ചു.
National
ഭുവനേശ്വർ: ഒഡീഷയിലെ നബ്രംഗ്പുർ ജില്ലയെ മാവോയിസ്റ്റ് മുക്തമായി പ്രഖ്യാപിച്ചു. ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഒന്‍പത് മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കീഴടങ്ങിയതോടെയാണ് നബ്രംഗ്പുർ മാവോയിസ്റ്റ് മുക്തമായതെന്ന് അധികൃതർ പറഞ്ഞു.
ഏഴു വനിതകൾ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകളാണു കീഴടങ്ങിയത്. നിരവധി മാവോയിസ്റ്റ് ആക്രമണങ്ങൾ നബ്രംഗ്പുരിൽ അരങ്ങേറിയിരുന്നു. 2011ൽ ബിജെഡി എംഎൽഎ ജഗബന്ധു മാജിയും സുരക്ഷാ ഉദ്യോഗസ്ഥൻ പി.കി. പത്രോയും മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന ബുധനാഴ്ച (ജനുവരി 14) പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
പന്തളം കൊട്ടാരത്തിലും വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലും തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരക്ക് നിയന്ത്രിക്കാൻ മുന്നൂറിലധികം പോലീസുകാരെ നിയോഗിച്ചു.
ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സായുധസേന ഘോഷയാത്രയുടെ സുരക്ഷയ്ക്കായി ഒപ്പമുണ്ടാകും.
National
പനാജി: ഗോവയിൽ കുശാവതി എന്ന പേരിൽ പുതിയ ജില്ല വരുന്നു. വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നു മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലയാണിത്. മേഖലയിലൂടെയുള്ള നദിയുടെ പേരാണ് കുശാവതി. നാല് താലൂക്കുകൾ അടങ്ങിയ ജില്ലയിൽ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാകുന്നതുവരെ ദക്ഷിണ ഗോവ ജില്ലയായിരിക്കും ആസ്ഥാനം.
ദക്ഷിണ ഗോവയിലെ കളക്ടർക്കായിരിക്കും അധികചുമതല. 27 ശതമാനം ആദിവാസി വിഭാഗക്കാരുള്ള ജില്ലയ്ക്കുവേണ്ടി കേന്ദ്രത്തോട് കൂടുതൽ ഫണ്ട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോർത്ത് ഗോവ, സൗത്ത് ഗോവ എന്നിവയാണ് ഇപ്പോഴുള്ള രണ്ട് ജില്ലകൾ.
Kerala
തിരുവനന്തപുരം: സിപിഎം നേതാവ് പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് പ്രിയദര്‍ശിനി.
സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമാണ്. 15 സീറ്റുകള്‍ നേടിയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിര്‍ത്തിയത്. 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ ആറു സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനായില്ല. എൻഡിഎക്ക് ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റിലും വിജയിക്കാനായില്ല.
അതേസമയം, തിരുവനന്തപുരം കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും. കോര്‍പറേഷനിലെ പുന്നയ്ക്കാമുകള്‍ കൗണ്‍സിലറാണ് ശിവജി.
Kerala
അടിമാലി: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം തടഞ്ഞ് ജില്ലാ കളക്ടർ. അനുമതിയില്ലാതെ നിർമാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്.
അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പഞ്ചായത്തിന്റെയും അനുമതി ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി.
ആനച്ചാൽ കാനാച്ചേരിയിലെ എൽസമ്മയുടെ ഭൂമിയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. രണ്ട് കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം. ഒരേ സമയം 40 പേർക്ക് കയറി നിൽക്കാം. ശനിയാഴ്ചയായിരുന്നു ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം.
പാലം നിർമാണം നിർത്തണമെന്ന് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി മാർച്ച് ഒന്നിന് നോട്ടീസ് നൽകിയിരുന്നുവെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടുമുണ്ട്.
Kerala
കണ്ണൂർ: ബിഎൽഓ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി കണ്ണൂർ ജില്ലാ കളക്ടർ. അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്നും ആകെ വിതരണം ചെയ്യാൻ ബാക്കി ഉണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നെന്നും കളക്ടർ അറിയിച്ചു.
അനീഷ് ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റി വരുന്ന ആളാണ്. സഹായം വേണ്ടതുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥർ വിളിച്ചപ്പോഴും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കളക്ടർ വാർത്തക്കുറിപ്പിൽ പറഞ്ഞു. പോലീസിന്റെയും വകുപ്പ് തല അന്വേഷണത്തിലും ആത്മഹത്യയിൽ തൊഴിൽ സമ്മർദം ഇല്ലെന്നാണ് കണ്ടെത്തൽ.
പോലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎൽഒയുടെ മരണവും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.