കണ്ണൂർ: ജില്ലയിൽ പനി ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ രംഗത്ത് ആശങ്ക ശക്തമാകുന്നു. പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതിൽ വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
നിലവിലെ കണക്ക് പ്രകാരം രണ്ടാഴ്ചക്കിടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം 7230 പേർ പനിക്ക് ചികിത്സ തേടിയെത്തിയിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയ്ക്കെത്തിയവരുടെ എണ്ണത്തിലും ദിനം പ്രതി വർധനവുണ്ട്. ഈ മാസം ഇതുവരെയായി 190 പേർ ഡെങ്കി രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ, ഇവരിൽ 27 പേർക്ക് രോഗം സ്ഥിതികരിച്ചു. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും, മഞ്ഞപ്പിത്തവും സ്ഥിതികരിച്ചിട്ടുണ്ട്. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ പനിയുമായി ബന്ധപ്പെട്ട കണക്കുകൾ മാത്രമാണിത്.
സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി പരിശോധിച്ചാൽ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകും.ജില്ലയിൽ പനി വ്യാപനത്തോടൊപ്പം പനി മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാനൂർ മേഖലയിലാണ് രണ്ടുപേർ പനി ബാധിച്ച് മരിച്ചത്. പാനൂർ സ്വദേശിനി റിയയ്ക്ക് പനി മൂർച്ഛിച്ച് മെനിഞ്ചൈറ്റസായി മരണം സംഭവിച്ചു. കൂടാതെ പാനൂരിലെ ശ്യാം പ്രസാദും പനി ബാധിച്ച് മരിച്ചിരുന്നു.പ്രദേശത്ത് പനി വ്യാപനം ശക്തമായതോടെ ജനങ്ങൾ ആശങ്കയിലാണ്. മറ്റ് ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാനത്താകെ രണ്ടാഴ്ചയ്ക്കകം 133847 പേർ പനിക്ക് ചികിത്സ തേടിയെത്തിയതായാണ് കണക്കുകൾ. 2608 പേർ ഡെങ്കി രോഗ ലക്ഷണവുമായെത്തിയപ്പോൾ 707 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേ സമയം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്.
കാല വർഷം എത്തിയതോടെയാണ് രോഗം വ്യാപകമായത്. കൊതുക് വഴിയാണ് കൂടുതൽ രോഗങ്ങളും പടരുന്നത്. മഴക്കാലത്ത് കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കിയും പരിസര ശുചിത്വം പാലിച്ചും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
Tags : nattu vishesham Fever grips district