Kerala
കൊച്ചി: കഞ്ചാവും എംഡിഎംഎയുമായി ഫുഡ് ബ്ലോഗറിനെയും സുഹൃത്തിനെയും എക്സൈസ് സംഘം പിടികൂടി. ഫുഡ് വ്ലോഗറും മോഡലുമായ തൃശൂർ സ്വദേശി മുഹമ്മദ് ആദിൽ, സുഹൃത്ത് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷാമിൽ എന്നിവരാണ് കൊച്ചിയിൽ പിടിയിലായത്.
ഇവരിൽ നിന്ന് 7.87 ഗ്രാം എംഡിഎംഎയും, അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു. ഫുഡി ഷെഫ് എന്ന സാമൂഹ്യ മാധ്യമ അക്കൌണ്ടിലൂടെ നിരവധി ഭക്ഷണ വ്ലോഗുകൾ ചെയ്തിരുന്ന വ്യക്തിയാണ് മുഹമ്മദ് ആദിൽ.
കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലും പരിസരങ്ങളിലും എക്സൈസ് സംഘം പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തുടരുന്ന പരിശോധനയിലാണ് ഇരുവരെയും ചിറ്റൂർ ഭാഗത്തെ വീട്ടിൽ നിന്നും പിടികൂടിയത്.
Kerala
കൊച്ചി: അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ പോലീസ് വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ലഹരിക്കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പള്ളുരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസില്‍ ആറാം പ്രതിയായ കൊണ്ടോട്ടി ചിറയില്‍ ആഷിഖിനാണു ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് ജാമ്യം നല്‍കിയത്. അറസ്റ്റ് വിവരം പ്രതിയുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കുന്നതില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് വിലയിരുത്തിയാണിത്.
മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പ്രൊഡക്ഷന്‍ വാറന്റ് മുഖേന രേഖപ്പെടുത്തുമ്പോള്‍ അറസ്റ്റ് വിവരങ്ങള്‍ പ്രത്യേകമായി അറിയിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
Kerala
കോട്ടയം: കടുത്തുരുത്തിയിൽ 150 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സംക്രാന്തി സ്വദേശികളായ ആൽബിൻ ബാബു, നാദിർഷ എന്നിവരാണ് പിടിയിലായത്.
വിൽപ്പനയ്ക്കായി ബംഗളൂരുവിൽ നിന്നും കാർ മാർഗം കോട്ടയത്തേക്ക് എത്തിക്കുകയായിരുന്ന മയക്കുമരുന്നാണ് രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പിടിച്ചത്. കടുത്തുരുത്തി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ട നടത്തിയത്.
കണ്ട് കാർ അതിവേഗം പായിച്ച് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചുവെങ്കിലും പോലീസ് സാഹസികമായി ഇവരെ പിടികൂടുകയായിരുന്നു. ഇരുവരും മുൻപും സമാന കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
District News
അമ്പലപ്പുഴ: ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡിൽ കഴിയുകയും ചെയ്തിരുന്ന അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോളെ(46)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇവരെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകനാണ് മൃതദേഹം ആദ്യം കണ്ടത്.
കഴിഞ്ഞ ഒക്ടോബറിൽ സത്യമോളുടെ വീട്ടിൽനിന്ന് എംഡി എംഎയും കഞ്ചാവും പിടിച്ചെടുത്തതിനെത്തുടർന്ന് ഇവരെയും മകന് ആദിത്യനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കാറില്‍ യാത്ര ചെയ്യുന്നതിനിടെ പറവൂര്‍ ജംഗ്ഷനില്‍ എക്സൈസ് സംഘവും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം പിടികൂടിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷക ജീവനൊടുക്കി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്.
ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സത്യമോളെയും മകനെയും ഒക്ടോബറിൽ പോലീസ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ നിന്ന് എംഡിഎംഎ കഞ്ചാവ് എന്നിവ കണ്ടെത്തിയിരുന്നു.
അഭിഭാഷക ഉൾപ്പെട്ട ലഹരിക്കേസ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട കോഴിക്കോട് നോര്‍ത്ത് ബേപ്പൂര്‍ പെരച്ചനങ്ങാടി സ്വദേശി അദീപ് മഹലില്‍ അദീബ് മുഹമ്മദ് സാലിഹി (36)നെ ഒരു വര്‍ഷത്തേക്ക് പോലീസ് കരുതല്‍ തടങ്കലിലാക്കി.
ടൗണ്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ.കെ.സജീഷ് നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന് സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്കിംഗ് ഇന്‍ നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍സ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് നിയമപ്രകാരം ആഭ്യന്തര വകുപ്പ് ഒരു വര്‍ഷത്തേക്ക് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയായിരുന്നു.
ഇതുപ്രകാരം പ്രതിയെ ടൗണ്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാക്കുകയും ചെയ്തു.
Kerala
ആലപ്പുഴ: പട്ടണക്കാട്ട് എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ നിവർത്തിയിൽ അനിൽ (36) ആണ് 1.3 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ആന്റിനർകോട്ടിക് സ്ക്വാഡിലെ അംഗങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടണക്കാട് പോലീസ് യുവാവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.
വീട്ടിൽ നിന്നും എംഡിഎംഎ ലഭിച്ചതോടെ പ്രതിയെ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. സൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ആന്റിനർക്കോട്ടിക് സ്ക്വാഡിലെ അംഗങ്ങളെ കൂടാതെ പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ ജിഎസ്ഐ കുഞ്ഞുമോൻ എഎസ്ഐ മായ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ വി.എസ്, സുധീഷ് പി.എസ്, സിപിഒ മാരായ മനു, നിധിൻ കുമാർ, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: പുതുവത്സരദിനത്തിൽ തലസ്ഥാനത്ത് വൻ ലഹരിവേട്ട. കണിയാപുരത്ത് വീട് വാടകയ്ക്കെടുത്ത് ലഹരി ഉപയോഗിച്ച ഡോക്ടറടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29 ), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായ കൊട്ടാരക്കര സ്വദേശിനി ഹലീന ബിഡിഎസ് വിദ്യാര്‍ഥിയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയിൽ അസിമിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽ പോകുന്നതിനിടെ പോലീസ് പിടികൂടാൻ ശ്രമിച്ചിരുന്നു.
എന്നാൽ ഇവർ പോലീസ് ജീപ്പിൽ കാറിടിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് ഇവർ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരത്തെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായവരിൽ അസിം, അജിത്ത്, അൻസിയ എന്നിവർ നിരവധി ലഹരി കേസുകളിലെ പ്രതികളാണ്. രണ്ടു കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈലുകളു ഇവരിൽ പിടിച്ചെടുത്തു. ഡാൻസാഫ് സംഘം പിടികൂടിയ പ്രതികളെ കഠിനംകുളം പോലീസിന് കൈമാറി.
Kerala
കൊച്ചി: ഹോട്ടലിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന വിവരം ഇപ്പോൾ ദീപിക ഒാൺലൈനിൽനിന്നു വിളിക്കുമ്പോഴാണ് അറിയുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ.
അന്നു താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ റൂം സര്‍വീസ് എന്നു പറഞ്ഞു ഹോട്ടല്‍ ജീവനക്കാരല്ലാത്ത ചിലര്‍ വന്നതുകൊണ്ടാണ് താന്‍ ഇറങ്ങി ഓടിയത്- ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തെക്കുറിച്ചു ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
"ഞാന്‍ ഹോട്ടലില്‍നിന്ന് ഓടിപ്പോയ കേസിനു ലഹരിയുമായി ബന്ധമില്ല. അന്ന് അവര്‍ ബ്ലഡ് ഒക്കെ എടുത്തിരുന്നു. അതിനു ശേഷമാണ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ എന്നെ കൊണ്ടുപോയത്. അതൊക്കെ അവിടെ കഴിഞ്ഞതാണ്. അതിന്റെ പരിശോധനാ ഫലം വന്നത് ഇന്നാണ് എന്നല്ലേ ഉള്ളെന്നും നടൻ പറഞ്ഞു.
അന്നു ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടാനുള്ള കാരണമെന്തെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. "നമ്മളുടെ പിന്നാലെ ആരെങ്കിലും വന്നാല്‍ നമ്മള് ഇറങ്ങി ഓടില്ലേ. രാത്രി പതിനൊന്ന്-പതിനൊന്നര സമയത്താണ് എന്റെ ഹോട്ടല്‍ റൂമില്‍ രണ്ടുമൂന്നു പേര് യൂണിഫോം ഒന്നുമിടാതെ റൂം സര്‍വീസ് എന്നു പറഞ്ഞുവന്നത്. ഈ അപരിചിതരെ കണ്ടാൽ ഞാന്‍ എന്താ വിചാരിക്കുക? പോലീസ് ആണെന്ന് എങ്ങനെ മനസിലാക്കും. ഞാൻ ഉടനെ റിസപ്ഷനില്‍ വിളിച്ചു. അവിടെയുള്ളവര്‍ക്കും അറിയില്ല. റൂം സര്‍വീസ് ഞാന്‍ പറഞ്ഞിട്ടില്ല എന്നു പറഞ്ഞിട്ടും അവര്‍ പോകാൻ കൂട്ടാക്കിയില്ല. അവര്‍ അവിടെനിന്നു പരുങ്ങി കളിക്കുകയാണ്. അങ്ങനെ ആശങ്ക തോന്നി ഇറങ്ങി ഓടിയതാണ്'.
അതേസമയം, ഹോട്ടലില്‍ മുറിയെടുത്ത് നടനും സുഹൃത്തും ലഹരി ഉപയോഗിച്ചു എന്നായിരുന്നു പോലീസ് കേസ്. ഡാന്‍സാഫ് സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് വലിയ വാർത്തയായിരുന്നു. കേസില്‍ നടനെ മണിക്കൂറുകളോളം പിന്നീട് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നടന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയിൽ തെളിക്കാനായില്ല. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചിരുന്നതായി തെളിവില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ദീപിക ഓൺലൈൻ പ്രതികരണം തേടിയത്.
International
മനാമ: ബഹ്റനിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 15 പേര് അറസ്റ്റിൽ. വിവിധ രാജ്യക്കാരായ 15 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 1,35,000 ബഹ്റിൻ ദിനാറിലധികം മൂല്യം വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസിലെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം, കസ്റ്റംസ് അഫയേഴ്സ്, എയർ കാർഗോ വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിയ വിവിധ ഓപ്പറേഷനുകളിലാണ് ഇവർ പിടിയിലായത്.
പിടിയിലായത് 21നും 33നും ഇടയിൽ പ്രായമുള്ളവരാണ്. മയക്കുമരുന്ന് വിൽപനയും കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ച ഉടൻതന്നെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
കോട്ടയം: ലഹരിവില്പനയുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ലഹരി മാഫിയകൾക്കു പൂട്ടിടാന്‍ പോലീസ്. ജില്ലയിൽ പലയിടത്തും ലഹരി സംഘങ്ങൾ വ്യാപകമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന് വ്യക്തമായതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഹരി വില്പനയുമായി കറങ്ങിനടക്കുന്നവരെയും ഇത്തരം സംഘങ്ങള്‍ തമ്പടിക്കുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വില്പന സംഘങ്ങള്‍ക്കു ലഹരി എത്തിച്ചുനല്‍കുന്ന കാരിയര്മാരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് നഗരത്തിലെ മാണിക്കുന്നം തോട്ടയ്ക്കാട് വാടകയ്ക്കു താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ആദര്‍ശ് (23) കൊല്ലപ്പെട്ടത്. ലഹരി ഇടപാടുകളിലെ സാന്പത്തിക തര്‍ക്കമാണ് കൊലയിൽ കലാശിച്ചത്.
സംഭവത്തിൽ കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലര്‍ വി.കെ. അനില്‍കുമാറിന്റെ (ടിറ്റോ) മകന് അഭിജിത്ത് അറസ്റ്റിലായി റിമാൻഡിലായിരുന്നു. കൊലപാതകത്തിനു പിന്നാലെ അഭിജിത്ത്, അനില്‍കുമാര്‍, ഭാര്യ എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ അനില്‍കുമാറിനെയും ഭാര്യയെയും പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അനില്‍കുമാറും ഭാര്യയും മരിച്ച ആദര്‍ശിനെയും അഭിജിത്തിനെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമായതോടെയാണ് ഇവരെ പോലീസ് വിട്ടയച്ചത്. കൊല്ലപ്പെട്ട ആദര്‍ശും അഭിജിത്തുമായി പണം, ലഹരി ഇടപാടുകളെച്ചൊല്ലി തര്‍ക്കത്തിലായിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആദര്‍ശ് അഭിജിത്തിന്റെ വീട്ടിലെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തുടര്‍ന്നു സംഘര്‍ഷമുണ്ടാവുകയും അഭിജിത്ത് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തില്‍ ഒരുതവണയും നെഞ്ചില്‍ രണ്ടു തവണയും കുത്തേറ്റിരുന്നു.
തിങ്കളാഴ്ച തന്നെ പോലീസ് അഭിജിത്തുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പു നടത്തിയിരുന്നു. ആദര്‍ശിന്റെ സംസ്കാരം ഇന്നു ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടന്നു. പിതാവ് സോമന്, മാതാവ് സുജാത. സംഭവത്തിൽഡ കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.
District News
കൊച്ചി: നഗരത്തിൽ രാസലഹരി മരുന്നുമായി മൂന്നു യുവാക്കളെ നാര്‍ക്കോട്ടിക് സെല്‍ എസി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തതു. ചാവക്കാട് പുന്നയൂര്‍ക്കുളം കരിപ്പോട്ട് വീട്ടില്‍ നിതിൻ (37), കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര ഇരവട്ടൂര്‍ അന്‍ഷിദ് (29), വേളം പൂളക്കോല് തറവട്ടകത്ത് അമീര്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നിതിന്റെ പക്കൽനിന്ന് 105.95 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എംഡിഎംഎ കൊച്ചിയിലെത്തിച്ച് വില്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.
അന്‍ഷിദ്, അമീര്‍ എന്നിവരെ രവിപുരം ഭാഗത്തുനിന്നാണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 12.9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രവിപുരം ഭാഗത്ത് ലോഡ്ജ് നടത്തിപ്പുകാരനാണ് അമീർ. ഇയാളുടെ കൂട്ടുകാരനാണ് അന്‍ഷിദ്. ഇരുവരും ലോഡ്ജ് കേന്ദ്രീകരിച്ചാണ് എംഡിഎംഎ കച്ചവടം ചെയ്തിരുന്നത്.