കൊച്ചി: എംഡിഎംഎ കേസില്‍ ഒരു മണിക്കൂര്‍ വൈകി ഓണ്‍ലൈനില്‍ കുറ്റപത്രം ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഓണ്‍ലൈനില്‍ കുറ്റപത്രം ഫയല്‍ ചെയ്യുന്നത് വൈകുന്നേരം അഞ്ചിനുശേഷമാണെങ്കില് പിറ്റേദിവസം ഫയല്‍ ചെയ്തായി മാത്രമേ കണക്കാക്കാനാകൂ എന്ന ക്രിമിനല്‍ നടപടിക്രമം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.
പോലീസ് ചട്ടം ലംഘിച്ചതിനെത്തുടര്‍ന്ന് കാസർഗോഡ് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അബ്ദുൾ റൗഫ് എന്നിവര്‍ക്കാണു ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യവുമാണ് പ്രധാന ജാമ്യവ്യവസ്ഥ. പ്രതികള്‍ പിടിയിലായതിന്റെ 60-ാം ദിവസം വൈകുന്നേരം ആറിനാണ് പോലീസ് കുറ്റപത്രം ഓണ്‍ലൈനില്‍ ഫയല്‍ ചെയ്തത്.
2025 ഡിസംബര്‍ 30നാണ് 4.22 ഗ്രാം എംഡിഎംഎയുമായി ആധൂര്‍ പോലീസ് പ്രതികളെ പിടികൂടിയത്. ഫെബ്രുവരി 28ന് വൈകുന്നേരം 6.02ന് പോലീസ് ഓണ്‍ലൈനായി കേസിലെ കുറ്റപത്രം ഫയല്‍ ചെയ്തെങ്കിലും വിചാരണക്കോടതിയില്‍ പകര്‍പ്പ് എത്തിയത് മാര്‍ച്ച് രണ്ടിനാണ്.
പത്തു വര്‍ഷത്തെ തടവായതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ മതിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, കുറഞ്ഞ ശിക്ഷ പത്തു വര്‍ഷം തടവാണെങ്കിലാണ് 90 ദിവസം വരെ സമയമുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുറ്റപത്രം സമയത്തു സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം ലഭിക്കുമെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കാതിരിക്കാനുള്ള സംവിധാനമെന്ന നിലയില്‍ പ്രതിയുടെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.
Tags : Chargesheet delayed granted bail drug case