Health
സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
എന്‍ 95 മാസ്ക് നിപ്പ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്ക് ധരിക്കണം.
നിപ്പ വൈറസ്
ഹെനിപാ വൈറസ് ജീനസിലെ നിപ്പ വൈറസ് പാരാമിക്സോ റിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.
അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.
പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.
രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാനും സാധ്യതയുണ്ട്.
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്.ടി.പി.സി.ആര്. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
പകരാതിരിക്കാന്‍
· കൃത്യമായി മാസ്ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെടുത്ത് നന്നായി കഴുകുക. · ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
ആശുപത്രികള്‍ ശ്രദ്ധിക്കേണ്ടത്
· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന വ്യക്തി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
സുരക്ഷാ രീതികള്‍
· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.
സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം
· മാസ്ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കൻഡെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്സിഡൈന് അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്ലോണ് പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Health
മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് പ്രാധാന്യമുണ്ടോ? നല്ല ചിരിയിൽ പല്ലുകളുടെ പ്രാധാന്യ മെന്താണ്? പല്ലില്ലാതെ മോണ കാട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തിനും ചിരിക്കും ഭംഗിയില്ലേ? പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന വൃദ്ധന്റെ ചിരിക്ക് ഭംഗിയുണ്ടല്ലോ.
പല്ല് ഇല്ലാത്തപ്പോഴും പല്ല് ഉള്ളപ്പോഴും മുഖത്തിന് ഭംഗി വ്യത്യസ്തമാണ്. പല്ല് ഉള്ളപ്പോൾ വളരെ ഭംഗിയായും വൃത്തിയായും അത് യഥാസ്ഥാനത്ത് ഇരുന്നാൽ മാത്രമേ മുഖസൗന്ദര്യം ഏറ്റവും നന്നായി ലഭിക്കുകയുള്ളൂ.
എല്ലാവരുടെയും മുഖത്തിന് പ്രകൃതിദത്തമായ, ദൈവികമായ ഒരനുപാതം ഉണ്ട് (ഡിവൈൻ പ്രപ്പോഷൻ). ഇതിന് വ്യത്യാസം വരുന്നതിന്റെ കാരണങ്ങൾ:
1. നിരതെറ്റിയ പല്ലുകൾ
2. പല്ല് പോട് വരുമ്പോൾ
3. പല്ല് പൊടിഞ്ഞു പോകുമ്പോൾ
4. തട്ടലിലും മുട്ടലിലും പല്ല് പൊട്ടുമ്പോൾ
5. നിറംമാറ്റം വരുമ്പോൾ
ഇതിനെല്ലാം കൃത്യമായ ചികിത്സ ലഭ്യമാണ്. കൃത്യമായ ചികിത്സ സമയത്ത് ലഭിക്കുമ്പോൾ മുഖഭംഗി സുവർണ അനുപാതത്തിൽ എത്തുന്നു (ഗോൾഡൺ പ്രപ്പോഷൻ).
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. പല്ലുകൾ മുളയ്ക്കുമ്പോൾ മുതൽ എല്ലാ വർഷവും ഡോക്ടറെ കണ്ട് പരിശോധിക്കണം.
2. വളർച്ചയുടെ കാലത്ത് കൃത്യം ചികിൽസ ലഭിച്ചാൽ മുഖത്തെ അസ്ഥിയുടെ വളർച്ചാ വ്യതിയാനം ക്രമീകരിക്കാൻ സാധിക്കും.
3. ഉറപ്പിച്ചു വയ്ക്കാവുന്നതും ഊരി വയ്ക്കാൻ സാധിക്കുന്നതുമായ പല ഉപകരണങ്ങളും ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിച്ചാൽ 12 വയസു കഴിഞ്ഞ് പല്ലിൽ കമ്പിയിടുന്ന ചികിൽസയുടെ സങ്കീർണത കുറയും.
4. പല്ലിന്റെ രൂപഭംഗി മുഖത്തിന് അനുയോജ്യമാക്കാൻ സ്മൈൽ മേക്ക്ഓവർ / സ്മൈൽ ഡിസൈൻ ചികിത്സകൾ നടത്തുന്നത് ഗുണം ചെയ്യും. കോമ്പസിറ്റ് ഫില്ലിംഗ്, ക്രൗൺ, വൈനീറിഗ് ചികിൽസകൾ നടത്തി പല്ലിന്റെ രൂപഭംഗി വീണ്ടെടുത്ത് മുഖത്തിന് അനുയോജ്യമായ ചന്തം വരുത്താനാവും.
5. പല്ലിന്റെ നിറം സ്വാഭാവികമായും നേരിയ മഞ്ഞ നിറം കലർന്നതാണ്. ഇനാമലിന്റെ കട്ടി കുറഞ്ഞാൽ മഞ്ഞ നിറം കൂടുതലായി കാണാൻ സാധിക്കും. കാരണം ഉള്ളിലുള്ള ഡന്റീന്റെ നിറം കൂടുതൽ മഞ്ഞയായതിനാലാണ് ഇത്. ബലവും ശക്തിയും കുറച്ച് കൃത്യമായ രീതിയിൽ, സോഫ്റ്റ് ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
6. പുകവലി, മുറുക്കാൻ പാൻ, ചില മരുന്നുകളുടെ ഉപയോഗം വഴി ഉണ്ടാകുന്ന കറകൾ എന്നിവ ക്ലീനിംഗ്, വൈറ്റനിംഗ്/ ബ്ലീച്ചിംഗ് ചികിൽസ നടത്തി ശരിയാക്കാവുന്നതാണ്.
7. അപകടത്തിൽപ്പെട്ട് പൊട്ടിപ്പോകുന്നതും നഷ്ടപ്പെടുന്നതുമായ പല്ലുകൾ ആവശ്യമെങ്കിൽ ക്യാപ്പ് ഇട്ട് സ്വാഭാവിക ഭംഗിയിൽ തിരികെ കൊണ്ടുവരാവുന്നതാണ്. നഷ്ടപ്പെടുന്ന പല്ലുകൾ ഇംപ്ലാന്റ്, ബ്രിഡ്ജ് ചികിൽസ വഴി പരിഹരിക്കാവുന്നതാണ്.
കോസ്മെറ്റിക്ക് ചികിൽസകളെല്ലാം ചെലവേറിയതാണ്. മുഖസൗന്ദര്യത്തിന് മാറ്റുകൂട്ടാൻ പല്ലുകൾ ഭംഗിയാക്കുന്നത് സഹായകം. ആത്മവിശ്വാസം ഉളവാക്കുന്ന ചിരിക്ക് പല്ലുകൾ ഭംഗിയാക്കാൻ ശ്രദ്ധിക്കണം.
എന്തു ചികിൽസ ചെയ്താലും ദന്തപരിരക്ഷ വളരെ പ്രധാനമാണ്. വർഷത്തിൽ ഒരിക്കൽ ഡോക്ടറെ കണ്ട് പരിശോധിപ്പിച്ചാൽ മാത്രമേ ചികിത്സയുടെ ഗുണഫലം ദീർഘകാലം നിലനിൽക്കുകയുള്ളൂ.
സ്വാഭാവികമായി നമുക്ക് ലഭിക്കുന്ന പല്ലുകൾ (സ്ഥിര ദന്തങ്ങൾ) ജീവിത കാലം മുഴുവൻ നിലനിൽക്കേണ്ടതാണ്. ദന്ത ഡോക്ടർ ചികിൽസിക്കുന്നത് ഉള്ള പല്ലുകളും മോണയും ആരോഗ്യമായി നിലനിർത്താനും നഷ്ടപ്പെടുന്ന പല്ലുകൾ പകരം വച്ച് അതിന്റെ ഫംഗ്ഷനും ഭംഗിയും തുടരാനുമാണ്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) - 9447219903.
Health
പല്ലുകളുടെ ഉപരിതലം പരന്നതല്ല, പൊക്കവും കുഴികളും ഉള്ളതാണ്. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉള്ളതാണ്.
ഇത് ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ്. ഇതിന്റെ ഉള്ളിൽ ഡെന്റീൻ എന്ന അംശവും അതിനുള്ളിൽ പൾപ്പ് എന്ന ചെറിയ രക്തക്കുഴലുകളും ചെറിയ ഞരമ്പുകളും അടങ്ങുന്ന അംശവുമാണ്.
ദന്തക്ഷയം: കാരണങ്ങൾ
. അമിതമായി മധുരം കഴിക്കുന്നത്
. പറ്റിപ്പിടിക്കുന്ന ആഹാരപദാർഥങ്ങൾ കുഴികളിലും രണ്ടു പല്ലുകളുടെ ഇടയിലും ദീർഘനേരം തങ്ങിനിൽക്കുന്നതുകൊണ്ട്.
. ശരിയായ രീതിയിൽ ബ്രഷിംഗും ഫ്ലോസസിങ്ങും ചെയ്യാത്തതിനാൽ.
. വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് പോട് കണ്ടുപിടിക്കാത്തതിനാൽ.
ലക്ഷണങ്ങൾ
. ബ്രൗൺ കളറിലോ കറുത്ത കളറിലോ ഉള്ള പാടുകൾ
. ചെറിയ സുഷിരങ്ങൾ പല്ലുകൾക്കിടയിലും
ഉപരിതലത്തിലും കാണുന്നത്
. രണ്ടു പല്ലുകൾക്കിടയിൽ ഭക്ഷണം കയറുന്നത്
. തൊടുമ്പോഴും കടിക്കുമ്പോഴും
പുളിപ്പും വേദനയും
. അസഹനീയമായ വേദന/പഴുപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ വരാവുന്ന സങ്കീർണതകൾ
. നീർക്കെട്ട്, പഴുപ്പ്, നീര്
. പനി, പല്ല് പൊട്ടുന്നു, പൊടിയുന്നു, കുറ്റിപ്പല്ല് ആകുന്നു
ചികിത്സകൾ :
1. ഇനാമലിൽ മാത്രം വരുന്ന പോട്, കട്ടിയുള്ള ഫില്ലിംഗ് പദാർഥങ്ങൾ വച്ച് അടച്ചാൽ ദീർഘകാലം നിലനിൽക്കും. പല്ലിന്റെ അതേ കളറിലുള്ള ഫില്ലിംഗ് പദാർഥങ്ങൾ ലഭ്യമാണ്.
2. ഡെന്റീൻ കൂടെ ഉൾപ്പെടുന്ന പോടുകൾക്ക് ഇതിനടിയിലെ പൾപ്പിനെ സംരക്ഷിച്ചുകൊണ്ട് കട്ടിയുള്ള ഫില്ലിംഗ് മെറ്റീരിയൽസ് വച്ച് അടച്ചാൽ ദീർഘകാലം നിലനിൽക്കും.
പോടിന്റെ ആഴം എക്സ്റേ എടുത്ത് പരിശോധിച്ചതിനുശേഷം ഫില്ലിംഗ് നടത്താവുന്നതാണ്.
3. പൾപ്പ് വരെ എത്തുന്ന പോടുകൾ റൂട്ട് കനാൽ ചികിത്സയും ക്യാപ്പുമിട്ട് പരിരക്ഷിച്ചാൽ ദീർഘകാലം നിലനിൽക്കും
പ്രതിരോധം
പരിശോധനകളിൽ കൂടി മാത്രമേ പോടുകൾ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. ഒരു ഡോക്ടറുടെ സഹായത്താലും എക്സറേ പരിശോധനയിലും പോടുകൾ ഭൂരിഭാഗവും കണ്ടുപിടിക്കാവുന്നതാണ്.
വർഷത്തിലൊരിക്കൽ ദന്തഡോക്ടറെ കണ്ട് പരിശോധിച്ചാൽ പ്രാരംഭഘട്ടത്തിൽ തന്നെ ഇതു കണ്ടെത്താം. ചെലവു കുറഞ്ഞ ചികിത്സയിലൂടെ ഇത് പരിഹരിക്കുകയും ചെയ്യാം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല, 9447219903.
Health
* ഒരേകാര്യംതന്നെ എത്രവട്ടം വേണമെങ്കിലും ആവർത്തിച്ചു പറഞ്ഞ് ബോധിപ്പിക്കാനുള്ള ക്ഷമ വേണം.
* വീടിനുള്ളിൽത്തന്നെ ഓരോ സ്ഥലവും വസ്തുവും ചിഹ്നങ്ങളോ ചിത്രങ്ങളോ ഉപയോഗിച്ച് സൂചിപ്പിച്ചുകൊണ്ട് അവരെ സഹായിക്കണം.
* അമിതദേഷ്യം, വിഷാദം, ചിരി, കരച്ചിൽ, നിസംഗത, അക്രമാസക്തി എന്നിവയെ സമചിത്തതയോടെ കൈകാര്യം ചെയ്ത് സ്നേഹപൂർവം സാധാരണ നിലയിലേക്ക് അവരെ മടക്കിക്കൊണ്ടുവരണം.
* ചെറിയ വ്യായാമങ്ങളിലും ജോലികളിലും അവരെ പങ്കെടുപ്പിക്കണം. ആരോഗ്യനിലയ്ക്കനുസരിച്ച് യോഗ പരിശീലിപ്പിക്കാം. ഇഷ്ടപ്പെട്ട പഴയ പാട്ടുകൾ, കഥകൾ എന്നിവ ആവർത്തിച്ച് കേൾപ്പിക്കാം, പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ കാണിക്കാം, സാധിക്കുമെങ്കിൽ പത്ര-പുസ്തക വായനയും ചെയ്യിക്കാം.
* ഇഷ്ടഭക്ഷണം ഇഷ്ടപ്പെട്ട രീതിയിൽ ഉണ്ടാക്കിക്കൊടുക്കണം. ചവച്ചിറക്കാൻ പ്രയാസമുള്ളവർക്ക് ഉടച്ചുനൽകാം. പഴങ്ങളും പാനീയങ്ങളും കൂടുതൽ നൽകാം.
* ശാരീരികമായ പരിക്കുകളോ അപകടങ്ങളോ പറ്റാതെ ശ്രദ്ധിക്കണം
പാലിയേറ്റീവ് കെയർ
കിടപ്പു രോഗികളെ ദീർഘകാലം പരിചരിക്കുന്നത് പരിചരിക്കുന്ന ആളുകളെ മാനസികമായും ശാരീരികമായും സമ്മർദത്തിൽ ആക്കുന്നു. ഇത്തരം അവസരങ്ങളിൽ പാലിയേറ്റീവ് കെയർ പോലുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായം തേടാവുന്നതാണ്.
കെയർ ഹോം
കൃത്യമായ ശുശ്രൂഷ നൽകാനുള്ള സാഹചര്യം വീട്ടിലില്ലെങ്കിൽ പരിശീലനം സിദ്ധിച്ച പരിചാരകരുള്ള മുഴുവൻസമയ കെയർ ഹോമുകളിലോ പകൽ വീടുകളിലോ രോഗിയെ പ്രവേശിപ്പിക്കാവുന്നതാണ്.
അത്തരം സന്ദർഭങ്ങളിൽ, കൃത്യമായ ഇടവേളകളിൽ രോഗിയുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യണം.
രോഗവിവരം മറച്ചുവയ്ക്കരുത്
ഓർക്കുക, മറവിരോഗം ഒരു രോഗമാണ്. പ്രായമാകുന്നതിന്റെ സ്വാഭാവിക ഘട്ടമല്ല. രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടുക.
രോഗവിവരങ്ങൾ സമൂഹത്തിൽ നിന്നും മറച്ചു വയ്ക്കാതെ സർക്കാരിന്റെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെ രോഗിക്ക് മികച്ച പരിചരണം നൽകാൻ ഒത്തു ചേർന്നു പ്രവർത്തിക്കുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Health
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്.
ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.
ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു.
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
കാരണങ്ങൾ, ലക്ഷണങ്ങൾ
പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
തേങ്ങ, ഉപ്പ്, എണ്ണ - കുറയ്ക്കണം
പ്രമേഹം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക. മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണരീതിയാണ് പ്രമേഹരോഗി പിന്തുടരേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Health
അലർജിക് റൈനൈറ്റിസിന്റെ സമാനമായ ലക്ഷണങ്ങൾ പ്രകടമാകുന്ന മറ്റൊരു അവസ്ഥയാണ് നോൺ - അലർജിക് റൈനറ്റിസ് (Non-allergic Rhinitis).
രോഗ കാരണമായി ഹോർമോൺ ഘടകങ്ങളും
ഗർഭധാരണ സമയത്തും മുലയൂട്ടുന്ന നാളുകളിലും ആർത്തവ സമയത്തിലുമൊക്കെയുള്ള ഹോരർമോൺ വ്യതിയാനം, ഗർഭ നിരോധന ഗുളികകൾ എന്നിവ നേസൽ മ്യൂകോസൽ(nasal mucosal) രക്തക്കുഴലുകളെ ബാധിക്കും.
രാവിലത്തെ അലർജിയുടെ ലക്ഷണങ്ങൾ പ്രതിരോധിക്കുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കിടപ്പുമുറിയിൽ കാർപെറ്റ് ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ കുറഞ്ഞത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും വാക്വം ക്ലീൻ (Vaccum clean) ചെയ്യുക.
2. തലയിണ ഉറയും കിടക്കവിരിയും പതിവായി ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.
3. കിടപ്പുമുറിയിലോ കിടക്കുന്ന സ്ഥലത്തോ വളർത്തുമൃഗങ്ങളെ അനുവദിക്കരുത്.
4. ഗൃഹോപകരണങ്ങൾ, ഉറങ്ങുന്ന സ്ഥലം, കിടക്ക എന്നിവ പൊടി തുടച്ചുകളഞ്ഞ് വൃത്തിയായി സൂക്ഷിക്കുക.
5. ഈർപ്പമുള്ള മുറിയിൽ ഉറങ്ങുന്നത് ഒഴിവാക്കുക.
6. കിടപ്പുമുറിയിൽ ഈർപ്പമുള്ളതോ നനവുള്ളതോ ആയ വസ്ത്രങ്ങൾ ഉണക്കാനായി വയ്ക്കരുത്.
7. രൂക്ഷമായ ഗന്ധമുള്ള സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
8. സലൈൻ നാസൽ ഡ്രോപ്സ്്/ സലൈൻ ഇറിഗേഷൻ (Saline nasal drops/Saline irrigation) ഉപയോഗിക്കുക.
ഡോക്ടറെ സന്ദർശിക്കേണ്ടത് എപ്പോൾ?
1. രോഗലക്ഷണങ്ങൾ നിലനില്‍ക്കുകയാണെങ്കിൽ/എല്ലാ മുൻകരുതലുകളും പാലിച്ചിട്ടും ലക്ഷണങ്ങളുടെ തോത് വർധിച്ചാൽ.
2. രോഗലക്ഷണങ്ങൾ ഉറക്കത്തെയോ, ദൈനംദിന പ്രവർത്തികളെയോ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ.
3. മുഖത്ത് വേദന, സ്ഥിരമായ ചുമ, ചെവിയിൽ തടസം നേരിടുക തുടങ്ങിയ സാഹചര്യങ്ങളിൽ.
അലർജിക്കു കാരണമാകുന്ന വസ്തുക്കൾ കണ്ടെത്തി അവയെ ജീവിതചര്യയിൽ നിന്ന് ഒഴിവാക്കുന്നതോടൊപ്പം മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾകൂടി ശ്രദ്ധിക്കുകയാണെങ്കിൽ അലർജി മൂലം രാവിലെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെ ഒരു പരിധി വരെ മാറ്റി നിർത്താനാകും.
വിവരങ്ങൾ: ഡോ. ധനശ്രീ എ. അയ്യങ്കാർ
ജൂണിയർ കൺസൾട്ടന്റ് ഇഎൻടി, എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്പോഴുള്ള തുമ്മൽ, അതോടൊപ്പം മൂക്കൊലിപ്പും മൂക്കടപ്പും ചുമ, കഫം കൂടുമ്പോൾ മൂക്കിന്റെ ഉള്ളിലെ ദ്വാരത്തിൽ നിന്നു തൊണ്ടയിലേക്ക് കഫം വരിക, കണ്ണിനു ചുറ്റും മൂക്കിലും ചൊറിച്ചിൽ അനുഭവപ്പെടുക, തൊണ്ടയും അണ്ണാക്കും ചൊറിയുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ അത് അലർജിക് റൈനൈറ്റിസ് (Allergic Rhinitis) ആകാം.
സാധാരണയായി ഈ അവസ്ഥയുടെ പ്രേരക ഘടകങ്ങൾ താഴെ പറയുന്നവയാണ്.
1. പൂമ്പൊടി / Pollen
രാവിലെ അന്തരീക്ഷത്തിൽ പൂമ്പൊടിയുടെ അളവ് വളരെ കൂടുതലാണ്.
2. വളർത്തു മൃഗങ്ങളുടെ രോമം / Pet Dander
കിടക്കയിലോ കസേരയിലോ വസ്ത്രത്തിലോ ഒക്കെ വളർത്തു മൃഗങ്ങളുടെ രോമം ഉണ്ടെങ്കിലോ, വളർത്തു മൃഗങ്ങൾ നിങ്ങളുടെ മുറിയിൽ ഉറങ്ങുന്നെങ്കിലോ അതുവഴി അലർജിക്ക് കാരണമാകാം.
3. പൊടിപടലങ്ങൾ/ Dust mites
കിടക്കയിലും തലയിണയിലും കിടക്കവിരിയിലും തലയിണ ഉറയിലും ഒക്കെ ഉണ്ടാകുന്ന സൂക്ഷ്മ ജീവികൾ മൂലം അലർജിയോടനുബന്ധിച്ച ലക്ഷണങ്ങൾ രാവിലെ പ്രകടമാകുന്നതിന് കാരണമാകുന്നു.
4. പൂപ്പൽ/ Mould
വീടിന്റെ ഉള്ളിൽ നനവോ, ഈർപ്പമുള്ള കാലാവസ്ഥയോ ആണെങ്കിൽ പൂപ്പൽ ബാധയ്ക്കു സാധ്യതയുണ്ട്.
ഇവയൊക്കെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രേരക ഘടകങ്ങളാണ്. ഇതുമൂലം നേസൽ മ്യൂകോസയിൽ (nasal mucosa) വീക്കം ഉണ്ടാകുന്നു.
സമാനമായ ലക്ഷണങ്ങൾ പ്രകടമാകുന്ന മറ്റൊരു അവസ്ഥയാണ് നോൺ - അലർജിക് റൈനൈറ്റിസ്(Non-allergic Rhinitis).
രോഗ കാരണങ്ങൾ:
1. ശക്തമായ ഗന്ധം
രാത്രിയിൽ ഉപയോഗിക്കുന്ന മണമുള്ള ലോഷൻ/എണ്ണ/ജെൽ, ശക്തമായ ഗന്ധമുള്ള സോപ്പുപൊടി എന്നിവ മൂക്കിലെ മ്യൂകോസൽ രക്തക്കുഴലുകളെ പ്രവർത്തിപ്പിച്ച് രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നു.
2. ചില മരുന്നുകൾ
ഇബുപ്രോഫെൻ, ആസ്പിരിൻ, സെഡേറ്റീവ്സ് മുതലായവ (Ibuprofen, Aspirin, Sedatives, etc)
3. വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലേക്ക് പോകുന്ന അവസ്ഥ / Gastroesophageal reflux
മലർന്നു കിടക്കുമ്പോൾ പുളിച്ച് തികട്ടുന്ന അവസ്ഥ ഉണ്ടാവുകയും തുടർന്നു തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെടുകയും മൂക്കിന്റെ ഉള്ളിലെ ദ്വാരത്തിലൂടെ തൊണ്ടയിലേക്ക് കഫം പോവുകയും ചുമയ്ക്കുകയും ചെയ്യുന്നു.
വിവരങ്ങൾ: ഡോ. ധനശ്രീ എ. അയ്യങ്കാർ
ജൂണിയർ കൺസൾട്ടന്റ് ഇഎൻടി, എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
കാൻസർ അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾക്ക് കവറേജ് വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക ആരോഗ്യ ഇൻഷ്വറൻസ് പോളിസിയാണ് ഗുരുതരമായ രോഗ ഇൻഷ്വറൻസ്.
ആശുപത്രി ബില്ലുകൾ തിരികെ നൽകുന്ന സാധാരണ ആരോഗ്യ ഇൻഷ്വറൻസിൽ നിന്ന് വ്യത്യസ്തമായി, ലിസ്റ്റുചെയ്തിരിക്കുന്ന വിട്ടുമാറാത്ത അവസ്ഥ കണ്ടെത്തുമ്പോൾ ഒരു ഗുരുതരമായ രോഗ പോളിസി ഒരു വലിയ തുക പേഔട്ട് നൽകുന്നു.
ഒരു സാധാരണ ആരോഗ്യ ഇൻഷ്വറൻസ് പോളിസി മെഡിക്കൽ അടിയന്തരാവസ്ഥകൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിലും, അതിന്റെ പരിമിതമായ ഇൻഷ്വർ ചെയ്ത തുക വിട്ടുമാറാത്ത രോഗങ്ങൾ ചികിത്സിക്കാൻ പര്യാപ്തമല്ലായിരിക്കാം, കാരണം അവയ്ക്ക് പലപ്പോഴും ചെലവേറിയതും ദീർഘകാല പരിചരണവും ആവശ്യമാണ്.
ഗുരുതരമായ രോഗ ഇൻഷ്വറൻസിന്റെ പ്രാധാന്യം എന്താണ്?
Critical Illness Insurance, തങ്ങളുടെ സ്റ്റാൻഡേർഡ് ആരോഗ്യ പദ്ധതികൊണ്ട് മതിയാകാതെ വരുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ആളുകളെ പ്രാപ്തരാക്കുകയാണ്. ഗുരുതരമായ ഒരു രോഗം - ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറ്, അല്ലെങ്കിൽ കാൻസർ രോഗനിർണയം - ഉണ്ടാകുമ്പോൾ, ആശുപത്രി ബില്ലുകൾ സാമ്പത്തിക ആഘാതത്തിന്റെ ഒരു ഭാഗം മാത്രമാണ്.
വരുമാനനഷ്ടം, നീണ്ട പുനരധിവാസ കാലയളവുകൾ, വീട്ടിലെ മാറ്റങ്ങൾ, പ്രാരംഭ ചികിത്സയ്ക്ക് അപ്പുറം വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തുടർച്ചയായ മരുന്നുകളുടെ ചെലവ് എന്നിവയിൽ നിന്നാണ് പലപ്പോഴും വലിയ ഭാരം ഉണ്ടാകുന്നത്. യഥാർഥ മെഡിക്കൽ ബില്ലുകൾ പരിഗണിക്കാതെ, പരിരക്ഷിതമായ ഒരു അവസ്ഥ കണ്ടെത്തിയാൽ, ഗുരുതരമായ രോഗ ഇൻഷ്വറൻസ് പോളിസി ഉടമയ്ക്കു മുൻകൂട്ടി നിശ്ചയിച്ച ഒരു തുക നേരിട്ടു നൽകുന്നു.
ഈ സൗകര്യമാണ് അതിന്റെ ഏറ്റവും വലിയ ശക്തി - വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് പേഔട്ട് ഉപയോഗിക്കാം, നിങ്ങൾ സുഖം പ്രാപിച്ചുവരുന്നതിനു മുന്‍പേതന്നെ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനു പണം ചെലവഴിക്കാൻ അതു നിങ്ങൾക്കു പിൻബലം നൽകുന്നു. അല്ലെങ്കിൽ നിങ്ങൾക്കു ജോലി ചെയ്യാൻ കഴിയാത്ത സമയത്ത് വീട്ടുചെലവുകൾ നടത്തിക്കൊണ്ടുപോകാം.
കുറഞ്ഞത് 20 മുതൽ 30 വരെ ലിസ്റ്റുചെയ്ത അവസ്ഥകൾ ഉൾക്കൊള്ളുന്നതും 30 ദിവസത്തിൽ കൂടാത്തതുമായ പ്ലാനുകൾക്കായി നോക്കുക, കാരണം ചില പഴയ പ്ലാനുകളിൽ പേഔട്ട് ആരംഭിക്കുന്നതിന് മുമ്പ് രോഗി രോഗനിർണയത്തിനു ശേഷം 90 ദിവസം അതിജീവിക്കണമെന്ന് ആവശ്യപ്പെടുന്നു.
സാമ്പത്തിക സഹായം നൽകുന്നത് മുതൽ നികുതി ആനുകൂല്യങ്ങൾ വരെ. പോളിസി ഉടമകൾ ക്രിട്ടിക്കൽ ഇൽനെസ് ഇൻഷ്വറൻസ് വാങ്ങേണ്ടതിന്റെ കാരണങ്ങൾ ഇതാ.
ഫ്ലെക്സിബിൾ ഫിനാൻഷ്യൽ സപ്പോർട്ട്
ഈ ഗുരുതരമായ രോഗ ഇൻഷ്വറൻസിന്റെ ലംപ്-സം പേഔട്ട് ഏത് ആവശ്യത്തിനും ഉപയോഗിക്കാം. ഉദാഹരണത്തിന്, കടം വീട്ടൽ, വീട് നടത്തൽ തുടങ്ങിയ എല്ലാ മെഡിക്കൽ ഇതര ചെലവുകളും വഹിക്കാൻ പോളിസി ഉടമകൾക്ക് ഇത് ഉപയോഗിക്കാം. ഈ രീതിയിൽ, അവർക്കു സുഖം പ്രാപിക്കുമ്പോൾ അവരുടെ വരുമാന നഷ്ടം കൈകാര്യം ചെയ്യാൻ കഴിയും.
ചെലവേറിയ ചികിത്സകൾ താങ്ങാനാവും
ഇക്കണോമിക് ടൈംസ് പറയുന്നതനുസരിച്ച്, ഇന്ത്യയിലെ മെഡിക്കൽ പണപ്പെരുപ്പം പ്രതിവർഷം ഏകദേശം 12%-15% എന്ന നിരക്കിൽ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് കാൻസർ അല്ലെങ്കിൽ അവയവം മാറ്റിവയ്ക്കൽ പോലുള്ള ഗുരുതരമായ രോഗങ്ങൾക്കുള്ള ചെലവേറിയ ചികിത്സകൾ താങ്ങാൻ ആളുകൾക്കു ബുദ്ധിമുട്ടായി മാറുന്നത്. എന്നിരുന്നാലും, വലിയ ലംപ്-സം പേയ്മെന്റിലൂടെ, പോളിസി ഉടമകൾക്ക് ഏറ്റവും കുറഞ്ഞ പോക്കറ്റ് ചെലവുകളോടെ ഏറ്റവും മികച്ച സൗകര്യങ്ങൾ താങ്ങാൻ കഴിയും.
കവറേജിലേക്കുള്ള ദ്രുത പ്രവേശനം
ഗുരുതരമായ രോഗ ഇൻഷ്വറൻസ് പ്ലാനുകളിൽ സാധാരണയായി നിലവിലുള്ള കവറേജുള്ള ഇൻഷ്വറൻസിനേക്കാൾ കുറഞ്ഞ കാത്തിരിപ്പ് കാലയളവ് ഉൾപ്പെടുന്നു, ഇതു സാധാരണയായി 12 മുതൽ 36 മാസം വരെ നീണ്ടുനിൽക്കും. ഇതിനർഥം പോളിസി ഉടമകൾക്ക് വേഗത്തിൽ തുക ആക്സസ് ചെയ്യാനും എത്രയും വേഗം ചികിത്സ ആരംഭിക്കാനും കഴിയും.
നികുതി ആനുകൂല്യം
സെക്ഷൻ 80D അനുസരിച്ച്, ഗുരുതരമായ രോഗ ഇൻഷ്വറൻസ് പോളിസിക്ക് അടച്ച പ്രീമിയങ്ങൾക്ക് നികുതി കിഴിവുകൾക്ക് അർഹതയുണ്ട്. അതിനാൽ, ഒരു ഗുരുതരമായ രോഗ പദ്ധതി വാങ്ങുന്നതിലൂടെ പോളിസി ഉടമകൾക്ക് അവരുടെ മൊത്തത്തിലുള്ള നികുതി നൽകേണ്ട വരുമാനം കുറയ്ക്കാൻ കഴിയും.
ആരാണ് ഇതു പ്രധാനമായും വാങ്ങേണ്ടത്?
കുടുംബത്തിലെ ഏക വരുമാനക്കാരായ വ്യക്തികൾ. ഉദാഹരണത്തിന്, ആശ്രിതരായ കുട്ടികൾ, പ്രായമായ മാതാപിതാക്കൾ, അല്ലെങ്കിൽ ജോലി ചെയ്യാത്ത ഇണ എന്നിവരുള്ളവർ. ആരോഗ്യ സംരക്ഷണ പ്രഫഷണലുകൾ പോലുള്ള ഉയർന്ന സമ്മർദത്തിലോ ഉദാസീനമായ ജോലികളിലോ പ്രവർത്തിക്കുന്ന ചെയ്യുന്ന ആളുകൾ.
കുടുംബത്തിൽ വിട്ടുമാറാത്ത ജീവിതശൈലിയുടെയോ ജനിതക രോഗങ്ങളുടെയോ ചരിത്രമുള്ള വ്യക്തികൾ. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അടിയന്തരാവസ്ഥകൾക്കായി സാമ്പത്തിക സുരക്ഷയും ദീർഘകാല ആസൂത്രണവും വിലമതിക്കുന്ന ആളുകൾ.
ഗുരുതരമായ രോഗ ഇൻഷുറൻസ് പദ്ധതിയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
പ്രവേശന പ്രായം: 18 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ഈ പോളിസിക്ക് അർഹതയുണ്ട്.
രോഗങ്ങളുടെ എണ്ണം: ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ആരോഗ്യ ഇൻഷ്വറൻസ് ദാതാക്കൾ ഏകദേശം 37 ഗുരുതരമായ രോഗങ്ങൾക്ക് പരിരക്ഷ നൽകുന്നു. എന്നിരുന്നാലും, വ്യത്യസ്ത ദാതാക്കളിൽ രോഗങ്ങളുടെ എണ്ണം വ്യത്യാസപ്പെടാം.
കാത്തിരിപ്പ് കാലയളവ്: ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (IRDAI) മാർഗനിർദേശങ്ങൾ അനുസരിച്ച്, ഗുരുതരമായ രോഗ ഇൻഷ്വറൻസിന് കീഴിൽ വരുന്ന പോളിസി ഉടമകൾ 90 ദിവസത്തെ കാത്തിരിപ്പ് കാലയളവ് അനുഭവിക്കണം.
അതിജീവന കാലയളവ്: ഗുരുതരമായ രോഗം കണ്ടെത്തിയാൽ, ഇൻഷ്വർ ചെയ്ത വ്യക്തി ലംപ്-സം തുക ക്ലെയിം ചെയ്യുന്നതിന് 15 ദിവസം അതിജീവിച്ചിരിക്കണം.
ക്ലെയിം പരിധി: ഓരോ വിഭാഗത്തിലും ഒരു ക്ലെയിം മാത്രമേ അനുവദനീയമാകൂ. എന്നിരുന്നാലും, പോളിസി ഉടമകൾക്ക് തിരഞ്ഞെടുത്ത അടിസ്ഥാന ഇൻഷ്വർ ചെയ്ത തുകയുടെ 400% വരെ ആനുകൂല്യം ഒരു ലംപ് സം പേഔട്ടായി ലഭിക്കും.
വ്യവസ്ഥകൾക്കിടയിലുള്ള കാത്തിരിപ്പ് കാലയളവ്: നിങ്ങൾക്ക് ഒന്നിലധികം ക്ലെയിം ഉള്ള ഗുരുതരമായ രോഗ പോളിസി ഉണ്ടെങ്കിൽ, പരിരക്ഷ ലഭിക്കുന്ന ഓരോ അവസ്ഥയ്ക്കും ഇടയിൽ 12 മാസത്തെ കാത്തിരിപ്പ് കാലയളവ് നിങ്ങൾ അനുഭവിക്കണം.
പോളിസി പുതുക്കൽ: ഒരു ക്ലെയിം പോലും നടത്താത്തിടത്തോളം ഈ പോളിസി പുതുക്കലിന് അർഹമാണ്. പ്രതിവർഷം ക്ലെയിം പരിധി: ഒരു പോളിസി വർഷത്തിൽ ഒരു ക്ലെയിം മാത്രമേ നൽകേണ്ടതുള്ളൂ.
പോളിസി കാലാവധി: ഈ പോളിസി സാധാരണയായി 1 മുതൽ 3 വർഷം വരെ സാധുതയുള്ളതാണ്.
ഗുരുതരമായ രോഗ ഇൻഷ്വറൻസ് പദ്ധതി പ്രകാരം ഏതൊക്കെ രോഗങ്ങൾക്കാണ് പരിരക്ഷ ലഭിക്കുന്നത്?
കാൻസർ: ഒന്നിലധികം തരം കാൻസറുകൾക്കും ഗുരുതരമായ കാൻസറുമായി ബന്ധപ്പെട്ട അവസ്ഥകൾക്കും ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ കവറേജ് വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, അപ്ലാസ്റ്റിക് അനീമിയ, അസ്ഥി മജ്ജ മാറ്റിവയ്ക്കൽ.
തലച്ചോറും നാഡീവ്യവസ്ഥയും അടിസ്ഥാനമാക്കിയുള്ള രോഗം: സ്ട്രോക്ക്, അൽഷിമേഴ്സ് രോഗം, ബ്രെയിൻ ട്യൂമർ, എൻസെഫലൈറ്റിസ് തുടങ്ങിയ ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാനിന്റെ ഭാഗമാണ്.
ഹൃദയ സംബന്ധമായ അവസ്ഥകൾ: പ്രാഥമിക ശ്വാസകോശം രക്തസമ്മർദം (ഉയർന്ന രക്തസമ്മർദം), മയോകാർഡിയൽ ഇൻഫ്രാക്ഷൻ (ഹൃദയാഘാതം), ഹൃദയം മാറ്റിവയ്ക്കൽ, തുറന്ന ഹൃദയം മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെയുള്ള ഹൃദയ വൈകല്യങ്ങൾ ഈ പോളിസിയിൽ ഉൾപ്പെടുന്നു.
പ്രധാന അവയവ മാറ്റിവയ്ക്കൽ: ഹൃദയം, കരൾ അല്ലെങ്കിൽ വൃക്ക പോലുള്ള പ്രധാന അവയവങ്ങളുടെ മാറ്റിവയ്ക്കലിന് കവറേജ് വാഗ്ദാനം ചെയ്യുന്നു. മറ്റ് ഗുരുതര അവസ്ഥകൾ: കോമ, പക്ഷാഘാതം, അന്ധത, ബധിരത തുടങ്ങിയ ഗുരുതരമായ മെഡിക്കൽ അവസ്ഥകൾ ഈ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രോഗനിർണയം
ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാനിലെ ലംപ്-സം പേഔട്ട് പ്രക്രിയയുടെ ആദ്യ ഘട്ടം രോഗനിർണയത്തോടെ ആരംഭിക്കുന്നു. എന്നിരുന്നാലും, പോളിസി ഡോക്യുമെന്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന രോഗങ്ങൾ മാത്രമേ പ്ലാനിൽ ഉൾപ്പെടൂ.
ക്ലെയിം ആരംഭിക്കൽ
ഗുരുതരമായ ഒരു രോഗം കണ്ടെത്തിയതിനു ശേഷം, പോളിസി ഉടമ ലംപ്-സം പേഔട്ട് ലഭിക്കുന്നതിന് ഒരു ക്ലെയിം ആരംഭിക്കുന്നു. മിക്ക കേസുകളിലും, ഇൻഷുററുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ക്ലെയിം ഫോം സമർപ്പിച്ചുകൊണ്ട് അവർക്ക് ക്ലെയിം ഉന്നയിക്കാൻ കഴിയും.
ഡോക്യുമെന്റേഷൻ
രോഗനിർണയം സ്ഥിരീകരിക്കുന്നതിന് ഇൻഷ്വറൻസ് ദാതാവ് സാധാരണയായി മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെടും. മാത്രമല്ല, പോളിസി ഉടമകൾ ക്ലെയിം ഫോം, ഐഡി പ്രൂഫ് പോലുള്ള അധിക വ്യക്തിഗത രേഖകൾ നൽകേണ്ടതുണ്ട്.
അതിജീവന കാലയളവ്
എല്ലാ രേഖകളും വിജയകരമായി പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, പോളിസി ഉടമ ഒരു അതിജീവന കാലയളവ് അനുഭവിക്കേണ്ടതുണ്ട്, ഇതു സാധാരണയായി 15 ദിവസത്തിൽ കൂടരുത്. ഈ കാലയളവിൽ പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഇൻഷ്വർ ചെയ്ത തുക പിന്നീട് പ്രോസസ് ചെയ്യും.
തുക പേഔട്ട്
ഇൻഷ്വറർ ഒരു വലിയ തുക നേരിട്ട് പോളിസി ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നു.
പ്രക്രിയ സാധാരണയായി ഏകദേശം 7 മുതൽ 10 പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കും.
ഗുരുതരമായ രോഗ പരിരക്ഷ വാങ്ങുമ്പോൾ നിങ്ങൾ പരിഗണിക്കേണ്ട ഘടകങ്ങൾ ഏതൊക്കെയാണ്?
പരിരക്ഷിക്കപ്പെടുന്ന രോഗങ്ങളുടെ എണ്ണം: പോളിസി വിവിധതരം ഗുരുതരമായ രോഗങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുക, പ്രധാനമായും നിങ്ങൾക്ക് ആവശ്യമുള്ളവ.
ക്ലെയിം സെറ്റിൽമെന്റ് അനുപാതം (CSR): ക്ലെയിം സെറ്റിൽമെന്റ് അനുപാതം നിങ്ങളുടെ ഇൻഷ്വറർ ഒരു വർഷത്തിനുള്ളിൽ വിജയകരമായി തീർപ്പാക്കുന്ന ക്ലെയിമുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് അടിയന്തര ഘട്ടങ്ങളിൽ നിങ്ങളുടെ ക്ലെയിം സുഗമമായി ലഭിക്കുന്നതിന് 90%-ൽ കൂടുതൽ CSR അനുപാതമുള്ള ഒരു ദാതാവിനെ നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.
പോളിസി തരം: ഗുരുതരമായ രോഗ സാധ്യത കുറവുള്ള പോളിസി ഉടമകൾക്ക് ഒരു സ്റ്റാൻഡ്ലോൺ പ്ലാൻ വാങ്ങുന്നതിനുപകരം നിലവിലുള്ള പോളിസിയിൽ ഗുരുതരമായ രോഗ റൈഡറുകൾ ചേർക്കാൻ കഴിയും.
ഇൻഷ്വറൻസ് തുക: വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾ കണക്കിലെടുത്ത്, ചികിത്സാ ചെലവുകളും ജീവിതച്ചെലവുകളും ഉൾക്കൊള്ളുന്നതിനായി നിങ്ങളുടെ ഗുരുതരമായ രോഗ ഇൻഷ്വറൻസിനായി കുറഞ്ഞത് ₹25 ലക്ഷം ഇൻഷ്വർ ചെയ്ത തുക തെരഞ്ഞെടുക്കുക.
നിരവധി വ്യക്തികൾക്കും യുവ കുടുംബങ്ങൾക്കും, 5 lakh health insurance ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രായോഗികമായ ഒരു തുടക്കമാണ്, അത് പ്രീമിയം താങ്ങാനാവുന്നതും അർഥവത്തായ കവറേജും സന്തുലിതമാക്കുന്നു. ടയർ-രണ്ട്, ടയർ-മൂന്ന് നഗരങ്ങളിലെ മിക്ക ആശുപത്രി സാഹചര്യങ്ങളെയും മെട്രോകളിൽ പോലും ശസ്ത്രക്രിയ കൂടാതെയുള്ള പ്രവേശനത്തിനും ഇതു പരിരക്ഷ നൽകുന്നു.
5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് അടിസ്ഥാന പദ്ധതിയെ ഒരു ക്രിട്ടിക്കൽ ഇൽനെസ് റൈഡറുമായോ സ്റ്റാൻഡ്-എലോൺ ക്രിട്ടിക്കൽ ഇൽനെസ് പോളിസിയുമായോ ജോടിയാക്കുന്നത് ഒരു മികച്ച തന്ത്രമാണ് - അടിസ്ഥാന പദ്ധതി ദൈനംദിന ആശുപത്രി ചെലവുകൾ കൈകാര്യം ചെയ്യുന്നു.
അതേസമയം ഒരു പ്രധാന രോഗനിർണയം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയാണെങ്കിൽ ക്രിട്ടിക്കൽ ഇൽനെസ് ഘടകം സാമ്പത്തിക ആശ്വാസം നൽകുന്നു. നിങ്ങൾ തുടർച്ചയായ കവറേജ് നിലനിർത്തിയിട്ടുണ്ടെങ്കിൽ, പുതിയ അണ്ടർറൈറ്റിംഗ് ഇല്ലാതെ പുതുക്കുമ്പോൾ നിങ്ങളുടെ ഇൻഷ്വറൻസ് തുക വർധിപ്പിക്കാൻ മിക്ക ഇൻഷ്വറർമാരും നിങ്ങളെ അനുവദിക്കുന്നു, അതിനാൽ ₹5 ലക്ഷം മുതൽ ആരംഭിക്കുന്നത് നിങ്ങളെ ശാശ്വതമായി തടയില്ല. നിങ്ങളുടെ വരുമാനവും ഉത്തരവാദിത്തങ്ങളും വളരുന്നതിനനുസരിച്ച് ആരംഭിക്കുക, സ്ഥിരത നിലനിർത്തുക, കവർ അപ്ഗ്രേഡ് ചെയ്യുക എന്നിവയാണ് പ്രധാനം.
ചുരുക്കത്തിൽ
നിങ്ങൾക്ക് ഉയർന്ന സമ്മർദം നിറഞ്ഞ ജീവിതശൈലിയോ അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും വിട്ടുമാറാത്ത രോഗങ്ങളുടെ ചരിത്രമോ ഉണ്ടെങ്കിൽ, ഗുരുതരമായ രോഗ ഇൻഷ്വറൻസിനെ അവഗണിക്കരുത്.
എന്നിരുന്നാലും, ഗുരുതരമായ രോഗ ഇൻഷ്വറൻസ് വില വിലയിരുത്തുമ്പോൾ, രോഗങ്ങളുടെ എണ്ണം പരിഗണിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ഈ രീതിയിൽ, ഗുരുതരമായ മെഡിക്കൽ അടിയന്തരാവസ്ഥകൾക്കു നിങ്ങൾ സാമ്പത്തികമായി തയാറായിരിക്കും.
Health
നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന വിലയിരുത്തൽ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, വൃക്കകളുടെ സംരക്ഷണം - ഈ മൂന്ന് ആശയങ്ങൾ വളരെ അർഥ പൂർണമാണ്.
കാരണം, നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ വൃക്കകളും ഉള്‍പ്പെടുന്നു. വൃക്കകള്‍ക്ക് തകരാർ സംഭവിച്ചാല്‍ അതു ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, വൃക്കകളുടെ ചികിത്സ ചെലവേറിയതാണ്.
രോഗലക്ഷണങ്ങൾ എപ്പോൾ?
75% വൃക്ക തകരാര്‍ സംഭവിച്ചശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വൃക്കയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നില്ല.
വൃക്ക തകരാറിനു സാധ്യത കൂടുതലുള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതാണ്.
വൃക്ക തകരാര്‍ സാധ്യത
· പ്രമേഹ രോഗികള്‍/ഡയബറ്റിസ് മെലിറ്റസ് ഉള്ള 40% രോഗികള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
· അമിത രക്തസമ്മര്‍ദം ഉള്ളവരില്‍.
· ഗ്ലോമെറുലാർ നെഫ്രൈറ്റിസ് (Glomerular Nephritis) ബാധിച്ചവര്‍ക്ക് അല്ലെങ്കില്‍ മൂത്രത്തില്‍ രക്തമയം, പ്രോട്ടീനൂറിയ വന്നവര്‍ക്ക് ഭാവിയില്‍ വൃക്കതകരാര്‍ സാധ്യത കൂടുതലാണ്.
മൂത്രാശയ അണുബാധ
· കുട്ടികളില്‍ മൂത്രാശയ അണുബാധ ഉണ്ടായാല്‍ ഭാവിയില്‍ വൃക്ക തകരാറിനു സാധ്യത കൂടുതലാണ്.
മൂത്രാശയത്തില്‍ കല്ലുകള്‍
· മൂത്രാശയത്തില്‍ കല്ലുകള്‍ ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്കരോഗസാധ്യത കൂടുന്നു.
· വൃക്കകളില്‍ മുഴ ഉള്ളവര്‍ക്കും പാരമ്പര്യമായി വൃക്ക തകരാര്‍ ഉള്ളവര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗസാധ്യത കൂടുതലാണ്.
ആദ്യഘട്ടത്തിൽ കണ്ടെത്തണം
വൃക്കരോഗ സാധ്യതയുള്ളവരിൽ മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ നേരത്തേതന്നെ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്നു.
ഇവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തേണ്ടത് അനിവാര്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
തുളസിയുടെ ഔഷധഗുണങ്ങളും പോസിറ്റീവ് എനർജിയെക്കുറിച്ചും നമുക്കറിയാത്ത ധാരാളം കാര്യങ്ങളുണ്ട്. സീസണൽ രോഗങ്ങളെ പ്രതിരോധിക്കാൻ തുളസിക്കു സവിശേഷമായ കഴിവുണ്ട് എന്നതാണ് തുളസിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.
നമ്മുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും ഉയർന്ന സ്ഥാനമാണു തുളസിക്കുള്ളത്. തുളസി വെറും സസ്യമല്ല, മറിച്ച് ദിവ്യമായ ഔഷധമാണ്. വാസ്തുസംബന്ധമായ പ്രശ്നങ്ങൾക്കും വീട്ടിലെ അശാന്തിക്കും ലളിതവും ചെലവു കുറഞ്ഞതുമായ പരിഹാരമാണ് തുളസിച്ചെടി വളർത്തുക എന്നത്.
കാലാവസ്ഥ മാറുമ്പോൾ നിരന്തരം ശല്യംചെയ്യുന്ന ജലദോഷം, ചുമ, അലർജി, ആസ്ത്മ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ തുളസിക്കു കഴിയും. അതുകൊണ്ടാണ് തുളസിയെ ഭൂതഘ്നി എന്നു വിളിക്കുന്നത്.
നമുക്കു കാണാൻ കഴിയാത്ത വൈറസുകളെയും ബാക്ടീരിയകളെയും ഭൂതങ്ങളെപ്പോലെ കണക്കാക്കിയാൽ, അവയിൽനിന്ന് സംരക്ഷണം നൽകാൻ തുളസിക്ക് സാധിക്കും.
ആയുർവേദത്തിലെ ഇതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സുരസ എന്നും പൂജയ്ക്കു ഉപയോഗിക്കുന്നതുകൊണ്ടാണ് ദേവപ്രിയ എന്നും തുളസി അറിയപ്പെടുന്നത്.
തുളസി ഇലകൾ നേരിട്ടു കടിച്ചുചവച്ചു തിന്നാൻ പാടില്ല. തുളസിയിൽ അടങ്ങിയിരിക്കുന്ന മെർക്കുറി പല്ലിലെ കാത്സ്യം നശിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തുളസി കഴിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
തുളസി വെള്ളത്തിലിട്ട് തിളപ്പിച്ചോ, പേസ്റ്റ് രൂപത്തിലാക്കിയോ കഴിക്കാം. കുട്ടികൾക്കു തേൻ ചേർത്ത വെള്ളത്തിൽ നൽകാം. ചായയിലോ, കഷായത്തിലോ ചേർത്തു മുതിർന്നവർക്കും ഉപയോഗിക്കാം.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ശ്വസന സംബന്ധമായ ആരോഗ്യത്തിനും തുളസി മികച്ചൊരു ഉപാധിയാണെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.
Health
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല് ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.
തുടര്‍ച്ചയായി വെയിലേറ്റാല്
തുടര്‍ച്ചയായി വെയിലേറ്റാല് സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നവര്‍ എത്രയും വേഗം ചികിത്സ തേടണം.
ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍
ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ക്ലിനിക്കുകളില്‍ കൂളിംഗ് ഉപകരണങ്ങളുടേയും മരുന്നുകളുടേയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അൾട്രാവയലറ്റ് അപകടം
സൂര്യപ്രകാശത്തിലെ ഒരു ഘടകമാണ് അള്‍ട്രാവയലറ്റ് (യുവി) രശ്മികള്‍. യുവി രശ്മികള്‍ അധികമായി നേരിട്ട് ശരീരത്തില്‍ ഏല്ക്കുമ്പോള് പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. ഇത് ചര്‍മ, നേത്ര സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകാം.
കോശങ്ങളുടെ ഡിഎന്‍എ നശിപ്പിച്ച് രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമായേക്കാം. ചര്‍മ്മത്തിന്റെ നിറം മാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിന്റെ പ്രതിരോധശേഷിയേയും ബാധിക്കാം.
തൊപ്പി, കുട, സണ്‍ഗ്ലാസ്, സണ്‍സ്ക്രീന്‍
വെയിലിന്റെ കാഠിന്യമുള്ള രാവിലെ 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ്, സണ്‍സ്ക്രീന്‍ എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.
വീട്ടിനുള്ളിലാണെങ്കിലും വെള്ളം കുടിക്കണം
ശരീരത്തില്‍ നിന്നും അമിതമായ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. വീട്ടിനുള്ളിലാണെങ്കിലും നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം കുടിക്കണം.
കുഞ്ഞുങ്ങള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകാം. അതിനാല്‍ ഇത്തരക്കാര്‍ ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
വീട്ടിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കുക. അമിതമായി മധുരം ചേര്‍ത്തതും കാര്‍ബണേറ്റഡ് പാനീയങ്ങളും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.
Health
ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താനായി പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളിലും പരിശോധന നടത്തുന്നുണ്ട്.
ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരും.
ഐസാണ് വില്ലൻ
വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ.
കടകളിലും പാതയോരങ്ങളിലും ജ്യൂസ് വില്ക്കുന്നവര് ശുദ്ധജലത്തില്നിന്നുള്ള ഐസാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് പെട്ടെന്നു കേടാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷണവും വെള്ളവും അടച്ചു സൂക്ഷിക്കണം. ഭക്ഷണ പാഴ്സലില്‍ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്.
കുടിക്കുന്നതു ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലതാണ്.
കുപ്പി വെള്ളം വാങ്ങുമ്പോൾ
അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും. കടകളില്‍നിന്നു വാങ്ങുന്ന കുപ്പിവെള്ളം കുടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുപ്പിവെള്ളം വാങ്ങുന്നവരും വില്ക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കിയിടാനും വെയിലേല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.
ഇത്തരം കുപ്പികളിലെ വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
Health
സൂര്യപ്രകാശം മൂലം ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങള്‍
ഫോട്ടോ ടോക്സിസിറ്റി
ചില ഔഷധങ്ങള്‍ കഴിക്കുന്നവരില്‍ സൂര്യപ്രകാശം ഏല്ക്കുമ്പോള് ശരീരം പ്രതിപ്രവര്‍ത്തനം നടത്തുകയും ചര്‍മത്തില്‍ ചുവപ്പ്, തടിപ്പ്, ചൊറിച്ചില്‍, കുരുക്കള്‍, എരിച്ചിലോട് കൂടിയ തടിപ്പുകള്‍ എന്നിവ കാണുകയും ചെയ്യും. ചിലരില്‍ ചെറിയ കുമിളകളും പൊള്ളലുകളും ഉണ്ടാകും. വെയിലേല്‍ക്കുന്ന ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.
വേദനസംഹാരികള്‍, ആന്റിബയോട്ടിക്സ്, ഹെയര്‍ ഡൈകള്‍, ചിലതരം പെര്‍ഫ്യൂമുകള്‍, നാരങ്ങ പോലെ പുളി കൂടുതലുള്ള പച്ചക്കറികള്‍ ഇവയാണ് പൊതുവെ ഈ ചര്‍മരോഗം ഉണ്ടാക്കുന്നത്.
ഇതിന് സ്റ്റീറോയ്ഡ് അടങ്ങിയ ഗുളികകള്‍ നല്‍കേണ്ടിവരും. പുറമെ പുരട്ടാന്‍ സണ്‍സ്ക്രീനുകളും ആവശ്യമാണ്.
ഫോട്ടോ അലര്‍ജി
ഇതു വളരെ താമസിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമാണ്. ചിലതരം സുഗന്ധ ലേപനങ്ങള്‍, ആന്റിബയോട്ടിക് ഓയിന്മെന്റുകള്, ചിലതരം സോപ്പുകള്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ ഇവയ്ക്കെതിരായ പ്രവര്‍ത്തനം നടക്കുകയും സൂര്യപ്രകാശം അതിനെ ത്വരിതപ്പെടുത്തുകയും ചെയ്യും.
ഇവ ഉപയോഗിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും ഈ ചര്‍മരോഗം ഉണ്ടാകുന്നത്. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ മാത്രം കണ്ടു ചികിത്സിക്കാതെ രോഗിയോട് ഉപയോഗിച്ച വസ്തുക്കളുടെയൊക്കെ വിവരങ്ങള്‍ നന്നായി ചോദിച്ചറിയേണ്ടത് അത്യാവശ്യമാണ്.
Photo patch test എന്ന ഒരു test നടത്തിയാല്‍ ഈ രോഗം കണ്ടുപിടിക്കാനാവും. സ്റ്റീറോയ്ഡ് ലേപനങ്ങള്‍ പുറമേ പുരട്ടുകയും ഉള്ളില്‍ സ്റ്റിറോയ്ഡ് ഗുളികകള്‍ കൊടുക്കുകയും വേണ്ടിവരും.
സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മരോഗങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?
രോഗിയുടെ അസുഖത്തിന്റെ കാലയളവ്, എന്ന് തുടങ്ങി, എത്ര നാള് നീണ്ടുനിന്നു തുടങ്ങി വിശദമായിത്തന്നെ വിവരങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടോ എന്നും അന്വേഷിക്കണം.
കാരണം ചില ജനിതക രോഗങ്ങള്‍, ഉദാ: SLE, Porphyria ഉള്ളവരില്‍ ഈ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. രോഗിയുടെ ജോലി അത്യാവശ്യമായി ചോദിച്ചറിയേണ്ടതാണ്. പുറംസ്ഥലത്ത്, കൂടുതല്‍ വെയിലേല്‍ക്കുന്ന പ്രദേശങ്ങളില്‍ ജോലി എടുക്കുന്നവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
ഏതെങ്കിലും രാസപദാര്‍ഥങ്ങളോ ഔഷധങ്ങളോ ഉപയോഗിച്ചതിനു ശേഷമാണോ ഈ ചര്‍മരോഗം വന്നത് എന്നതും തീര്‍ച്ചയായും അന്വേഷിക്കേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.
Health
സൂര്യപ്രകാശം മൂലം ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങള്‍
പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍ (Polymorphous Light eruption, PMLE)
ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പ്രധാനമായും 30-40 വയസിനിടയിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇത് ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിഭാസമാണ്.
സൂര്യരശ്മി ഒരു ആന്റിജനെ തൊലിയില്‍ സൃഷ്ടിക്കുകയും അതിനെതിരായി ചര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കരുതപ്പെടുന്നു.
വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു. കൈകളുടെ പുറം ഭാഗങ്ങളില്‍, കഴുത്തിന് പുറകുവശത്ത്, പാദങ്ങളില്‍ ഒക്കെയാണ് സാധാരണ കാണപ്പെടുക.
മുഖത്തു വരുന്നത് കുറവാണ്. അതിനു കാരണം, നിരന്തരം സൂര്യരശ്മിയേല്‍ക്കുമ്പോള്‍ അതിനോടു പൊരുത്തപ്പെടാന്‍ മുഖത്തെ ചര്മത്തിനാവുന്നു എന്നതാണ്.
പുറമെ പുരട്ടാന്‍ സണ്സ്ക്രീന്സും (sun screens), steroid അടങ്ങിയ ലേപനങ്ങളും നല്‍കാം. അസുഖം രൂക്ഷമാണെങ്കില്‍ സൊറാലന്‍ ഗ്രൂപ്പില്‍ പെട്ട ഔഷധങ്ങള്‍ ഉള്ളില്‍ കൊടുക്കാറുണ്ട്.
ക്രോണിക്, ആക്റ്റിനിക് ഡെര്‍മറ്റൈറ്റിസ് (Chronic Actinic dermatitis)
വസ്ത്രങ്ങള്‍ കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചര്്മത്തില് ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നു. 50 വയസു കഴിഞ്ഞവരിലാണ് കൂടുതലും കാണുന്നത്. തടിപ്പും ചുവപ്പും രൂക്ഷമായ അവസ്ഥയില്‍, ഉള്ളില്‍ സ്റ്റീറോയ്ഡ് കൊടുക്കേണ്ടി വന്നേക്കാം.
ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടയുന്ന ശക്തമായ ചില മരുന്നുകള്‍ സൈക്ലോസ്പോറിന്‍, അസാതയോപ്രിന് പോലെയുള്ളവ ചിലപ്പോള്‍ കൊടുക്കാറുണ്ട്. പുറകെ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങളും, ടാക്രോലിമസ് അടങ്ങിയ ലോഷനുകളും കൊടുക്കാറുണ്ട്.
സോളാര്‍ അര്‍ട്ടിക്കേരിയ (Solar urticaria)
സൂര്യരശ്മി പതിച്ചാല്‍ ഉടനെ ശരീരത്തില്‍ തടിപ്പും ചുവപ്പും ചൊറിച്ചിലും ചിലരില്‍ കണ്ടുവരുന്നു. UVA, UVB രശ്മികള്‍ കൂടുതലുള്ള കാലാവസ്ഥയില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. മിക്കവാറും എല്ലാവരിലും കാണും.
പക്ഷേ, ചിലര്‍ക്ക് പ്രശ്നം കഠിനമാവുകയും തൊലി ചെതുമ്പല്‍ പോലെ ഇളകി പോവുകയും വെള്ളമൊലിക്കുകയും ചെയ്യും. കുറേ നാള് ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരുന്നാല്‍ തൊലി വല്ലാതെ വരണ്ട്, തടിച്ച്, കറുത്ത നിറമാകുന്നതും സാധാരണമാണ്.
ചൂടുസമയത്ത് ഈ അസുഖം സ്ഥിരമായി വരുന്നവരില്‍ വസ്ത്രംകൊണ്ട് മറയുന്ന ഭാഗത്തും ഈ രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലര്‍ക്ക് ഇത് ശരീരമാസകലം വരുന്നതായും കണ്ടുവരുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ത്വക് രോഗ വിഭാഗം
എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.
Health
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്നം ചൂടേറിയ വെയിലാണ്. സൂര്യരശ്മികള്‍ എങ്ങനെയാണു ചര്‍മത്തിനു ഹാനികരമാകുന്നതെന്നു നോക്കാം. സൂര്യരശ്മികളിൽ പ്രധാനമായും 5 തരം രശ്മികള്‍ ആണ് (തരംഗദൈര്‍ഘ്യമനുസരിച്ച്) അടങ്ങിയിരിക്കുന്നത്.
ഓസോണ്‍ പാളികള്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി കുറഞ്ഞുവരുന്നു. തല്‍ഫലമായി അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടുതലായി പതിക്കുന്നു. ഓസോണ്‍ പാളികളുടെ നേര്‍മ ത്വക്കിനെയും നേത്രപടലങ്ങളെയും ബാധിക്കും.
തരംഗദൈര്‍ഘ്യം
1. അള്‍ട്രാ വയലറ്റ് - C (UVC) >290nm
2. അള്‍ട്രാ വയലറ്റ് - B (UVB) 290-320nm
3. അള്‍ട്രാ വയലറ്റ് - A (UVA) 320-400nm
ഇവ മൂന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്നതല്ല.
4. പ്രത്യക്ഷ രശ്മികള്‍ - 400-700 nm തരംഗ ദൈര്‍ഘ്യത്തിലുള്ളതാണ്.
5. ചൂട് നല്കുന്ന ഇന്‍ഫ്രാറെഡ് രശ്മികള്‍ > 700nm തരംഗ ദൈര്‍ഘ്യം ഉള്ളവയാണ്.
സൂര്യരശ്മിയുടെ 95% UVA രശ്മികളാണ്. ഭൂമിയുടെ പ്രതലത്തില്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ ഇതു പതിക്കുന്നുണ്ട്. 5% UVB രശ്മികളാണ്. ഉച്ചസമയത്താണ് ഇത് കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നത്.
UVC ആകട്ടെ ഓസോണ്‍ പാളികള്‍ അവയെ വലിച്ചെടുക്കുന്നത് കൊണ്ട് ഭൂമിയില്‍ പതിക്കുന്നില്ല. പരിസ്ഥിതി സംബന്ധമായ പല ഘടകങ്ങളുടെയും സ്വാധീനം സൂര്യകിരണങ്ങള്‍ ത്വക്കില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട്.
അകാല ജര
കാലാവസ്ഥ മാറ്റം, ഭൂപ്രകൃതി, സൂര്യോദയവും അസ്തമയവും എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സൂര്യരശ്മി ചര്‍മത്തില്‍ മാറ്റമുണ്ടാക്കുന്നു. ഫലത്തില്‍ UVA യും UVB യും ആണ് തൊലിപ്പുറത്ത് രോഗങ്ങള്‍ ഉണ്ടാക്കുന്ന രശ്മികള്‍.
UVA, ത്വക്കിനകത്തേക്ക് ആഴ്ന്നിറങ്ങി, ചര്‍മത്തിന് നിറഭേദം ഉണ്ടാക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് സ്വാധീനിക്കുകയും അകാല ജരയ്ക്കു കാരണമാവുകയും ചെയ്യുന്നു.
അർബുദ സാധ്യത
എന്നാല്‍ UVB ആകട്ടെ, ത്വക്കിനകത്തേക്ക് പ്രവേശിക്കാന്‍ കഴിവുള്ളതല്ല. അത് ഉപരിതലത്തില്‍ പ്രവര്‍ത്തിക്കുകയും ചര്‍മത്തിനു ദോഷകരമായ പൊള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ത്വക്കിലുണ്ടാകുന്ന അര്‍ബുദത്തിനു കാരണമാകുന്നു. തൊലിയില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ത്വക് രോഗ വിഭാഗം എസ്യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം.
Health
ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമനുഭവിക്കുന്ന കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്‍ത്തിയെടുക്കുക എന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓട്ടിസമുള്ള കുഞ്ഞുങ്ങളെ സഹായിക്കാന്‍ ഇന്ന് നമുക്ക് സാധിക്കും. "ഓട്ടിസം' ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്.
നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവു നല്കുവാനും ഓട്ടിസമുള്ള കുട്ടികളെ സമൂഹം ഒറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും അവരെ നമ്മളില്‍ ഒരാളായി കാണണമെന്ന വലിയ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയും എല്ലാ വര്‍ഷവും ഏപ്രില്‍ രണ്ടിന് "Autism awareness day' ആയി ലോകമെമ്പാടും ആചരിക്കുന്നു.
ഈ വര്‍ഷത്തെ ലോക ഓട്ടിസം ദിന വിഷയം "വ്യത്യസ്തതയെ ആഘോഷിക്കൂ/ Celebrate Differences' എന്നതാണ്. കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് ഒട്ടിസം. ജനനസമയത്തെ ആദ്യനാളുകളില്‍ ഓട്ടിസം കണ്ടുപിടിക്കാന്‍ സാധിക്കുകയില്ല.
ഓട്ടിസം ഒരു കുഞ്ഞിന് ഉണ്ട് എന്ന് മനസ്സിലാക്കുന്നത് അവരുടെ സ്വഭാവത്തിലൂടെയാണ്. ഓട്ടിസം കുട്ടികള്‍ ദൈനംദിന ജീവിതത്തില്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ അവരെ മറ്റു കുഞ്ഞുങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നു.
ഓട്ടിസമുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവരുടെ കഴിവുകള്‍ വളത്തിയെടുക്കുവാന്‍ അവരുടെ മാതാപിതാക്കള്‍ക്ക് 'ഓട്ടിസം' എന്ന അവസ്ഥയെക്കുറിച്ച് പൂര്‍ണബോധവത്കരണം നല്‍കേണ്ടതുണ്ട്.
സാമൂഹികപരവും ആശയവിനിമയപവും ബുദ്ധിപരവുമായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഓര്‍ഗാനിക്ക് ന്യൂറോഡെവലപ്മെന്റല്‍ ഡിസോഡറാണ് ഓട്ടിസം. ഓട്ടിസത്തെ - ആശയവിനിമയത്തിലും പരസ്പരബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും കുട്ടികള്‍ നേരിടുന്ന പ്രയാസമാണെന്ന് പറയാം.
ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യതസ്തമായിരിക്കും. ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കണ്ടുവരുന്നത്. തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള അസാധാരണത്വമാണ് ഓട്ടിസം ഉണ്ടാകുന്നത്.
മൂന്ന് വയസിനുള്ളില്‍ കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ബുദ്ധിവികാസവും ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് എല്ലാ മാതാപിതാക്കളും നിര്‍ബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്.
കാരണം, കൃത്യമായി കുഞ്ഞുങ്ങളെ നിരീക്ഷിക്കാത്തതുകോണ്ട് മാത്രം ഓട്ടിസമുള്ള കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയില്‍ ശരിയായ ചികിത്സ ലഭിക്കാതെ പോകും.
കുട്ടിയില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ കണ്ടുപിടിക്കുകയും തുടര്‍ച്ചയായി ഇവരുടെ കാര്യത്തില്‍ ശരിയായ രീതിയില്‍ ഇടപെടുകയുമാണെങ്കില്‍ ഇത്തരം കുട്ടികള്‍ക്ക് മെച്ചപ്പെട്ട പുരോഗതി ഉണ്ടാകാന്‍ കാരണമാകും.
ശൈശവത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികള്‍ നിരീക്ഷിച്ചാല്‍ അവരില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും. ഓട്ടിസമുള്ള കുട്ടികളില്‍ കണ്ടുവരുന്ന ചില ലക്ഷണങ്ങള്‍ താഴെപറയുന്നു.
ഓട്ടിസം ബാധിച്ച കുട്ടികള്‍ ആദ്യകാലങ്ങളില്‍ മറ്റുള്ളവരുടെ കണ്ണില്‍ നോക്കുകയോ ഇടപഴകുകയോ ചെയ്യില്ല. ഇത്തരം സ്വഭാവവൈകല്യമുള്ളവര്‍ ഒന്നിനോടും താത്പര്യം കാണിക്കാതെയും സംരക്ഷകരോട് സ്നേഹത്തോടെ പ്രതികരിക്കാതെയും ഇരിക്കും.
അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും ആടുപ്പമോ പരിചയത്തോടെ ചിരിക്കുകയോ ഇല്ല. ഓട്ടിസം കുട്ടികളില്‍ കണ്ടുവരുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് സംസാര വൈകല്യം. ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ചു പറയുന്ന പ്രത്യേകതയും ഇവരില്‍ കാണാറുണ്ട്.
സംസാരശേഷി ആദ്യം വളരുകയും പിന്നീട് പെട്ടെന്ന് സംസാരം കുറയുന്നതായും കാണാം. ചില ഓട്ടിസം കുഞ്ഞുങ്ങള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ അവരെ ശ്രദ്ധിക്കുകയില്ല. എന്നാല്‍ ഒരു കൂട്ടം ഓട്ടിസം കുട്ടികള്‍ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.
മറ്റുള്ളവര്‍ തന്റെ അടുത്തേക്ക് വരുന്നതോ പോകുന്നതോ അറിയാത്തതായി ഭാവിക്കുന്നു. സാധാരണ കുട്ടികളെ പോലെ മാതാപിതാക്കളെ പിരിഞ്ഞിരുന്നാല് പേടിയോ, ഉത്കണ്ഠയോ ഇത്തരക്കാര്‍ കാണിക്കുകയില്ല. ഇവര്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ താത്പര്യപ്പെടുന്നു.
സദാസമയവും സ്വന്തമായ ലോകത്ത് വിഹരിക്കുന്നവരാകും അധികം പേരും. ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യും. ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക എന്നീ സ്വഭാവവും ഓട്ടിസം കുട്ടികളില്‍ കാണാം.
ദൈനംദിന കാര്യങ്ങള്‍ ഒരുപോലെ ചെയ്യുവാനാണ് ഇവര്‍ക്കിഷ്ടം. നിരന്തരമായി കൈകള്‍ ചലിപ്പിക്കുക, ചാഞ്ചാടുക തുടങ്ങിയ വിചിത്രമായ പ്രവര്‍ത്തികള്‍ ഇവരില്‍ കണ്ടുവരുന്നു. ഓട്ടിസത്തിന് വേണ്ടിയുള്ള തെറാപ്പി വളരെ വൈവിധ്യമാര്‍ന്ന മേഖലയാണ്.
ഓട്ടിസം കുട്ടികള്‍ക്ക് മാറ്റി എടുക്കേണ്ട സ്വഭാവരീതികള്‍ കണ്ടെത്താനും ഇവരില്‍ വളര്‍ത്തിയെടുക്കേണ്ട കഴിവുകള്‍ പഠിപ്പിച്ചെടുക്കാനും മാതാപിതാക്കളുടേയും തെറാപ്പിസ്റ്റുകളുടേയും അധ്യാപകരുടേയും (Special Educators) സഹകരണം കൂടിയേ തീരു.
നേരത്തേയുള്ള പരിശീലനം, പ്രത്യേക വിദ്യാഭ്യാസം, ബിഹേവിയര്‍ തെറാപ്പികള്‍, കുടുംബത്തിന്റെ പിന്തുണ എന്നിവയുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനം വഴി നമുക്ക് ഓട്ടിസമുള്ള കുട്ടികളുടെ ഭാഷയും പെരുമാറ്റരീതികളും മാറ്റം വരുത്താന്‍ സഹായിക്കും.
ഇത്തരം കാര്യങ്ങളിലൂടെ ഓട്ടിസം കുട്ടികളെ സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കാം.
Reshmi Mohan A.
Child Development Therapist
SUT Hospital, Pattom
Health
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും.
തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്.
ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന "നൈട്രേറ്റ് മിശ്രിതങ്ങൾ' തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം.
ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ.
പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു.
വേദനസംഹാരികൾ പതിവാക്കിയാൽ
വേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും.
ചിലപ്പോൾ ശക്തമായ ’റീബൗണ്ട് ഹെഡ്എയ്ക്’ ഉണ്ടാകും. ചില ആന്റി ബയോട്ടിക്ക് മരുന്നുകൾ തലവേദനയുണ്ടാക്കും. തലവേദനയ്ക്കായി പലരും കൂടുതലായി ഉപയോഗിക്കുന്ന പാരസെറ്റാമോൾ ഗുളികകളുടെ ദുർവിനിയോഗം വൃക്കകളിൽ അപചയം ഉണ്ടാക്കാറുണ്ട്.
ഫെനാസെറ്റിൻ കിഡ്നി എന്ന് ഈ വൃക്കരോഗത്തെ വിളിക്കുന്നു. തലവേദനയുണ്ടാകുന്പോൾ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊന്നാണ് വിവിധ ബാമുകൾ നെറ്റിയിൽ പുരട്ടുക എന്നത്.
ബാം പുരട്ടുന്പോൾ ആ ഭാഗത്ത് അനുഭവപ്പെടുന്ന കടുത്ത നീറ്റലും മറ്റും കാരണം മൈഗ്രേൻ കുറഞ്ഞുവെന്നു തോന്നാറുണ്ട്. ’കൗണ്ടർ ഇറിറ്റന്റ്’ പ്രയോഗത്തിലൂടെയാണ് ഈ ആശ്വാസം ലഭിക്കുന്നതും. താത്കാലിക ആശ്വാസം മാത്രമാണ് ബാമിൽ നിന്ന് ലഭിക്കുന്നത്.
അമിതവെട്ടവും ഒച്ചയും
ചിലർക്ക് മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത്, കൂടുതൽ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം കേൾക്കുക തുടങ്ങിയ കാര്യങ്ങൾ അരോചകമായി അനുഭവപ്പെടാറുണ്ട്. അതിന്റെ കാരണം പരിശോധിക്കാം.
മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു.
അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്റെ കാഠിന്യം വർധിക്കുന്നു.
Health
വേനൽ കടുത്തിരിക്കുന്നു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നുതുടങ്ങും. തലവേദന, ചർമത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേക്ക് ആ പട്ടിക നീളുന്നു.
ചൊറിച്ചിൽ, ചർമത്തിൽ വരൾച്ച
വെയിൽ കൊള്ളുമ്പോൾ ചർമത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. പനി, ഛർദിൽ എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്.
തൊലി കൂടുൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്.
സൺ സ്ക്രീൻ ലോഷൻ
കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക എന്നീ പ്രതിരോധമാർഗങ്ങൾ അവലംബിക്കാവുന്നതാണ്.
അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
സൂര്യാഘാതം
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദിൽ, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം.
ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീര താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.
നിർജ്ജലീകരണം തടയാം
കടുത്ത വേനലിൽ പകൽ 11 മണി മുതൽ നാലു വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്,പഴങ്ങൾ മുതലായവ കഴിക്കുക എന്നതാണ് പ്രതിവിധി.
വേനലിന് കടുപ്പമേറുമ്പോൾ ശരീരത്തിൽ നിർജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുക.
വിവരങ്ങൾ - ഡോ. ധന്യ വി. ഉണ്ണികൃഷ്ണൻ
കൺസൾട്ടന്റ് ഫിസിഷ്യൻ എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
പ്രധാന ഭക്ഷണം ഒരുക്കുമ്പോള്‍, വിഭവങ്ങളിലെ ധാരാളിത്തത്തിലല്ല, സമീകൃത വിഭവങ്ങളിലെ വൈവിധ്യത്തിലാണ് (Balanced Plate) ശ്രദ്ധിക്കേണ്ടത്.
പ്രോട്ടീനും അന്നജവും(Complex Carbohydrates) നല്ലകൊഴുപ്പും(Goodfat), നാരുകള്‍(fibre) അടങ്ങിയ പച്ചക്കറികളും, പഴവര്ഗങ്ങളുമുള്ള സമീകൃതമായ ഭക്ഷണം കഴിക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കുമല്ലോ.
ഉദാഹരണത്തിന്, മട്ട അരി (brown rice), ചപ്പാത്തി, ഇടിയപ്പം, ഓട്സ് പുട്ട്, പത്തിരി തുടങ്ങിയവയോടൊപ്പം, മീന്‍, ഇറച്ചി, പച്ചക്കറികള്‍, പരിപ്പ്, മുട്ട എന്നിങ്ങനെ വിവിധ തരം കറികള്‍ നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
നോമ്പുതുറയ്ക്കും അത്താഴത്തിനും ഇടയില്‍
നോമ്പുതുറയ്ക്കും അത്താഴത്തിനും ഇടയില്‍, തൈര്, ഉപ്പിടാത്ത അണ്ടിപ്പരിപ്പുകള്‍ (Unsalted Nuts), വിത്തുകള്‍ (ഉപ്പു ചേർക്കാത്ത പംകിൻ, സൂര്യകാന്തി ) അല്ലെങ്കില്‍ പഴങ്ങള്‍ എന്നിവ 2-3 തവണകളായി ചെറിയ അളവില്‍ കഴിക്കാം. ഇത് ശരീരത്തില്‍, അടുത്ത ദിവസത്തേക്കുള്ള ഊര്ജസംഭരണികളായി പ്രവര്‍ത്തിക്കും.
ഇഫ്താറിനുശേഷം ഉടൻ കാപ്പിയും ചായയും കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ഭക്ഷണത്തിലെ പോഷകങ്ങള്‍ (പ്രത്യേകിച്ച് ഇരുമ്പ്) ശരീരം ആഗിരണം ചെയ്യുന്നത് തടഞ്ഞേക്കാം. രാത്രി വൈകി കുടിക്കുന്നത് ഉറക്കത്തെയും ബാധിക്കും.
ഭക്ഷണം കഴിക്കുമ്പോള്‍, ചെറിയ ഉരുളകളായി, അല്ലെങ്കില്‍ ഓരോന്നും ചെറിയ കഷ്ണങ്ങളായി, ആസ്വദിച്ച്, സാവധാനം, നല്ലപോലെ ചവച്ചരച്ചു കഴിക്കുന്നത്, ദഹനത്തിനും നെഞ്ചെരിച്ചിൽ ഉൾപ്പെടെയുള്ള അസിഡിക്ക് അസ്വസ്ഥതകൾ ഒഴിവാക്കാനും ഏറെ സഹായകം.
ലഘു വ്യായാമം
പ്രധാനപെട്ട മറ്റൊരു കാര്യം, വ്രതകാലമാണെന്നു കരുതി ശരീരം ‘വിശ്രമമോഡില്' ആക്കരുത്. നിങ്ങളുടെ തൊഴിലില്‍ നിങ്ങള്‍ പ്രയോഗികമാക്കുന്ന മിതത്വം പോലെ, സൈക്ലിംഗ്, യോഗ അല്ലെങ്കില്‍ ചെറിയ നടത്തം പോലുള്ള ലഘുവായ രീതികള്‍ നിങ്ങളുടെ വ്യായാമത്തിലും വരുത്തുക.
നോമ്പ് തുറന്ന് 2-3 മണിക്കൂറിന് ശേഷമോ അല്ലെങ്കില്‍ അത്താഴത്തിനു തൊട്ടുമുമ്പോ ആണ് വ്യായാമത്തിന് ഏറ്റവും അനുയോജ്യം. വ്രതകാലത്തിനു മുന്‍പ് ചെയ്തിരുന്ന പോലെ കഠിനമായ വ്യായാമമുറകള്‍ ഒഴിവാക്കുക തന്നെ വേണം. അതുപോലെ, തളര്‍ച്ച തോന്നിയാല്‍ ഉടന്‍ വ്യായാമം നിര്‍ത്തുക.
ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, വ്രതം തുടങ്ങുന്നതിനു മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുക. മരുന്നുകളുടെ ക്രമീകരണത്തിനും സുരക്ഷിതമായി നോമ്പ് അനുഷ്ഠിക്കാനും ഇതു സഹായിക്കും.
ഈ വ്രതയാത്രയുടെ പകുതി എത്തുമ്പോഴേക്കും പലരും തളര്‍ച്ചയോ, അമിതഭക്ഷണം മൂലമുള്ള അസ്വസ്ഥതകളോ അനുഭവിക്കാറുണ്ട്. എന്നാല്‍ ശരിയായ ഭക്ഷണക്രമം പാലിച്ചാല്‍, ഈ പുണ്യമാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം കൈവരിക്കാനാകും.
വിവരങ്ങൾ: സ്മിത മേനോൻ
സീനിയർ ഡയറ്റീഷൻ,
ഡോ. മുംതാസ് ഖാലിദ്
ഇസ്മയിൽസ് ടോട്ടൽ നുട്രീഷൻ
പ്ലസ്, കൊച്ചി.
ഫോൺ: 9947134862
Health
സ്ത്രീ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം. പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദിവസവും 45 മിനിട്ട് വ്യായാമത്തിന് മാറ്റിവയ്ക്കണം. പിസിഒഡിയുള്ളവർ ആഹാരശീലങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍
ആന്റി ഓക്സിഡന്റുകള്‍ സമ്പുഷ്ടമായ പഴങ്ങള്‍ (മഞ്ഞയും, ചുവപ്പും നിറത്തിലുള്ളവ) പിസിഒഡി പ്രശ്നങ്ങള്‍ക്ക് വളരെ ഗുണകരമാണ്. ദിവസം കുറഞ്ഞത് രണ്ട് സെര്‍വിംഗ് പഴങ്ങളെങ്കിലും കഴിക്കണം.
പഴങ്ങള്‍ അഡ്രിനല്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു. കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍ അണ്ഡോത്പാദനത്തിന് സഹായിക്കുന്നു (ചുവന്ന മുന്തിരി, ബ്ലൂബെറി, ബ്ലാക്ബറി, ചെറി).
പച്ച ഇലക്കറികൾ, പച്ചക്കറികൾ
പച്ച ഇലക്കറികളിലും പച്ചക്കറികളിലും വിറ്റമിന്‍ കെ, ഫോളേറ്റ്, ഇരുമ്പ് ഉള്‍പ്പെടെ ആവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.
ഒരു ദിവസം കുറഞ്ഞത് രണ്ടര കപ്പ് പച്ചക്കറികള്‍ എങ്കിലും കഴിക്കണം. ലഘുഭക്ഷണത്തിനായി പച്ചയായ സാലഡുകള്‍ ഉപയോഗിക്കാം. കിഴങ്ങുവര്‍ഗങ്ങള്‍ (മരച്ചീനി, ചേമ്പ്, ഉരുളക്കിഴങ്ങ്, കാച്ചില്) പോലുള്ളവ നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം.
പാടനീക്കിയ പാലുത്പന്നങ്ങൾ
പാടനീക്കിയ പാലുത്പന്നങ്ങള്‍ എന്നിവ 200 മില്ലി ലിറ്റർ എന്ന ക്രമത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. പാലുത്പന്നങ്ങളായ തൈര്, മോര് എന്നിവയില്‍ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്.
ഇത് ശരിയായ ആരോഗ്യം സംരക്ഷിക്കുന്നു.
ഒഴിവാക്കേണ്ട ആഹാരങ്ങള്‍
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Health
ജീവിതശൈലീരോഗങ്ങൾ - കാരണങ്ങൾ
* വ്യായാമക്കുറവ്
* അമിതവണ്ണം
* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ
* ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം
* പുകയിലയുടെ ഉപയോഗം
* മദ്യപാനം
* കടുത്ത മാനസിക സംഘർഷം
* അമിതഭക്ഷണവും കൊഴുപ്പിന്റെയും എണ്ണയുടെയും അമിത ഉപയോഗവും
ജീവിതശൈലീരോഗങ്ങൾ
* പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്)
* ഹൃദ്രോഗങ്ങൾ
* ഉയർന്ന രക്തസമ്മർദം, രക്താതിമർദം(ഹൈപ്പർ ടെൻഷൻ)
* സന്ധിരോഗങ്ങൾ(ഓസ്റ്റിയോ ആർത്രൈറ്റിസ്)
* പക്ഷാഘാതം(സ്ട്രോക്ക്)
* വൃക്കരോഗങ്ങൾ (ക്രോണിക് കിഡ്നി ഡിസീസസ്)
* അർബുദ രോഗങ്ങൾ
* ശ്വാസകോശരോഗങ്ങൾ(ക്രോണിക് ലംഗ്സ് ഡിസീസസ്)
അമിതവണ്ണം തിരിച്ചറിയാൻ
ബോഡി മാസ് ഇൻഡക്സ് (ബിഎംഐ)
വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ പൊക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4 ആയിരിക്കും.
ബോഡി മാസ് ഇൻഡക്സ് സൂചന
18 ൽ താഴെ ഭാരക്കുറവ്
18 മുതൽ 24 വരെ ശരിയായ ഭാരം
24 മുതൽ 30 വരെ ഭാരക്കൂടുതൽ
30 മുതൽ 35 വരെ അമിതവണ്ണം
35 മുതൽ 40 വരെ ഗുരുതരമായ
അമിതവണ്ണം
40 ൽ കൂടുതൽ അപകടകരമായ അമിതവണ്ണം
ജീവിതശൈലീരോഗങ്ങൾ തടയാം
1. വീട്ടുജോലികൾ കുടുംബത്തിൽ എല്ലാവരും ചേർന്നു ചെയ്യുന്ന ശീലം വളർത്തിയെടുക്കുക
2. ഓരോ വീടിനും ഓരോ പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം. ശരീരത്തിനു വ്യായാമവും ആഹാരത്തിനു പച്ചക്കറികളും
3. ടിവി, മൊബൈലിന്റെ മുന്പിലിരിക്കുന്ന സമയം കുറയ്ക്കുക
4. നടക്കാൻ ലഭിക്കുന്ന അവസരം പാഴാക്കരുത്
5. ആഴ്ചയിൽ അഞ്ച് ആറ് ദിവസം അര മണിക്കൂർ നടക്കുക
6. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക
7. പ്രായഭേദമെന്യേ വ്യായാമത്തിലും കായിക വിനോദത്തിലും ഏർപ്പെടുക
കുട്ടികളിലെ പൊണ്ണത്തടി തടയാം
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
District News
ഷൊർണൂർ: അനങ്ങനടിയിൽ ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രത്തിന്റ പുതിയകെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ചികിത്സലഭിക്കുന്ന കേന്ദ്രങ്ങളാക്കി സർക്കാർ ആശുപത്രികളെ മാറ്റിയതിൽ സർക്കാർ വലിയപങ്ക് വഹിച്ചെന്ന് മന്ത്രി പറഞ്ഞു.
പി. മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി. ഡിഎംഒ ഡോ.ടി.വി. റോഷ് റിപ്പോർട്ടവതരിപ്പിച്ചു. വി.കെ. ശ്രീകണ്ഠൻ എംപി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഉദയകുമാർ, വൈസ് പ്രസിഡന്റ് പി. ചന്ദ്രൻ, ജില്ലാപഞ്ചായത്ത് അംഗം എ. സിന്ധുമോൾ, പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺമാരായ ഇബ്രാഹിം മേനക്കം, അനങ്ങനടി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എം. ഇർഷാദ് പ്രസംഗിച്ചു. എൻഎച്ച്എമ്മിന്റെയും സംസ്ഥാന ആർദ്ര മിഷന്റെയും ഫണ്ടിൽനിന്ന് 1.54 കോടിരൂപ ചെലവഴിച്ചാണ് 5,737 ചതുരശ്രയടിയിൽ ആധുനിക സൗകര്യങ്ങളോടുകൂടി അനങ്ങനടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയകെട്ടിടം നിർമിച്ചത്.
Health
പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. കുറെയേറെ പേരിൽ കാരണമാകാറുള്ളത് നട്ടെല്ലിന്റെ ഏറ്റവും അടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. കഴുത്തിനു പിൻവശത്ത് നട്ടെല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്നും പുറംവേദന ഉണ്ടാകും.
പുറത്തു മുഴുവനും വേദന അനുഭവപ്പെടുന്നു എന്നാണു കുറേപ്പേർ പറയുക. പുറത്തെ പേശികളിൽ ഏൽക്കുന്ന സമ്മർദം, കോച്ചിവലി എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.
ഒരു ശ്രദ്ധയുമില്ലാതെ ഭാരം ഉയർത്തുക, ഭാരം എടുത്തോ അല്ലാതെയോ പെട്ടെന്ന് ഒരു വശത്തേക്കു തിരിയുക, പൊണ്ണത്തടി തുടങ്ങിയവ പുറംവേദന ഉണ്ടാകുന്നതിനു മതിയായ കാരണങ്ങളാണ്. ഗർഭിണികളിൽ പലർക്കും പുറംവേദന ഉണ്ടാകാറുണ്ട്.
ഡിസ്ക് സ്ഥാനംതെറ്റൽ
കശേരുക്കൾക്കിടയിലുള്ള മാർദവമുള്ള ഭാഗത്തെയാണ് ഡിസ്ക് എന്നു പറയുന്നത്. ഡിസ്ക്കിനു സംഭവിക്കുന്ന സ്ഥാനംതെറ്റൽ, നട്ടെല്ലിനു വളവു സംഭവിക്കുന്ന അവസ്ഥ (സ്കോളിയോസിസ്) എന്നിവയുടെ ഫലമായും പുറംവേദനയുണ്ടാകും.
ഒരുപാടു പുറംവേദനക്കാരിൽ പുറംവേദനയ്ക്കൊപ്പം കൈകാലുകളിൽ മരവിപ്പ്, വേദന എന്നിവയും അനുഭവപ്പെടുന്നതാണ്. ഇങ്ങനയെുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ കഴിയുന്നതും നേരത്തേ ഒരു ഡോക്ടറെ കാണുകയാണു നല്ലത്.
രക്തപരിശോധന, എക്സ്റേ എന്നീ പരിശോധനകളിലൂടെ രോഗം നിർണയിക്കുകയും വേണം.
ചെറുപ്പക്കാരിലും!
വലിയ പ്രശ്നങ്ങളില്ലാത്ത നടുവേദനകൾക്കു ലളിതമായ ചികിത്സയിലൂടെ ആശ്വാസം ലഭിക്കുന്നതാണ്. സ്വയംചികിത്സ ചെയ്യാതിരിക്കുകയാണു നല്ലത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സ ചെയ്യുന്നതാണു നല്ലത്.
പുറംവേദന ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പുറംവേദനയ്ക്ക് ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്.
ചെറുപ്പക്കാരിലും ഇപ്പോൾ പുറംവേദന കാണാൻ തുടങ്ങിയിരിക്കുന്നു.
മാനസിക സംഘർഷം
പുതിയ പഠനങ്ങളിൽനിന്ന് അറിയുന്നത് കുറെയേറെ പുറംവേദനക്കാരിൽ വേദനയ്ക്കു കാരണമാകുന്നത് മാനസിക സംഘർഷം ആണെന്നാണ്. ഉറക്കംപിടിക്കുന്ന സമയത്ത് ഞെട്ടൽ അനുഭവപ്പെടുന്നവരും ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുന്നവരും മാനസിക സംഘർഷം അനുഭവിക്കുന്നവരാകാനുള്ള സാധ്യത കൂടുതലാണ്.
ഉറക്കംപിടിക്കുന്ന സമയത്ത് ഞെട്ടൽ അനുഭവപ്പെടുന്പോൾ യഥാർഥത്തിൽ സംഭവിക്കുന്നത് ശരീരത്തിലെ എല്ലാ അസ്ഥി സന്ധികളിലും കുലുക്കം അനുഭവപ്പെടുകയാണ്. നട്ടെല്ലിനു താങ്ങായി നിലനിൽക്കാൻ മറ്റു സന്ധികളിലുള്ളതുപോലെ കൂടുതൽ പേശികൾ ഇല്ലാത്തതിനാൽ ഈ കുലുക്കത്തിന്റെ ദൂഷ്യഫലം നട്ടെല്ലിനെ കൂടുതൽ പ്രതികൂലമായി ബാധിക്കുകയുംചെയ്യും.
പരിഹാരം..?
പുറംവേദനക്കാർക്കു ലളിതമായ ചികിത്സയോടൊപ്പം പുറംവേദനയ്ക്ക് അവരിൽ സംഭവിച്ച കാരണങ്ങൾ, മാനസിക സംഘർഷത്തിനുള്ള സ്വാധീനം എന്നിങ്ങനെയുള്ള വസ്തുതകൾ പറഞ്ഞുകൊടുക്കാം.
അതോടൊപ്പം നീർക്കെട്ട് പ്രതിരോധിക്കാനും പൊണ്ണത്തടിയുള്ളവരിൽ അതു കുറയ്ക്കാനും സഹായിക്കുന്ന ആഹാരരീതി എന്നിവയും കൂടിയാകുന്പോൾ വളരെവേഗം പുറംവേദനയ്ക്ക് ആശ്വാസം ലഭിക്കും.
പുറംവേദനയ്ക്ക് ആശ്വാസം ലഭിച്ചശേഷം ലളിതമായ ചില വ്യായാമങ്ങൾ പതിവാക്കിയാൽ പുറംവേദന വീണ്ടും ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാകും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393.
Health
ഇന്റർ ഡെന്റൽ ബ്രഷ് എന്തിന്?
ബോട്ടിൽ ബ്രഷിന്റെ ആകൃതിയിലുള്ള വളരെ ചെറിയ ബ്രഷ്. ഇതിന്റെ അറ്റത്തുള്ള ഭാഗം മാറ്റാവുന്നതാണ്. പല്ലുകൾക്കിടയിൽ വിടവുകളുണ്ടെങ്കിൽ ഈ ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കും.
അമിതമായി ഭക്ഷണസാധനങ്ങൾ കയറുന്ന വിടവുകൾ ഉണ്ടെങ്കിൽ എല്ലാ ദിവസവും ഇന്റർ ഡെന്റൽ ബ്രഷ് കൂടി ഉപയോഗിച്ച് ക്ലീൻ ചെയ്യണം.
ഒരറ്റത്ത് ഒറ്റ ബ്രിസിൽസ് മാത്രമുള്ള ബ്രഷുകൾ പല്ലുകൾക്കിടയിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിന് ഫലപ്രദമാണ്.
ടങ് ക്ലീനിംഗ് എങ്ങനെ?
ടങ് ക്ലീനിംഗ് അഥവാ നാക്കു വൃത്തിയാക്കുന്നത് നാക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ ടങ് ക്ലീനർ ഉപയോഗിക്കുന്ന രീതി, അതിന് ഉപയോഗിക്കുന്ന ഉപകരണം.... അത് വളരെ പ്രാധാന്യമുള്ളതാണ്.
വളരെ ഷാർപ്പ് ആയിട്ടുള്ള ടങ് ക്ലീനർ ഉപയോഗിക്കുന്നത് നാക്കിൽ സ്ഥിരമായി ചെറിയ മുറിവുകൾ ഉണ്ടാകാൻ കാരണമാകുന്നു. ടൂത്ത് ബ്രഷ് കൊണ്ട് വളരെ മൃദുവായി ക്ലീൻ ചെയ്താൽ മതിയാകും. ഇതിനായി പ്രത്യേകം ഡിസൈൻ ചെയ്ത ക്ലീനറുകളും ലഭ്യമാണ്.
വാട്ടർ പിക്ക് എപ്പോൾ?
ഇത് ഒരു ദന്ത ശുചീകരണ ഉപാധിയാണ്. കൂടുതൽ ശക്തിയിൽ ഒരു സ്ഥലത്തേക്ക് വെള്ളം ചീറ്റുന്നതു മൂലം അഴുക്കുകളും രോഗാണുക്കളും പല്ലിൽ നിന്നും മോണയിൽ നിന്നും നീക്കം ചെയ്യപ്പെടുന്നത് വളരെ ഉപയോഗപ്രദമാണ്.
ഇംപ്ലാന്റ് ബ്രിഡ്ജ് എന്ന ചികിൽസ നടത്തിയാൽ ഇതു മോണയുമായി ചേരുന്ന ഭാഗം സ്വന്തമായി ക്ലീൻ ചെയ്യുന്നതിനും പ്ലാക്കിന്റെ അംശം ക്ലീൻ ചെയ്യുന്നതിനും വാട്ടർ പിക്ക് വളരെ നല്ലതാണ്.
വാട്ടർ പിക്കിന്റെ അറ്റത്തുള്ള ട്യൂബ് മാറ്റി ഇടാൻ പറ്റുന്നതാണ്. ഇതിൽ വെള്ളത്തിനു പകരം മൗത്ത് വാഷുകൾ ഉപയോഗിക്കാനും സാധിക്കും.
ഡെൻജർ ക്ലീനിംഗ് എങ്ങനെ?
പല്ലു സെറ്റുകൾ വച്ചിട്ടുള്ളവർ എങ്ങനെ അത് ക്ലീൻ ചെയ്യണം എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. രോഗിക്ക് എടുത്തു മാറ്റാൻ സാധിക്കുന്നതോ മുഴുവനായുള്ളതോ ഭാഗികമായുള്ളതോ ആയ പല്ല് സെറ്റുകൾ എല്ലാ ദിവസവും രണ്ടുനേരം കഴുകി വൃത്തിയാക്കേണ്ടതാണ്.
പല്ല് സെറ്റ് അടപ്പുള്ള ഒരു പാത്രത്തിൽ വെള്ളത്തിൻ ഇട്ടു വയ്ക്കണം. കൂടുതൽ അഴുക്ക് ഉണ്ടാകാതിരിക്കാൻ ഡെൻജർ ക്ലീനിംഗ് ടാബ്ലറ്റ് വെള്ളത്തിൽ ലയിപ്പിച്ചു തയാറാക്കുന്ന ലായനിയിൽ ഇട്ടുവയ്ക്കാൻ ശ്രദ്ധിക്കണം.
ഇത് പൂപ്പലും രോഗാണുബാധയും തടയും. തിരിച്ചു വായിൽ വയ്ക്കുമ്പോൾ നന്നായി കഴുകാനും ആവശ്യമെങ്കിൽ സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യാനും ഓർമിക്കണം.
ഡെൻജറിൽ (പല്ലു സെറ്റ്)ബ്രഷ് ഉപയോഗിക്കുമ്പോൾ കൂടുതൽ ശക്തി കൊടുക്കാതിരിക്കുക.
പ്രഫഷണൽ ക്ലീനിംഗ് എപ്പോൾ?
വർഷത്തിൽ ഒരിക്കൽ ദന്ത ഡോക്റുടെ അടുത്ത് എത്തിയുള്ള പ്രഫഷണൽ ക്ലീനിംഗ് ആവശ്യമാണ്. ഇത് മോണയുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമാണ്.
മോണയു ടെയും പല്ലുകളുടെയും ഇടയിൽ പറ്റിയിരിക്കുന്ന എല്ലാ അഴുക്കുകളും നീക്കം ചെയ്യുകയും തുടർന്ന് അഴുക്ക് വീണ്ടും ഉണ്ടാകാതിരിക്കാൻ പോളിഷിംഗും റൂട്ട് പ്ലെനിങ്ങും നടത്തുന്നു.
ക്ലീൻ ചെയ്യുമ്പോൾ എല്ലാ പല്ലുകളുടെയും എല്ലാ വശങ്ങളിലും ഇൻസ്ട്രുമെന്റ് എത്തുകയും പോടോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് നിർണയിക്കാൻ ദന്തഡോക്ടർക്കു സഹായകമാവുകയും ചെയ്യും.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല - 9447219903.
Health
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. തണുപ്പുകാലം ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം.
വിറ്റാമിന്‍ എ, സി, ഇ, ഇരുമ്പ്
വിറ്റാമിന്‍ എ, സി, ഇ, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം.
കടുംനിറത്തിലുള്ള പഴങ്ങൾ
കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്.
ഓറഞ്ച്, സ്ട്രോബറി, മാമ്പഴം
വിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്ട്രോബറി, മാമ്പഴം. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്.
കിഴങ്ങുവർഗങ്ങൾ
തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍.
ജലദോഷം കുറയ്ക്കാൻ
കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും.
ഉണങ്ങിയ പഴങ്ങൾ
ഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്. കടല്‍ വിഭവങ്ങള്‍, ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ എന്നിവ കഴിക്കാം.
എട്ടു ഗ്ലാസ് വെള്ളം
ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കണം.
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Health
തണുപ്പുകാലമായതോടെ എല്ലാവരുടെയും ചര്‍മ്മം ഉണങ്ങി വരണ്ടു വരുന്നു. ഇത് ഫലപ്രദമായി പ്രതിരോധിക്കാനുള്ള വഴികൾ:
1. തണുപ്പുകാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാല്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക.
2. ഷവറില്‍ കുളിക്കരുത്.
3. 10 മിനിറ്റിനകം കുളിച്ചിറങ്ങുക.
4. സോപ്പിനു പകരം ക്ലെൻസിംഗ് ലോഷൻ ഉപയോഗിക്കുക.
5. കുളി കഴിഞ്ഞാല്‍ നനഞ്ഞ തോര്‍ത്ത് കൊണ്ട് ഒപ്പുക. എന്നിട്ട് മോയിസ്ചുറൈസിംഗ് ലോഷൻ (moisturising lotion) പുരട്ടുക.
നിറവും മണവും ഇല്ലാത്ത മോയിസ്ചുറൈസിംഗ് ലോഷനാണ് നല്ലത്. കട്ടിയുള്ള കൈകളിലും കാലുകളിലും ഓയില്‍ അടങ്ങിയ ക്രീം ആണ് നല്ലത്.
അല്ലെങ്കില്‍ ഗ്ലൈക്കോളിക് ആസിഡ് , ലാക്ടിക് ആസിഡ് (Glycolic acid, lactic acid) എന്നിവ അടങ്ങിയ ക്രീം നല്ലതാണ്.
6. വിയര്‍പ്പ് തങ്ങി നില്ക്കുന്ന ഭാഗങ്ങളില്‍ കാറ്റു കൊള്ളിക്കുക. മടക്കുകളില്‍ അധികം മണമില്ലാത്ത പൗഡര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
7. കമ്പിളി വസ്ത്രങ്ങള്‍, പുതപ്പ് എന്നിവ പലര്‍ക്കും അലര്‍ജി ഉണ്ടാക്കാം. അവയ്ക്ക് കോട്ടണ്‍ തുണി കൊണ്ട് ഒരു ആവരണം തയ്ച ശേഷം ഉപയോഗിക്കാം.
8. ഗ്ലൗസ്, സോക്സ് എന്നിവ ധരിക്കുന്നത് നല്ലതാണ്.
9. മുടി - താരന് കൂടാന്‍ സാധ്യതയുള്ളതിനാല്‍ താരൻ കളയാനുള്ള ഷാംപൂ ഒന്നിടവിട്ട ദിവസങ്ങളിൽ തലയില്‍ ഉപയോഗിക്കുക. മുടിയുടെ അറ്റം പിളര്‍ന്നു വരാം, അതിനാല്‍ കൃത്യമായി ട്രിം ചെയ്യുക.
മുടിയില്‍ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ, പൊടിയും മണ്ണും നിറയാൻ ഇടയാകരുത്. തലയോട്ടി (Scalp) വൃത്തിയായി കഴുകി സൂക്ഷിക്കുക.
10. നഖം പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ വൃത്തിയായി വെട്ടി സൂക്ഷിക്കുക. ക്രീം പുരട്ടുക.
11. ആഹാരത്തില്‍ ശ്രദ്ധിക്കുക - വെള്ളം ധാരാളം കുടിക്കുക. ഒമേഗ 3 ഫാറ്റി ആസിഡുകൾ (Omega - 3 Fatty acids) അടങ്ങിയ മീന്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവ കഴിക്കുക.
വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനശാലകള് വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തിൽ തയാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകാം.
ബാക്ടീരിയകൾ
മലിനജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു.
കുടിവെള്ളത്തിലൂടെ..
ജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു.
ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടമാകുന്നതാണ് ഇതിലേറ്റവും പ്രധാനം. ഇത് നിർജലീകരണത്തിനു കാരണമാവുകയും രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാം.
അതിനാല്‍ ജലനഷ്ടം ഒഴിവാക്കാന്‍ രോഗിക്ക് വീട്ടില്‍ ലഭിക്കുന്ന പാനീയങ്ങളായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന് വെള്ളം എന്നിവയോ ഒആര്‍എസ് ലായനിയോ നല്‍കേണ്ടതാണ്. കുട്ടികൾക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.
വയറിളക്ക രോഗങ്ങള്‍
ശരീരത്തില്‍ നിന്ന് അമിത ജലനഷ്ടത്തിന് കാരണമാകുന്നതാണ് വയറിളക്ക രോഗങ്ങള്‍ അഥവാ അക്യൂട്ട് ഡയേറിയല്‍ ഡിസീസ്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്.
ഒരുദിവസം മൂന്നോ അതില്‍ കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കില്‍ അതിനെ വയറിളക്കമായി കണക്കാക്കാം. ജല നഷ്ടം പരിഹരിക്കാന്‍ ധാരാളം പാനീയങ്ങള്‍ നല്‍കുകയാണ് ഏറ്റവും പ്രധാനം.
മഞ്ഞപ്പിത്തം
ഉഷ്ണകാലത്ത് കൂടുല്‍ കാണപ്പെടുന്ന മറ്റൊരു രോഗമാണ് പല രീതിയിലുള്ള മഞ്ഞപ്പിത്തം.. വെള്ളത്തില്‍ കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം, മനുഷ്യ വിസര്‍ജ്യത്താല്‍ മലിനമായ കുടിവെള്ളം എന്നിവ രോഗം നേരിട്ട് പകരുന്നതിന് കാരണമാകുന്നു.
ഹെപ്പറ്റെറ്റിസ് എ, ഇ എന്ന രോഗാണുക്കള്‍ ശരീരത്തില്‍ കയറി രണ്ട് മുതല്‍ ആറ് ആഴ്ച കഴിഞ്ഞാലേ രോഗ ലക്ഷണങ്ങള്‍ പൂര്‍ണമായും പ്രകടമാകൂ. ക്ഷീണം, പനി, ചർദ്ദി, വിശപ്പില്ലായ്മ, കണ്‍വെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത് ഗുരുതരമായാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടകാരികളാണ് ജലജന്യ രോഗങ്ങള്‍. വൃത്തിഹീനമായതും തുറന്നു വച്ചതുമായ കുടിവെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിന് മുമ്പ് കൈ സോപ്പിട്ട് നന്നായി കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടക്കുക.
ജലജന്യ രോഗങ്ങളെല്ലാം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. അതിനാല്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടാൻ ശ്രദ്ധിക്കണം.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.
Health
മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്.
രോഗ ലക്ഷണങ്ങള്‍
· മണിക്കൂറുകളും ദിവസങ്ങളും കഴിയുന്തോറും മുഖത്തിന്റെ ഒരുവശത്ത് നേരിയ ദൗര്‍ബല്യം മുതല്‍ പൂര്‍ണമായും ചലനശേഷി നഷ്ടമാകുന്ന അവസ്ഥയിലെത്തുന്നു.
· മുഖം കോടുക, ചിരിക്കാനും കണ്ണടയ്ക്കാനും ബുദ്ധിമുട്ട്.
· വായില്‍ നിന്ന് ഉമിനീര് ഒലിക്കുക.
· താടി ഭാഗത്തും ചെവിയുടെ അകത്തും പിന്നിലും വേദന.
· സാധാരണ ശബ്ദങ്ങളും വളരെ ഉച്ചത്തിലും അസഹനീയമായും അനുഭവപ്പെടുക (Hyperacusis).
· തലവേദന
· രുചിക്കാന്‍ സാധിക്കാതെ വരിക.
· കണ്ണുനീര്, ഉമിനീര് എന്നിവയുടെ അളവില്‍ വ്യത്യാസം.
· വളരെ അപൂര്‍വമായി മാത്രം മുഖത്തിന്റെ ഇരുവശങ്ങളെയും ബാധിക്കാം.
ശ്രദ്ധിക്കുക: പെട്ടെന്ന് മുഖം കോടുകയാണെങ്കില് അത് പക്ഷാഘാത ലക്ഷണമാകാം. ലക്ഷണങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ ഇത്തരം അവസ്ഥ ഉണ്ടായാല്‍ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പോയി രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ടതാണ്.
രോഗകാരണങ്ങള്‍
കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല, എന്നാല്‍ പലപ്പോഴും വൈറല്‍ അണുബാധയാണ് ഇതിനു കാരണമായി കരുതപ്പെടുന്നത് (HSV - ശരീരത്തിലെ ഏതെങ്കിലും അവയവത്തെ ബാധിച്ച അണുബാധ, Herpes zoster, EBV, CMV തുടങ്ങിയവ).
ബെല്‍സ് പാള്‍സി വരാന്‍ സാധ്യത കൂടുതല്‍ ആര്‍ക്കൊക്കെ?
· ഗര്‍ഭിണികളില്‍ (3rd trimester), പ്രസവം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം
· അതിരൂക്ഷമായ ശ്വാസകോശ അണുബാധ (Flu, cold).
· പ്രമേഹം (Diabetes)
· ഉയര്‍ന്ന രക്തസമ്മര്‍ദം (Hypertension)
· അമിതവണ്ണം (Obesity)
വിവരങ്ങൾ - ശ്രീദേവി
എച്ച്ഒഡി ഫിസിയോതെറാപ്പി വിഭാഗം എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം.
ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ.
ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ
* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
* വിട്ടുമാറാത്ത പനി
* വിശപ്പില്ലായ്മ
* ഭാരക്കുറവ്
* രക്തമയം കലർന്ന കഫം
ശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ
* ഭാരക്കുറവ്
* കഴലവീക്കം
* സന്ധികളിലുളവാകുന്ന വീക്കം
* രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ
* രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി
എങ്ങനെ പകരുന്നു ?
ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച് ഒരു വ്യക്തി ചുമയ്ക്കുന്പോഴും തുമ്മുന്പോഴും ലക്ഷക്കണക്കിനു രോഗാണുക്കൾ അന്തരീക്ഷത്തിലെത്തിച്ചേരുന്നു.
ഈ വായു ശ്വസിക്കാനിടവരുന്ന മറ്റു വ്യക്തികൾ ക്ഷയരോഗാണുബാധിതരാകുന്നു. ക്ഷയരോഗാണുബാധിതരാകുന്ന വ്യക്തികളുടെ രോഗപ്രതിരോധശേഷി ഏതെങ്കിലും കാരണങ്ങളാൽ കുറയാനിടവരുന്ന സാഹചര്യങ്ങളിൽ ക്ഷയരോഗാണുക്കൾ പെരുകുകയും ആ വ്യക്തി ക്ഷയരോഗിയായി മാറുകയും ചെയ്യും.
ജാഗ്രത വേണ്ടവർ
* പ്രമേഹരോഗികൾ
* ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ
* എച്ച്ഐവി അണുബാധിതർ
* അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ
* മദ്യപാനികൾ, പുകവലിക്കാർ, മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവർ എന്നിവരിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ ക്ഷയരോഗം എളുപ്പം പിടിപെടാം.
ആയതിനാൽ അത്തരം വ്യക്തികളിൽ ക്ഷയകരോഗലക്ഷണങ്ങൾ പ്രകടമായാൽ ക്ഷയകരോഗനിർണയ പരിശോധന നിർബന്ധമായും നടത്തേണ്ടതാണ്.
ശ്രദ്ധിക്കുക
1. തുറസായ സ്ഥലങ്ങളിൽ തുപ്പരുത്.
2. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മുഖവും മറച്ചുപിടിക്കുക.
3. ക്ഷയരോഗബാധിതർ കഫം അടപ്പുള്ള പാത്രത്തിൽ ശേഖരിച്ച്് ഫിനോൾ ഒഴിച്ചു നിർവീര്യമാക്കിയ ശേഷം മണ്ണിൽ കുഴിച്ചുമൂടുക.
4. ക്ഷയരോഗബാധിതരുടെ വീട്ടിൽ 6 വയസിനു താഴെയുള്ള കുട്ടികളുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ടിബി ഇല്ലായെന്ന് ഉറപ്പുവരുത്തിയശേഷം രോഗം പകരാതിരിക്കാൻ വേണ്ട പ്രതിരോധമരുന്നുകൾ നല്‍കുക.
5. ക്ഷയരോഗബാധിതരുടെ വീട്ടിൽ ആർക്കെങ്കിലും ചുമയുണ്ടെങ്കിൽ നിർബന്ധമായും കഫപരിശോധന നടത്തുക
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Health
വയറിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസം അന്നനാളത്തിലേക്കു തിരികെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും.
സാധാരണയായി പലപ്രാവശ്യം ഈ ദഹനരസം അന്നനാളത്തില്‍ വരുമെങ്കിലും ഇവ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമ്പോഴാണ് അതിനെ ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ് -ജേര്‍ഡ് - എന്ന ഒരു അസുഖമായി കണക്കാക്കുന്നത്.
10-25 ശതമാനം വരെ ആളുകളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു.
കാരണങ്ങള്‍
പ്രധാനമായും ഇത് വയറ്റിനുള്ളിലെ സമ്മര്‍ദം കൂട്ടുകയും അതുവഴി ആഹാരവും ഭക്ഷണരസങ്ങളും അന്നനാളത്തിലേക്കു തിരികെ വരുന്നു. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഭാരം കൂടിയതുമൂലം ധാരാളം ആളുകളില്‍ ജേര്‍ഡ് കണ്ടുവരുന്നു.
രോഗലക്ഷണങ്ങള്‍
നെഞ്ചെരിച്ചില്‍ - വയറിന്റെ മുകള്‍ഭാഗത്തോ, നെഞ്ചിന്റെ താഴ്ഭാഗത്തോ അനുഭവപ്പെടുന്നു. സാധാരണയായി ഇത് ഭക്ഷണത്തിനു ശേഷം (കൂടുതല്‍ ഭക്ഷണം കഴിച്ചതിനു ശേഷമോ) എരിവ് കൂടുതലായി ഉപയോഗിക്കുമ്പോഴുമാണ് അനുഭവപ്പെടുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം ഉടനെതന്നെ കിടക്കുന്നതുമൂലം ജേര്‍ഡ് കൂടുതലായി കാണപ്പെടുന്നു.
പുളിച്ചുതികട്ടൽ
നെഞ്ചുവേദന
നെഞ്ചുവേദന (ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇല്ലെങ്കില്‍), ആസ്ത്മ, തൊണ്ടയില്‍ എന്തോ തള്ളിനില്‍ക്കുന്നതുപോലെ തോന്നുക ഇവയെല്ലാം രോഗലക്ഷണങ്ങളാവാം.
വിവരങ്ങൾ: ഡോ. ജെഫി ജോർജ്
സീനിയർ കൺസൾട്ടന്റ് - മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി ആസ്റ്റർ മെഡിസിറ്റി, കൊച്ചി.
Health
1. ഡയാലിസിസിന് ആഴ്ചയില്‍ രണ്ടും മൂന്നും തവണ ആശുപത്രിയില്‍ പോയി ഓരോ പ്രാവശ്യവും നാലു മണിക്കൂര്‍ ചെലവഴിക്കേണ്ടി വരുന്നത് ഒരു രോഗിക്ക് മാനസികമായും ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ്.
ജോലിയുള്ളവരാണെങ്കില്‍ രോഗിയും പരിചരിക്കുന്ന ആളും ആ ദിവസങ്ങളില്‍ മിക്കവാറും അവധിയെടുക്കേണ്ടി വരും. ആശുപത്രിയിലേക്കുള്ള യാത്രാചെലവ് വേറെ. സര്‍വോപരി സ്ഥിരമായി ആശുപത്രി കയറിയിറങ്ങുന്നത് ഏതൊരു വ്യക്തിയെയും വിഷാദരോഗത്തിലേക്ക് നയിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം.
2. കൈകളിലെ രക്തക്കുഴലുകള്‍ക്ക് വേണ്ടത്ര വലുപ്പമില്ലെങ്കില്‍ ഹീമോ ഡയാലിസിസിന് ആവശ്യമായ ആള്‍ട്ടീരിയോ വീനസ് ഫിസ്റ്റുല എന്ന ശസ്ത്രക്രിയ ചെയ്യാന്‍ സാധ്യമല്ല. ഇത്തരം രോഗികള്‍ക്ക് സിഎപിഡി- CAPD(കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ്)- അനിവാര്യമായി വരും.
3.സിഎപിഡി ദിവസവും ചെയ്യുന്നതിനാല്‍ രക്തത്തിലെ അധിക ജലാംശവും മാലിന്യങ്ങളും തുടര്‍ച്ചയായി നീക്കം ചെയ്യപ്പെടുന്നു. ഇത് രോഗികള്‍ക്ക് കുറേക്കൂടി ആശ്വാസവും നല്കുന്നു.
4. ഹീമോ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് രക്തം വഴി പകരുന്ന എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി മുതലായ അണുബാധകള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്. സിഎപി ഡി തുടര്‍ന്നു ചെയ്യാന്‍ സൂചികളുടെയൊന്നും ആവശ്യമില്ലാത്തതിനാല്‍ ഇത്തരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.
5. ഹീമോ ഡയാലിസിസ് താങ്ങാനുള്ള ആരോഗ്യശേഷി ഇല്ലാത്ത ഹൃദ്രോഗികള്‍ക്ക് സിഎപിഡി തെരഞ്ഞടുക്കാവുന്നതാണ്.
6. വളരെ പ്രായം ചെന്നവര്‍ക്കും കുട്ടികള്‍ക്കും കിടപ്പിലായ രോഗികള്‍ക്കും സിഎപിഡി ഒരു നല്ല
ഡയാലിസിസ് മാര്‍ഗമാണ്.
7. സിഎപിഡി ചെയ്യുമ്പോള്‍ ചികിത്സയില്‍ രോഗിയുടെ ഉത്തരവാദിത്വവും സജീവമായ ഇടപെടലും കൂടുതലാണ്. പരസഹായം തേടേണ്ടി വരുന്നത് കുറവാണ്. ഇത് രോഗിയില്‍ ആത്മസംതൃപ്തിയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു.
ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
140 രാജ്യങ്ങളിലെ 230 പ്രമേഹരോഗ സംഘടനകള്‍ അംഗങ്ങളായ ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും നേതൃത്വം നല്കുന്ന പ്രമേഹരോഗ ദിനാചരണം 1991 നവംബര്‍ 14നാണ് ആരംഭിച്ചത്.
ഓരോ വര്‍ഷവും പ്രതിപാദ്യവിഷയം വ്യത്യസ്തമായിരിക്കും. ‘പ്രമേഹവും ശാരീരിക സാമൂഹിക ക്ഷേമവും (Diabetes and wellbeing)' എന്നതാണ് ഈ വര്‍ഷത്തെ പ്രതിപാദ്യ വിഷയം. 2025 ലെ ഉപവിഷയമായി ‘പ്രമേഹരോഗികളുടെ ജോലിസ്ഥലത്തെ ക്ഷേമം’ ആണ് തെരഞ്ഞെടുത്തിട്ടുള്ളത്.
ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ഏതാണ്ട് പത്ത് കോടിയാണ്. 10 ലക്ഷത്തോളം പ്രമേഹരോഗികള്‍ പ്രതിവര്‍ഷം മരണമടയുന്നു. ഐസിഎംആറിന്റെ നേതൃത്വത്തില്‍ നടത്തിയ (2023) ഗവേഷണത്തില്‍ (ICMR - INDIAB) കേരളത്തില്‍ പ്രമേഹരോഗികള്‍ 23% വും പൂര്‍വ പ്രമേഹരോഗികള്‍ (Pre Diabetes), 18% വും പ്രഷര്‍ രോഗികള്‍ 44% വും കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍, 50% വും ദുര്മേദസുള്ളവര്, 47% വും (നഗരങ്ങളില്‍), മടിയന്മാര് (വ്യായാമം ചെയ്യാത്തവര്‍) 71% വുമാണ്.
ശരീര വ്യായാമം ചെയ്യാത്തവരുടെ റാങ്കിംഗില്‍ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്താണ്. ദുര്‍മേദസ് ഇന്ത്യയില്‍ കുട്ടികളിലും കൂടുതലായി വരുന്നുണ്ട്. 75% പ്രമേഹരോഗികളും അവികസിത, വികസ്വര (പ്രതിശീര്‍ഷ വരുമാനം കുറവുള്ള) രാജ്യങ്ങളിലാണ്.
സാമ്പത്തിക ബാധ്യത മൂലമുള്ള ആരോഗ്യ സംവിധാനങ്ങളുടെ കുറവുകൊണ്ട് പല രാജ്യങ്ങളിലും പ്രമേഹരോഗികള്‍ക്കും സമീകൃത ആഹാരമോ മരുന്നുകളോ ചികിത്സയോ കിട്ടുന്നില്ല. ഇന്ത്യയില്‍ 70% പ്രമേഹ രോഗികളും ജോലി ചെയ്യുന്നവരാണ്. 75% രോഗികള്‍ക്കും മാനസിക പിരിമുറുക്കം ഉണ്ടാകുന്നു. പലരും രോഗസ്ഥിതി ഉന്നത അധികാരികളില്‍ നിന്നു മറച്ചുവയ്ക്കുന്നു.
1978ല്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ കസാക്കിസ്ഥാനിലെ അല്‍മ-അറ്റയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ‘ഹെല്‍ത്ത് ഫോര്‍ ഓള് 2000' (Health for All 2000) എന്ന ഒരു പ്രമേയം പാസാക്കി. അല്‍മ-അറ്റ ഡിക്ലറേഷന്‍ (Alma-Ata Declaration) എന്നാണ് ഇതിന്റെ പേര്.
വിദ്യാഭ്യാസം, കിടപ്പാടം, ഭക്ഷണം എന്നതുപോലെ ആരോഗ്യവും (ശാരീരികവും മാനസികവും) ഒരു പൗരന്റെ മൗലികാവകാശമാണെന്നും ജാതി മതഭേദമന്യേ എല്ലാവര്ക്കും ആരോഗ്യസംരക്ഷണവും ചികിത്സയും കൊടുക്കണമെന്നുമായിരുന്നു ഈ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം.
പാവപ്പെട്ട രോഗികള്‍ക്കും അത്യാധുനിക ചികിത്സ കിട്ടാനും ആശുപത്രി സൗകര്യങ്ങള്‍ ലഭിക്കുവാനുമുള്ള നിര്‍ദേശങ്ങളാണ് (ഇപ്പോഴും മുഴുവനായി നടപ്പിലാക്കുവാന്‍ സാധിക്കാത്ത) ‘അല്‍മ-അറ്റ' പ്രഖ്യാപനത്തിന്റെ
ഉള്ളടക്കത്തിലുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ പൊതുജനങ്ങള്‍ക്കു വിശ്വാസ്യത യോടെ ആശ്രയിക്കാന്‍ സാധിക്കുന്ന രീതിയില്‍ വിപുലപ്പെടുത്തിയാല്‍, വികസിപ്പിച്ചാല്‍, മാത്രമേ ‘അല്‍മ-അറ്റ പ്രഖ്യാപനം’ സാധൂകരിക്കാന്‍ സാധ്യതയുള്ളൂ. ആരോഗ്യത്തിന്റെ നിര്‍വചനം തന്നെ ശാരീരിക മാനസിക സാമൂഹിക ക്ഷേമം എന്നാണല്ലോ.
ജീവിതം മുഴുവന്‍ രോഗികളായിരിക്കുന്ന ഈ നിര്‍ഭാഗ്യര്‍ക്ക് ശാരീരിക ആരോഗ്യവും വൈകാരിക, സമചിത്തതയുള്ള ജീവിതാവസ്ഥയും ഉയര്‍ന്ന സാമൂഹിക ക്ഷേമനിലവാരവും കൊടുക്കുവാന്‍ 2025 ലെ പ്രമേഹ രോഗ ദിനത്തില്‍ നമുക്കെല്ലാവര്‍ക്കും പ്രതിജ്ഞയെടുക്കാം.
വിവരങ്ങൾ: ഡോ. കെ.പി. പൗലോസ്
പ്രിൻസിപ്പൽ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, എസ് യു ടി ഹോസ്പിറ്റൽ, തിരുവനന്തപുരം
Health
ഡയാലിസിസ് ചികിത്സയിൽ അല്പം കൂടി ഉത്തമമായ രീതി ഹോം ഡയാലിസിസ് ആണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ്.
CAPD ചെയ്യുന്നത് എങ്ങനെ?
ഡയാലിസേറ്റ് (ഡയാലിസിസ് ദ്രാവകം) CAPD കത്തീറ്റര്‍ വഴി ഉദരത്തില്‍ നിറയ്ക്കുന്നു. ഒരു സമയത്ത് 2-3 ലിറ്റര്‍ വരെ നിറയ്ക്കാം. ഒരു നിശ്ചിത സമയം ഈ ദ്രാവകം (2-6 മണിക്കൂര്‍) ഉദരത്തില്‍ തന്നെ നിലനിര്‍ത്തുന്നു.
ഈ സമയം രോഗിയുടെ ശരീരത്തിലെ പാഴ് വസ്തുക്കളും അധിക ദ്രാവകങ്ങളും രക്തത്തില്‍ നിന്ന് പെരിട്ടോണിയം വഴി ഡയാലിസിറ്റിലേക്ക് ഊര്‍ന്നിറങ്ങുന്നു. നിശ്ചിത സമയം കഴിഞ്ഞ് ഈ ദ്രാവകം പുറത്തേക്ക് ഒഴുക്കുന്നു.
മുകളില്‍ പറഞ്ഞ പ്രക്രിയയെ എക്സ്ചേഞ്ച് എന്നാണു പറയുന്നത്. ഒരു രോഗിക്ക് ശരാശരി ഒരു ദിവസം രണ്ടു മുതല്‍ നാല് എക്സ്ചേഞ്ചുകള്‍ വരെ നടത്തേണ്ടതായി വരാം.
പലതരത്തിലുള്ള ഡയാലിസിസ് ദ്രാവകങ്ങള്‍ ഉണ്ട് (1.5%, 2.5%, 4.5%). ഒരു രോഗിക്ക് ഒരു ദിവസം എത്ര എക്സ്ചേഞ്ച് വേണമെന്നും ഏതുതരം ഡയാലിസേറ്റ് ഉപയോഗിക്കണമെന്നും പരിചരിക്കുന്ന നെഫ്രോളജിസ്റ്റ് തീരുമാനിക്കും.
CAPD ചെയ്യുന്നതിനു മുമ്പായി രോഗിയുടെ ശുശ്രൂഷകന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
1. വൃത്തിയും വെടിപ്പുമുള്ള ഒരു മുറി ഇതിനായി വീട്ടില്‍ തയാറാക്കണം.
2. നിശ്ചയദാര്‍ഢ്യവും ആത്മാര്‍ഥതയും കാര്യങ്ങള്‍ സാമാന്യരീതിയില് മനസിലാക്കാന്‍ ശേഷിയും ഉള്ള ഒരു ശുശ്രൂഷകന് വേണം (അത് ജീവിത പങ്കാളിയോ മാതാപിതാക്കളോ മക്കളോ ആകാം).
3. CAPD ദിവസവും ചെയ്യേണ്ട ഒരു പ്രക്രിയയാണ്. അത് ഒരു ദിവസം പോലും മുടങ്ങാതെ ചെയ്യാനുള്ള ആത്മസമര്‍പ്പണവും മാനസിക സന്നദ്ധതയും തുടക്കത്തിലേ വേണം.
CAPD എത്ര തരം?
രണ്ടുതരം
1. മെഷീന് സഹായമില്ലാതെ നിര്‍വഹിക്കപ്പെടുന്ന CAPD
2. മെഷീൻ സഹായത്തോടെ നിര്‍വഹിക്കപ്പെടുന്ന ഓട്ടോമേറ്റഡ് പെരിടോണിയല്‍ ഡയാലിസിസ്.
ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
സ്ട്രോക്ക് അഥവാ പക്ഷാഘാതം അല്ലെങ്കിൽ ബ്രെയിൻ അറ്റാക്ക് എന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് തടസപ്പെടുന്നതിനാലോ നിലച്ചതിനാലോ സംഭവിക്കുന്ന ഒരു അവസ്ഥയാണ്.
ലോകത്ത് ശരാശരി മൂന്ന് സെക്കൻഡിൽ ഒരാൾക്ക് സ്ട്രോക്ക് സംഭവിക്കുന്നു എന്നതാണ് കണക്കുകൾ പറയുന്നത്. പ്രതിവർഷം 12.2 ദശലക്ഷം പേർക്ക് സ്ട്രോക്ക് വരുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
25 വയസിന് മുകളിലുള്ള നാല് പേരിൽ ഒരാൾക്ക് ജീവിതത്തിൽ ഒരിക്കൽ സ്ട്രോക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
എന്താണ് സ്ട്രോക്ക്
മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതാണ് സ്ട്രോക്കിന്റെ പ്രധാന കാരണം.
പ്രധാനമായും രണ്ട് തരങ്ങൾ ഉണ്ട്:
ഇസ്കെമിക് സ്ട്രോക്ക് - രക്തം കട്ടപിടിക്കുന്നതിനാലോ കൊഴുപ്പടിഞ്ഞതിനാലോ ധമനികളിൽ ഉണ്ടാകുന്ന തടസമാണ് ഇതിന് കാരണം (70 - 80 ശതമാനം കേസുകൾ).
ഹെമറാജിക് സ്ട്രോക്ക് - മസ്തിഷ്കത്തിലെ രക്തക്കുഴൽ പൊട്ടി രക്തസ്രാവം സംഭവിക്കുന്നതുമൂലം ഉണ്ടാകുന്നത് (20 ശതമാനം കേസുകൾ).
ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (ടിഎംഎ)
തലച്ചോറിലേക്കുള്ള രക്തയോട്ടം താത്കാലികമായി കുറയുമ്പോൾ ഉണ്ടാകുന്ന ചെറിയ മുന്നറിയിപ്പാണ് ടിഎംഎ.
കൈകാലുകളിലെ തളർച്ച, മരവിപ്പ്, ചുണ്ട് കോടുന്നത്, അൽപനേരം നീണ്ടുനിൽക്കുന്ന സംസാരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
ഇത് ഭാവിയിൽ വലിയ സ്ട്രോക്കിന് മുമ്പ് ലഭിക്കുന്ന ഒരു മുന്നറിയിപ്പായതിനാൽ അവഗണിക്കരുത്.
ലക്ഷണങ്ങൾ
സാധാരണ സ്ട്രോക്കിന്റെ ലക്ഷണങ്ങളായ മുഖം കോടൽ, ബലക്ഷയം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അധികപേർക്കും അറിയുന്നതാണ്.
എന്നാൽ ചില സാധാരണയല്ലാത്ത ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാനാകും.
BE FAST - ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയുക
സ്ട്രോക്ക് തിരിച്ചറിയാനും ഉടൻ പ്രതികരിക്കാനുമായി BE FAST എന്ന പദം ഓർക്കുക:
B - Balance: ശരീരത്തിന്റെ ഒരു വശത്തെ ബാലൻസ് നഷ്ടപ്പെടൽ
E - Eyes: കാഴ്ച മങ്ങുക, രണ്ടായി കാണുക
F - Face: മുഖം കോടൽ
A - Arms: കൈകാലുകൾക്ക് തളർച്ച
S - Speech: സംസാരികാനുള്ള ബുദ്ധിമുട്ട്
T - Time: സമയം നഷ്ടപ്പെടുത്തരുത്, ഉടൻ ആംബുലൻസ് വിളിക്കുക അല്ലെങ്കിൽ ആശുപത്രിയിലേക്ക് എത്തിക്കുക
സ്ട്രോക്കിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ
സ്ട്രോക്കിനുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങൾ: Clot Buster Drug (TPA Injection)
ഇസ്കെമിക് സ്ട്രോക്കിനുള്ള പ്രധാന ചികിത്സയാണിത്, സ്ട്രോക്ക് വന്ന 4.5 മണിക്കൂറിനുള്ളിൽ നൽകുകയാണെങ്കിൽ രക്തക്കട്ട അലിയിച്ച് രക്തയോട്ടം പുനസ്ഥാപിക്കാം.
മെക്കാനിക്കൽ ത്രോംബെക്ടമി: തലച്ചോറിലെ രക്തക്കുഴലിൽ കത്തീറ്റർ ഉപയോഗിച്ച് രക്തക്കട്ട നീക്കം ചെയ്യുന്ന പ്രക്രിയയാണിത്, 6 മണിക്കൂറിനുള്ളിൽ ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം, എന്നാൽ 24 മണിക്കൂറിനുള്ളിൽ പോലും ചെയ്യാവുന്നതാണ്.
ഈ ചികിത്സയ്ക്കായി ഇന്റർവെൻഷനൽ ന്യൂറോളജിസ്റ്റ് ഉള്ള ആശുപത്രി തെരഞ്ഞെടുക്കണം.
സ്ട്രോക്ക് പ്രതിരോധം - ജീവിതശൈലി മാറ്റങ്ങൾ
പുകവലിയും മദ്യപാനവും തീർത്തും ഒഴിവാക്കുക
നിത്യവ്യായാമം - ദിവസവും 30 മിനിറ്റ് നടക്കുക
ആരോഗ്യകരമായ ഭക്ഷണശീലം - കൊഴുപ്പുകുറഞ്ഞ ഭക്ഷണം, പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തുക
സമ്മർദ്ദം കുറയ്ക്കുക
ബിപി, ഷുഗർ, കൊളസ്ട്രോൾ എന്നിവ നിരീക്ഷിക്കുക
സ്ട്രോക്ക് പെട്ടെന്ന് തിരിച്ചറിയുകയും സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നത് ജീവൻ രക്ഷിക്കാനും ജീവിത നിലവാരം പുനസ്ഥാപിക്കാനുമുള്ള പ്രധാന വഴിയാണ്.
ചെറിയതോ അന്യമായതോ ആയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത്.
“ബി ഫാസ്റ്റ്” ഓർക്കുക, സമയബന്ധിതമായ ഇടപെടൽ ജീവിതം തന്നെ രക്ഷിക്കും.
ഡോ. പാർത്തസാരഥി .ബി
കൺസൾട്ടന്റ് - ന്യൂറോളജി, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ അങ്കമാലി
Health
ഡയാലിസിസ് ചികിത്സയിൽ അല്പം കൂടി ഉത്തമമായ രീതി ഹോം ഡയാലിസിസ് ആണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ്. രോഗിയുടെ ശരീരത്തില്‍ വച്ചു തന്നെ നടക്കുന്ന ഒരു ശുദ്ധീകരണ പ്രക്രിയയാണിത്.
ഈ പ്രക്രിയ നടക്കുന്നത് ഉദരത്തിനകത്തുള്ള പെരിട്ടോണിയല്‍ കാവിറ്റിയിലാണ്. പെരിട്ടോണിയം അഥവാ പെരിട്ടോണിയല്‍ മെംബ്രെയിന്‍ എന്നു വിളിക്കപ്പെടുന്ന ഒരു നേര്‍ത്ത സ്തരം ഉദരഭിത്തിയെയും ഉദരത്തിനുള്ളില്‍ ഉള്ള അവയവങ്ങളെയും പൊതിയുന്നു.
ഈ സ്തരം അര്‍ഥ പ്രവേശ്യമാണ് (Semi-permeable). അതായത് തന്നിലൂടെ ചില വസ്തുക്കളെ മാത്രമേ കടത്തിവിടുകയുള്ളൂ. അനേകം ചെറുദ്വാരങ്ങള്‍ ഈ സ്തരത്തില്‍ ഉണ്ട്. പാഴ് വസ്തുക്കളെ അരിച്ചു നീക്കാന്‍ ഇത് സഹായിക്കുന്നു.
CAPD നടപടിക്രമം
ആശുപത്രിയില്‍ വച്ചാണ് CAPD തുടങ്ങുന്നത്. ഇതിനായി ഒരു ട്യൂബ് (CAPD കത്തീറ്റര്‍) രോഗിയുടെ ഉദരഭിത്തി വഴി പെരിട്ടോണിയല്‍ കാവിറ്റിയിലേക്ക് കടത്തുന്നു.
ഇതിനായി മൂന്നുതരം ശസ്ത്രക്രിയ ഉണ്ട്.
1. തുറന്ന് ശസത്രക്രിയ (Open Surgery)
2. താക്കോല്‍ദ്വാര ശസ്ത്രക്രിയ (Keyhole Surgery)
3. Bedside ചെയ്യുന്ന പെര്‍ക്യൂട്ടേനിയസ് കത്തീറ്റര്‍ ഇന്‍സേര്‍ഷന്‍
ഇതില്‍ മൂന്നാമത് ഐ.സി.യുവില്‍ വച്ച് നെഫ്രോളജിസ്റ്റ് തന്നെ തൊലിപ്പുറം മരവിപ്പിച്ച് ചെയ്യുന്ന ലളിതമായ ശസ്ത്രക്രിയയാണ്. ഇങ്ങനെ ചെയ്താല്‍ തിയറ്റര്‍ ചിലവും അനസ്തേഷ്യയുടെ ബുദ്ധിമുട്ടുകളും ഒഴിവാക്കാനാകും.
CAPD കത്തീറ്റര്‍ ശരീരത്തില്‍ വച്ചു പിടിപ്പിച്ചു കഴിഞ്ഞാല്‍ ഏകദേശം പത്തു ദിവസത്തോളം ആശുപത്രിയില്‍ നിന്ന് CAPD ചെയ്യുന്നതെങ്ങനെയെന്നുള്ള പരിശീലനം നേടേണ്ടി വരും. ഇതിനായി നെഫ്രോളജിസും പരിചയ സമ്പത്തുള്ള CAPD ടെക്നീഷ്യനും സഹായിക്കും.
ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
25 വയസു കഴിയുമ്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം.
അമിതഭാരത്തിനു പിന്നിൽ
ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുപ്പത്തിലേ പിടികൂടാതിരിക്കാൻ സഹായകം.
ശുദ്ധീകരിച്ച എണ്ണ
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയ പുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.
റിഫൈൻഡ് (ശുദ്ധീകരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ. എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു.
ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വിറ്റാമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
നെയ് റോസ്റ്റ് പതിവാക്കിയാൽ ?
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു.
അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വിവരങ്ങൾ: ഡോ. അനിത മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
Health
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.
ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം.
തൊലിയിലുള്ള മുറിവുകളില്‍
എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.
തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.
കാല്‍വണ്ണയ്ക്ക് വേദന
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.
ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം.
ഡോക്സിസൈക്ലിന്‍ എന്തിന്?
· മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്ക് എന്നിവ ഉപയോഗിക്കുക.
· വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല
· എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ ഡോക്ടറുടെ നിർദേശപ്രകാരം പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍
ഗുളിക 200 മില്ലീഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) കഴിക്കണം.
സ്വയംചികിത്സ ഒഴിവാക്കാം
· എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
· യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
കൂടുതൽ ജോലി ചെയ്യുമ്പോൾ കഴുത്തിലെ പേശികളിൽ വലിഞ്ഞമുറുക്കം തോന്നാറുണ്ടോ? രാവിലെ ഉണർന്ന് എഴുന്നേൽക്കുമ്പോൾ കഴുത്തിൽ പിടിത്തവും വേദനയും അനുഭവപ്പെടാറുണ്ടോ? ഏതെങ്കിലും അപകടത്തിൽ കഴുത്തിൽ പരിക്ക് പറ്റിയിട്ടുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക! ഇതാണ് "സ്പോണ്ടിലോസിസ്'.
ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഈ വേദനയുമായി ജീവിതകാലം മുഴുവനും കഴിയേണ്ടി വരികയും ഇല്ല. പുതിയ അറിവുകൾ അനുസരിച്ചുള്ള ചികിത്സ വളരെ ലളിതമാണ്. ഒപ്പം ഫലപ്രദവും. നട്ടെല്ലിലെ കശേരുക്കൾ, ഡിസ്കുകൾ എന്നിവയുടെ ധർമങ്ങളിൽ ഉണ്ടാകുന്ന കുറവുകളുടെ ഫലമായിട്ടാണ് കഴുത്തിനു പിന്നിൽ വേദന ഉണ്ടാകുന്നത്.
ഈ വേദന വരുന്നതുവരെ ആരും കഴുത്തിനെക്കുറിച്ചോ കഴുത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വേദനയെക്കുറിച്ചോ ആലോചിക്കാറില്ല. ആഭരണങ്ങൾ ധരിക്കാൻ മാത്രം ഉപയോഗിക്കുന്ന ഒരു സ്ഥലം മാത്രമായാണ് കഴുത്തിനെ എല്ലവരും കണക്കാക്കാറുള്ളത്.
ശരിയല്ലാത്ത പൊസിഷനിൽ ഉള്ള ഇരിപ്പും കിടപ്പും, പൊണ്ണത്തടി, മാനസിക സംഘർഷം, അപകടങ്ങൾ എന്നീ ഘടകങ്ങളാണ് ഇതിന്റെ ശരിയായ കാരണങ്ങൾ. കമ്പ്യൂട്ടറിനു മുന്നിൽ മണിക്കൂറുകൾ മുന്നോട്ടുവളഞ്ഞ് ഒരേ ഇരിപ്പ് ഇരിക്കുന്നത് ഈ കാലഘട്ടത്തിൽ സ്പോണ്ടിലോസിസ് കൂടുതൽ പേരിൽ കാണാൻ കഴിയുന്നതിന് ഒരു കാരണമാണ്.
നട്ടെല്ലിൽ ഏറ്റവും കൂടുതൽ ചലനങ്ങൾ ഉണ്ടാകുന്ന ഭാഗമാണു കഴുത്ത്. കൂടാതെ തല താങ്ങിനിർത്തുന്നതും കഴുത്താണ്. പ്രായം കൂടുന്നതിന്റെ ഭാഗമായി നട്ടെല്ലിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സെർവിക്കൽ സ്പോണ്ടിലോസിസിനും കാരണമാകുന്നത്.
ആദ്യമായി അനുഭവപ്പെടുന്ന രോഗലക്ഷണം കഴുത്തിൽ ഉണ്ടാകുന്ന ഒരു തരം വലിഞ്ഞുമുറുക്കം ആയിരിക്കും. പിന്നെ വേദന ഉണ്ടാകും. രോഗത്തിന്റെ പൂർണ ലക്ഷണം എന്നത് കഴുത്തിലെ പേശികളിൽ ഉണ്ടാകുന്ന വലിഞ്ഞുമുറുക്കവും വേദനയുമാണ്.
പിന്നീട് അത് മിന്നൽ പോലുള്ള വേദനയും കൈയിലേക്കു വ്യാപിയ്ക്കുന്ന കഴപ്പും മരവിപ്പുമാകും. ഈ കഴപ്പും വേദനയും മരവിപ്പുമെല്ലാം കൂടുതൽ പേരിലും ഏതെങ്കിലും ഒരു വശത്തായിരിക്കും അനുഭവപ്പെടുക.
ക്രമേണ കഴപ്പും വേദനയും മരവിപ്പും അനുഭവപ്പെടുന്ന കൈയിലെ വിരലുകൾക്ക് ശേഷി കുറയുന്നപോലെ തോന്നും. ഒപ്പം തലവേദന, തലയ്ക്ക് ഭാരം എന്നിവയും കണ്ടെന്നു വരാം. പ്രായം കൂടുന്നതിന്റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിക്കുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്.
നീർക്കെട്ടും കൂടിയാകുമ്പോൾ ഗുരുതരമാകുകയും ചെയ്യുന്ന സ്പോണ്ടിലോസിസ് അടക്കമുള്ള സന്ധിവാത രോഗങ്ങൾ പുതിയ അറിവുകൾ പ്രകാരം ചികിത്സിച്ചാൽ വളരെ വേഗം സൗഖ്യം ലഭിക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
കൂടുതൽ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്ന ആഹാരം കഴിക്കാതിരിക്കുന്നത് കരളിന്റെ ആരോഗ്യം നല്ല നിലയിൽ നിലനിർത്താൻ സഹായിക്കും. മദ്യം കഴിക്കാതിരിക്കുന്നതും പുകയില പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതും പ്രധാനപ്പെട്ടതാണ്.
കരളിന്റെ ആരോഗ്യം തകരുന്ന വഴികൾ
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വൈറസുകൾ, മദ്യപാനം, മറ്റുള്ള ലഹരി പദാർഥങ്ങളുടെ ഉപയോഗം എന്നിവയിലൂടെയാണ് കൂടുതൽ പേരിലും കരളിന്റെ ആരോഗ്യം തകരുന്നതും രോഗങ്ങൾ ബാധിക്കുന്നതും.
ജനിതക രോഗങ്ങളുടെ തുടർച്ചയായും ചിലർ ചിലപ്പോൾ കരൾ രോഗികൾ ആകാറുണ്ട്.
കരൾവീക്കം അഥവാ സിറോസിസ്
കരളിലുണ്ടാകുന്ന രോഗങ്ങൾ മുന്നോട്ട് പോയി സങ്കീർണതകൾ നിറഞ്ഞ അവസ്ഥയാണ് കരൾവീക്കം അഥവാ സിറോസിസ്. ഈ ഘട്ടത്തിൽ എത്തുന്നവരിലാണ് ഇപ്പോൾ കരൾ മാറ്റ ശസ്ത്രക്രിയകളെ കുറിച്ച് സംസാരിക്കുന്നത്.
കരളിലെ കോശങ്ങൾക്ക് സാരമായി നാശം സംഭവിക്കുകയും അതിന്റെ തുടർച്ചയായി കരളിന് വീക്കവും ചിലപ്പോൾ പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് സിറോസിസ്.
വിഷാംശം പുറത്തു കളയാനാകാതെ...
കരളിന് ശരിയായ രീതിയിൽ പ്രവർത്തനം നടത്താൻ കഴിയാതെ വരുമ്പോൾ ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയാൻ കഴിയാതാവും. ഇതിന്റെ ഭാഗമായി ശരീരത്തിലെ ജൈവ രാസ പ്രക്രിയകൾ താളം തെറ്റാനിടയാകുന്നു.
അതിന്റെ ഫലമായി സംഭവിക്കുന്ന സങ്കീർണതകൾ മുന്നോട്ട് പോകുകയാണ് എങ്കിൽ രോഗിയുടെ ബോധം ക്രമേണ ഇല്ലാതാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.
രോഗനിർണയം
വയറിനു മുകളിൽ വലത് വശത്ത് കൈപ്പത്തി കൊണ്ട് അമർത്തി നോക്കിയാൽ കരളിൽ വീക്കം ഉണ്ടായിട്ടുണ്ടോ എന്ന് മനസിലാക്കാൻ കഴിയും. മുൻകാലങ്ങളിൽ അത് പരിശോധനയുടെ ഒരു പ്രധാന ഭാഗം ആയിരുന്നു.
ഇപ്പോൾ അൾട്രാസൗണ്ട് സ്കാനിംഗ്, ലിവർ ഫംഗ്ഷൻ പരിശോധന എന്നിവയിലൂടെ രോഗനിർണയം വളരെ വ്യക്തതയോടെയും വേഗത്തിലും സാധിക്കുന്നുണ്ട്.
അൾട്രാസൗണ്ട് പരിശോധന
കരളിന് രോഗമുണ്ടോ എന്നു സംശയം തോന്നിയാൽ ആദ്യമേ തന്നെ രോഗിയുടെ രക്തം, മൂത്രം എന്നിവ പരിശോധന നടത്തണം. അതോടൊപ്പം അൾട്രാസൗണ്ട് പരിശോധനയും ആകാവുന്നതാണ്.
മദ്യപാനം ഉപേക്ഷിക്കാം
ചികിത്സയുടെ ആദ്യ ഭാഗമായി, മദ്യം കുടിക്കുന്നവർ ആ ശീലം ഉപേക്ഷിക്കാൻ തയാറാകണം. ആഹാരം, ശരിയായ രീതിയിൽ... ഡോക്ടർ പറയുന്നത് അനുസരിച്ച് ക്രമീകരിക്കുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
ലോകത്ത് കാൻസർ മൂലമുണ്ടാകുന്ന മരണങ്ങളിൽ ഒന്നാമതാണ് ശ്വാസകോശ കാൻസറിന്റെ സ്ഥാനം. ശ്വാസകോശ കാൻസർ എന്നാൽ പുകവലിയുമായി ബന്ധപ്പെട്ട രോഗമാണെന്നായിരുന്നു പൊതുവെ ധരിച്ചിരുന്നത്.
പുകവലി തന്നെയാണ് ഈ രോഗം വരാനുള്ള പ്രധാന കാരണം. എന്നാൽ, പുകവലിക്കാത്തവർക്കും ശ്വാസകോശ കാൻസർ കൂടുന്നതായി പുതിയ പഠനങ്ങൾ പറയുന്നു.
രോഗശൈലിയിലെ പുതിയ മാറ്റവും പ്രത്യേകിച്ച് സ്ത്രീകളിലെ ശ്വാസകോശ അർബുദത്തിന്റെ വർധനവും വ്യക്തമാക്കുന്നത് അടിയന്തിര രോഗനിർണയത്തിന്റെയും ചികത്സയുടെയും ആവശ്യകതയാണ്.
സിഗരറ്റ് ഒന്നുപോലും തൊടാത്തവരിലും പുകയുമായി അധികം സമ്പർക്കം വരാത്തവരിലും പോലും ശ്വാസകോശ കാൻസർ കൂടിവരുന്നത് കാണുന്നുണ്ട്. ഈ മാറ്റം സ്ത്രീകളിലാണ് കൂടുതൽ പ്രകടമായി കാണുന്നത്.
രോഗകാരണങ്ങളിൽ വന്ന മാറ്റം - പുകവലിക്കുമപ്പുറം
പുകവലി അല്ലെങ്കിൽ മറ്റെന്താണ് ഈ ആശങ്കാജനകമായ പ്രവണതയ്ക്ക് പിന്നിൽ? ഇതിന് പല കാരണങ്ങളുണ്ട്. നമ്മുടെ ചുറ്റുപാടുകളും ജനിതകപരമായ കാര്യങ്ങളും ജീവിതരീതിയുമെല്ലാം ഇതിൽ പ്രധാനമാണ്.
<b>വായു മലിനീകരണം - നിശബ്ദനായ കൊലയാളി:</b> നമ്മുടെ നഗരങ്ങളിൽ വായു മലിനീകരണം ഒരു വലിയ പ്രശ്നമാണ്. വാഹനങ്ങൾ, ഫാക്ടറികൾ, പാഴ് വസ്തുക്കൾ കത്തിക്കുന്നത് എന്നിവയിൽ നിന്നെല്ലാം പുറത്തുവരുന്ന ചെറിയ കണികകൾ (PM2.5) നമ്മുടെ ശ്വാസകോശത്തിനുള്ളിലേക്ക് കടന്ന് കോശങ്ങളെ നശിപ്പിക്കുന്നു.
ഇത് പിന്നീട് കാൻസറായി മാറാൻ സാധ്യതയുണ്ട്. പുക ശ്വസിക്കുന്നവർക്കും അല്ലാത്തവർക്കും ഇത് ഒരുപോലെ ഭീഷണിയാണ്.
സെക്കൻഡ് ഹാൻഡ് സ്മോക്ക് - അദൃശ്യ ഭീഷണി: നേരിട്ടുള്ള പുകവലി മാത്രമല്ല, മറ്റൊരാൾ പുകവലിക്കുമ്പോൾ അടുത്തിരിക്കുന്നത് പോലും അപകടകരമാണ്. പുകവലിക്കാരോടൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും വലിയ അപകടത്തിലാണ്.
പല ഇന്ത്യൻ വീടുകളിലും അടുപ്പിൽ നിന്നുള്ള പുക പോലുള്ളവ ഈ അപകടസാധ്യത വർധിപ്പിക്കുന്നു.
റഡോൺ വാതകം: മണമോ നിറമോ ഇല്ലാത്ത ഒരു റേഡിയോആക്ടീവ് വാതകമാണിത്. മണ്ണിൽ നിന്നും പാറകളിൽ നിന്നും ഇത് വീടുകളിലേക്ക് പ്രവേശിക്കാം. ഇതിനെക്കുറിച്ച് പലയിടത്തും അവബോധം കൂടുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇത് അത്ര ശ്രദ്ധിക്കപ്പെടുന്നില്ല.
റഡോൺ വാതകവുമായി ദീർഘകാലം സമ്പർക്കത്തിൽ വരുന്നത് ശ്വാസകോശ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും, പ്രത്യേകിച്ചും പുകവലിക്കാത്തവരിൽ.
ജനിതകപരമായ കാരണങ്ങൾ: നമ്മുടെ ശരീരത്തിലെ ജീനുകൾക്കും ഈ രോഗത്തിൽ പങ്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു. എപിഡെർമൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്റർ (EGFR) മ്യൂട്ടേഷനുകൾ പോലുള്ള ചില ജീൻ മാറ്റങ്ങൾ പുകവലിക്കാത്ത ശ്വാസകോശ കാൻസർ രോഗികളിൽ, പ്രത്യേകിച്ച് ഏഷ്യൻ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു.
ഈ മാറ്റങ്ങൾ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്ക് കാരണമാവുകയും ട്യൂമറായി മാറുകയും ചെയ്യാം. എന്നാൽ, ഇത്തരം ജനിതക മാറ്റങ്ങളുള്ള കാൻസറിന് പ്രത്യേകതരം മരുന്നുകൾ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ നേരത്തെ ഇത് കണ്ടെത്തേണ്ടത് പ്രധാനമാണ്.
തൊഴിൽപരമായ കാരണങ്ങൾ: ജോലിസ്ഥലത്ത് ആസ്ബറ്റോസ്, ഡീസൽ പുക, സിലിക്ക, ചില രാസവസ്തുക്കൾ എന്നിവയുമായി സമ്പർക്കത്തിൽ വരുന്നത് പുകവലിക്കാത്തവരിലും ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കാം.
ശ്വാസകോശ കാൻസർ ഭീതി സ്ത്രീകളിലേക്ക്: മാറുന്ന കണക്കുകൾ
മുമ്പ് പുരുഷന്മാരിലായിരുന്നു ശ്വാസകോശ കാൻസർ കൂടുതൽ കണ്ടിരുന്നത്. എന്നാൽ ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള പുതിയ കണക്കുകൾ പ്രകാരം സ്ത്രീകളിലും അതും പുകവലിക്കാത്തവരിലും ചെറുപ്പക്കാരിലും ഈ രോഗം കൂടുന്നതായി കാണുന്നു.
ശ്വാസകോശ കാൻസർ രോഗികളുടെ കണക്കുകളിൽ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത് എങ്കിലും സ്ത്രീകളിലെ ഈ വർധനവ് ആശങ്കാജനകമാണ്.
പുക ഏൽക്കുന്നത്, അടുക്കളയിലെ പുക, എപിഡെർമൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്റർ (EGFR) പോലുള്ള ചില ജനിതകപരമായ മാറ്റങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാകാം.
അഡിനോകാർസിനോമ എന്ന ശ്വാസകോശ കാൻസർ പുകവലിക്കാത്ത സ്ത്രീകളിൽ സാധാരണയായി കണ്ടുവരാറുണ്ട്.
നേരത്തെയുള്ള രോഗനിർണയത്തിന്റെ അനിവാര്യത
ശ്വാസകോശ കാൻസറിന്റെ ഒരു പ്രധാന വെല്ലുവിളി, പ്രത്യേകിച്ചും പുകവലിക്കാത്തവരിൽ, രോഗം ഗുരുതരമായതിന് ശേഷം മാത്രമേ പലപ്പോഴും ലക്ഷണങ്ങൾ കാണാറുള്ളൂ എന്നതാണ്.
അപ്പോഴേക്കും ചികിത്സാ സാധ്യതകൾ കുറവായിരിക്കും. അതുകൊണ്ടാണ് നേരത്തെയുള്ള രോഗനിർണയം പരമപ്രധാനമാകുന്നത്.
പുകവലിക്കാത്ത ആളാണെങ്കിൽ പോലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
മാറാത്ത ചുമ: കുറേ ആഴ്ചകളായി മാറാതെ നിൽക്കുന്നതോ കൂടുതൽ മോശമാകുന്നതോ ആയ ചുമ.
ശ്വാസംമുട്ട്: കാരണം വ്യക്തമല്ലാത്ത ശ്വാസംമുട്ട്, പ്രത്യേകിച്ച് ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും.
നെഞ്ചുവേദന: മാറാതെ നിൽക്കുന്ന നെഞ്ചുവേദന, പ്രത്യേകിച്ച് ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ വേദന കൂടുന്നുണ്ടെങ്കിൽ.
കാരണമില്ലാതെ ഭാരം കുറയുന്നത്: പെട്ടെന്ന് ശരീരഭാരം കുറയുന്നത്.
ക്ഷീണം: വിശ്രമിച്ചാലും മാറാത്ത അമിതമായ ക്ഷീണം.
ശബ്ദത്തിലെ മാറ്റം: രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ശബ്ദത്തിലെ വ്യത്യാസം.
തുടർച്ചയായ ശ്വാസകോശ അണുബാധ: ഇടയ്ക്കിടെ ബ്രോങ്കൈറ്റിസോ ന്യൂമോണിയയോ വരുന്നത്.
ചുമച്ച് രക്തം വരുന്നത്: ഇത് വളരെ ഗൗരവമുള്ള ഒരു ലക്ഷണമാണ്, ഉടൻ തന്നെ ഡോക്ടറെ കാണണം.
ചെസ്റ്റ് എക്സ്-റേ പോലുള്ള സാധാരണ പരിശോധനകൾക്ക് എല്ലായ്പ്പോഴും ആദ്യഘട്ടത്തിലെ കാൻസർ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല.
എന്നാൽ, ലോ-ഡോസ് കമ്പ്യൂട്ടഡ് ടോമോഗ്രഫി (LDCT) സ്കാനുകൾ പോലുള്ള നൂതന പരിശോധനകൾ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് ഒരു നിർണായകമാണ്.
എല്ലാ പുകവലിക്കാത്തവർക്കും LDCT സ്ക്രീനിംഗ് നിർബന്ധമല്ലെങ്കിലും മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളോ അപകടസാധ്യതകളോ ഉണ്ടെങ്കിൽ നിങ്ങളുടെ ശ്വാസകോശ രോഗ വിദഗ്ധനുമായി (പൾമണോളജിസ്റ്റ്) സംസാരിക്കുന്നത് വളരെ പ്രധാനമാണ്.
ശ്വാസകോശ കാൻസറിനെതിരേ ഒരുമിക്കാം: ചെയ്യേണ്ടത് എന്തെല്ലാം?
പൊതുജനങ്ങളെ പഠിപ്പിക്കുക: ശ്വാസകോശ കാൻസർ എന്നത് പുകവലിക്കാർക്ക് മാത്രമുള്ള രോഗമല്ലെന്ന് എല്ലാവരെയും അറിയിക്കുക.
പരിസ്ഥിതി സംരക്ഷണം: വായു മലിനീകരണം കുറയ്ക്കാനും ശുദ്ധമായ ഊർജ്ജ സ്രോതസുകൾ ഉപയോഗിക്കാനും കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെടുക.
പുകവലി നിർത്തലാക്കലും സെക്കൻഡ് ഹാൻഡ് പുക ലഘൂകരണവും:</b> പുകവലിക്കെതിരേയുള്ള ശക്തമായ പ്രചാരണങ്ങൾ തുടരുകയും പുകരഹിത ചുറ്റുപാടുകൾ സൃഷ്ടിക്കുകയും ചെയ്യുക.
<b>നേരത്തെയുള്ള രോഗലക്ഷണങ്ങളുടെ തിരിച്ചറിയൽ:</b> സൂക്ഷ്മമായ ലക്ഷണങ്ങൾ തിരിച്ചറിയാനും സമയബന്ധിതമായി വൈദ്യസഹായം തേടാനും വ്യക്തികളെ പ്രാപ്തരാക്കുക.
ആവശ്യമുള്ളവർക്ക് പ്രത്യേക പരിശോധന: ജനിതകപരമായ കാരണങ്ങളോ അല്ലെങ്കിൽ പരിസ്ഥിതിയിൽ നിന്നുള്ള വലിയ അപകടസാധ്യതകളോ ഉള്ളവർക്ക്, ശ്വാസകോശ രോഗ വിദഗ്ധനുമായി സംസാരിച്ച് തങ്ങൾക്ക് പ്രത്യേക സ്ക്രീനിംഗ് പരിശോധനകൾ ആവശ്യമുണ്ടോ എന്ന് ചർച്ച ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
ശ്വാസകോശ കാൻസർ ഒരു വലിയ വെല്ലുവിളിയാണ്. എന്നാൽ കൂടുതൽ അവബോധം നൽകുന്നതിലൂടെയും മുൻകൂട്ടിയുള്ള പരിശോധനകളിലൂടെയും പുതിയ ചികിത്സാരീതികളിലൂടെയും രോഗം നേരത്തെ കണ്ടെത്താനും രോഗിയുടെ അവസ്ഥ മെച്ചപ്പെടുത്താനും സാധിക്കും.
നിങ്ങളുടെ ശ്വാസകോശങ്ങൾ വളരെ വിലപ്പെട്ടതാണ്. നമുക്ക് അവയെ സംരക്ഷിക്കാൻ ഒരുമിച്ച് നിൽക്കാം.
ഡോ. അസീസ്
സീനിയർ കൺസൾട്ടന്റ്, പൾമണോളജി,
അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ അങ്കമാലി
Health
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും ഏറ്റവും വലിയ ആന്തരികാവയവവും അയ്യായിരത്തിൽ കൂടുതൽ ധർമങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനവുമാണ് കരൾ.
നമ്മുടെ ശരീരഭാരത്തിന്റെ രണ്ട് ശതമാനത്തോളം ആയിരിക്കും കരളിന്റെ ഭാരം. വയറിനു മുകളിൽ വലതു വശത്താണ് കരൾ സ്ഥിതി ചെയ്യുന്നത്.
അസ്വസ്ഥത തോന്നില്ല
ഏതെങ്കിലും കാരണത്താൽ നാശം സംഭവിക്കുകയാണ് എങ്കിൽ നാശം സംഭവിച്ച ഭാഗം വീണ്ടും സ്വയം നിർമിച്ചെടുക്കാൻ കഴിവുള്ള അവയവമാണ് കരൾ. കരളിന് രോഗങ്ങൾ ബാധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും അസ്വസ്ഥതകൾ ഒന്നും തോന്നുകയില്ല.
അതുകൊണ്ടാണ് കൂടുതൽ കരൾ രോഗികളിലും വ്യക്തമായ രോഗനിർണയം നേരത്തെ നടത്താൻ കഴിയാതെ പോകുന്നത്.
പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്
ശരീരത്തിലെ പഞ്ചസാരയുടെ നില നോർമലായ അവസ്ഥയിൽ സൂക്ഷിക്കുന്നതിൽ കരളിനുള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്.
അതുകൊണ്ടു തന്നെ പ്രമേഹത്തിന് ചികിത്സ ചെയ്യുന്നവർ കരളിന്റെ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.
രോഗങ്ങളും രോഗാണുക്കളും
കരളിന്റെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ശരീരത്തിലെ രസതന്ത്രത്തെ മുഴുവനായി പ്രതികൂലമായി ബാധിക്കുന്നതാണ്.
രോഗങ്ങളും രോഗാണുക്കളുമാണ് കരളിന്റെ ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളത്.
പ്രതിരോധശേഷി തകരും
കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ശരീരം മുഴുവനും അനുഭവപ്പെടുന്നതാണ്. ഒപ്പം, പ്രതിരോധ ശേഷി തകരുകയും ചെയ്യും.
കരൾരോഗ ലക്ഷണങ്ങൾ
മഞ്ഞപ്പിത്തം, വയർ വീർക്കുക, മനംപുരട്ടൽ, ഛർദി, ശരീരം മുഴുവനും ചൊറിച്ചിൽ, ക്ഷീണം, രോമങ്ങൾ കൊഴിഞ്ഞ് പോകുക, ഉറക്കം കുറയുക, അടിവയറ്റിൽ വേദന, ശരീരഭാരം കുറയുക, വിശപ്പ് ഇല്ലാതാകുക, ശരീരത്തിൽ നീര്, രക്തം ഛർദിക്കുക എന്നിവയാണ് കരളിൽ രോഗം ബാധിക്കുമ്പോൾ അനുഭവപ്പെടാൻ സാധ്യതയുള്ള പ്രധാന ലക്ഷണങ്ങൾ.
മഞ്ഞപ്പിത്തം എന്ന രോഗലക്ഷണം
കരൾ രോഗങ്ങളിൽ ഏറ്റവും പ്രധാനമായി പരിഗണിക്കാറുള്ള ലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തത്തെ ഒരു രോഗം എന്ന് പറയുന്നതിനേക്കാൾ ഭേദം അത് ഒരു രോഗലക്ഷണമാണ് എന്ന് പറയുന്നതായിരിക്കും.
ചർമത്തിലും കണ്ണിലും മൂത്രത്തിലും മഞ്ഞനിറം കാണുന്നതാണ് പ്രധാന ലക്ഷണം.
നവജാതശിശുക്കളിൽ
കരളിന് വളർച്ച കുറവുള്ള നവജാത ശിശുക്കളിൽ ഒരുതരം മഞ്ഞനിറം കാണാറുണ്ട്. ഇത് അത്ര ഭയാനകമല്ല.
എന്നാലും കുട്ടിയെ പരിചരിക്കുന്നവർ ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
സോറിയാസിസ് ബാധിതർക്ക് അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും, ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭീകരമാണ്.
രോഗത്തെ ഭയക്കുന്തോറും വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊണ്ടു വന്നതല്ല രോഗം എന്ന യാഥാർഥ്യം മനസിലാക്കുക.
സോപ്പിന്റെ ഉപയോഗം...
സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്മെന്റുകൾ
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടനുസരിച്ച് ഈ രോഗം മാറ്റാൻ പറ്റില്ല. കുറയ്ക്കാനേ കഴിയൂ.
അതിനായി സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്മെന്റുകളും അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിൽസകളും ചെയ്യാറുണ്ട്.
ഹോമിയോപ്പതിയിൽ
എന്നാൽ ഹോമിയോപ്പതിയുടെ ചിന്താഗതി വ്യത്യസ്തമാണ്. ജന്മനായുള്ള രോഗമല്ലല്ലോ. ഇതു പിന്നീടു വന്നതല്ലേ. അതിനാൽ തന്നെ ഇതു വരാനുണ്ടായ സാഹചര്യം ഒഴിവാക്കിയാൽ രോഗം തിരിച്ചു പോകാം; സാവധാനമെങ്കിലും.
ചിലരിൽ വലിയ ഒരു മാനസിക ആഘാതത്തിനു ശേഷം ഈ രോഗം വന്നു കണ്ടിട്ടുണ്ട്. അത്തരക്കാരിൽ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് പൂർണ്ണമായും രോഗ ശമനം സാധ്യമായിട്ടുമുണ്ട്.
കാരണങ്ങൾ വ്യത്യസ്തം
ഹോമിയോപ്പതിയുടെ കാഴ്ചപ്പാടനുസരിച്ച് ഓരോരുത്തരിലും രോഗം തുടങ്ങുന്നതിനോ വർധിക്കുന്നതിനോ ആയ കാരണം വ്യത്യസ്തമായിരിക്കും.
അതും രോഗിയുടെ മറ്റുള്ള ശാരീരിക പ്രത്യേകതകളും പരിഗണിച്ചു മരുന്നുകൾ കണ്ടെത്തിയാൽ രോഗം മാറ്റാനാവും.
രോഗം വീണ്ടും വരുന്നതിന്റെ ഇടവേള കൂട്ടാനും ഹോമിയോ മരുന്നുകൾ കൊണ്ടു സാധിക്കും.
ഡോ: ടി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Health
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.
ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു.
ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
പ്രമേഹ കാരണങ്ങൾ
പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
പ്രമേഹബാധിതരുടെ ആഹാരം
പ്രമേഹം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക. മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹരോഗി പിന്തുടരേണ്ടത്. ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർധിപ്പിക്കുന്നു.
തവിട് അടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.
ദിവസവും മൂന്നു നേരം വലിയ അളവിൽ കഴിക്കാതെ 5-6 നേരം കുറച്ചു കുറച്ചായി കഴിക്കുക. ജങ്ക് ഫുഡ്,ഫാസ്ററ് ഫുഡ് എന്നിവ ഉപേക്ഷിക്കുക. പ്രമേഹ രോഗികൾ ദിവസവും 30 മിനിറ്റ് എന്ന തോതിൽ ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം.
സൈക്കിൾ ഓടിക്കൽ, നൃത്തം, നീന്തൽ, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്.
അനുബന്ധ പ്രശ്നങ്ങൾ
ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണമാണ് പ്രമേഹം. കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരൾച്ച, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം.
പ്രമേഹരോഗികളിൽ വിറ്റാമിൻ സി,ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേദനയും ഉണ്ടാകും.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരനിയന്ത്രണം ഓണത്തിന്റെ പേരിൽ കൈവിടരുതെന്നു ചുരുക്കം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തിൽ മുൻകരുതലുകൾ വേണം.
ഉപ്പ് രക്തസമ്മർദത്തിന്റെ ശത്രുവാണ്. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചിപ്സ് എന്നിവയൊക്കെ അനിയന്ത്രിതമായി കഴിക്കരുത്. ഓണസദ്യയിലെ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാൻ സാധ്യതയേറെയാണ്. ഓണമല്ലേ, കഴിച്ചേക്കാം എന്ന മട്ടിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു വരുത്തരുത്.
പായസം കുടിക്കാമോ?
ഓണാഘോഷം ഒരോണത്തിൽ അവസാനിക്കുന്നില്ലെന്ന് ഓർമവയ്ക്കുക. റസിഡന്റ്സ് അസോസിയേഷന്റെ ഓണം, ഓഫീസിലെ ഓണം, വീട്ടിൽ തന്നെ നാല് ഓണം. ബന്ധുവീടുകളിൽ പോകുന്പോൾ അകത്താക്കുന്ന മധുരം വേറെ. ഇതെല്ലാം കൂടി കഴിക്കുന്പോണ് പ്രമേഹം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്.
പ്രമേഹ രോഗികൾ പായസത്തിന്റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാർബോഹൈഡ്രേറ്റ്(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം.
അതുമാത്രമാണ് ഷുഗർ നിയന്ത്രണവിധേയമാകാനുള്ള പോംവഴി. ആഘോഷങ്ങളെല്ലാം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവണം എന്നു പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ.
വണ്ണം കൂടുമോ?
അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണനിയന്ത്രണം പാലിക്കുന്നവരും ഓണനാളുകളിൽ ഏറെ ശ്രദ്ധിക്കണം. പായസവും ഉപ്പേരിയും ഓണനാളുകളിൽ തുടർച്ചയായി പല ദിവസങ്ങളിൽ കഴിക്കുന്നതിലൂടെ നാമറിയാതെ തന്നെ മൂന്നു കിലോ വരെ ശരീരഭാരം കൂടും.
കഴിക്കുന്നതിന്റെ അളവിൽ കുറവു വരുത്തുക എന്നതുമാത്രമാണ് സാധ്യമായ കാര്യം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉപ്പേരിയും പായസവും കഴിക്കുന്നതിൽ മിതത്വം പാലിക്കണം.
ഉപ്പിലിട്ടതും പപ്പടവും പ്രശ്നമാകുമോ?
ഓണനാളുകളിൽ ദിവസം പലനേരം സദ്യക്കൊപ്പം ഇഞ്ചി, മാങ്ങ, നാരങ്ങ...എന്നിങ്ങനെ പലതരം അച്ചാറുകൾ വിളന്പാറുണ്ട്. അച്ചാറുകൾ കൂടുതലായി കഴിക്കരുത്.
ചിലർ തൈരിനൊപ്പവും ധാരാളം ഉപ്പു ചേർത്തു കഴിക്കും. ഉപ്പിന്റെ അളവ് രക്തസമ്മർദമുള്ളവർ തീർച്ചയായും കുറയ്ക്കണം.
പപ്പടം, ഉപ്പേരി എന്നിവയിലൂടെയും ഉപ്പ് ശരീരത്തിൽ അമിതമായി എത്താനിടയുണ്ട്. ഇതെല്ലാം കൂടിയാകുന്പോൾ ശരീരത്തിൽ ഉപ്പിന്റെ അളവുകൂടും. പ്രമേഹബാധിതർക്കു മധുരവും ഉപ്പും പ്രശ്നമാണ്.
ഏത്തക്കായ ചിപ്സ് കഴിക്കാമോ?
ഓണസദ്യയ്ക്കു വിഭവങ്ങൾ തയാറാക്കുന്നതിന് വനസ്പതി ഉപയോഗിക്കരുത്. പ്രത്യേകിച്ചു ചിപ്സ് തയാറാക്കുന്നതിന്. കഴിക്കുന്ന ചിപ്സിന്റെ തോത് കുറയ്ക്കണം. 100 ഗ്രാം ചിപ്സ് കഴിച്ചാൽത്തന്നെ 400 കലോറി ശരീരത്തിലെത്തും.
ഏത്തയ്ക്ക ചിപ്സ്, ശർക്കരവരട്ടി...എന്നിങ്ങനെ ചിപ്സ് തന്നെ പലതരം. ഇവ അളവിൽ കുറച്ചുമാത്രം കഴിക്കുക.
വിവരങ്ങൾ: ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
Health
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടസാധ്യതയാണു വെറ്ററിനറി റസിഡ്യൂ. പെട്ടെന്നു തടിവയ്ക്കാൻ കോഴിക്കു നല്കുന്ന ഹോർമോണുകൾ പിന്നീടു മാംസത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
മൃഗങ്ങൾക്ക് അസുഖം വരാതിരിക്കാൻ നല്കുന്ന ആന്റി ബയോട്ടിക്കുകളും മാംസത്തിൽ അവശേഷിക്കാനിടയുണ്ട്. ഇതൊക്കൊണ് വെറ്ററിനറി റസിഡ്യു.
ആൺകുട്ടികൾക്കും അമിത സ്തനവളർച്ച!
ഇത്തരം ബോയിലർ ചിക്കൻ ശീലമാക്കുന്നവരുടെ ശരീരത്തിൽ ഹോർമോണ്‍ അടിഞ്ഞുകൂടും. തടി കൂടും. ആണ്‍കുട്ടികൾക്കും അമിത സ്തനവളർച്ച ഉണ്ടാകും.
കൈ കഴുകണം
ഭക്ഷ്യവിഷബാധ, ഭക്ഷണം മലിനമാകൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു റസ്റ്ററന്റ് ഉടമകൾക്കും ജീവനക്കാർക്കും കൃത്യമായ അറിവുണ്ടായിരിക്കണം.
ഭക്ഷ്യവിഷബാധ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. റസ്റ്ററന്റ് ജീവനക്കാരുടെ വ്യക്തിശുചിത്വവും പ്രധാനം.
ടോയ്ലറ്റിൽ പോയ ശേഷവും...
ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ടോയ്ലറ്റിൽ പോയശേഷം കൈ സോപ്പിട്ടു കഴുകിയില്ലെങ്കിൽ പോലും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാതെയാകാം. മാലിന്യം കലരാം.
മൂക്കു ചീറ്റിയ ശേഷവും മറ്റു ശരീരഭാഗങ്ങളിൽ സ്പർശിച്ച ശേഷവും കൈ സോപ്പിട്ടു കഴുകാതെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതും അപകടം.
അതിനാൽ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു റസ്റ്ററന്റ് തൊഴിലാളികൾക്കു ഫലപ്രദമായ ബോധവത്കരണ ക്ലാസുകൾ നല്‍കണം.
റസ്റ്ററന്റ് ഉടമകൾ ഇക്കാര്യ ത്തിൽ ശ്രദ്ധപുലർത്തണം.
അധിക അളവിൽ കഴിക്കരുത്
ഓർക്കുക, ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ അധികവും മൈദയിലാണു തയാറാക്കുന്നത്. ഇത്തരം വിഭവങ്ങൾ എന്നും കഴിക്കേണ്ടവയല്ലെന്ന് ഓർക്കുക. വല്ലപ്പോഴും മാത്രം കഴിക്കാനുളളതാണെന്ന് മനസിൽ വയ്ക്കുക.
ഒരു ഭക്ഷണവും ദോഷമാണ്, തൊടാനേ പാടില്ല എന്നിങ്ങനെ പറയാനാവില്ല. ഒന്നും ശീലമാക്കരുത്. അധിക അളവിൽ കഴിക്കരുത്.
വയറു നിറയ്ക്കാനുള്ളതല്ല
വ്യത്യസ്തരുചി അനുഭവിച്ചറിയാൻ ഒരു ചെയ്ഞ്ചിനു വേണ്ടി മാസത്തിലൊരിക്കലോ മറ്റോ അല്പം കഴിക്കുന്നതിൽ തെറ്റില്ല. ഓർക്കുക, ഇത്തരം വിഭവങ്ങൾ വയറു നിറയ്ക്കാൻ വേണ്ടിയുളളതല്ല.
എന്നും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്...
പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ, മീൻ, മുട്ട തുടങ്ങിയവയാണു ശീലമാക്കേണ്ടത്; എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ്(Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies).
പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്‍എന്‍എ വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല.
ഏതൊക്കെ മൃഗങ്ങളിൽ?
നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.
രോഗപ്പകര്‍ച്ച
രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു.
ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു.
നായ, പൂച്ച, കുറുക്കൻ...
നായ, പൂച്ച, കുറുക്കന് എന്നിവയിലൂടെയാണ് മനുഷ്യര്‍ക്ക് പ്രധാനമായും പേവിഷബാധയേല്‍ക്കുന്നത്. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്. കേരളത്തില്‍ 95 ശതമാനവും നായകളിലൂടെയാണ് രോഗം പകരുന്നത്.
മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കള്‍ ഒന്നുതന്നെയാണ്. ആര്‍എന്‍എ വൈറസ് ആയ ലിസ വൈറസ് ജനുസില്‍പ്പെട്ട റാബീസ് വൈറസാണ് രോഗമുണ്ടാക്കുന്നത്.
ലിസ വൈറസ് നാലുതരമുണ്ട്. 1. റാബീസ് വൈറസ് 2. ലോഗോസ് ബാട്ട് വൈറസ് 3. മൊക്കോള വൈറസ് 4. ഡുവല്‍ഹേജ് വൈറസ്.
കടിയേറ്റാല്‍ രോഗലക്ഷണങ്ങൾക്ക് എത്രസമയം?
മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി. നായകളില്‍ ഇത് 10 ദിവസത്തിനും 2 മാസത്തിനുമിടയിലാകാം. കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേല്‍ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് കാലാവധിയില്‍ മാറ്റമുണ്ടാകാം.
തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ്(മാന്തലുമാകാം) ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കണ്‍പോളകളിലും ചെവികളിലും കടിയേല്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ - വയനാട്.
Health
നവജാത ശിശുക്കളുടെ ആരോഗ്യപരമായ നിലനില്‍പ്പിന് ശ്വസനം, രക്തചംക്രമണം എന്നിവയ്ക്കൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ശരീരോഷ്മാവ്.
ശരീര ഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്‍ക്ക് മുന്‍പ്) ജനിക്കുന്ന ശിശുക്കളില്‍, ശരീരോഷ്മാവ് നിശ്ചിത അളവില്‍ ക്രമീകരിക്കുന്നത് അവരുടെ ദീര്‍ഘകാല അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്.
ഇതിനു കൃത്യമായി ചൂട് നല്കുന്ന ഇൻക്യുബേറ്റർ (Incubator )പോലെയുള്ള ഉപകരണങ്ങള്‍ വളരെ നാളായി പ്രചാരത്തിലുണ്ട്.
പക്ഷേ, ഇന്ത്യയെ പോലെയുള്ള വികസ്വര രാജ്യങ്ങളില്‍, കംഗാരു മദർ കെയർ (Kangaroo Mother Care- KMC) പോലെയുള്ള ചികിത്സാരീതികള്‍ക്ക് പ്രചാരം ഏറിവരുന്നു.
തുടക്കം...
1970 കളില്‍ ‘കൊളംബിയ'യിലാണ് Skin to Skin Care എന്ന രീതി ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇൻക്യുബേറ്ററുകളുടെ ദൗര്‍ലഭ്യവും അന്നത്തെ ആശുപത്രികളിലെ തിരക്ക് മൂലമുള്ള അണുബാധയുമാണ് ഈ കണ്ടുപിടിത്തത്തിന് ഇടയാക്കിയത്.
ക്രമേണ ഇതിനു പ്രചാരമേറി. 1996 ല്‍ ഇറ്റലിയില്‍ നടന്ന ആദ്യ അന്താരാഷ്്ട്ര ശില്‍പ്പശാലയില്‍ കംഗാരു മദർ കെയർ (Kangaroo Mother Care) എന്ന പേര് ആദ്യമായി അംഗീകരിക്കപ്പെട്ടു.
കംഗാരു മദർ കെയർ
അമ്മ കംഗാരു തന്റെ ശരീരോഷ്മാവ് കുഞ്ഞിന് അതേപടി പകര്‍ന്നു നല്കി, ഊര്‍ജനഷ്ടം കുറയ്ക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്ന അതേ രീതിയാണ് മനുഷ്യക്കുഞ്ഞുങ്ങളിലും പ്രയോഗിക്കുന്നത്.
അമ്മയുടെയും കുഞ്ഞിന്റെയും ത്വക്കുകള്‍ ചേര്‍ന്നിരിക്കുന്ന വിധത്തില്‍ പരിചരിക്കുന്ന രീതിയാണ് കംഗാരു മദർ കെയർ.
കംഗാരു മദർ കെയർ - പ്രധാന ഘടകങ്ങൾ
1) കുഞ്ഞിന്റെയും പരിചരിക്കുന്ന ആളുടേയും ത്വക്കുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്ന അവസ്ഥ. (Skin to Skin Contact)
2) കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്കല്. ( Exclusive Breast Feeding)
3) വീട്ടിലും കംഗാരു മദർ കെയർ തുടരുന്നതിനുള്ള മാനസിക തയാറെടുപ്പ്.(Psychological Support for the Family Members)
കംഗാരു മദർ കെയർ ആര്‍ക്കെല്ലാം ?
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ 2.5 കിലോഗ്രാമിൽ(2500 gm) യില്‍ കുറവ് ഭാരമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും കംഗാരു മദർ കെയർ നല്‍കാവുന്നതാണ്.
സങ്കീര്‍ണ ചികിത്സകള്‍ ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്കും അതീവ ശ്രദ്ധ നല്കി കംഗാരു മദർ കെയർ നല്കാന് കഴിയും.
എപ്പോൾ മുതൽ?
കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയും തൂക്കവും അനുസരിച്ച് ജനിച്ച ദിവസം മുതലോ, അതിനടുത്ത ദിവസങ്ങളിലോ കംഗാരു മദർ കെയർ തുടങ്ങാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ