National
ലക്നോ: യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം.
തേബഹദൂർ റാവത്തിന്റെ ഭാര്യയായ മുനിഷ്ര റാവത്ത് ആണ് മരിച്ചത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിലെ ഉടമയും മരുമകനും ചേർന്നാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.
മതിയായ അംഗീകാരമില്ലാതെയാണ് ഇരുവരും ക്ലിനിക്ക് നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. മുനിഷ്ര റാവത്തിന് മൂത്രത്തിൽ കല്ലുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നു.
ഡിസംബർ അഞ്ചിന് ഭർത്താവ് ഇവരെ കോത്തിയിലുള്ള ശ്രീ ദാമോദർ ഔഷധാലയത്തിൽ എത്തിച്ചു. വയറുവേദനയ്ക്ക് കാരണം കല്ലുകളാണെന്ന് പറഞ്ഞ ക്ലിനിക്ക് ഓപ്പറേറ്റർ ഗ്യാൻ പ്രകാശ് മിശ്ര ശസ്ത്രക്രിയ നിർദ്ദേശിക്കുകയും, ഇതിന് 25,000 രൂപ ചെലവ് വരുമെന്ന് അറിയിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് മുമ്പ് ഭർത്താവ് 20,000 രൂപ നൽകി.
മിശ്ര മദ്യലഹരിയിലായിരുന്നെന്നും യൂട്യൂബ് വീഡിയോ ട്യൂട്ടോറിയൽ കണ്ട ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. മിശ്ര തന്റെ ഭാര്യയുടെ വയറ്റിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും, നിരവധി ഞരമ്പുകൾ മുറിക്കുകയും ചെയ്തു. തുടർന്ന് ഡിസംബർ ആറിന് വൈകുന്നേരത്തോടെ യുവതി മരണത്തിന് കീഴടങ്ങി എന്നും അദ്ദേഹം ആരോപിച്ചു.
ശസ്ത്രക്രിയ നടത്തുമ്പോൾ മിശ്രയുടെ മരുമകൻ വിവേക് കുമാർ മിശ്ര സഹായിയായി ഉണ്ടായിരുന്നു. വിവേക് കുമാർ മിശ്ര റായ്ബറേലിയിലെ ഒരു ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനാണെന്നും, ഈ സർക്കാർ ജോലിയുടെ മറവിൽ അനധികൃത ക്ലിനിക്ക് വർഷങ്ങളായി പ്രവർത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: കുറവിലങ്ങാട്ട് വന്‍ കുഴൽപ്പണ വേട്ട. അന്തര്‍ സംസ്ഥാന ബസില്‍ പണം കടത്താന്‍ ശ്രമിച്ച ബംഗളൂരു സ്വദേശികളായ രണ്ടു പേരെ കോട്ടയം എക്സൈസ് സംഘം പിടികൂടി. ഒരു കോടി രൂപ ഇവരില്‍നിന്നു കണ്ടെടുത്തു.
ബംഗളൂരുവില്‍നിന്നു പത്തനാപുരത്തേക്കുള്ള ബസ് ഇന്നു രാവിലെ 8.30ന് കുറവിലങ്ങാട് എത്തിയപ്പോഴാണ് എക്സൈസ് സംഘം വാഹനം തടഞ്ഞത്. ഇവരുടെ ദേഹത്തും ബാഗിലും പണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
Kerala
പാലാ: സന്ധി മാറ്റിവയ്ക്കല്‍ ചികിത്സാരംഗത്ത് മറ്റൊരു ചുവടുകൂടിവച്ച് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. 72 വയസുള്ള രോഗിയുടെ തുടയെല്ല് പൂര്‍ണമായും, അതോടൊപ്പം ഇടുപ്പും കാല്‍മുട്ടും ഉള്‍പ്പെടുന്ന ഭാഗങ്ങളും വിജയകരമായി മാറ്റിവച്ചു.
അത്യപൂര്‍വമായ ഈ ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സമീപ ദിവസം തന്നെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജാവുകയും ചെയ്തു.
അര്‍ബുദചികിത്സയുടെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടുപ്പും തുടയെല്ലിന്റെ പകുതിയും മാറ്റിവയ്ക്കേണ്ടി വന്ന രോഗിക്ക് പിന്നീട് ജോലിയുടെ ഭാഗമായി ദീര്‍ഘനേരം നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് വീണ്ടും വേദന അനുഭവപ്പെട്ടു.
പല ചികിത്സകളും നടത്തിയിട്ടും വേദന കുറയാതെ വന്നപ്പോള്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ പരിശോധനയില്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കൃത്രിമ സന്ധിക്ക് ഇളക്കം സംഭവിച്ചതായും തുടയിലെ എല്ല് ദ്രവിച്ചതായും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് സങ്കീര്‍ണമായ തുടയെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാജീവ് പി.ബി നിര്‍ദേശിക്കുകയായിരുന്നു.
തുടയില്‍ ഉണ്ടാകുന്ന അര്‍ബുദം പേശികളിലേക്കും ഞരമ്പുകളിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍, അവ നീക്കം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധയും പരിചയസമ്പത്തും അനിവാര്യമാണ്. അല്ലാത്തപക്ഷം, അര്‍ബുദം അതേ ഭാഗത്ത് വീണ്ടും വളരാനുള്ള സാഹചര്യം ഉണ്ടാകാം. ശസ്ത്രക്രിയയ്ക്കു ശേഷം രോഗി ആയാസരഹിതമായി നടക്കാന്‍ പേശികളും ഞരമ്പുകളും ശരിയായി പുനഃസ്ഥാപിക്കേണ്ടതുണ്ട്.
ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.ബി. രാജീവിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനു ഗംഗാധരന്, ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. സിബിന് സൈഫുദ്ദീന് എന്നിവര്‍ പങ്കാളികളായി.
National
ന്യൂഡൽഹി: ജമ്മുകശ്മീരിനെ ലക്ഷ്യമിട്ട് ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദും സംഘടിത ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്നെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന് ആറുമാസങ്ങൾക്കു ശേഷമാണ് ഭീകരസംഘടനകൾ ഇന്ത്യയെ സംഘടിതമായി ആക്രമിക്കാൻ തയാറെടുക്കുന്നതായി ഇന്റലിജൻസ് വൃത്തങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ മാധ്യമങ്ങൽ റിപ്പോർട്ടു ചെയ്യുന്നത്.
സെപ്റ്റംബർ മുതൽ ജമ്മുകശ്മീരിൽ ഭീകരസംഘടനകൾ നുഴഞ്ഞുകയറ്റവും നിരീക്ഷണവും അതിർത്തി കടന്നുള്ള സാധന സാമഗ്രികളുടെയും സഹായങ്ങളുടെയും കൈമാറ്റവും വർധിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെയും സ്പെഷൽ സർവീസസ് ഗ്രൂപ്പിന്റെയും (എസ്എസ്ജി) സഹായത്തോടെ ലഷ്കറെ, ജെയ്ഷെ ഭീകരർ കശ്മീരിലേക്ക് കടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
ഒക്ടോബറിൽ പാക്ക് അധീന കശ്മീരിൽ നടന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി, ഹിസ്ബുൽ മുജാഹിദ്ദീൻ, ഐഎസ്ഐ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. യോഗത്തിൽനിന്ന് ചോർത്തിയ വിവരങ്ങൾ അനുസരിച്ച് നിഷ്ക്രിയമായിരിക്കുന്ന ഭീകരസംഘങ്ങളെ പുനരുജ്ജീവിപ്പിക്കാനും മുൻ ഭീകരർക്ക് പ്രതിമാസം സ്റ്റൈപ്പൻഡ് നൽകാനും ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകാനുമുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യൻ സൈന്യത്തിനും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ ആക്രമണങ്ങൾ വർധിപ്പിക്കാൻ ഐഎസ്ഐ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കശ്മീർ താഴ്വരയിലെ അനുഭാവികളെയും സഹായികളെയും കണ്ടെത്താൻ ലഷ്കറെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.