ബംഗളൂരു: കർണാടകയിൽ നേതൃമാറ്റ ചർച്ച സജീവമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചു. ഇന്നാണ് ഇരു നേതാക്കളും ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുക.
അതേസമയം, യോഗത്തിന്റെ അജൻഡ എന്താണെന്ന് അറിയില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ അനുയായികളും മന്ത്രിമാരുമായ സതീഷ് ജാർക്കിഹോളി, ജി. പരമേശ്വര, എച്ച്.സി. മഹാദേവപ്പെട്ട തുടങ്ങിയവരും ഡൽഹിക്കു പോകുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര വടംവലിയും കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ചർച്ചാ വിഷയമാകും.
കർണാടക സർക്കാർ മേയ് 20നു മൂന്നു വർഷം പൂർത്തിയാക്കിയിരുന്നു. രണ്ടര വർഷം പൂർത്തിയാകുന്പോൾ ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം നല്കാൻ കരാറുണ്ടായിരുന്നുവെന്നാണ് അനുയായികൾ പറയുന്നത്. എന്നാൽ, താൻ മുഖ്യമന്ത്രിസ്ഥാനത്ത് അഞ്ചു വർഷവും തികയ്ക്കുമെന്നു സിദ്ധരാമയ്യ പറയുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് ഏതു തീരുമാനം കൈക്കൊണ്ടാലും തങ്ങൾ അനുസരിക്കുമെന്നാണ് സിദ്ധരാമയ്യയും ശിവകുമാറും പറയുന്നത്.
മന്ത്രിസഭാ പുനഃസംഘടനയ്ക്കു കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നല്കുകയാണെങ്കിൽ സിദ്ധരാമയ്യ കാലാവധി പൂർത്തിയാക്കുന്നതിന്റെ സൂചനയാകും അതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. നേതൃമാറ്റം ആദ്യം പരിഗണിക്കണമെന്നാണ് ശിവകുമാർ ആവശ്യപ്പെടുന്നത്. കർണാടകയിൽ മൂന്നു മന്ത്രിസ്ഥാനങ്ങൾ ഒഴിവുണ്ട്.