ഇറാൻ ഫ്ലാഗ്
ടെഹ്റാൻ: അമേരിക്കയുമായി സമാധാന ചർച്ച പുനരാരംഭിക്കാൻ താത്പര്യമില്ലെന്നും ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരുമെന്നും ഇറാൻ.
13 ദിവസത്തെ തുടർച്ചയായ ബോംബിംഗിനുശേഷം ഇറാനിൽ ആക്രമണം നിർത്തിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു. ചർച്ചയ്ക്കുവേണ്ടിയാണ് ഇതെന്ന് അമേരിക്കയുടെ യുഎൻ അംബാസഡർ മൈക്ക് വാൾട്സ് പിന്നീട് വിശദീകരിച്ചു.
എന്നാൽ, അമേരിക്കയുമായി സമാധാന ചർച്ച പുനരാരംഭിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അവരുടെ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി ഇന്നലെ പ്രതികരിച്ചു.
അമേരിക്ക ആക്രമണം നിർത്തിയാൽ ഇറാനും നിർ ത്തുമെന്ന് ടെഹ്റാനിലെ ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിനു മറുപടി ആക്രമണം എന്നതാണ് ഇറാന്റെ നിലപാട്.
ഇതിനിടെ, അമേരിക്ക ഇറാനിൽ ബോംബിംഗ് നിർത്തിയത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിയാൻ സഹായിച്ചു. കഴിഞ്ഞയാഴ്ച വീപ്പയ്ക്കു നൂറു ഡോളറിനു മുകളിൽപ്പോയ ബ്രെന്റ് ഇനം ക്രൂഡ് വില ഇന്നലെ 90നു താഴെയെത്തി.
അതേസമയം, ഗൾഫിൽനിന്ന് അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണയെത്തുന്ന സുപ്രധാന പാതയിലെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ഇന്നലെ രാവിലെ അനുമതിയില്ലാതെ ഹോർമുസിലൂടെ കടക്കാൻ ശ്രമിച്ച ആറു കപ്പലുകളെ ഇറാൻ തിരിച്ചയച്ചു. ഇതിലൊരു കപ്പൽ അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇറാൻ നിർദേശിക്കുന്ന പാതിയലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്നും ഇതര മേഖലകൾ അപകടകരമാണെന്നും ഇറേനിയൻ വൃത്തങ്ങൾ വ്യക്തമാക്കി.
Tags : Iran US talks War Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash