ടെഹ്റാൻ: യുഎസ്-ഇറാൻ സമാധാന കരാറിനായി മധ്യസ്ഥശ്രമങ്ങൾ തുടരുന്ന പാക്കിസ്ഥാനിലെ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ഇന്നലെയും ടെഹ്റാനിൽ ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി. ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അടക്കമുള്ളവരുമായിട്ടാണ് അദ്ദേഹം സംസാരിച്ചത്.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ പാക്കിസ്ഥാൻ കഴിഞ്ഞദിവസം ഇറാനു കൈമാറിയിരുന്നു. ഇവ വിലയിരുത്തിവരുകയാണെന്നാണ് ഇറാൻ അറിയിച്ചിട്ടുള്ളത്.
ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയ പറഞ്ഞു. എന്നാൽ അനാവശ്യ പ്രതീക്ഷ നല്‍കുന്നില്ലെന്നും വരും ദിവസങ്ങളിൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിപ്രായവ്യത്യാസങ്ങൾ കുറഞ്ഞുവരുന്നതായി ഇറേനിയൻ വൃത്തങ്ങളും സൂചിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ പക്കലുള്ള സന്പുഷ്ട യുറേനിയം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം എന്നിവ സംബന്ധിച്ചാണു തർക്കം തുടരുന്നത്.
ഇറാന്റെ പക്കലുള്ള യുറേനിയം അമേരിക്ക നേടിയെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് അത് ആവശ്യമില്ലെന്നും നശിപ്പിച്ചുകളയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് തുറക്കണമെന്നും അവിടെ ടോൺ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാന്റെ സന്പുഷ്ട യുറേനിയം ആർക്കും കൈമാറരുതെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനയ് ഉത്തരവു പുറപ്പെടുവിച്ചതായി റിപ്പോർട്ടുണ്ട്.