ഇസ്ലമാബാദ്: ഇറാനും അമേരിക്കയും വെടിനിർത്തിയതോടെ യുദ്ധം അവസാനിക്കുന്നില്ല. യുദ്ധം അവസാനിപ്പിക്കാനായി ചർച്ചകൾ നടത്താനുള്ള സമയമാണ് രണ്ടാഴ്ചക്കാലം.
ആദ്യ ചർച്ച നാളെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലാണ്. പരസ്പര വിശ്വാസത്തോടെ ഇറാനും അമേരിക്കയ്ക്കും ചർച്ച തുടരാൻ കഴിയുമോ എന്ന് ഇസ്ലാമാബാദിൽ വ്യക്തമാകും. അമേരിക്കയുമായി ചർച്ച നടത്തുന്നതിനിടെ രണ്ടു പ്രാവശ്യം ആക്രമണം നേരിട്ട കയ്പേറിയ അനുഭവം ഇറാനുണ്ട്.
ഇസ്ലാമാബാദ് ചർച്ചയിൽ ഇറേനിയൻ പ്രതിനിധികൾ പങ്കെടുക്കുമെന്ന് അവിടുത്തെ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ സ്ഥിരീരിച്ചുവെന്നാണു പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് അറിയിച്ചിരിക്കുന്നത്. വെടിനിർത്തൽ തീരുമാനപ്രഖ്യാപനത്തിനു ശേഷമാണ് പസെഷ്കിയാനും ഷരീഫും ഫോണിൽ ചർച്ച നടത്തിയത്.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആയിരിക്കും ഇസ്ലാമാബാദ് ചർച്ചയിൽ ഇറാനെ പ്രതിനിധീകരിക്കുകയെന്നു സൂചനയുണ്ട്. അമേരിക്കയുമായി മുന്പു നടന്ന ചർച്ചകളിലും അദ്ദേഹമാണ് ഇറാനു വേണ്ടി പങ്കെടുത്തത്. അമേരിക്കയുടെ ഭാഗത്തുനിന്ന് ആരാണ് ഇസ്ലാമാബാദിൽ എത്തുകയെന്നറിയില്ല. വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, ചർച്ചയിലെ വിഷയങ്ങളെക്കുറിച്ചും ഇരുവിഭാഗവും സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചും ഏകദേശ ധാരണയുണ്ട്. നേരത്തേ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പാക്കിസ്ഥാൻ മുഖാന്തിരം ഇറാനു കൈമാറിയ 15 ഇനി നിർദേശങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ചർച്ചയെന്നാണ് സൂചന.
ഇറാന്റെ മിസൈൽ, ആണവ പദ്ധതികൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിർദേശങ്ങളാണിത്. ഇതിനു മറുപടിയായി ഇറാൻ 10 ഇന നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരെ പിൻവലിക്കുക, സാന്പത്തിക ഉപരോധങ്ങൾ നീക്കുക, ഹോർമുസിലെ പരമാധികാരം അംഗീകരിക്കുക, സമാധാന ആവശ്യങ്ങൾക്ക് ആണവപദ്ധതികൾ തുടരാൻ അനുവദിക്കുക എന്നിവയാണ് ഇറാന്റെ നിർദേശങ്ങൾ. അമേരിക്കയും ഇസ്രയേലും ഇവ അംഗീകരിക്കാൻ എത്രമാത്രം തയാറാവുമെന്ന് കണ്ടറിയണം.
രണ്ടാഴ്ചത്തെ വെടിനിർത്തൽ അമേരിക്കയുടെ വിജയമാണെന്നാണ് വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് പറഞ്ഞത്. അതേസമയം, വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറക്കുമെങ്കിലും അതിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
Tags : Talks Pakistan ceasefire continue? Iran US West Asian conflict Middle East War