Kerala
കണ്ണൂർ: തലശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ പിടികൂടിയത്.
185 ഗ്രാം എംഡിഎംഎയുമായി തലശേരി സ്വദേശി മുഹമ്മദ് സമീലാണ് പിടിയിലായത്. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ.
യുവാവിന്റെ വീട്ടിലെ പരിശോധനയിൽ കൂളറിനുള്ളിലും എംഡിഎംഎ കണ്ടെത്തി.
Kerala
തലശേരി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽനിന്നും ഉയർന്ന വികാരം മാനിച്ച് വിഷയം ചർച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൂഫാൻ പ്രവർത്തനം കേരളം മുഴുവൻ വ്യാപിപ്പിക്കുമ്പോൾ ലഹരിക്ക് അനുകൂലമെന്നു തോന്നുന്ന ഒരു നിലപാടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. പുകമറയിൽ പ്രതിസന്ധികളെ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരുടെ നിലപാടുകളെ തള്ളിപ്പറയാനും മുഖ്യമന്ത്രി എടുത്ത ആർജവം അഭിനന്ദനാർഹമാണ്. മദ്യത്തിനനുകൂലമായ ഒരു നിലപാടും പൊതുസമൂഹം അംഗീകരിക്കില്ലെന്നും ആർച്ച് ബിഷപ് പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് നൽകാനുള്ള നീക്കത്തിനെതിരേ സീറോ മലബാർ സഭ നേരത്തെ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ നീക്കം സംശയാസ്പദമെന്നായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ ആരോപണം.
Kerala
തലശേരി: കെസിബിസി പ്രോലൈഫ് സമിതിയുടെ 2026ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം തലശേരി അതിരൂപത പാസ്റ്ററല്‍ സെന്ററിൽ നടന്നു. ‘ജീവസംരക്ഷണം സാമൂഹ്യ നന്മയ്ക്ക് ’ എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം.
തലശേരി അതിരൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി അര്‍പ്പിച്ച വിശുദ്ധ കുർ ബാനയോടു കൂടി പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ചൂരേപ്പറമ്പില്‍ പതാക ഉയര്‍ത്തി.
സുല്‍ത്താന്‍ ബത്തേരി രൂപത ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. പ്രോലൈഫ് ദിനാഘോഷത്തിന്റെ ഓർമയ്ക്കായ് പിതാക്കന്മാർ വൃക്ഷത്തൈ നട്ടു.
കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയര്മാന് ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയൂസ് ഓണ്‍ലൈന്‍ സന്ദേശം നല്കി. ഡയറക്ടര്‍ ഫാ. ഡോ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, ആനിമേറ്റര്‍മാരായ സിസ്റ്റർ മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ്, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ലോറന്‍സ് കടിക്കാട്ട് , സീറോ മലബാര്‍ പ്രോലൈഫ് അപ്പൊ സ്തലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം, കെസിബിസി പ്രോലൈഫ് സമിതി കള്‍ച്ചറല്‍ ഫോറം കോ-ഓർഡിനേറ്റര്‍ ആന്റണി പത്രോസ് തുടങ്ങിയവര്‍ പ്രസം ഗിച്ചു.
ടോമി ഓലിക്കൽ, സിസ്റ്റർ ലിന്റ സിഎച്ച് എഫ്, നോബര്‍ട്ട് കക്കാരിയില്‍, സെമിലി സുനില്‍, ഷീബ തെക്കേടത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
തുടര്‍ന്ന് 2027 ലെ പ്രോലൈഫ് ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതയ്ക്കു വേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികള്‍ പതാക ഏറ്റുവാങ്ങി.
Kerala
തൃശൂർ: കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം ഇന്നു തലശേരി അതിരൂപത പാസ്റ്ററൽ സെന്ററിൽ നടക്കും. ‘ജീവസംരക്ഷണം സമൂഹനന്മയ്ക്ക്’ എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.
രാവിലെ 8.30ന് തലശേരി അതിരൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ പാലാക്കുഴി അർപ്പിക്കുന്ന വി. കുർബാനയോടെ ദിനാചരണം ആരംഭിക്കും. തുടർന്നു കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ചൂരേപ്പറന്പിൽ പതാക ഉയർത്തും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം തലശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യും.
സുൽത്താൻബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിക്കും. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയർമാൻ ബിഷപ് ഡോ. തോമസ് മാർ യൗസേബിയൂസ് ഓണ്‍ലൈൻ സന്ദേശം നൽകും.
ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപ്പറന്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ട്രഷറർ ടോമി പ്ലാത്തോട്ടം, ആനിമേറ്റർമാരായ സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ്. സേവ്യർ, സാബു ജോസ്, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ലോറൻസ് കടിക്കാട്ടിൽ, സീറോ മലബാർ പ്രോലൈഫ് അപ്പൊസ്തലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം, കൾച്ചറൽ ഫോറം കോ-ഓർഡിനേറ്റർ ആന്റണി പത്രോസ് തുടങ്ങിയവർ പ്രസംഗിക്കും.
ഡോ. ഫ്രാൻസിസ് ജെ. ആറാടൻ, ഡോ. ഫെലിക്സ് ജെയിംസ് എന്നിവർ ക്ലാസുകൾ നയിക്കും. ടോമി ഓലിക്കൽ, സിസ്റ്റർ ലിൻഡ സിഎച്ച്എഫ്, നോബർട്ട് കക്കാരിയിൽ, സെമിലി സുനിൽ, ഷീബ തെക്കേടത്ത് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും.
മരിയഭവൻ പൂപ്പറന്പ്, സ്നേഹാലയം അന്പലത്തറ, സ്നേഹഭവൻ കൊളയാട്, ആശാഭവൻ കുറുവൻചാൽ എന്നീ സ്ഥാപനങ്ങളെയും ഫാ. പ്രിയേഷ് കളരിമുറിയിൽ, ഷാജി ആൻഡ് ബോബി വേറനാനിക്കൽ എന്ന വലിയ കുടുംബത്തെയും ആദരിക്കും. തുടർന്ന് 2027ലെ പ്രോലൈഫ് ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതയ്ക്കുവേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികൾ പതാക ഏറ്റുവാങ്ങും.
കേരളത്തിലെ മുഴുവൻ രൂപതകളിൽനിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും.
Kerala
കണ്ണൂര്‍: ന്യൂനപക്ഷ സമുദായങ്ങൾ ഇടതുപക്ഷവുമായി കൂടുതൽ അടുക്കുന്നതിൽ വെകിളി പിടിച്ച യുഡിഎഫ് ആർഎസ്എസിന്റെ വോട്ടു പിടിക്കാൻവേണ്ടി കള്ളപ്രചാരണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ.
കലാപം ആസൂത്രണം ചെയ്തു നടപ്പാക്കിയ ആർഎസ്എസിനെ വെള്ള പൂശുകയും കലാപം സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കാനുമാണ് യുഡിഎഫ് കള്ളപ്രചാരണം നടത്തുന്നത്. ഇക്കാര്യത്തിൽ മുസ്ലിം ലീഗും പങ്കാളികളാകുന്നു എന്നത് ഖേദകരമാണെന്നും എം.വി. ജയരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
തലശേരി കലാപം അന്വേഷിച്ച ജസ്റ്റീസ് ജോസഫ് വിതയത്തില്‍ കമ്മീഷന് റിപ്പോർട്ടിൽ സിപിഎമ്മുകാർ കലാപത്തിൽ പങ്കെടുത്തിട്ടില്ലെന്നു വ്യക്തമാക്കുന്നുണ്ട്. പാർട്ടിക്കൊടി കെട്ടിയ കാറിൽ സഞ്ചരിച്ച നേതാക്കൾ ജനങ്ങളോടു കലാപത്തിൽനിന്നു പിന്മാറാൻ പറയുകയാണ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. തലശേരി കലാപ സമയത്ത് മോസ്ക് സംരക്ഷിക്കാൻ കാവൽ നിൽക്കുന്നതിനിടെയാണ് ആർഎസ്എസുകാർ യു.കെ. കുഞ്ഞിരാമനെ കൊലപ്പെടുത്തിയത്.
എന്നാൽ കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് കലാപ സമയത്തല്ലെന്നാണ് മറ്റൊരു കള്ളപ്രചാരണം. കലാപ സമയത്ത് പാറപ്രം, മുഴപ്പിലങ്ങാട്, മട്ടാന്പ്രം എന്നീ മോസ്കുകൾക്ക് സിപിഎം പ്രവർത്തകർ സംരക്ഷണം നൽകിയിട്ടുണ്ട്. പാറപ്രം മോസ്കിന് കാവൽനിന്നതിനാണ് പള്ളിക്കമ്മിറ്റി പിണറായി വിജയനെ ഉപഹാരം നൽകി ആദരിച്ചത്.
1970 ഡിസംബര്‍ 28നാണ് തലശേരി കലാപം പൊട്ടിപ്പുറപ്പെട്ടത്. അന്നുതന്നെ സിപിഎം നേതൃത്വം ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഒരാഴ്ച കഴിഞ്ഞാണ് വന്നത്.
തുടക്കത്തിലേ സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കേണ്ട ആഭ്യന്തരമന്ത്രി ഗുരുതരമായ നിസംഗതയാണ് കാട്ടിയത്. തലശേരിയിലെത്തിയ കെ. കരുണാകരൻ യാഥാർഥ്യം മറച്ചുവച്ചു. വർഗീയ ലഹള എന്നൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ കലാപമാണ് നടന്നതെന്നുമായിരുന്നു പറഞ്ഞത്. പലയിടത്തും അക്രമികൾ വീടാക്രമിച്ച് സ്വർണവും പണവുമുൾപ്പെടെ കൊള്ളയടിക്കുകയും ചെയ്തിരുന്നുവെന്നത് പഴയ തലമുറയിലെ ആളുകൾക്ക് അറിയാമെന്നും എം.വി. ജയരാജൻ പറഞ്ഞു.
Kerala
കണ്ണൂർ: ‘വൺ ചർച്ച് വൺ മൂവ്മെന്റ്’ എന്ന പേരിൽ ചിലർ തലശേരി അതിരൂപത ആസ്ഥാനത്ത് അതിക്രമിച്ചു കയറുകയും ആർച്ച്ബിഷപ്സ് ഹൗസിന്റെ ഭിത്തിയിൽ അസഭ്യവാക്യങ്ങൾ എഴുതിഒട്ടിക്കുകയും ചെയ്തതിൽ തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു.
തലശേരി അതിരൂപതയുടെ കീഴിലുള്ള വിശ്വാസികളുടെ സമാധാനവും ഐക്യവും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ അപലപനീയമാണെന്നു പാസ്റ്ററൽ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി.
ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരേ ചിലർ നടത്തുന്ന കുപ്രചാരണങ്ങൾക്കും വ്യാജാരോപണങ്ങൾക്കും എറണാകുളം-അങ്കമാലി അതിരൂപതയിൽ യാതൊരുവിധ പിന്തുണയും ലഭിക്കുന്നുമില്ല.
യഥാർഥ വസ്തുതകൾ തിരിച്ചറിഞ്ഞ എറണാകുളത്തെ മാധ്യമങ്ങൾ ഇത്തരം പ്രചാരണങ്ങൾക്കു വേദിയൊരുക്കാത്ത സാഹചര്യത്തിൽ പ്രശ്നങ്ങളൊന്നുമില്ലാത്ത കണ്ണൂരിൽ എത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പാസ്റ്ററൽ കൗൺസിൽ ആരോപിച്ചു.
അതിരൂപത ആസ്ഥാനത്ത് അക്രമം നടത്തുകയും തുടർന്ന് വാർത്താസമ്മേളനം വിളിച്ച് വ്യാജപ്രചാരണം നടത്തുകയും ചെയ്ത കുര്യാക്കോസ് പഴയമഠം, വിൽസൺ വടക്കാഞ്ചേരി, ജോസഫ് അമ്പലത്തിങ്കൽ, ബിജു പട്ടശ്ശേരി എന്നിവർക്കെതിരേ തലശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇവർക്കെതിരേ നിയമനടപടികൾ തുടരുമെന്നും പാസ്റ്ററൽ കൗൺസിൽ അറിയിച്ചു. ഇനിയും ഇത്തരം അക്രമങ്ങളും അപകീർത്തിപ്രചാരണങ്ങളും ആവർത്തിക്കുകയാണെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
District News
തളിപ്പറന്പ്: സീറോ മലബാർ സഭ 2026 സമുദായ ശക്തീകരണ വർഷമായി ആചരിക്കുമ്പോൾ അമ്മമാരെ കർമോത്സുകരാക്കാനും ജീവകാരുണ്യ - സാമൂഹ്യസേവന പ്രവർത്തനങ്ങളിലൂടെ സുവിശേഷ മൂല്യങ്ങൾ പ്രസരിപ്പിക്കാൻ ശക്തരാക്കുന്നതിനുമായി വിപുലമായ കർമപദ്ധതി തയാറാക്കി തലശേരി അതിരൂപത മാതൃവേദി.
പ്രവർത്തന മാർഗരേഖയുടെ പ്രകാശനം തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മാതൃവേദി അതിരൂപത വൈസ് പ്രസിഡന്റ് മേഴ്സി വാതപ്പള്ളിക്ക് നൽകി നിർവഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ, ലിൻസി കുന്നുംപുറത്ത്, വത്സമ്മ മുണ്ടിയാനിക്കൽ, റെജീന തെക്കേപ്പറമ്പിൽ, സുബി കൊട്ടാരത്തിൽ എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: തലശേരി വാടിക്കകത്ത് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് 1.139 ഏക്കർ ഭൂമി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
ഭൂമി പാട്ടത്തിന് പ്രതിവർഷം ആർ ഒന്നിന് 100 രൂപ നിരക്കിലാണ് കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസിന് (കെബിഎംഎഎസ്എസ്) 30 വർഷത്തേക്കു ഭൂമി പാട്ടത്തിന് കൈമാറുന്നത്.
District News
തലശേരി: തലശേരിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസിനെയാണ് (33) എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തത്.
എക്സൈസ്കമ്മീഷണർ സ്ക്വാഡംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ് എന്നിവർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരി വിൽപനക്കായി ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ചെറുപൊതികളാക്കി കഞ്ചാവ് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. തലശേരി ഭാഗത്ത് കഞ്ചാവ് വ്യാപകമായി വില്പന ചെയ്യുന്ന ഇയാളെ കമ്മീഷണർ സ്ക്വാഡ് രഹസ്യ നിരീക്ഷണം നടത്തിയാണ് വിദഗ്ധമായി പിടികൂടിയത്.
ലഹരിക്കടത്ത് നിരീക്ഷിക്കുന്നതിനായി കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ്, കേരള എക്സൈസ് സൈബർ വിംഗ് എന്നിവരുടെ സഹായവും ലഭിച്ചു. ലഹരി മരുന്നുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വഴി വ്യാപകമായി എത്തിച്ച് ഉപയോഗവും ,കച്ചവടവും വ്യാപകമായതിനാൽ കർശന പരിശോധനയാണ് എക്സൈസ് നടത്തുന്നത്.
തലശേരി റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.സി. ഷിബു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം.കെ. സുമേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഡ്രൈവർ എം.സുരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ. ശില്പ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി.ജലീഷ് ,കെ.ബിനീഷ് , എം.കെ. പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർ വി. അഖിൽ, എക്സൈസ് സൈബർ സെല്ലിലെ ടി. സനലേഷ്, സുഹീഷ് എന്നിവർ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Kerala
കണ്ണൂർ: സപ്ലൈകോയുടെ സംസ്ഥാനത്തെ ആദ്യ സിഗ്നേച്ചർ മാർട്ട് തലശേരിയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. തലശേരിയിലെ ഹൈപ്പർമാർക്കറ്റാണ് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടായി ഉയർത്തിയത്.
പുതിയ കാലത്തിനനുസരിച്ച് സപ്ലൈകോ വിൽപ്പനശാലകളും പരിഷ്കരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്ക് സിഗ്നേച്ചർമാർട്ടിൽ വിലക്കുറവും ഉണ്ടായിരിക്കും. ഓരോ ജില്ലയിലും ഒരു സിഗ്നേച്ചർമാർട്ട് വീതം സ്ഥാപിക്കാനാണ് സപ്ലൈകോ പദ്ധതിയിടുന്നത്.
40 ലക്ഷത്തോളം കുടുംബങ്ങളാണ് സംസ്ഥാനത്ത് പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വിപണി വില അനിയന്ത്രിതമായി ഉയർന്നപ്പോൾ സപ്ലൈകോ വിപണിയിൽ ഇടപെട്ട് വില നിയന്ത്രിച്ചു. നിലവിൽ സപ്ലൈകോ വിൽപ്പനശാലകളിൽ സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 309 രൂപ നിരക്കിലാണ് നൽകുന്നത്.
ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 20 കിലോ അരി 25 രൂപ നിരക്കിലും സപ്ലൈകോ നൽകിവരുന്നു. ഇങ്ങനെ സാധാരണക്കാർക്ക് വലിയതോതിൽ താങ്ങാവുകയാണ് സപ്ലൈകോ എന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ സ്വകാര്യ സൂപ്പർ മാർക്കറ്റുകളിലും ഗൾഫ് രാജ്യങ്ങളിലും വിൽക്കുന്നതിനുള്ള നടപടികളെടുത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു.
Kerala
തലശേരി: 24 വർഷം ഒളിവിൽ കഴിഞ്ഞ കുപ്രസിദ്ധ വാഹനമോഷ്ടാവിനെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു. വാഹന മോഷണം, ബാങ്ക് കവർച്ചാ കേസുകളിലെ പ്രതി വയനാട് സ്വദേശി സൈനുദ്ദീനാണ് ( 52) അറസ്റ്റിലായത്.
ഇയാളുടെ പേരിൽ സംസ്ഥാനത്തുടനീളം വാഹനകവർച്ചയുമായി ബന്ധപ്പെട്ട കേസുകളുണ്ട്. പ്രമാദമായ മലപ്പുറം ചേലേന്പ്ര ബാങ്ക് കവർച്ചാ കേസിലെയും മുഖ്യപ്രതിയാണ്.
തലശേരി സ്റ്റേഷൻ എസ്എച്ച്ഒ ബിജു പ്രകാശിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ ആസൂത്രിത നീക്കത്തിൽ വയനാട്ടിലെ കൽപ്പറ്റയിൽ വച്ചാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
തലശേരി പോലീസ് സ്റ്റേഷനിൽ 24 വർഷം മുന്‍പ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരേ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 24 കേസുകളുണ്ട്. കോടതി ഇയാൾക്കെതിരേ ലോംഗ് പെൻഡിംഗ് വാറന്റും പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കണ്ണൂർ: തലശേരി കണ്ടിക്കലിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. വൈകിട്ട് 3.30ഓടെയാണ് തീപിടിത്തമുണ്ടായത്.
വെൽഡിംഗ് ജോലിക്കിടെയുണ്ടായ തീപൊരിയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിലെ വിവിധ ഫയർ ഫോഴ്സ് സ്റ്റേഷനുകളിൽ നിന്നെത്തിയ എട്ട് യൂണിറ്റുകളും വിമാനത്താവളത്തിലെ യൂണിറ്റും ദൗത്യത്തിൽ പങ്കെടുത്തു.
തീപടർന്നതു കണ്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്കും തീപടർന്നിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്ഥാപനത്തിൽ നേരത്തെ ശേഖരിച്ചുവച്ച പ്ലാസ്റ്റിക്കാണ് കത്തുന്നത്.
സ്പീക്കർ എ. എൻ. ഷംസീർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാത്രി വൈകിയും ദൗത്യം തുടരും.
Kerala
കണ്ണൂർ: തലശേരി ഇല്ലിക്കുന്നിൽ കടയുടെ പൂട്ട് തകർത്ത് മോഷണം. ഞായറാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്.
ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തള്ള സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത കളളൻ മേശയിൽ സൂക്ഷിച്ച 3000 രൂപ കവർന്നു.
മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ പടം തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. തൊട്ടടുത്തുളള വീട്ടിലും മോഷണ ശ്രമം നടന്നതായാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങി.