International
ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ ബോംബേറ്.
മഗുര ടൗണിലെ കേശബ് മോറിലുള്ള കുടുംബവീടിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ബോംബ് ആക്രമണത്തിന് പിന്നാലെ വീട് തല്ലിത്തകർക്കുകയും ചെയ്തു. വീടിന് നേരെ ആക്രമണം നടന്നതായി ബംഗ്ലാദേശ് അവാമി ലീഗ് എക്സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ആസൂത്രിത ആക്രമണമാണെന്നും ഫാസിസത്തിന്റെ വ്യക്തമായ ലക്ഷണമാണെന്നും അവാമി ലീഗ് വിമർശിച്ചു. ഡൽഹിയിൽ നിന്നാണ് ഷെയ്ഖ് ഹസീന വെർച്വൽ വാർത്താസമ്മേളനം നടത്തിയത്. ബംഗ്ലാദേശിലേക്ക് തിരികെ പോകുമെന്ന് ഷെയ്ഖ് ഹസീന വാർത്താസമ്മേളനത്തിൽ ആവർത്തിച്ചിരുന്നു.
ബുധനാഴ്ച പ്രാദേശിക സമയം രാത്രി 8:45 ഓടെ ആണ് ആക്രമണം ഉണ്ടായത്. ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ നടന്ന പെട്രോൾ ബോംബാക്രമണം ജനാധിപത്യ സംരക്ഷണത്തിന്റെ പേരിൽ അവാമി ലീഗ് പ്രവർത്തകർക്കെതിരെ നടക്കുന്ന വംശഹത്യയുടെ തുടർച്ചയാണെന്നും ബംഗ്ലാദേശ് അവാമി ലീഗ് വിമർശിച്ചു.
Kerala
കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന അനധികൃതമായി താമസിച്ചുവന്നിരുന്ന രണ്ട് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. ആലുവ പുളിഞ്ചോട് ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഷക്കീൽ ഖാൻ (34), റോണി ഷെയ്ഖ് (30) എന്നിവരാണ് പിടിയിലായത്.
15 വർഷമായി റോണി ഷെയ്ഖ് പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലായിരുന്നു താമസിച്ചുവന്നിരുന്നത്. ഒൻപത് മാസം മുൻപ് ആണ് റോണി കേരളത്തിലെത്തിയത്. മറ്റൊരു പ്രതിയായ ഷക്കീൽ ഖാൻ 10 വർഷം മുൻപാണ് പശ്ചിമ ബംഗാളിലെത്തിയത്.
പിടിയിലായ ഇരുവരെയും പോലീസ് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെ തിരിച്ചറിയൽ രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഭോപ്പാൽ: അനധികൃതമായി താമസിച്ച 13 ബംഗ്ലാദേശ് പൗരന്മാരെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ ഗർവാളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ഏഴ് പുരുഷന്മാരും മൂന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘമാണ് പിടിയിലായത്. മതിയായ രേഖകൾ ഇവരുടെ കൈയിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഓപ്പറേഷൻ നടത്തിയാണ് 13 പേരെയും കസ്റ്റഡിയിലെടുത്തതെന്ന് ഗർവാൾ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ധരംവീർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: വധശിക്ഷാ വിധി കാത്തിരിക്കുന്നുണ്ടെങ്കിലും ഡിസംബറോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയോടാണ് ഷെയ്ഖ് ഹസീന തന്റെ നിലപാട് വ്യക്തമാക്കിയത്.
താൻ കൊല്ലപ്പെട്ടേക്കാം, അറസ്റ്റ് ചെയ്യപ്പെട്ടേക്കാം, അല്ലെങ്കിൽ ജയിലിലടക്കപ്പെട്ടേക്കാം. തന്റെ ഭാവിയെക്കുറിച്ച് തനിക്ക് ബോധ്യമുണ്ട്. എങ്കിലും തന്റെ ജനങ്ങൾ വിളിക്കുന്നതിനാൽ തനിക്ക് മടങ്ങിപ്പോകണമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
ബംഗ്ലാദേശിലുണ്ടായ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ 1400 ഓളം പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
തുടർന്ന് നവംബറിൽ ധാക്കയിലെ കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് കോടതി വിധിയെ ഹസീന രാഷ്ട്രീയ പ്രതികാരം എന്ന് വിശേഷിപ്പിച്ചിരുന്നു.
International
ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു രാജി.
കാലാവധി പൂർത്തിയാക്കാൻ രണ്ടു വർഷംകൂടിയുണ്ടായിരുന്നു. താൻ ഗുരുതര രോഗാവസ്ഥയിലാണെന്ന് പാർലമെന്റ് സ്പീക്കർ ഹാഫീസ് ഉദ്ദീന്‍ അയച്ച രാജിക്കത്തിൽ ഷഹാബുദ്ദീൻ (76) പറയുന്നു.
ഹൃദയസംബന്ധമായ രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, പ്രമേഹം, വൃക്കസംബന്ധമായ രോഗങ്ങൾ എന്നിവ തന്നെ അലട്ടുന്നുണ്ടെന്ന് രാജിക്കത്തിൽ ഷഹാബുദ്ദീൻ വ്യക്തമാക്കുന്നു.
മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ഉറ്റ അനുയായി ആയ മുഹമ്മദ് ഷഹാബുദ്ദീൻ 2023ലാണ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി താരിഖ് റഹ്മാനുമായി ഷഹാബുദ്ദീൻ ഭിന്നതയിലായിരുന്നുവെന്നു റിപ്പോർട്ടുണ്ട്. രാജിവയ്ക്കാൻ ഇതാണു കാരണമെന്നാണു സൂചന.
Sports
ബുലാവായോ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 34 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടായി. 29 റൺസെടുത്ത റയാൻ ബേളും 28 റൺസെടുത്ത സിക്കന്ദർ റാസയും 25 റൺസെടുത്ത ബ്രാഡ് ഇവാൻസും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസെയ്ൻ നാല് വിക്കറ്റെടുത്തു. മഹെദി ഹസൻ മൂന്ന് വിക്കറ്റും നഹിദ് റാണയും മുഹമ്മദ് സൈഫുദ്ദീനും സൈഫ് ഹസനും മൂന്ന് വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസെടുത്തത്. 58 റൺസെടുത്ത തൻസിദ് ഹസൻ തമീന്റെയും 55 റൺസെടുത്ത സൈഫ് ഹസന്റെയും 31 റൺസെടുത്ത മുഹമ്മദ് സൈഫുദ്ദിന്റെയും മികവിലാണ് ബംഗ്ലാദേശ് മികച്ച സ്കോർ പടുത്തുയർത്തിയത്.
സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരവയും ബ്രാഡ് ഇവാൻസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സിക്കന്ദർ റാസ ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ പരമ്പരയിൽ ബംഗ്ലാദേശ് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ സിംബാബ്വെയാണ് വിജയിച്ചത്.
Kerala
ബുലാവായോ: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ 32 റൺസിനാണ് സിംബാബ്വെ വിജയിച്ചത്.
സിംബാബ്വെ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19 ഓവറിൽ 138 റൺസിൽ ഓൾഔട്ടായി. 54 റൺസെടുത്ത യാസിർ അലിക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങാനായത്.
സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരവയും ബ്ലെസിംഗ് മുസാറബനിയും നാല് വിക്കറ്റ് വീതം എടുത്തു. മിൽട്ടൺ ഷുംബ ഒരു വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസെടുത്തത്. 44 റൺസെടുത്ത ബ്രയാൻ ബെന്നറ്റിന്റെയും 30 റൺസെടുത്ത റയാൻ ബേളിന്റെയും 20 റൺസ് വീതമെടുത്ത ഡിയോൺ മയേർസിന്റെയും സിക്കന്ദർ റാസയുടെയും മികവിലാണ് സിംബാബ്വെ മികച്ച സ്കോർ പടുത്തുയർത്തിയത്.
ബംഗ്ലാദേശിന് വേണ്ടി നഹിദ് റാണ നാല് വിക്കറ്റെടുത്തു. മുഹമ്മദ് സൈഫുദ്ദീൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
International
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലുകളിലും മരണസംഖ്യ 44 ആയെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം രാത്രിയിൽ തലസ്ഥാനമായ ധാക്കയിൽ 7.6 സെന്റിമീറ്റർ മഴ പെയ്തു. രാജ്യത്തുടനീളം രണ്ടര ലക്ഷം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഈ മാസം അഞ്ചു മുതൽ പെയ്യുന്ന കനത്ത മഴയാണ് ദുരന്തത്തിനു കാരണം. കര, വ്യോമ, നാവിക സേനാംഗങ്ങളെ രക്ഷാപ്രവർത്തനത്തിനു വിന്യസിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഈ വർഷം ഡിസംബറോടെ ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷേഖ് ഹസീന. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹസീന ഇക്കാര്യം അറിയിച്ചത്.
തനിക്കും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നാട്ടിലെത്തി സ്വമേധയാ കോടതിയിൽ കീഴടങ്ങാനാണു തീരുമാനമെന്നും അവർ പറഞ്ഞു. തിരിച്ചെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്തേക്കാമെന്ന് അറിയാമെങ്കിലും നാട്ടിലേക്കു മടങ്ങുമെന്നും അവർ വ്യക്തിമാക്കി.
മരണം സംഭവിക്കുകയാണെങ്കിൽ തന്റെ ജന്മനാട്ടിൽ തന്നെ ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഹസീന പറഞ്ഞു. തന്റെ പാർട്ടി നേതാക്കളും പ്രവർത്തകരും കടുത്ത അടിച്ചമർത്തലാണ് നേരിടുന്നത്. മരണം വന്നാൽ അത് എന്റെ മാതാപിതാക്കൾ അടക്കം ചെയ്തിരിക്കുന്ന, അവരുടെ രക്തം ചിന്തിയ സ്വന്തം മണ്ണിൽ തന്നെയാകട്ടെയെന്നും ഷേഖ് ഹസീന കൂട്ടിച്ചേർത്തു.
ബംഗ്ലദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവാണ് ഷേഖ് ഹസീന. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തോളം നീണ്ട ഭരണത്തിനു വിരാമമിട്ട് അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ കഴിഞ്ഞ നവംബറിൽ ബംഗ്ലദേശ് കോടതി ഹസീനയ്ക്കു വധശിക്ഷ വിധിച്ചു.
Kerala
കൊച്ചി: എറണാകുളത്ത് മതിയായ രേഖകളില്ലാതെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി നോക്കിയിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ. മുഹമ്മദ് റാത്തോൺ ഇസ്ലാം ആണ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്.
എറണാകുളം കുറുപ്പംപടിക്ക് സമീപം വണ്ടമറ്റത്തുള്ള പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടിയത്. ഒരു മാസമായി ഇയാൾ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
മതിയായ രേഖകളില്ലാതെ ബംഗ്ലാദേശ് സ്വദേശി എറണാകുളത്ത് തങ്ങുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് റാത്തോൺ ഇസ്ലാം പിടിയിലായത്. തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനുമായി പ്രതിയെ കുറുപ്പംപടി പോലീസിന് കൈമാറി.
Sports
മാഞ്ചസ്റ്റര്‍: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യതകള്‍ നിലനിർത്താൻ ഇന്ത്യ ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങുന്നു. അയൽക്കാരായ ബംഗ്ലാദേശാണ് എതിരാളികൾ. ടൂർണമെന്റിൽ മുന്നോട്ട് പോകാൻ ഇരു ടീമുകൾക്കും ഇന്നത്തെ ജയം അനിവാര്യമാണ്.
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വൈകുന്നേരം ഏഴിനാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ പരാജയത്തിന്റെ ആഘാതത്തിലാണ് ഇന്ത്യൻ ക്യാമ്പ്. ബാറ്റിങ്ങിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത് വിജയവഴിയിൽ തിരിച്ചെത്താനാകും ഇന്ത്യ ശ്രമിക്കുക.
അതേസമയം പാക്കിസ്ഥാനെതിരായ അവിസ്മരണീയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാ കടുവകൾ ഇന്ന് പാഡണിയുന്നത്. ഇന്ത്യയെ അട്ടിമറിച്ച് സെമി പ്രതീക്ഷകൾ സജീവമാക്കുകയാണ് അവരുടെ ലക്ഷ്യം. അതേസമയം മത്സചരിത്രം പരിശോധിച്ചാൽ ഇന്ത്യയ്ക്ക് വ്യക്തമായ മുൻതൂക്കമുണ്ട്.
ഇരു ടീമുകളും തമ്മില്‍ ഇതുവരെ കളിച്ച 23 ടി20 മത്സരങ്ങളില്‍ 20-ലും ഇന്ത്യയാണ് വിജയിച്ചത്. ബംഗ്ലാദേശിന് മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിലും ഇന്ത്യ തന്നെയാണ് വിജയം നേടിയത്.
Sports
ലീഡ്സ്: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് അനായാസ ജയം. ലീഡ്സിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 78 റൺസ് വിജയലക്ഷ്യം 9.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. 45 റൺസെടുത്ത ജോർജിയ വോളിന്റെയും 19 റൺസെടുത്ത എല്ലിസ് പെറിയുടെയും മികവിലാണ് ഓസ്ട്രേലിയ അനായാസമായി ലക്ഷ്യം മറികടന്നത്. ബംഗ്ലാദേശിന് വേണ്ടി മറുഫ അക്തർ ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 77 റൺസെടുത്തത്. ക്യാപ്റ്റൻ നിഗാർ സുൽത്താനയ്ക്കും റിതു മോനിയ്ക്കും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ച് നിൽക്കാനായത്. സുൽത്താന 27 റൺസും റിതു മോനി 16 റൺസുമെടുത്തു. ബംഗ്ലാദേശ് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും എല്ലിസ് പെറിയും കിം ഗാർത്തും രണ്ട് വിക്കറ്റ് വീതമെടുത്തു. അന്നാബെൽ സതർലൻഡും ജോർജിയ വെയർഹാമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ധാക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 10 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 47 റൺസെടുത്ത കൂപ്പർ കോണോലിയുടെയും 20 റൺസെടുത്ത ടിം ഡേവിഡിന്റെയും 18 റൺസ് വീതം നേടിയ മാറ്റ് റെൻഷോയുടെയും നിഖിൽ ചൗധരിയുടെയും മികവിലാണ് ഓസീസ് വിജയലക്ഷ്യം മറികടന്നത്.
ബംഗ്ലാദേശിന് വേണ്ടി അബ്ദുൾ ഗാഫർ സഖ്ലെയിൻ രണ്ട് വിക്കറ്റ് എടുത്തു. ഷോറിഫുൾ ഇസ്ലാമും മുസ്താഫിസുർ റഹ്മാനും മഹെദി ഹസനും റിഷാദ് ഹോസെയ്നും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19 ഓവറിൽ 131 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 29 റൺസെടുത്ത മഹെദി ഹസന്റെയും 20 റൺസെടുത്ത സെയ്ഫ് ഹസന്റെയും 17 റൺസെടുത്ത സൗമ്യ സർക്കാരിന്റെയും മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോർ എടുത്തത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദം സാംപയും ജോയൽ ഡേവിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മാറ്റ് റെൻഷോ രണ്ട് വിക്കറ്റും സ്പെൻസൻ ജോൺസണും നിഖിൽ ചൗധരിയും ഓരോ വിക്കറ്റ് വീതവും എടുത്തു.
Sports
ലീഡ്സ്: വനിതാ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണെടുത്തത്.
ക്യാപ്റ്റൻ നിഗാർ സുൽത്താനയ്ക്കും റിതു മോനിയ്ക്കും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ച് നിൽക്കാനായത്. സുൽത്താന 27 റൺസും റിതു മോനി 16 റൺസുമെടുത്തു. ബംഗ്ലാദേശ് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും എല്ലിസ് പെറിയും കിം ഗാർത്തും രണ്ട് വിക്കറ്റ് വീതമെടുത്തു. അന്നാബെൽ സതർലൻഡും ജോർജിയ വെയർഹാമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ധാക്ക: ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയം കുറിച്ച് ബംഗ്ലാദേശ്. രണ്ടാം ഏകദിനത്തിൽ മഴനിയമപ്രകാരം അഞ്ച് വിക്കറ്റിന് ഓസീസിനെ തകർത്താണ് ബംഗ്ലാദേശ് ഏകദിന പരമ്പര സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 എന്ന നിലയിൽ അവർ ലീഡ് നേടി
സ്കോർ: ഓസ്ട്രേലിയ 187/8 ബംഗ്ലാദേശ് 195/5 (35). മഴ മുടക്കിയ കളി 42 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. 188 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. സൗമ്യ സർക്കാർ (42), നജ്മുൽ ഹുസൈൻ ഷാന്റോ (41), തൗഹീദ് ഹൃദോയ് (40) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയായുടെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. ബംഗ്ലാദേശ് ബൗളർമാരുടെ മൂർച്ചയേറിയ പന്തുകൾക്ക് മുന്നിൽ പകച്ച ഓസീസ് ഒരു ഘട്ടത്തിൽ 86 റൺസിന് അറു വിക്കറ്റ് എന്ന നിലയിൽ പതറി. എന്നാൽ മധ്യനിരയിൽ മാർനസ് ലബുഷെയ്നും (55) സേവിയർ ബാർട്ട്ലറ്റും (52) അർധസെഞ്ചുറികളോടെ നടത്തിയ രക്ഷാപ്രവർത്തനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
ജോഷ് ഇംഗ്ലിസും (34) ഇവർക്ക് മികച്ച പിന്തുണ നൽകി. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദും മുസ്തഫിസുർ റഹ്മാനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങിയപ്പോൾ തൻവിർ ഇസ്ലാം രണ്ട് വിക്കറ്റും നേടി.
Sports
ധാക്ക: ബംഗ്ലോദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ധാക്കയിൽ ഇന്ത്യൻ സമയം പത്തര മുതലാണ് മത്സരം.
ടീം ഓസ്ട്രേലിയ: മാത്യൂ ഷോർട്ട്, ജോഷ് ഇൻഗ്ലിസ് (ക്യാപ്റ്റൻ/ വിക്കറ്റ് കീപ്പർ), കൂപ്പർ കോണോലി, മാർനസ് ലബുഷെയ്ൻ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, മാറ്റ് റെൻഷാ, ലിയാം സ്കോട്ട്, സെവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
ടീം ബംഗ്ലാദേശ്: തൻഷിദ് ഹസൻ തമീം, സൈഫ് ഹസൻ, നജ്മുൽ ഹൊസെയ്ൻ ഷാന്റോ, ലിട്ടൺ ദാസ് (വിക്കറ്റ് കീപ്പർ), തൗഹിദ് ഹൃദോയ്, മൊസാദെക്ക് ഹൊസെയ്ൻ, മെഹ്ദി ഹസൻ മിരാസ് (ക്യാപ്റ്റൻ), തൻവീർ ഇസ്ലാം, തസ്കിൻ അഹ്മദ്, മുസ്താഫിസുർ റഹ്മാൻ, നഹിദ് റാണ.
Kerala
കൊല്ലം: സംസ്ഥാനത്ത് വ്യാജ രേഖകളുമായി താമസിച്ചുവന്ന 10 ബംഗ്ലാദേശികൾ പിടിയിലായി. കൊട്ടാരക്കരയിൽ നിന്നാണ് വ്യാജ രേഖകളുമായി താമസിച്ചുവന്ന അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളും മൂന്നു കുട്ടികളും അടങ്ങുന്ന സംഘത്തെ പിടികൂടിയത്.
എംസി റോഡിൽ കൊട്ടാരക്കര ലോവർ കരിക്കത്ത് ആക്രിക്കടയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് താമസിക്കുകയായിരുന്നു സംഘം. മിലിട്ടറി ഇന്റലിജൻസ്, എടിഎസ്, കേരള പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പിടിയിലായവരുടെ യഥാർഥ പേര് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ചവറയിൽ താമസിച്ചിരുന്ന സംഘം ഒരു മാസം മുൻപ് കൊട്ടാരക്കരയിലേക്ക് എത്തുകയായിരുന്നു. 12 വർഷമായി സംസ്ഥാനത്ത് താമസിക്കുന്ന ബംഗ്ലാദേശുകാരി മംമ്താസാണ് ബാക്കി ഒൻപത് പേരെയും കൊട്ടാരക്കരയിലെത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഇവരുടെ പക്കൽ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടായിരുന്നു. എന്നാൽ രേഖകളെല്ലാം തന്നെ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
National
കോൽക്കത്ത: ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തു നിന്ന് 4800 ബംഗ്ലാദേശികളെ തിരിച്ചയച്ചെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. 836 പേരെ അതിർത്തി ജില്ലകളിലെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കോൽക്കത്തയിൽ ബിജെപി ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആകെ 556 കിലോമീറ്റർ ദൂരത്തിലാണ് അതിർത്തിയിൽ വേലി നിർമ്മിക്കേണ്ടത്. ആദ്യഘട്ടമായി 100 കിലോമീറ്റർ നീളത്തിലുള്ള ഭൂമി വേലി നിർമാണത്തിനായി ബിഎസ്എഫിന് കൈമാറി.
ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിന് അനുമതി നൽകിയിരുന്നു. തൃണമൂൽ സർക്കാരിന്റെ കാലത്ത് മുടങ്ങിപ്പോയ ജനസംഖ്യാ കണക്കെടുപ്പ് ഓഗസ്റ്റിൽ പുനരാരംഭിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
International
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് 605 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ ഏഴ് കുട്ടികളാണ് മരിച്ചത്. മാർച്ച് പകുതിയോടെ 74,572-ലധികം സംശയാസ്പദമായ കേസുകളും 9,191 ലബോറട്ടറി സ്ഥിരീകരിച്ച അണുബാധകളും റിപ്പോർട്ട് ചെയ്തിരുന്നു.
60,000-ത്തിലധികം രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 55,000-ത്തിലധികം പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. പ്രതിരോധ കുത്തിവയ്പ്പുകൾ തുടരുന്നുണ്ടെങ്കിലും നിരവധി കുട്ടികൾ ഇപ്പോഴും വാക്സിനേഷൻ എടുത്തില്ലെന്ന് അധികൃതർ പറയുന്നു. ഇത് രാജ്യത്തുടനീളം അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
National
ന്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിലൂടെയുള്ള അനധികൃത കടന്നുകയറ്റവും രാജ്യത്തെ ജനസംഖ്യാ ഘടന അട്ടിമറിക്കാനുള്ള ഗൂഢാലോചനയും തടയുന്നതിനായി അടുത്ത വർഷത്തോടെ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സ്മാർട്ട് ബോർഡർ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഇരു രാജ്യങ്ങളുമായി പങ്കിടുന്ന 6000 കിലോമീറ്റർ നീളമുള്ള അതിർത്തിപാതകൾ പൂർണമായി സുരക്ഷിതമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ന്യൂഡൽഹിയിൽ ബിഎസ്എഫ് സംഘടിപ്പിച്ച പരിപാടയിൽ സംസാരിക്കവേയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തേക്ക് കടന്നുകയറിയ ഓരോ അനധികൃത കുടിയേറ്റക്കാരനെയും കണ്ടെത്തി പുറത്താക്കുമെന്ന സർക്കാരിന്റെ ശക്തമായ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. അതിർത്തിക്കപ്പുറത്തുനിന്നും ഇന്ത്യയിലെ ജനസംഖ്യാ ഘടനയിൽ കൃത്രിമമായ മാറ്റങ്ങൾ വരുത്താനുള്ള യാതൊരു ശ്രമവും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ബിഎസ്എഫ് രൂപവത്കരണത്തിന്റെ 60-ാം വാർഷികത്തിൽത്തന്നെ സ്മാർട്ട് ബോർഡർ പദ്ധതിക്ക് തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉന്നതാധികാര ഡെമോഗ്രഫി മിഷൻ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് സ്മാർട്ട് ബോർഡർ പദ്ധതി?
ഡ്രോണുകൾ, റഡാറുകൾ, സ്മാർട്ട് കാമറകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സ്മാർട്ട് ബോർഡർ ഗ്രീഡ് സ്ഥാപിക്കുന്നത്. സുരക്ഷാ മുൻഗണനകളിൽ ഏറ്റവും നിർണായകമായ പാക്, ബംഗ്ലാദേശ് അതിർത്തികളിൽ പരമ്പരാഗത രീതിയിലുള്ള സുരക്ഷകൊണ്ടു മാത്രം കാര്യമില്ലെന്ന് വ്യക്തമാക്കിയ അമിത്ഷാ, ഒരു വർഷത്തിനുള്ളിൽ ഈ മേഖലകളിൽ ശക്തമായ സുരക്ഷാവലയം തീർക്കുമെന്ന് വ്യക്തമാക്കി.
Sports
സില്‍ഹെറ്റ്: പാക്കിസ്ഥാന് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ 78 റണ്‍സ് ജയം സ്വന്തമാക്കിയതോടെയാണിത്.
സ്കോര്‍: ബംഗ്ലാദേശ് 278, 390. പാക്കിസ്ഥാന് 232, 358. പാക്കിസ്ഥാനെതിരേ ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ നാലാം ടെസ്റ്റ് ജയമാണ്.
പാക് ടീമിനെതിരേ തുടര്‍ച്ചയായി രണ്ട് പരമ്പര തൂത്തുവാരുന്ന രണ്ടാമത് ടീമാണ് ബംഗ്ലാദേശ്.
International
ചിറ്റഗോംഗ്: ബംഗ്ലാദേശില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനെ മരിച്ച നിലയില്‍ കണ്ടെത്തി.
ചിറ്റഗോംഗിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷനില്‍ പ്രോട്ടോകോള്‍ ഓഫീസറായ നരേന് ധറിന്റെ മൃതദേഹമാണ് ഇന്നലെ ഓഫീസില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ചിറ്റഗോംഗ് മെഡിക്കല്‍ കോളജിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബംഗ്ലാദേശ് അധികൃതര്‍ അറിയിച്ചു.
Sports
മിര്‍പുര്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പാക്കിസ്ഥാന് എതിരേ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്നലെ മിര്‍പുരില്‍ അവസാനിച്ച പാക്കിസ്ഥാന് എതിരായ ഒന്നാം ടെസ്റ്റില്‍ 104 റണ്‍സിന് ബംഗ്ലാദേശ് ജയം സ്വന്തമാക്കി.
ഇതോടെ രണ്ടു മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന്റെ ലീഡ് നേടി. സ്കോര്‍: ബംഗ്ലാദേശ് 413, 240/9 ഡിക്ലയേര്‍ഡ്. പാക്കിസ്ഥാന് 386, 163. ബംഗ്ലാദേശിന്റെ നജ്മുല്‍ ഹുസൈന് ഷാന്റൊയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ടെസ്റ്റില്‍ പാക്കിസ്ഥാന് എതിരേ ബംഗ്ലാദേശ് മൂന്നു ജയം മാത്രമാണ് ഇതുവരെ നേടിയത്. അവസാനം കളിച്ച മൂന്നു മത്സരങ്ങളിലാണ് മൂന്നു ജയവുമെന്നതും ശ്രദ്ധേയം. 2024 ഓഗസ്റ്റ് - സെപ്റ്റംബറില്‍ പാക്കിസ്ഥാന് പര്യടനത്തിലായിരുന്നു രണ്ട് ജയം.
Sports
ധാക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് ജയം. ആറ് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്.
മഴയെ തുടർന്ന് ഡിഎൽഎസ് അനുസരിച്ച് 15 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 103 റൺസ് വിജയലക്ഷ്യം 11.4 ഓവറിൽ കിവീസ് മറികടന്നു. അർധ സെഞ്ചുറി നേടിയ ബെവോൺ ജേക്കബ്സിന്റെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
ബെവോൺ ജേക്കബ്സ് 62 റൺസാണെടുത്തത്. 31 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ജേക്കബ്സിന്റെ ഇന്നിംഗ്സ്. ടിം റോബിൻസൺ 23 റൺസും ഡിയാൻ ഫോക്സ്ക്രോഫ്റ്റ് 15 റൺസുമെടുത്തു.
ബംഗ്ലാദേശിന് വേണ്ടി ഷോറിഫുൾ മൂന്ന് വിക്കറ്റും മഹെദി ഹസൻ ഒരു വിക്കറ്റും എടുത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 14.2 ഓവറിൽ 102 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 33 റൺസെടുത്ത തൗഹിദ് ഹൃദോയ് ആണ് ടോപ്സ്കോറർ. ക്യാപ്റ്റൻ ലിട്ടൺ ദാസ് 26 റൺസും സൈഫ് ഹസൻ 16 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ജോഷ് ക്ലർക്ക്സൺ മൂന്ന് വിക്കറ്റെടുത്തു. നഥാൻ സ്മിത്തും ബെൻ സിയേഴ്സും രണ്ട് വിക്കറ്റ് വീതവും ജേയ്ഡൻ ലെന്നോക്സും ഇഷ് സോധിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ന്യൂസിലൻഡ് വിജയിച്ചതോടെ പരമ്പര 1-1ന് സമനിലയിൽ പിരിഞ്ഞു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചപ്പോൾ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
Sports
ധാക്ക: ബംഗ്ലാദേശ്-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം തടസപ്പെട്ടു. കനത്ത മഴയെ തുടർന്നാണ് മത്സരം തടസപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ഇന്നിംഗ്സിനിടെ മഴയെത്തുകയായിരുന്നു. 6.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. 25 റൺസ് നേടിയ ലിറ്റൺ ദാസും രണ്ട് റൺസ് എടുത്ത തൗഹിദ് ഹൃദോയ്യുമാണ് ക്രീസിലുള്ളത്.
ന്യൂസിലൻഡിന് വേണ്ടി നഥാൻ സ്മിത്ത് രണ്ട് വിക്കറ്റും ജെയ്ഡൻ ലെന്നോക്സ് ഒരു വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചപ്പോൾ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
Sports
ധാക്ക: ബംഗ്ലാദേശ്-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
ചത്തോഗ്രാമിലെ സ്റ്റേഡിയമാണ് വേദി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു. ആറ് വിക്കറ്റിനായിരുന്നു ജയം.
ന്യസിലൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കിനിൽക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. ബംഗ്ലാദേശ് താരം തൗഹിദ് ഹൃദോയ് ആയിരുന്നു മത്സരത്തിലെ താരം.
International
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി വ്യാപകമായി പടരുന്നു. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250ൽ അധികം മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്.
അഞ്ചാംപനി ബാധിച്ച് മരിച്ചവരിൽ 91 ശതമാനവും ഒരു വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളാണ്. മുൻ സർക്കാരിന്റെ കാലത്ത് പ്രതിരോധ വാക്സിനേഷൻ നൽകുന്നതിൽ വീഴ്ച സംഭവിച്ചതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരോപിച്ച് ആരോഗ്യ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
2017-2023 കാലയളവിൽ 89 ശതമാനം മുതൽ 93 ശതമാനം വരെയായിരുന്ന വാക്സിനേഷൻ നിരക്ക് 2025-ൽ 59.6 ശതമാനമായി കുത്തനെ കുറഞ്ഞിരുന്നു. രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും വാക്സിനേഷൻ നടപടികൾ തടസപ്പെടാൻ കാരണമായതായാണ് ആരോഗ്യ പ്രവർത്തകർ അറിയിക്കുന്നത്.
NRI
ടാമ്പ: സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ രണ്ട് പിഎച്ച്ഡി വിദ്യാർഥികളെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ബംഗ്ലാദേശ് സ്വദേശികളായ സാമിൽ ലിമോൺ (27), നഹീദ എസ്. ബ്രിസ്റ്റി (27)എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്.
ഇരുവരും സുഹൃത്തുക്കളാണെന്നും ഒരുമിച്ച് കാണാൻ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നു. കുടുംബസുഹൃത്ത് ഇവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസും യൂണിവേഴ്സിറ്റി പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 813 974 2628 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Sports
മിർപുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിനു ജയം. മൂന്നു മത്സര പരന്പര ഇതോടെ 1-1ന് സമനിലയിലെത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റുകൾ കൊയ്ത നഹിദ് റാണ 198ൽ ഒതുക്കി.
ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നഹിദ് റാണയാണ് കളിയിലെ താരം. സ്കോർ: ന്യൂസിലൻഡ്: 48.4 ഓവറിൽ 198. ബംഗ്ലാദേശ്: 35.3 ഓവറിൽ 199/4. പരന്പരയിലെ ആദ്യ മത്സരം ന്യൂസിലൻഡ് ജയിച്ചിരുന്നു.
നിക്ക് കെല്ലിയുടെ (83) ഒറ്റയാൾ പോരാട്ടമാണ് കിവീസിനെ വൻ വീഴ്ചയിൽനിന്ന് കരകയറ്റിയത്. ഓപ്പണർ ഹെൻറി നിക്കോൾസ് (13), വിൽ യംഗ് (2), ടോം ലാഥം (14), മുഹമ്മദ് അബ്ബാസ് (19), ഡീൻ ഫോസ്ക്രോഫ്റ്റ് (15) എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല. നഹിദ് റാണയ്ക്ക് പിന്തുണയുമായി ഷൊരിഫുൾ ഇസ്ലാം രണ്ടും ടസ്കിൻ അഹമ്മദ്, സൗമ്യ സർക്കാർ, റിഷാദ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ഓപ്പണർ സെയ്ഫ് ഹസൻ (8), സൗമ്യ സർക്കാർ (8) എന്നിവർ വേഗം വീണു. ടൻസിഡ് ഹസൻ (76), നജ്മുൾ ഹുസൈൻ ഷാന്റോ (50) മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ വിജയവഴിയിലെത്തിച്ചത്. ടൗഹിത് ഹൃദോയ് (30) പുറത്താകാതെനിന്നു.
National
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിനിയമിച്ചേക്കും. നിലവിലെ ഹൈക്കമ്മീഷണർ പ്രണയ് വർമ ബ്രസൽസിലേക്കു മാറുന്ന സാഹചര്യത്തിലാണു നിയമനം.
സാധാരണ ഐഎഫ്എസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തിരുന്ന ഈ പദവിയിലേക്ക് ഒരു രാഷ്ട്രീയനേതാവിനെ നിയമിക്കുന്നത് അപൂർവമാണ്.
Kerala
പരവൂര്‍: റെയില്‍വേ ശൃംഖല ആധുനികീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് 200 ബ്രോഡ്ഗേജ് പാസഞ്ചര്‍ കോച്ചുകള്‍ വാങ്ങാന്‍ ബംഗ്ലാദേശ് തീരുമാനം.
2026ല്‍ കോച്ചുകളുടെ കൈമാറ്റം ആരംഭിക്കുമെന്നും 2027 ഡിസംബറോടെ ഇത് പൂര്‍ത്തിയാകുമെന്നും ബംഗ്ലാദേശ് റെയില്‍വേ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.
യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ നിന്നുള്ള സാമ്പത്തിക സഹായം ഉപയോഗിച്ചാണ് കോച്ചുകള്‍ വാങ്ങുന്നത്.
International
ധാക്ക: ബംഗ്ലാദേശില്‍ അഞ്ചാംപനി ബാധിച്ച് ഒരു മാസത്തിനിടെ നൂറിലേറെ കുട്ടികള്‍ മരിച്ചു. അഞ്ചാംപനിയെ ചെറുക്കാന്‍ അടിയന്തര വാക്സിനേഷന് നടപടികള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ആരംഭിച്ചു.
മാര്‍ച്ച് 15നു ശേഷം അഞ്ചാംപനി സംശയിക്കുന്ന 7,500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 900 കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം 125 കേസുകള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്തത്.ബംഗ്ലാദേശില്‍ ഒമ്പതു മാസം പ്രായമുള്ള കുട്ടികള്‍ക്കാണ് അഞ്ചാംപനി വാക്സിന് നല്‍കാറുള്ളത്.
ഈയിടെയുണ്ടായ കേസുകളില്‍ മൂന്നിലൊന്നും ഒമ്പതു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളിലാണു റിപ്പോർട്ട് ചെയ്തത്. ഈ പ്രായക്കാർക്ക് വാക്സിന് നല്‍കാനാവില്ലെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
ഓരോ നാലു വര്‍ഷം കുടുന്പോൾ ബംഗ്ലാദേശില്‍ പ്രത്യേക അഞ്ചാംപനി വാക്സിനേഷന് പദ്ധതി നടപ്പാക്കാറുണ്ട്. എന്നാല്‍, 2020 മുതല്‍ ഇതു കൃത്യമായി നടക്കുന്നില്ല. കോവിഡും രാഷ് ട്രീയ അസ്ഥിരതയുമാണു കാരണം.
Sports
ധാക്ക: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സംപ്രേഷണത്തിന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി ബംഗ്ലാദേശ് സർക്കാർ.
കായിക രംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും വാണിജ്യപരമായ കാഴ്ചപ്പാടിലൂടെ മാത്രമേ ഇതിനെ കാണുന്നുള്ളൂ എന്നും പുതുതായി ചുമതലയേറ്റ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സാഹിർ ഉദ്ദീൻ സ്വപൻ വ്യക്തമാക്കി.
International
ധാക്ക: ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു. നിരവധിപേരെ കാണാതായി. തെക്കുപടിഞ്ഞാറൻ ജില്ലയായ രാജ്ബാരിയിലെ ദൗലാഡിയ ടെർമിനലിൽ ബുധനാഴ്ച വൈകുന്നേരം 5.15 ഓടെയാണ് ബസ് പത്മ നദിയിലേക്ക് മറിഞ്ഞത്.
11 ഓളം യാത്രക്കാർ നീന്തി രക്ഷപെട്ടതായി ദൃസാക്ഷികൾ പറഞ്ഞു. മറ്റൊരു വാഹനവുമായുണ്ടായ കൂട്ടിയിടിയെ തുടർന്ന് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. മരിച്ചവരിൽ ഭൂരിഭാഗംപേരും ഒരേകുടുംബത്തിൽ നിന്ന് തന്നെയുള്ളവരാണെന്നാണ് സൂചന.
ക്രെയിനുകളുടെ സഹായത്തോടെ ബസ് നദിയിൽ നിന്നും പുറത്തെടുത്തു. വാഹനത്തിനുള്ളിൽ നിന്ന് 14 മൃതദേഹങ്ങളും നദിയിൽ നിന്നും രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി ഫയർ സർവീസ് ഉദ്യോഗസ്ഥൻ സോഹെൽ റാണ പറഞ്ഞു.
കാണാതായവർക്കായി ഫയർഫോഴ്സും കോസ്റ്റ്ഗാർഡ് മുങ്ങൽ വിദഗ്ധരും സൈനിക, പോലീസ് സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. ധാക്കയിലേക്ക് പോകുകയായിരുന്ന ബസിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായും അവരിൽ ഭൂരിഭാഗവും ഈദ് അവധി കഴിഞ്ഞ് തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രി താരിഖ് റഹ്മാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Sports
ധാക്ക: ക്രിക്കറ്റ് ലോകത്ത് സ്പോർട്സ്മാൻ സ്പിരിറ്റ് വിവാദം കൊഴുക്കുന്നു. പാക്കിസ്ഥാൻ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിലെ സൽമാൻ അലി ആഗയുടെ റണ്ണൗട്ടാണ് വിവാദത്തിനിടയാക്കിയത്.
പാക്കിസ്ഥാൻ ഇന്നിംഗ്സിലെ 39-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. സ്ട്രൈക്കിൽ മുഹമ്മദ് റിസ്വാന്, നോണ്‍ സ്ട്രൈക്കർ എൻഡിൽ സൽമാൻ അലി അഗ. പന്തെറിയുന്നത് മെഹിദി ഹസനും.
ഓഫ് സ്റ്റന്പ് ലൈനിലെത്തിയ പന്ത് റിസ്വാന് അടിച്ച പന്ത് നോണ്‍ സ്ട്രൈക്കർ എൻഡ് വിട്ടിറങ്ങിയ സൽമാൻ അലി അഗയുടെ നേർക്ക് വന്നു. സൽമാന്റെ പിന്നിൽ നിന്ന് പന്ത് കാലുപയോഗിച്ച് തടയാൻ മെഹിദിയുടെ ശ്രമം. പന്തിന്റെ മൂവ്മെന്റ് നിലച്ചതോടെ സൽമാൻ പന്തെടുക്കാനുള്ള ശ്രമം നടത്തി.
മെഹിദിക്ക് പന്ത് തിരികെ നൽകുകയായിരുന്നു സൽമാന്റെ ലക്ഷ്യം. എന്നാൽ, മെഹിദി ഈ സമയം പന്ത് കൈക്കലാക്കി നോണ്‍ സ്ട്രൈക്കർ എൻഡിലെ സ്റ്റന്പിലേക്ക് എറിഞ്ഞു, റണ്ണൗട്ടിനായി അപ്പീലും ചെയ്തു. അംപയർ ഒൗട്ട് വിളിച്ചതോടെ ഹെൽമറ്റും ഗ്ലൗവും വലിച്ചെറിഞ്ഞ ശേഷമാണ് സൽമാൻ ഗ്രൗണ്ട് വിട്ടത്. പാക് നായകൻ 62 പന്തിൽ 64 റണ്‍സെടുത്ത് നിൽക്കെയായിരുന്നു സംഭവം.
മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ഉൾപ്പെടെ മെഹിദിയുടെ പ്രവൃത്തിക്കെതിരേ ശബ്ദമുയർത്തിയിട്ടുണ്ട്. ലോകകിരീടം നേടാനുള്ള അവസരമുണ്ടെങ്കിൽപ്പോലും മെഹിദിയുടെ വഴി സ്വീകരിക്കരുതെന്നായിരുന്നു കൈഫിന്റെ ഉപദേശം.
അതേസമയം തങ്ങൾ ചെയ്തത് ക്രിക്കറ്റ് നിയമങ്ങൾക്കുള്ളിൽ നിന്നുള്ള കാര്യമാണെന്നും ഇതൊരു ചാരിറ്റി മത്സരമല്ലെന്നും ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ലിറ്റണ്‍ ദാസ് തുറന്നടിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിലേക്ക് ഡീസൽ വിതരണം പുനഃരാരംഭിച്ച് ഇന്ത്യ. ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈൻ വഴിയാണ് ഇന്ധനം നൽകുന്നത്.
ആസാമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്ന് 5,000 ടൺ ഡീസൽ ചൊവ്വാഴ്ചയോടെ ബംഗ്ലാദേശിലെത്തുമെന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപറേഷൻ ചെയർമാൻ മുഹമ്മദ് റൈസാനൂർ റഹ്മാൻ വ്യക്തമാക്കി. ഇന്ത്യ നൽകുന്ന ഇന്ധനം ബംഗ്ലാദേശിലെ നിലവിലെ പ്രതിസന്ധിക്ക് വലിയ ആശ്വാസമാണ്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചതാണ് ബംഗ്ലാദേശിലെ കടുത്ത ഇന്ധന പ്രതിസന്ധിക്ക് കാരണമായത്. ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങളുടെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്.
പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ കടുത്ത ഇന്ധന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ടു വീലറുകൾക്ക് 10 ലിറ്ററും കാറുകൾക്ക് 40 ലിറ്ററുമായി ഇന്ധന വിതരണം പരിമിതപ്പെടുത്തിയിരുന്നു.
International
ധാക്ക: ബംഗ്ലാദേശിൽ പെട്രോൾ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി ബംഗ്ലാദേശ് പെട്രോളിയം കോർപറേഷൻ (ബിപിസി). ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതോടെ എണ്ണക്ഷാമം മുന്നിൽക്കണ്ടാണ് വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
വെള്ളിയാഴ്ച മുതലാണ് രാജ്യത്ത് നിയന്ത്രണങ്ങൾ നിലവിൽവന്നത്. എണ്ണക്ഷാമം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ വാഹന ഉടമകൾ കൂട്ടമായി എണ്ണ വാങ്ങാൻ പമ്പുകളിൽ എത്തിയിരുന്നു. ഇതേതുടർന്നാണ് റേഷനിംഗ് ഏർപ്പെടുത്തി. .
ഇതുപ്രകാരം ഇരുചക്ര വാഹനങ്ങൾക്കു ദിവസം പരമാവധി രണ്ട് ലിറ്റർ പെട്രോൾ മാത്രമേ ലഭിക്കു. സ്വകാര്യ കാറുകൾക്ക് 10 ലീറ്റർ വരെയും ജീപ്പുകൾ, മിനിബസുകൾ എന്നിവയ്ക്കു 20 -25 ലിറ്റർ എണ്ണയും ലഭിക്കും. പൊതുഗതാഗതത്തിനു ഉപയോഗിക്കുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു 70-80 ലിറ്റർ എണ്ണ ദിവസവും നിറയ്ക്കാം. അതേസമയം ദീർഘദൂര വാഹനങ്ങൾക്കു വേണ്ടി 220 ലീറ്റർ ഡീസൽ വരെ പമ്പുകളിൽനിന്നും നിത്യേന വാങ്ങാനാവും.
എണ്ണയ്ക്കായി 95 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ബംഗ്ലദേശ്. ക്ഷാമമുണ്ടാകുമെന്ന പ്രചാരണത്തെതുടർന്ന് ഡീലർമാരുടെ ഭാഗത്തുനിന്ന് ഇന്ധനം പൂഴ്ത്തിവയ്ക്കാനുള്ള ശ്രമങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വിതരണത്തിനായി പമ്പുകളിലേക്ക് എണ്ണ എത്തുന്നതിൽ കുറവു സംഭവിച്ചിട്ടുണ്ടെന്നു പമ്പുടമകൾ പറഞ്ഞു.
International
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ.
യൂനുസിന്റെ നടപടികൾ പൂർണമായും നിയമവിരുദ്ധമായിരുന്നുവെന്നും തന്നെ പദവിയിൽനിന്നു നീക്കാൻ അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും പ്രസിഡന്റ് ആരോപിച്ചു. മുഖ്യ ഉപദേഷ്ടാവ് എന്നനിലയിൽ യൂനുസ് ഭരണഘടനാവ്യവസ്ഥകൾ പാലിച്ചില്ല. ഏകദേശം 14 മുതൽ 15 തവണ വരെ യൂനുസ് വിദേശയാത്രകൾ നടത്തിയെങ്കിലും ഒന്നിനെക്കുറിച്ചും പ്രസിഡന്റിനെ ഔദ്യോഗികമായി അറിയിച്ചില്ല. ഇതു ഭരണഘടനാപരമായ ബാധ്യതയുടെ ലംഘനമാണെന്ന് ഷഹാബുദ്ദീൻ ചൂണ്ടിക്കാട്ടി.
അമേരിക്കയുമായി ഒപ്പിട്ട സുപ്രധാനമായ വ്യാപാര കരാറിനെക്കുറിച്ച് തന്നെ പൂർണമായും ഇരുട്ടിൽ നിർത്തിയെന്ന് പ്രസിഡന്റ് വെളിപ്പെടുത്തി. ഇത്തരം സുപ്രധാന കരാറുകൾ രാജ്യത്തലവനെ അറിയിക്കണമെന്ന കീഴ്വഴക്കം യൂനുസ് ലംഘിച്ചു. പ്രസിഡന്റ് എന്നനിലയിൽ തന്റെ വിദേശയാത്രകൾ യൂനുസ് ഭരണകൂടം തടഞ്ഞു. കൊസോവോ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണു പ്രധാനമായും തടസപ്പെടുത്തിയത്. ജനങ്ങൾ തന്നെ തിരിച്ചറിയാതിരിക്കാനും തന്റെ പേര് എവിടെയും വരാതിരിക്കാനുമാണ് യൂനുസ് ഭരണകൂടം ശ്രമിച്ചത്.
2024 ഒക്ടോബർ 22ന് തന്റെ വസതിയായ ‘ബംഗാഭവൻ’പ്രതിഷേധക്കാർ വളഞ്ഞ രാത്രി അതിഭീകരമായിരുന്നുവെന്ന് ഷഹാബുദ്ദീൻ പറഞ്ഞു. തന്നെ പുറത്താക്കാൻ യൂനുസുമായി ബന്ധപ്പെട്ട ശക്തികൾ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
പ്രതിസന്ധിഘട്ടത്തിൽ തനിക്ക് സൈനികമേധാവികളുടെയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) യുടെയും പിന്തുണ ലഭിച്ചതായി ഷഹാബുദ്ദീൻ വ്യക്തമാക്കി. ഭരണഘടനാപരമായ തുടർച്ച നിലനിർത്താനാണു ബിഎൻപി ആഗ്രഹിക്കുന്നതെന്നും അവർ പ്രസിഡന്റിനെ മാറ്റുന്നതിന് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം ഭരണഘടനാപരമായ പദവിയിൽ തുടരുന്ന അവസാനത്തെ വ്യക്തിയായിരുന്നു ഷഹാബുദ്ദീൻ.
നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെയും സൈന്യത്തിന്റെയും പിന്തുണയുള്ളതിനാൽ 2028 ഏപ്രിൽ വരെ ഷഹാബുദ്ദീൻ പ്രസിഡന്റ് സ്ഥാനത്തു തുടരാനാണ് സാധ്യത. ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനെത്തുടർന്ന് 2024 ഓഗസ്റ്റ് എട്ടിനാണ് യൂനുസ് ഇടക്കാല ഭരണത്തലവനായി ചുമതലയേറ്റത്.
Leader Page
ബംഗ്ലാദേശ് ജനതയിൽ ഭൂരിഭാഗവും ജനാധിപത്യ ചേരിയിലാണെന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. കഴിഞ്ഞ 12ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് രാജ്യത്തെ ജനാധിപത്യകക്ഷിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) അധികാരത്തിലേറിയത്. അധികാരത്തിലേറാൻ തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാ അത്തെ ഇസ്ലാമി നടത്തിയ എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തിയാണ് ബിഎൻപിയുടെ വിജയം. ഇന്ത്യാ അനുകൂലിയായ ഷെയ്ഖ് ഹസീനയെ പുറത്താക്കാൻ നടത്തിയ വിദ്യാർഥിപ്രക്ഷോഭത്തിനു പിന്നിൽ പാക്കിസ്ഥാന്റെ പ്രോക്സിയായി അറിയപ്പെടുന്ന ജമാ അത്തെ ഇസ്ലാമിക്കും പങ്കുണ്ടായിരുന്നു.
മതവികാരം ഇളക്കിവിട്ട് അധികാരത്തിലേറാമെന്ന് അവർ വ്യാമോഹിച്ചു. അഭിപ്രായസർവേകളിൽ ജമാ അത്തെ ഇസ്ലാമിക്കായിരുന്നു മുൻതൂക്കം. എന്നാൽ, സാധാരണ വോട്ടർമാർ ജനാധിപത്യത്തെ പിന്തുണച്ചു. വനിതാ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് വോട്ട് ചെയ്തിരുന്ന നിഷ്പക്ഷ വോട്ടർമാരുമെല്ലാം ബിഎൻപിയെയാണു പിന്തുണച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായി അധികാരം പങ്കിട്ട ചരിത്രം ബിഎൻപിക്കുണ്ടെങ്കിലും താരിഖ് റഹ്മാനു കീഴിൽ പാർട്ടി മാറുമെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.
നീണ്ട 17 വർഷത്തെ പ്രവാസജീവിതത്തിനുശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തി ആദ്യമായി പാർലമെന്റിലേക്കു മത്സരിച്ച് ആദ്യവട്ടംതന്നെ പ്രധാനമന്ത്രിപദവിയിലെത്തിയെന്ന വലിയ നേട്ടമാണു താരിഖിനുള്ളത്. 300 അംഗ പാർലമെന്റിൽ 209 സീറ്റോടെ പാർട്ടിയെ അതിശക്തമായി തിരിച്ചെത്തിക്കാനും അദ്ദേഹത്തിനായി. 30 വർഷത്തിനുശേഷം താരിഖിലൂടെ രാജ്യത്തിന് ഒരു പുരുഷ പ്രധാനമന്ത്രിയെ ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
വെല്ലുവിളികൾ
അടിമുടി തകർന്ന രാജ്യത്തെ സന്പദ്വ്യവസ്ഥയെ കരകയറ്റുകയെന്നതാണ് താരിഖ് റഹ്മാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ തിരികെപ്പിടിക്കുകയെന്നത് ഏറെ ദുഷ്കരമാണ്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായിരുന്ന ബംഗ്ലാദേശിനെ 2009ൽ ഷെയ്ഖ് ഹസീന കൊണ്ടുവന്ന സാന്പത്തികപരിഷ്കാരങ്ങൾ പിന്നീട് വികസനപാതയിലേക്ക് നയിച്ചു. ഹസീനയുടെ 20 വർഷത്തെ ഭരണത്തിൽ 2.5 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കരകയറ്റാനായതായി ലോകബാങ്ക് തന്നെ സമ്മതിക്കുന്നുണ്ട്. ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശ് ചൈനയ്ക്കു പിന്നാലെ ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്രകയറ്റുമതി രാജ്യമായി.
രാജ്യത്തെ തകർന്ന ക്രമസമാധാനനില പുനഃസ്ഥാപിക്കുകയെന്നതും താരിഖിനു വെല്ലുവിളിയാണ്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിന്റെ 18 മാസം നീണ്ട ഭരണകാലയളവിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു നേരേ വ്യാപക ആക്രമണങ്ങളാണുണ്ടായത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് മുഹമ്മദ് യൂനുസ് ഭരണകൂടം വിലക്കിയെങ്കിലും രാജ്യത്തു ശക്തമായി വേരുകളുള്ള അവാമി ലീഗിനെയും മുഖ്യ പ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി സഖ്യത്തെയുമെല്ലാം വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുകയെന്നതും വെല്ലുവിളിയാണ്.
ജൂലൈ ചാർട്ടറും ജമാ അത്തെ ഇസ്ലാമിയുടെ ഭീഷണിയും
മുഖ്യപ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന സഖ്യം താരിഖ് റഹ്മാൻ സർക്കാരുമായി യോജിച്ചുപോകാൻ സാധ്യതയില്ലെന്ന സൂചനകളാണ് സത്യപ്രതിജ്ഞാദിവസത്തെ കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 12നു നടന്ന പൊതുതെരഞ്ഞെടുപ്പിനൊപ്പം ‘ജൂലൈ ചാർട്ടർ’ എന്നറിയപ്പെടുന്ന ഭരണഘടനാ പരിഷ്കരണത്തിൽ ഹിതപരിശോധനയും നടന്നിരുന്നു. ഒരാൾ പ്രധാനമന്ത്രിയാകുന്നത് പരമാവധി രണ്ടു തവണയായി നിജപ്പെടുത്തുക തുടങ്ങിയ 84 പോയിന്റ് പരിഷ്കരണ പാക്കേജിനായി നടന്ന ഹിതപരിശോധനയിൽ 68.1 ശതമാനം വോട്ടർമാരും അനുകൂലമായി വോട്ട് ചെയ്തു.
വിദ്യാർഥി പ്രക്ഷോഭങ്ങളെത്തുടർന്ന് രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ജൂലൈ ചാർട്ടർ എന്ന ആശയം മുന്നോട്ടു വയ്ക്കപ്പെട്ടത്. രാജ്യത്തിന്റെ ഭരണം സുതാര്യമാക്കുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനും ഈ ചാർട്ടർ ലക്ഷ്യമിടുന്നു. ജൂലൈ ചാർട്ടർ നടപ്പിലാകുന്നതോടെ സൈന്യത്തിന്റെ ഇടപെടലുകൾ കുറയുമെന്നും സിവിൽ ഭരണകൂടത്തിന് കൂടുതൽ അധികാരം ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രക്ഷോഭങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർഥമാണ് ഈ രേഖയ്ക്ക് ജൂലൈ ചാർട്ടർ എന്നു പേര് നൽകിയത്.
പരിഷ്കരണപ്രകാരം ഭരണഘടന മാറ്റിയെഴുതാനുള്ള ‘ഭരണഘടനാ പരിഷ്കരണ കൗൺസിലിൽ’ അംഗങ്ങളായി എംപിമാർ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യാൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ബിഎൻപി എംപിമാർ അതിനു തയാറായില്ല. ഭരണഘടനയിൽ ഇത്തരമൊരു കൗൺസിലിന് നിലവിൽ നിയമസാധുതയില്ലെന്നാണ് ബിഎൻപി നേതാവ് സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കിയത്. ഇതിൽ പ്രതിഷേധിച്ച് താരിഖ് റഹ്മാൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ജമാ അത്തെ ഇസ്ലാമിയും സഖ്യകക്ഷികളും ബഹിഷ്കരിച്ചു. സർക്കാരിനെതിരേ തെരുവിലിറങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള ബന്ധം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് കേവലമൊരു അയൽരാജ്യം മാത്രമല്ല തന്ത്രപ്രധാന പങ്കാളിയും അടുത്ത സഖ്യകക്ഷിയുമാണ്. പാക്കിസ്ഥാനുമായി നടന്ന ഒന്‍പതു മാസം നീണ്ട യുദ്ധത്തിൽ ബംഗ്ലാദേശിലെ ബംഗാളി റസിസ്റ്റൻസ് ഫോഴ്സിന് പിന്തുണയുമായി 1971ൽ ഇന്ത്യ സൈന്യത്തെ അയച്ചത് ആ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള നിർണായക ചുവടുവയ്പായെന്നതു ചരിത്രം. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയിൽ നിർണായക പങ്കാണ് ബംഗ്ലാദേശിനുള്ളത്. അതിനാൽത്തന്നെ ബംഗ്ലാദേശ് ഭരിക്കുന്നത് സുഹൃത്തുക്കളായിരിക്കണമെന്ന് ഇന്ത്യക്ക് നിർബന്ധമുണ്ട്. ഭൂമിശാസ്ത്രപരമായ കാരണംകൊണ്ടും ഇന്ത്യ ബംഗ്ലാദേശിന് ഒഴിച്ചുകൂടാനാകാത്ത അയൽപക്കമാണ്. 4,000 കിലോമീറ്റർ അതിർത്തിയാണ് ഇരുവരും തമ്മിൽ പങ്കിടുന്നത്. വ്യാപാരം, വൈദ്യുതി, ഗതാഗതം എന്നിവയിലൂടെ ദശാബ്ദങ്ങളായി ബന്ധപ്പെട്ടു കിടക്കുന്നവരാണ് ഇരുരാജ്യങ്ങളും.
ബിഎൻപിയുടെ വിജയത്തിൽ താരിഖിനെ അഭിനന്ദിച്ച ആദ്യത്തെ ലോകനേതാക്കളിലൊരാളായിരുന്നു പ്രധാനമന്ത്രി മോദി. നമ്മുടെ വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ നിങ്ങളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഏറ്റവുമൊടുവിൽ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്ത ലോക്സഭാ സ്പീക്കർ ഓം ബിർള താരിഖിനെയും ഭാര്യയെയും ഇന്ത്യയിലേക്കു ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ കത്ത് കൈമാറുകയും ചെയ്തു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ആകാംക്ഷയാണ് ഇതു വ്യക്തമാക്കുന്നത്. ബിഎൻപിയുമായുള്ള ഇരുണ്ട ചരിത്രത്തിന്റെ അവശേഷിപ്പുകൾ ഉപേക്ഷിച്ചുകൊണ്ട് ശക്തമായ സൗഹൃദകാലം കെട്ടിപ്പടുക്കാനുള്ള സാധ്യതകളാണ് ഇന്ത്യ തേടുന്നത്. 2024ൽ ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയതു മുതൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. 17 വർഷത്തെ പ്രവാസത്തിനുശേഷം ലണ്ടനിൽനിന്ന് 2025 ഡിസംബറിൽ തിരിച്ചെത്തി പൊതുതെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുന്നതിനിടയിലെല്ലാം ഇന്ത്യക്ക് അനുകൂല നിലപാടുകളായിരുന്നു താരിഖ് റഹ്മാൻ സ്വീകരിച്ചിരുന്നത്. ഇതു ശുഭസൂചന നൽകുന്നു.
മധുരതരമല്ലാത്ത ഭൂതകാലം
ബിഎൻപിയും താരിഖ് റഹ്മാനും ഇന്ത്യക്കെതിരേ പ്രവർത്തിച്ച ഭൂതകാലവുമുണ്ട്. ഇന്ത്യയിൽ അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്താണ് ബംഗ്ലാദേശിൽ അവസാനമായി ബിഎൻപി അധികാരത്തിലെത്തിയത്. 2001നും 2006നും ഇടയിലുള്ള ആ ബിഎൻപി ഭരണകാലം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നായിരുന്നു. മാത്രമല്ല, പാക്കിസ്ഥാൻ പ്രോക്സിയായി കണക്കാക്കപ്പെടുന്ന ജമാ അത്തെ ഇസ്ലാമി അന്ന് ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്നു.
2004ലെ ചിറ്റഗോംഗ് ആയുധവേട്ടയ്ക്കു പിന്നിൽ താരിഖാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അന്ന് 4,930 തോക്കുകളും 27,000ലേറെ ഗ്രനേഡുകളും 840 റോക്കറ്റ് ലോഞ്ചറുകളുമാണ് കണ്ടെടുത്തത്. ആസാമിലെ വിമതസംഘടനയായ ഉൾഫയുമായി ചേർന്ന് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഗൂഢാലോചനയായിരുന്നു അത്. അതിന്റെ ബുദ്ധികേന്ദ്രം താരിഖും ബിഎൻപിയുമാണെന്ന് ഇന്ത്യ വിശ്വസിച്ചു.
International
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരമേറ്റ താരിഖ് റഹ്മാൻ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇനിമുതൽ സ്വന്തം വാഹനമായിരിക്കും ഉപയോഗിക്കുക.
തനിക്കു സർക്കാർ വാഹനം നൽകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നിർദേശിച്ചതായി ബിഎൻപി മീഡിയ സെൽ മെംബർ അതിഖുർ റഹ്മാൻ റുമൻ പറഞ്ഞു.
നിലവിലുള്ള ഡ്രൈവറെയാകും അദ്ദേഹം ഉപയോഗപ്പെടുത്തുകയെന്നും വാഹനത്തിന്റെ ഇന്ധനച്ചെലവ് സ്വന്തം നിലയിൽ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിഖുർ റഹ്മാൻ കൂട്ടിച്ചേർത്തു.
National
ധാക്ക: ഇന്ത്യ - ബംഗ്ലാദേശ് ബന്ധത്തിൽ നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ താരിഖ് റഹ്മാനെ ഇന്ത്യാ സന്ദർശനത്തിനായി നരേന്ദ്ര മോദി ക്ഷണിച്ചു.
ചൊവ്വാഴ്ച ധാക്കയിൽ നടന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് ലോക്സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്ഷണക്കത്ത് കൈമാറിയത്. ബംഗ്ലാദേശിലെ പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും നേർന്ന പ്രധാനമന്ത്രി, അയൽരാജ്യത്തിന്റെ പുരോഗതിക്കായി ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി.
പ്രധാനമന്ത്രിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച ഉള്ളതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഓം ബിർള, ഒരു ജനാധിപത്യപരവും പുരോഗമനപരവുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ ബംഗ്ലാദേശിന് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
International
ധാക്ക: ബംഗ്ലാദേശ് പാർലമെന്റിലേക്ക് രണ്ടു ഹിന്ദുക്കളടക്കം നാലു ന്യൂനപക്ഷ വിഭാഗക്കാർ തെരഞ്ഞെടുക്കപ്പെട്ടു. എല്ലാവരും ബിഎൻപി അംഗങ്ങളാണ്. ഗോയേശ്വർ ചന്ദ്ര റോയി, നിതായ് റോയി ചൗധരി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഹൈന്ദവർ.
യഥാക്രം ധാക്ക, വെസ്റ്റേൺ മഗുറ മണ്ഡലങ്ങളിൽനിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ജമാ അത്തെ ഇസ്ലാമി സ്ഥാനാർഥികളെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. ബിഎൻപിയുടെ ഉന്നത നേതാവാണ് ഗോയേശ്വർ ചന്ദ്ര റോയി. പാർട്ടിയുടെ മുതിർന്ന ഉപദേഷ്ടാവും തന്ത്രജ്ഞനുമാണ്.
ബുദ്ധമതക്കാരനായ സചിംഗ് പ്രു ആണ് തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ന്യൂനപക്ഷ വിഭാഗക്കാരൻ. മർമ ഗോത്രവിഭാഗക്കാരനായ ഇദ്ദേഹം ബന്ദർബൻ ജില്ലയിൽനിന്നാണു തെരഞ്ഞെടുക്കപ്പെട്ടത്. ദിപെൻ ദിവാൻ ആണ് തെരഞ്ഞെടുക്കപ്പെട്ട നാലാമൻ. ബുദ്ധമതക്കാർക്കു ഭൂരിപക്ഷമുള്ള ചക്മ ഗോത്രവിഭാഗക്കാരനാണ് ദിവാൻ. ഇദ്ദേഹം ഹിന്ദുവാണെന്നും പറയപ്പെടുന്നു. 2024ലും 2018ലും 17 ഹിന്ദു എംപിമാർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബംഗ്ലാദേശ് ജനസംഖ്യയിൽ എട്ടു ശതമാനമാണ് ഹിന്ദുക്കൾ. പത്തു വനിതകൾ ഉൾപ്പെടെ 79 ന്യൂനപക്ഷ വിഭാഗക്കാരാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇവരിലേറെയും ഹിന്ദുക്കളാണ്. ബിഎൻപി ആറ് ന്യൂനപക്ഷ വിഭാഗക്കാരെ മത്സരിപ്പിച്ചിരുന്നു.
International
ധാക്ക: മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ബംഗ്ലാദേശിൽ അധികാരത്തിലെത്തിയ ബിഎൻപിക്ക് (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) തെരഞ്ഞെടുപ്പിൽ ലഭിച്ചത് 50 ശതമാനത്തിനടുത്ത് വോട്ട് (49.97%). പ്രധാന എതിരാളിയായ ജമാഅത്തെ ഇസ്ലാമി 31.76 ശതമാനം വോട്ട് നേടി. സ്വതന്ത്രർക്ക് 5.79 ശതമാനം വോട്ട് കിട്ടി. ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. 12.7 കോടി വോട്ടർമാരിൽ 59.44 ശതമാനം പേർ വോട്ട് ചെയ്തു.
ഫലം പ്രഖ്യാപിച്ച 297 സീറ്റുകളിൽ 209ഉം ബിഎൻപി നേടി. ജമാ അത്തെ ഇസ്ലാമിക്ക് 68 സീറ്റാണു കിട്ടിയത്. ബിഎൻപി സഖ്യത്തിന് ആകെ 212 സീറ്റും ജമാഅത്ത് സഖ്യത്തന് 77 സീറ്റും ലഭിച്ചു.
മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ സ്ഥാനഷ്ടയാക്കിയ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയവർ രൂപവത്കരിച്ച നാഷണൽ സിറ്റിസൻ പാർട്ടി (എൻസിപി) വെറും 3.05 ശതമാനം വോട്ടാണു നേടിയത്.
ജമാഅത്തെ ഇസ്ലാമിയുടെ സഖ്യകക്ഷിയായിരുന്നു എൻസിപി. ഇസ്ലാമി ആന്ദോളൻ പാർട്ടി 2.70 ശതമാനവും ബംഗ്ലാദേശ് ഖിലാഫത്ത് മജ്ലിസ് 2.09 ശതമാനവും വോട്ട് നേടി.
International
ധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.
മോദിക്ക് ക്ഷണം ലഭിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിന്റെ സന്ദർശനം മൂലം നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കില്ല.
പ്രധാനമന്ത്രിക്ക് പകരമായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറോ ഉപരാഷട്രപതി സി.പി.രാധാകൃഷ്ണനോ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചേക്കും. അതേസമയം ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്ന ഇന്ത്യയോട് എങ്ങനെയായിരിക്കും താരിഖ് റഹ്മാൻ സ്വീകരിക്കുന്ന നിലപാടെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
National
ന്യൂഡൽഹി: ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ അധികാരമേൽക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഇന്ത്യ, പാക് പ്രധാനമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിച്ചതായി ബംഗ്ലാദേശ് നാഷണൽ പാർട്ടി അറിയിച്ചിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നതിനാലാണ് മോദി സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. ചൈനീസ് പ്രസിഡന്റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുമായി താരിഖ് റഹ്മാൻ ഇന്ന് കൂടിക്കാഴ്ച നടത്തും.
അതേസമയം രാജ്യ താത്പര്യങ്ങൾ മുൻനിർത്തിയാകും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധമെന്ന് താരിഖ് റഹ്മാൻ അറിയിച്ചു. പൊതുതെരഞ്ഞെടുപ്പിൽ 300ൽ 209 സീറ്റുകളും നേടിയാണ് താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി ഭരണം പിടിച്ചെടുത്തത്.
ഷെയ്ഖ് ഹസീന പുറത്തായശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായത്. പ്രധാനമന്ത്രി സ്ഥാനാർഥിയും ബിഎൻപി അധ്യക്ഷനുമായ താരിഖ് റഹ്മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
International
ധാക്ക: ബംഗ്ലാദേശില്‍ എന്തുവില കൊടുത്തും ക്രമസമാധാനം നിലനിര്‍ത്തണമെന്ന് ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ആക്ടിംഗ് ചെയര്‍മാനും നിയുക്ത പ്രധാനമന്ത്രിയുമായ താരിഖ് റഹ്മാന്.
ബംഗ്ലാദേശില്‍ ഫെബ്രുവരി 12ന് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബിഎന്‍പി വന്‍ വിജയം നേടിയതിനു ശേഷം ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു താരിഖ് റഹ്മാന്.
‘സുരക്ഷിതവും മാനുഷികവുമായ ഒരു ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. രാജ്യം പുനര്‍നിര്‍മിക്കുന്നതില്‍ എല്ലാവരും ഉത്തരവാദിത്തമുള്ള പങ്ക് വഹിക്കണം.
എന്തുവില കൊടുത്തും ക്രമസമാധാനം നിലനിര്‍ത്തണം. ഇന്ന് മുതല്‍ എല്ലാവരും സ്വതന്ത്രരാണെന്നും താരിഖ് റഹ്മാന് പറഞ്ഞു.
International
ധാക്ക: ബംഗ്ലാദേശിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി അധികാരം പിടിച്ചു. 209 സീറ്റുകൾ നേടിയാണ് ബിഎൻപി 20 വർഷത്തിനുശേഷം ഭരണത്തിൽ തിരിച്ചെത്തുന്നത്.
ബിഎൻപി ചെയർമാൻ താരിഖ് അൻവർ പ്രധാനമന്ത്രിയാകും. ബിഎൻപിക്കു വെല്ലുവിളിയാകുമെന്ന വിലയിരുത്തിയ ജമാഅത്തെ ഇസ്ലാമി വെറും 68 സീറ്റിലൊതുങ്ങി. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗിനു മത്സരിക്കാൻ വിലക്കുണ്ടായിരുന്നു.
രണ്ടു സീറ്റിലെ ഫലപ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിവച്ചിരിക്കുകയാണ്. 299 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് ഒരിടത്ത് തെരഞ്ഞെടുപ്പ് നടന്നില്ല.
ഒരു കാലത്ത് ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്നു ജമാഅത്തെ ഇസ്ലാമി. 2001-2006 കാലത്തെ ബിഎൻപി സർക്കാരിൽ ജമാഅത്തെ ഇസ്ലാമിയുടെ രണ്ടു മന്ത്രിമാരുണ്ടായിരുന്നു. ഒരു പ്രത്യേക പാർട്ടിയോട് ഭരണകൂടത്തിൽ ഒരു വിഭാഗം പക്ഷപാതിത്വം കാണിച്ചുവെന്ന് ജമാഅത്തെ ഇസ്ലാമിയും സഖ്യകക്ഷികളും ആരോപിക്കുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണം തള്ളി.
ഷേഖ് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ "വിവേചനത്തിനെതിരേ വിദ്യാർഥികൾ'എന്ന വിദ്യാർഥി സംഘടന പിന്നീട് രൂപവത്കരിച്ച നാഷണൽ സിറ്റിസൻ പാർട്ടി (എൻസിപി) ജമാഅത്തെ ഇസ്ലാമിയുടെ സഖ്യകക്ഷിയായിരുന്നു. ആറു സീറ്റാണ് എൻസിപിക്കു കിട്ടിയത് ഇന്ത്യൻ അതിർത്തിയിലെ സത്ഖിര, കുഷ്തിയ, രംഗ്പുർ മേഖലകളിലാണ് പ്രധാനമായും ജമാഅത്തെ ഇസ്ലാമി വിജയിച്ചത്. ഷേഖ് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു. 2024ലെ പ്രക്ഷോഭത്തിനുശേഷമാണു നിരോധനം നീക്കിയത്.
2024ൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ ഷേഖ് ഹസീന സ്ഥാനഭൃഷ്ടയാക്കപ്പെട്ടശേഷം നടന്ന ആദ്യ തെരഞ്ഞെെടുപ്പാണിത്. ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. താരിഖ് റഹ്മാനെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനു താരിഖ് റഹ്മാൻ മുൻഗണന നല്‍കുമെന്നാണു വിലയിരുത്തൽ. ഷേഖ് ഹസീനയെ പുറത്താക്കിയശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ വിള്ളൽ സംഭവിച്ചിരുന്നു.
ചൈനയും പാക്കിസ്ഥാനും തെരഞ്ഞെടുപ്പു വിജയത്തിൽ ബിഎൻപി ചെയർമാനെ അഭിനന്ദിച്ച. ഷേക്ക് ഹസീനയെ വിചാരണാനടപടികൾക്കായി വിട്ടുകിട്ടാൻ ഇന്ത്യയോട് ആവശ്യപ്പെടാൻ ബിഎൻപി തീരുമാനിച്ചു. ബിഎൻപിയുടെ മുതിർന്ന നേതാവ് സലാഹുദീൻ അഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി പരസ്പര സഹകരണത്തിലൂന്നിയുള്ള സൗഹൃദബന്ധം നിലനിർത്തണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും എന്നാൽ, ഷേക്ക് ഹസീന വിചാരണ നേരിടണമെന്നത് പാർട്ടി നിലപാടാണെന്നും സലാഹുദീൻ കൂട്ടിച്ചേർത്തു.
പാർലമെന്റിന് ഉപരിസഭ, പ്രധാനമന്ത്രിക്കു രണ്ടു ടേം മാത്രം തുടങ്ങിയവ ഉൾപ്പെടെയുള്ള 84 പോയിന്റ് പരിഷ്കരണ പാക്കേജിനായി നടന്ന റഫറണ്ടത്തിൽ അനുകൂലമായി വോട്ട് ഭൂരിപക്ഷം പേരും വോട്ട് ചെയ്തു. 4.80 കോടി വോട്ടർമാർ "ജൂലൈ നാഷണൽ ചാർട്ടർ’ എന്നറിയപ്പെടുന്ന പരിഷ്കരണ നടപടിക്ക് അനുകൂലമായി വോട്ട് ചെയ്തു. 2.25 കോടി വോട്ടർ വിയോജിച്ചു.
Leader Page
ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ മകന് താരിഖ് റഹ്മാന് പുതിയ പ്രധാനമന്ത്രിയാകുന്നത് ഇന്ത്യക്കും നിര്‍ണായകമാണ്. പതിമൂന്നാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താരിഖ് റഹ്മാന് (60) ചെയര്‍മാനായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) വന്വിജയമാണു സ്വന്തമാക്കിയത്. പ്രഖ്യാപിച്ച 299 സീറ്റുകളില്‍ 213 എണ്ണവും തൂത്തുവാരിയ ബിഎന്‍പി സഖ്യത്തിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ട്. അവാമി ലീഗിനെ വിലക്കിയ തെരഞ്ഞെടുപ്പായതിനാല്‍ ഈ വിജയത്തിനു ശോഭയില്ല. അമ്മ ഖാലിദയോടുള്ള ആദരസൂചകമായി വിജയാഘോഷം വേണ്ടെന്നും പ്രാര്‍ഥിക്കാനുമാണ് അണികളോട് താരിഖ് നിര്‍ദേശിച്ചത്.
►►താരിഖിന് മധുരപ്രതികാരം
ലണ്ടനിലെ പ്രവാസം അവസാനിപ്പിച്ച് ധാക്കയിലെത്തി രണ്ടു മാസത്തിനുള്ളിലാണ് താരിഖ് രാജ്യഭരണത്തിന്റെ അമരക്കാരനാകുന്നത്. ധാക്കയിൽ വിമാനമിറങ്ങിയ ഉടനെ നഗ്നപാദനായി ജന്മനാടിന്റെ മണ്ണില്‍ ചവിട്ടിയുള്ള ആ തുടക്കം ഫലിച്ചു. 2006ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് താരിഖിനെ തടഞ്ഞവര്‍ക്കുള്ള മധുരപ്രതികാരം കൂടിയാകും ഇത്തവണ രണ്ടു മണ്ഡലങ്ങളില്‍നിന്നുള്ള ജയം.
ബംഗ്ലാദേശ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കു കൂപ്പുകുത്തിയ 2006ലായിരുന്നു കന്നിയങ്കത്തിനിറങ്ങാന്‍ താരിഖ് മോഹിച്ചത്. അന്നു നിഷേധിക്കപ്പെട്ട രാഷ്ട്രീയ അരങ്ങേറ്റം ഇപ്പോള്‍ ഉജ്വലമായി. രാഷ്ട്രീയ ശത്രുക്കളായ അവാമി ലീഗിനെതിരേ അതിരൂക്ഷ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തിയാണ് താരിഖ് പ്രചാരണം തുടങ്ങിയത്. ജമാഅത്തെ ഇസ്ലാമിയും ഹസീനയെ പുറത്താക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ ജെന്‍ സിയുടെ നാഷണല്‍ സിറ്റിസൺസ് പാര്‍ട്ടിയും ചേര്‍ന്ന സഖ്യം 77 സീറ്റുകളുമായി പ്രതിപക്ഷത്താകും.
►►ജമാ അത്തെ ഇസ്ലാമിയെ തള്ളേണ്ട
ബംഗ്ലാദേശിലെ തീവ്ര ഇസ്ലാമിക പാര്‍ട്ടിയായ ജമാ അത്തെ ഇസ്ലാമി പ്രതിപക്ഷത്താണെങ്കിലും താരിഖിന്റെ പിന്നിലെ മറ്റൊരു ശക്തിയാകാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിനോടൊപ്പം നടത്തിയ റഫറണ്ടത്തിനു കിട്ടിയ ജനങ്ങളുടെ അംഗീകാരം തീവ്രനിലപാടുകള്‍ മയപ്പെടുത്താനും തടസമായേക്കും. പാക്കിസ്ഥാന് അനുകൂല, ഇന്ത്യാ വിരുദ്ധ നിലപാടുകളുള്ള ജമാ അത്തെ മുമ്പ് ഖാലിദ സിയയുടെ സഖ്യകക്ഷിയായിരുന്നു. താരിഖിനെതിരേയുള്ള കേസുകള്‍ റദ്ദാക്കിയതിലും അദ്ദേഹത്തെ തിരികെയെത്തിക്കുന്നതിലും ജമാ അത്തെയുടെ പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍, ഖാലിദ സിയയുടെ ഭരണകാലത്തു പിന്നില്‍നിന്ന് അധികാരം നിയന്ത്രിച്ചിരുന്ന താരിഖ് റഹ്മാന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ മറക്കാനാകില്ല.
►►വാജ്പേയി മുതല്‍ മോദി വരെ
ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിലെ പ്രമുഖനായ മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് മുമ്പു പദവികളില്ലാതെ അധികാരം അമ്മാനമാടിയിരുന്നയാളാണ്. 1981ല്‍ വധിക്കപ്പെടുന്നതുവരെ സിയാവുര്‍ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു. ഖാലിദ സിയ മൂന്നു തവണ പ്രധാനമന്ത്രിയായിരുന്നു. 1978ല്‍ സിയാവുര്‍ ആണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. മുന്‍ ബിഎന്‍പി സര്‍ക്കാരുകളുടെ കാലത്ത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഊഷ്മളമായിരുന്നില്ല.
ഖാലിദ സിയയുടെ കീഴില്‍ ബിഎന്‍പി അവസാനമായി അധികാരത്തിലിരുന്നത് അടല്‍ ബിഹാരി വാജ്പേയിയുടെ കീഴില്‍ ബിജെപിയുടെ ഭരണകാലത്തായിരുന്നു. 2001 മുതല്‍ 2006 വരെയുള്ള ബിഎന്‍പി ഭരണം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നായിരുന്നു. അക്കാലത്ത് പാക്കിസ്ഥാന്റെ പ്രതിരൂപമായി കരുതാവുന്ന ജമാ അത്തെ ബിഎന്‍പിയുടെ സഖ്യകക്ഷിയായിരുന്നു.
►► ഭൂതകാലത്തെ ഡാര്‍ക്ക് പ്രിന്‍സ്
ഇരുണ്ട ഭൂതകാലമുള്ള രാജകുമാരന് (ദി ഡാര്‍ക്ക് പ്രിന്‍സ്) എന്നാണ് 2005ല്‍ അമേരിക്കന്‍ നയതന്ത്ര കേബിള്‍ താരിഖിനെ വിശേഷിപ്പിച്ചത്. ഖാലിദ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വിവാദങ്ങളുടെ തോഴനായിരുന്നു താരിഖ്. സര്‍ക്കാരില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിച്ചിരുന്നില്ലെങ്കിലും തിരശീലയ്ക്കു പിന്നിലെ ശക്തനായിരുന്നു അക്കാലത്ത് താരിഖ്. ബിഎന്‍പിയുടെ ആക്ടിംഗ് ചെയര്മാന്, സീനിയര്‍ വൈസ് ചെയര്മാന്, സീനിയര്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ താരിഖ് പ്രവര്‍ത്തിച്ചു.
ധാക്കയില്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍നിന്ന് ആറു കിലോമീറ്റര്‍ മാത്രം അകലെയുള്ള "ഹവാ ഭബാന്' (വായു മന്ദിരം) യഥാര്‍ഥ തീരുമാനങ്ങള്‍ എടുക്കുന്ന സമാന്തര അധികാരകേന്ദ്രമായിരുന്നു. 2017ല്‍ ധാക്ക സന്ദര്‍ശിച്ചപ്പോള്‍ ഈ പ്രദേശങ്ങളിലൊക്കെ പോയതിന്റെ ഓര്‍മകള്‍ ലേഖകന്‍ ഇപ്പോഴും സജീവമാണ്.
►► ഇന്ത്യാ വിരുദ്ധത ഉപേക്ഷിക്കുമോ?
പാക്കിസ്ഥാന് ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകള്‍ക്കു നേരേ അക്കാലത്തു കണ്ണടച്ചെന്നും വടക്കുകിഴക്കന്‍ കലാപകാരികള്‍ക്ക് ബംഗ്ലാദേശില്‍ അഭയം നല്‍കിയെന്നും ഇന്ത്യ ആരോപിച്ചിരുന്നു. 2004ലെ ചിറ്റഗോംഗ് ആയുധക്കടത്തിനു പിന്നില്‍ താരിഖാണെന്ന് ഇന്ത്യ കരുതുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആസാമിലെ ഉള്‍ഫയുമായി നടത്തിയ ഗൂഢാലോചനയാണിത്.
►► താരിഖ് സിയയ്ക്ക് വെല്ലുവിളി
ബംഗ്ലാദേശില്‍ താരിഖ് സിയ എന്നാണ് താരിഖ് റഹ്മാന് അറിയപ്പെടുന്നത്. ഇംഗ്ലണ്ടില്‍നിന്നു തിരിച്ചെത്തിയ ശേഷം പഴയ നിലപാടുകളിലും രീതികളിലും താരിഖ് വലിയ മാറ്റം വരുത്തിയെന്നതിലാണ് പ്രതീക്ഷ. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ "അമേരിക്ക ഫസ്റ്റ്' ആഖ്യാനം മാതൃകയാക്കി "ബംഗ്ലാദേശ് ഫസ്റ്റ്' അജന്‍ഡ നടപ്പാക്കുമെന്നായിരുന്നു പ്രതിജ്ഞ. മേഖലയിലെ ഇന്ത്യ, ചൈന, പാക്കിസ്ഥാന് തുടങ്ങിയ ശക്തികളില്‍നിന്നു തുല്യ അകലം പാലിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
►► ടീസ്റ്റ നദീജലം അനിവാര്യത
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ നരേന്ദ്ര മോദിയും താരിഖ് റഹ്മാനും ഒരേപോലെ താത്പര്യമുണ്ട്. ഊര്‍ജം, വെള്ളം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയുടെ സഹകരണം അനിവാര്യവുമാണ്. ബിഎന്‍പിയുടെ പ്രകടനപത്രികയില്‍ ഇന്ത്യ എന്ന പരാമര്‍ശം പോലുമില്ലെങ്കിലും ടീസ്റ്റ, പത്മ നദികളില്‍നിന്നു ന്യായമായ ജലം ഉറപ്പാക്കുമെന്നു പറയുന്നുണ്ട്. ബംഗ്ലാദേശിന്റെ നിലനില്‍പ്പിന്റെ കാര്യമാണിവയെന്നു വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ ഇന്ത്യക്കും എളുപ്പമാകില്ല.
►► മുള്ളാകുന്ന ഷെയ്ഖ് ഹസീന
ഭൂമിശാസ്ത്രപരമായി ഇന്ത്യ അനിവാര്യമായി തുടരുമെന്ന് താരിഖിന് നന്നായി അറിയാം. നാലായിരത്തിലേറെ കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം, വൈദ്യുതി, കണക്റ്റിവിറ്റി എന്നിവ മാത്രമല്ല, ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ അടുത്ത ബന്ധവും പെട്ടെന്നു മുറിച്ചെറിയാവുന്നതല്ല. കടുത്ത ഇന്ത്യാ വിരുദ്ധ മനോഭാവം തുടരുന്ന വിദ്യാര്‍ഥി നേതാക്കളെയും ജമാ അത്തെ ഇസ്ലാമിയെയും കൈകാര്യം ചെയ്യുക താരിഖിന് എളുപ്പമാകില്ല. ചൈനയുടെയും പാക്കിസ്ഥാന്റെയും സമ്മര്‍ദങ്ങളും നിലപാടുകളെ സ്വാധീനിക്കും.
എന്നാല്‍ ഇന്ത്യയിലുള്ള ഹസീനയെ വിട്ടുകൊടുക്കണമെന്ന സമ്മര്‍ദ്ദങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യുമെന്നതാണ് മോദിക്കും താരിഖിനുമുള്ള അടിയന്തര വെല്ലുവിളി. തെരഞ്ഞെടുപ്പു വിജയത്തിനു തൊട്ടുപിന്നാലെ ഇന്നലെയും ഹസീനയെ വിട്ടുതരണമെന്ന് ബിഎന്‍പി ആവശ്യപ്പെട്ടു.
►► ഒലിവിലയുമായി ആദ്യം മോദി
താരിഖ് റഹ്മാനെയും ബിഎന്‍പിയെയും അഭിനന്ദിക്കാനും നേരിട്ടു ടെലിഫോണില്‍ വിളിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിയില്ല. “നമ്മുടെ ബഹുമുഖ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതു വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു” എന്നാണ് മോദി ട്വീറ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഉടനെ അഭിനന്ദിച്ചു. “ശുഭോനന്ദന്, താരിഖ് ഭായി” എന്നു പറഞ്ഞാണ് മമതയുടെ ട്വീറ്റ്.
താരിഖിന്റെ അമ്മയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയ മരിച്ചശേഷം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ധാക്കയില്‍ നേരിട്ടു ചെന്നതു നല്ല സന്ദേശമായി. പ്രധാനമന്ത്രി മോദിയുടെ സ്വകാര്യ കത്തും കൈമാറി. 2024ലെ കലാപത്തിനുശേഷം ധാക്ക സന്ദര്‍ശിച്ച ആദ്യ പ്രമുഖ നേതാവാണ് ജയശങ്കര്‍. തീവ്രവാദി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ വേരൂന്നിയ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്താതിരിക്കാന്‍ അക്കാര്യങ്ങള്‍ താരിഖ് തന്റെ ആദ്യ പൊതുപ്രസംഗത്തില്‍ ഒഴിവാക്കിയതും ശുഭസൂചകമായി.
►► എല്ലാവരുടേതുമാകണം രാഷ്ട്രം
എല്ലാവര്ക്കും സുരക്ഷിതമായ ബംഗ്ലാദേശ് നിര്‍മിക്കുമെന്ന താരിഖ് റഹ്മാന്റെ പ്രഖ്യാപനം ആശാവഹവും സ്വാഗതാര്‍ഹവുമാണ്. “മതം വ്യക്തിപരമാണ്, പക്ഷേ രാഷ്ട്രം എല്ലാവരുടേതുമാണ്” എന്ന താരിഖിന്റെ പ്രസ്താവനയിലും വലിയ സന്ദേശമുണ്ട്. ബംഗ്ലാദേശിനു മാത്രമല്ല, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെല്ലാം ഇതൊരു പാഠമാകേണ്ടതുണ്ട്. അതിര്‍ത്തിയിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുമെന്നും ബിഎന്‍പി മേധാവി വാഗ്ദാനം ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍ അടക്കം അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്നു.
ഇന്ത്യയോടും പാക്കിസ്ഥാനോടും ചൈനയോടും തുല്യ അകലവും തുല്യ സ്നേഹവുമെന്ന താരിഖിന്റെ പ്രസ്താവന നല്ല സൂചകമാണെങ്കിലും പ്രായോഗികമാകില്ല.
Leader Page
ഖാലിദ സിയയുടെ ഭരണകാലത്ത് "ഡാർക് പ്രിൻസ് 'എന്നാണ് മകൻ താരിഖ് റഹ്മാൻ അറിയപ്പെട്ടിരുന്നത്. ഡാർക് പ്രിൻസ് ഇനി ബംഗ്ലാദേശിന്റെ കിംഗ് ആകുകയാണ്.
17 വർഷം ലണ്ടനിൽ കഴിഞ്ഞശേഷമാണ് താരിഖ് 2025 ഡിസംബർ 25ന് ബംഗ്ലാദേശിൽ തിരിച്ചെത്തി ബിഎൻപിയുടെ കടിഞ്ഞാൺ ഏറ്റെടുത്തത്. താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തി അഞ്ചു ദിവസത്തികം ഖാലിദ സിയ അന്തരിച്ചു. ദീർഘകാലമായി രോഗബാധിതയായിരുന്നു അവർ.
രണ്ടു ദശകം അധികാരത്തിൽനിന്നു പുറത്തായ ബിഎൻപിയുടെ ശക്തമായ തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. താരിഖിന്റെ പിതാവ് സിയാവുർ റഹ്മാനാണ് ബിഎൻപിയുടെ സ്ഥാപകൻ. 1981ൽ സിയാവുർ റഹ്മാൻ കൊല്ലപ്പെട്ട സമയത്ത് താരിഖിനു 16 വയസു മാത്രമായിരുന്നു പ്രായം. തുടർന്ന് ഖാലിദ സിയ ബിഎൻപിയുടെ നേതൃത്വത്തിലെത്തി.
1965 നവംബർ 20ന് ധാക്കയിലാണ് സിയാവുർ റഹ്മാൻ-ഖാലിദ സിയ ദന്പതികളുടെ മൂത്ത മകനായി താരിഖ് ജനിച്ചത്. താരിഖിന്റെ ബാല്യകാലത്തായിരുന്നു ബംഗ്ലാദേശ് വിമോചനപ്രക്ഷോഭം. അമ്മയ്ക്കും സഹോദരനും ഒപ്പം താരിഖ് അറസ്റ്റിലായി.
പാക്കിസ്ഥാനിൽനിന്നു ബംഗ്ലാദേശ് സ്വാതന്ത്യം നേടിയ 1971 ഡിസംബർ 16ന് താരിഖ് അമ്മയും സഹോദരനും മോചിപ്പിക്കപ്പെട്ടു. 2009ൽ ബിഎൻപി സീനിയർ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഖാലിദ സിയ രണ്ടാമതു പ്രധാനമന്ത്രിയായ 2001-2006 കാലത്ത് ഭരണത്തിൽ താരിഖിനു വൻ സ്വാധീനമുണ്ടായിരുന്നു. സമാന്തര അധികാരകേന്ദ്രമെന്നായിരുന്നു താരിഖിനെ എതിരാളികൾ വിശേഷിപ്പിച്ചിരുന്നത്.
അവാമി ലീഗ് ഭരണകാലത്ത് നിരവധി അഴിമതിക്കേസുകളിൽ താരിഖിനെ പ്രതിചേർത്തു. 2007ൽ അറസ്റ്റിലായി. 18 മാസം ജയിലിൽ കഴിഞ്ഞു. 2008ൽ ഇദ്ദേഹം രാജ്യം വിട്ടു. വിദേശത്തായിരുന്നപ്പോഴും ബിഎൻപിയുടെ തന്ത്രങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്നത് താരിഖായിരുന്നു. 2004ൽ ഷേഖ് ഹസീനയുടെ റാലിക്കിടെ ഗ്രനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ട കേസിൽ താരിഖിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. എല്ലാ കേസുകളും രാഷ്ട്രീയപ്രേരിതമാണെന്ന് താരിഖ് പറയുന്നു.
മുഹമ്മദ് യൂനസിന്റെ ഇടക്കാല സർക്കാർ എല്ലാ കേസുകളിൽനിന്നും താരിഖിനെ കുറ്റവിമുക്തമാക്കി. 2018ൽ ഖാലിദ സിയ അഴിമതിക്കേസിൽ ജയിലിലായപ്പോൾ താരിഖിനെ ബിഎൻപിയുടെ ആക്ടിംഗ് ചെയർമാനായി. അമ്മയുടെ മരണശേഷം ചെയർമാൻസ്ഥാനം ഏറ്റെടുത്തു.
ബംഗ്ലാദേശിന്റെ മുൻ നാവികസേനാ തലവന്റെ മകൾ ഡോ. സുബൈദ റഹ്മാൻ ആണ് താരിഖിന്റെ ഭാര്യ. സൈന സർനാസ് റഹ്മാൻ മകളാണ്.
International
ന്യൂഡൽഹി: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്കും താരിഖ് റഹ്മാനും ആശംകളറിയിച്ച് പ്രധാനമന്ത്രി മോദി.
അയൽരാജ്യത്ത് ജനാധിപത്യ ഭരണക്രമത്തിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നു മോദി ഉറപ്പുനൽകി. തന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്.
"പുരോഗമനപരവും ജനാധിപത്യപരവുമായ ബംഗ്ലാദേശിനൊപ്പം ഇന്ത്യ നിലകൊള്ളും. ഇരുരാജ്യങ്ങളുടെയും പൊതുവായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും താരിഖ് റഹ്മാനോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുന്നു' -മോദി കുറിച്ചു.
ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ, പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ ബന്ധം പൂർവസ്ഥിതിയിലാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായാണ് മോദിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന അടുത്ത ബന്ധം പരിഗണിച്ച്, പുതിയ ബിഎൻപി സർക്കാരിന്റെ നിലപാടുകളെ അതീവ ജാഗ്രതയോടെയാണ് നയതന്ത്ര വിദഗ്ധർ നിരീക്ഷിക്കുന്നത്.
International
ധാക്ക: മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്.
ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിഎൻപി സഖ്യം വിജയം ഉറപ്പിച്ചത്. 60-കാരനായ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകും.
ധാക്ക-17, ബോഗുറ-6 എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്നു മത്സരിച്ച താരിഖ് റഹ്മാൻ രണ്ടിടത്തും മികച്ച വിജയമാണു നേടിയത്. ആകെയുള്ള 300 സീറ്റുകളിൽ 292 ഇടത്താണ് ബിഎൻപി നേരിട്ട് മത്സരിച്ചത്. ഇതിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ബിഎൻപി നേടിയത്.
2024 ഓഗസ്റ്റിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതോടെയാണ് രാഷ്ട്രീയത്തിൽ താരിഖ് റഹ്മാൻ വീണ്ടും സജീവമാകുന്നത്. 17 വർഷം താരിഖ് യുകെയിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. 2025 ഡിസംബറിൽ ഖാലിദ സിയയുടെ നിര്യാണത്തിനുശേഷമാണ് താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നതും പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതും.
യുഎസിന്റെ അഭിനന്ദനം
ബിഎൻപിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അമേരിക്ക അഭിനന്ദിച്ചു. ബംഗ്ലാദേശിലെ ജനങ്ങൾക്കും ബിഎൻപിക്കും ആശംസകൾ നേരുന്നതായും ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും പുരോഗതിക്കുമായി പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നതായും യുഎസ് സ്ഥാനപതി ബ്രെന്റ് ടി. ക്രിസ്റ്റൻസൺ പറഞ്ഞു.
ഇന്ത്യയോടുള്ള സൗഹൃദം
പുതിയ സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുക എന്നതാണ്. ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, "പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ആഗ്രഹിക്കുന്നത്' എന്നായിരുന്നു താരിഖിന്റെ മറുപടി. ഇന്ത്യയുമായുള്ള സൗഹൃദം വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും എടുക്കുന്ന നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നും താരിഖ് പറഞ്ഞിരുന്നു.
International
ധാക്ക: ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഫോടനം. . പോളിംഗ് സ്റ്റേഷന് സമീപം ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ചു.
ഗോപാൽ ഗഞ്ച് പോളിംഗ് സ്റ്റേഷന് സമീപമാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 13 വയസുകാരൻ ഉൾപ്പടെ മൂന്നുപേർക്ക് പരിക്കേറ്റു.
നിലവിൽ ബംഗ്ലാദേശിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വൈകുന്നേരം 4.30 വരെയാണ് പോളിംഗ് നടക്കുക. ഇതിന് പിന്നാലെ വോട്ടെണ്ണൽ ആരംഭിക്കും. ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനെത്തുടർന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റ് 18 മാസത്തിന് ശേഷമാണ് രാജ്യം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.
International
ധാക്ക: ബംഗ്ലാദേശ് ഇന്നു പോളിംഗ് ബൂത്തിലേക്ക്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന അധികാരഭ്രഷ്ടയായശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ആകെ വോട്ടർമാരുടെ എണ്ണം 12.7 കോടിയാണ്. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നു ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് എന്നിവിടങ്ങളിൽനിന്നുള്ള അഞ്ഞൂറോളം വിദേശ നിരീക്ഷകർ ബംഗ്ലദേശിലെത്തിയിട്ടുണ്ട്. പകുതിയോളം ബൂത്തുകളും പ്രശ്നസാധ്യതാ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാൻ ഒന്‍പതു ലക്ഷം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. രാവിലെ 7.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വോട്ടെടുപ്പ്.
ജൂലൈ നാഷണൽ ചാർട്ടറുമായി ബന്ധപ്പെട്ട വിധിയെഴുത്തും ഇന്നു നടക്കും. ബംഗ്ലാദേശിന്റെ ജുഡീഷറി, ഭരണ, തെരഞ്ഞെടുപ്പ് മേഖലയിലുള്ള ഭരണഘടനാ പരിഷ്കരണ രേഖയാണ് ജൂലൈ നാഷണൽ ചാർട്ടർ. പ്രധാനമന്ത്രിയുടെ കാലാവധി 10 വർഷത്തേക്ക് പരിമിതപ്പെടുത്തുക, 100 അംഗങ്ങളുള്ള ഉപരിസഭയുള്ള ഒരു ദ്വിസഭ പാർലമെന്റ് രൂപവത്കരിക്കുക, തെരഞ്ഞെടുപ്പ് കമ്മീഷനെ ശക്തീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ജൂലൈ നാഷണൽ ചാർട്ടറിലുള്ളത്.
350 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ബംഗ്ലാദേശ് പാർലമെന്റ്. ഇവരിൽ 300 പേരെ നേരിട്ട് തെരഞ്ഞെടുക്കും. 50 സീറ്റ് വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഇന്ന് 299 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടക്കുക. സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് ഷേർപുർ-3ലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. അഞ്ചു വർഷമാണു പാർലമെന്റിന്റെ കാലാവധി.
ഷേഖ് ഹസീനയും ഖാലിദ സിയയും നയിക്കുന്ന പാർട്ടികളായിരുന്നു മൂന്നു ദശകമായി ബംഗ്ലാദേശ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത്. പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടമായ ഷേഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഖാലിദ സിയ ഡിസംബറിൽ അന്തരിച്ചു. ഷേഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ച സാഹചര്യത്തിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) അധികാരത്തിലെത്താനാണു സാധ്യത.
ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ആണ് ബിഎൻപിയെ നയിക്കുന്നത്. 17 വർഷം വിദേശത്തായിരുന്ന താരിഖ് റഹ്മാൻ ഡിസംബറിലാണ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 പാർട്ടി സഖ്യം ബിഎൻപിക്കു ശക്തമായ വെല്ലുവിളി ഉയർത്തുന്നു. ഷേഖ് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു.
2024ലെ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയവർ രൂപവത്കരിച്ച നാഷണൽ സിറ്റിസൺ പാർട്ടി, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, ബംഗ്ലാദേശ് ലേബർ പാർട്ടി എന്നിവ ജമാഅത്തെ ഇസ്ലാമിയുടെ സഖ്യത്തിലുണ്ട്. 50 രാഷ്ട്രീയ പാർട്ടികളിലെ 1755 സ്ഥാനാർഥികളും 273 സ്വതന്ത്രരുമാണു മത്സരരംഗത്തുള്ളത്. ബിഎൻപിയാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് -291. ആകെ സ്ഥാനാർഥികളിൽ വനിതകൾ 83 പേരാണ്.
90 ശതമാനം മുസ്ലിംകളുള്ള ബംഗ്ലാദേശിൽ എട്ടു ശതമാനത്തോളം ഹൈന്ദവരുണ്ട്. ക്രിസ്ത്യൻ, ബുദ്ധ വിഭാഗങ്ങളും രാജ്യത്തുണ്ട്. ഷേഖ് ഹസീന പുറത്താക്കപ്പെട്ടശേഷം ന്യൂനപക്ഷങ്ങൾക്കു നേർക്ക് നിരന്തരം ആക്രമണമുണ്ടാകുന്നു. കഴിഞ്ഞ ദിവസം ഹിന്ദു ബിസിനസുകാരനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
Sports
കറാച്ചി: ഒടുവില്‍ ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറാനുള്ള കാരണം പാക്കിസ്ഥാന് സര്‍ക്കാര്‍ വെളിപ്പെടുത്തി.
2026 ട്വന്റി-20 ലോകകപ്പില്‍നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയതിന്റെ പ്രതിഷേധമായാണ് ഇന്ത്യക്കെതിരായ മത്സരം ഉപേക്ഷിച്ചതെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് വ്യക്തമാക്കി. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനു നാളെ തുടക്കം കുറിക്കും.
“പാക് സര്‍ക്കാരിന്റെ തീരുമാനമാണ് ഇന്ത്യക്തെതിരേ കളിക്കേണ്ട എന്നത്. അക്കാര്യം ഞങ്ങളുടെ നിയന്ത്രണത്തിലുള്ളതല്ല. സര്‍ക്കാരിന്റെ തീരുമാനം ഞങ്ങള്‍ ബഹുമാനിക്കുന്നു’’ സല്മാന് ആഘ (പാക് ടീം ക്യാപ്റ്റന്‍)
International
ധാക്ക: 14 വർഷങ്ങൾക്കു ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് വീണ്ടും ആരംഭിച്ചു. ബംഗ്ലാദേശ് വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ
ജി-341 വിമാനം ധാക്കയിൽനിന്നു പുറപ്പെട്ട് രാത്രി പതിനൊന്നോടെ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. 2012നു ശേഷം ധാക്കയും കറാച്ചിയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള വിമാന സർവീസാണിത്.
കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ബിമൻ എയർലൈൻസ് വിമാനത്തെ പരമ്പരാഗതമായ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷം ബംഗ്ലാദേശും പാകിസ്താനും തമ്മിൽ വളർന്നുവരുന്ന സൗഹൃദത്തെ ശക്തിപ്പെടുത്തുന്നാണ് പുതിയ തീരുമാനം.
ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴം, ശനി ദിവസങ്ങളിൽ
ഈ റൂട്ടിൽ സർവീസ് നടത്തും. നിലവിൽ മാർച്ച് 30 വരെയാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. പ്രാദേശിക സമയം രാത്രി എട്ടിന് ധാക്കയിൽനിന്നു പുറപ്പെടുന്ന വിമാനം 11ന് കറാച്ചിയിലെത്തിച്ചേരും.
മടക്ക വിമാനം അർധരാത്രി 12ന് കറാച്ചിയിൽനിന്നു പുറപ്പെട്ട് പുലർച്ചെ 4:20ന് ധാക്കയിൽ എത്തും. നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർ ദുബായ് അല്ലെങ്കിൽ ദോഹ വഴിയുള്ള കണക്ടിംഗ് ഫ്ലൈറ്റുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
കഴിഞ്ഞ വർഷം മുതലാണ് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ബംഗ്ലാദേശും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടത്തിയത്. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ധാക്ക സന്ദർശിച്ച അവസരത്തിലാണ് ഇതിനുള്ള പദ്ധതികൾ ആദ്യം പ്രഖ്യാപിച്ചത്. പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിച്ചതോടെയാണ് ഇപ്പോൾ ഈ സർവീസുകൾ യാഥാർഥ്യമായത്.
Kerala
ന്യൂഡൽഹി: തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ കൈമാറി ഇന്ത്യയും ബംഗ്ലാദേശും. 128 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെ ഇന്ത്യ വിട്ടയച്ചപ്പോൾ 23 പേരെ ബംഗ്ലാദേശിലെ ജയിലിൽ നിന്നും മോചിപ്പിച്ചു.
ഇരുവശത്തുമുള്ള മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ മാനുഷികവും ഉപജീവനപരവുമായ ആശങ്കകൾ കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളും പരസ്പര കൈമാറിയതെന്ന് ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Sports
ദുബായി: ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ലൻഡ് കളിക്കുമെന്ന് ഐസിസി. ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്മാറിയതായി ഐസിസി ഔദ്യോഗികമായി സ്ഥിരീകരീച്ചു.
ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയതായി ഐസിസി കത്തിലൂടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. ഇന്നലെ ദുബായിയില്‍ ചെയര്മാന് ജയ് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബംഗ്ലാദേശിന്റെ പിന്മാറ്റം ഐസിസി സ്ഥിരീകരിച്ചത്.
ബംഗ്ലാദേശ് പിന്മാറിയതോടെ, ഗ്രൂപ്പ് സിയിൽ അവർക്ക് പകരക്കാരായി സ്കോട്ലൻഡിനെ ഉള്‍പ്പെടുത്തി. യൂറോപ്യൻ ക്വാളിഫയറിൽ നെതർലൻഡ്സ്, ഇറ്റലി എന്നീ ടീമുകൾക്ക് പിന്നിലായിപ്പോയതിനാൽ 2026-ലെ ടി20 ലോകകപ്പിന് യോഗ്യത നേടാൻ സ്കോട്ട്ലൻഡിന് നേരത്തെ സാധിച്ചിരുന്നില്ല.
ലോകകപ്പിലെ ഗ്രൂപ്പുകളും ടീമുകളും
ഗ്രൂപ്പ് എ: ഇന്ത്യ, യു.എസ്.എ, നെതർലൻഡ്സ്, നമീബിയ, പാക്കിസ്ഥാൻ.
ഗ്രൂപ്പ് ബി: ശ്രീലങ്ക, ഓസ്ട്രേലിയ, സിംബാബ്വെ, ഒമാൻ, അയർലൻഡ്.
ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സ്കോട്ലൻഡ്, ഇറ്റലി, നേപ്പാൾ.
ഗ്രൂപ്പ് ഡി: അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, സൗത്ത് ആഫ്രിക്ക, കാനഡ, യു.എ.ഇ
Sports
ദുബായ്: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനായി ബംഗ്ലാദേശ് എത്തിയില്ലെങ്കില്‍ പകരം ടീമിനെ പങ്കെടുപ്പിക്കാന്‍ നീക്കം.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026 ട്വന്റി-20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുക. രാഷ്ട്രീയ അകല്ച്ചയെത്തുടര്ന്ന് ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) അറിയിച്ചിരുന്നു.
ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരവേദി മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു. എന്നാല്‍, ഇന്നലെ ചേര്‍ന്ന ഐസിസി യോഗത്തില്‍ ബംഗ്ലാദേശിന്റെ ആവശ്യം തള്ളി. മുന്‍നിശ്ചയിച്ചതുപോലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ത്തന്നെ നടക്കുമെന്നും ഐസിസി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
പകരം സ്കോട്ട്ലന്‍ഡ്
ബംഗ്ലാദേശ് എത്തിയില്ലെങ്കില്‍ പകരം മറ്റൊരു ടീമിനെ ലോകകപ്പില്‍ കളിപ്പിക്കുന്നതിനെക്കുറിച്ചും ഐസിസി യോഗം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. റാങ്കിംഗ് അനുസരിച്ച് ബംഗ്ലാദേശിന്റെ പകരക്കാരായി സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ കളിപ്പിക്കാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മാത്രമാണ് ഐസിസി യോഗത്തില്‍ ബംഗ്ലാദേശിനെ പിന്തുണച്ചതെന്നാണ് സൂചന.
National
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യം മോശമാകുന്ന സാഹചര്യത്തില്‍ അവിടെ നിയോഗിച്ചിരിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ആശ്രിതരെയും ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍കരുതല്‍ നടപടിയായിട്ടാണ് തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലും ചട്ടോഗ്രാം, ഖുല്‍ന, രാജ്ഷാഹി, സില്‍ഹെറ്റ് എന്നിവിടങ്ങളിലെ മറ്റ് നയതന്ത്ര പദവികളിലും ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളെ തിരിച്ചയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹൈക്കമ്മീഷന്റെ പ്രവർത്തനം തുടരും.
ബംഗ്ലാദേശില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതും തീവ്രവാദി-റാഡിക്കല്‍ ഘടകങ്ങളില്‍ നിന്നുള്ള ഭീഷണികളും കണക്കിലെടുത്താണ് ഈ തീരുമാനം. ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തില്‍ പിരിമുറുക്കം വര്‍ധിച്ചത്
ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ബംഗ്ലാദേശിലെ അക്രമങ്ങളില്‍ ഇന്ത്യ ആവര്‍ത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫെബ്രുവരി 12ന് നടക്കുന്ന ബംഗ്ലാദേശിലെ പാര്‍ലമെന്റ്തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഇന്ത്യയുടെ നടപടി.
Sports
ധാക്ക: ടി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ദിവസം ഐസിസി ഇതു സംബന്ധിച്ച് ബംഗ്ലാദേശിന് അന്ത്യശാസനം നൽകിയിരുന്നു. അനാവശ്യ സമ്മര്‍ദ്ദം ചെലുത്തി അനുസരിപ്പിക്കാന്‍ നോക്കേണ്ടെന്ന് ബംഗ്ലാദേശ് കായിക മന്ത്രാലയം ഉപദേശകന് ആസിഫ് നസ്റുള്‍ പറഞ്ഞു.
21ന് മുമ്പ് മറുപടി നല്‍കിയില്ലെങ്കില്‍ ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡിനെ ലോകകപ്പില്‍ ഉൾപ്പെടുത്തുമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു. സുരക്ഷാപരമായ കാരണങ്ങളാലാണ് ഇന്ത്യയില്‍ കളിക്കാത്തതെന്ന് ബംഗ്ലാ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എന്നാൽ ഐസിസി ഈ നിലപാട് തള്ളി.
കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബിസിബിയുടെ ആവശ്യം. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഐസിസി.