ധാക്ക: ബംഗ്ലാദേശിൽ പെട്രോൾ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി ബംഗ്ലാദേശ് പെട്രോളിയം കോർപറേഷൻ (ബിപിസി). ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതോടെ എണ്ണക്ഷാമം മുന്നിൽക്കണ്ടാണ് വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
വെള്ളിയാഴ്ച മുതലാണ് രാജ്യത്ത് നിയന്ത്രണങ്ങൾ നിലവിൽവന്നത്. എണ്ണക്ഷാമം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ വാഹന ഉടമകൾ കൂട്ടമായി എണ്ണ വാങ്ങാൻ പമ്പുകളിൽ എത്തിയിരുന്നു. ഇതേതുടർന്നാണ് റേഷനിംഗ് ഏർപ്പെടുത്തി. .
ഇതുപ്രകാരം ഇരുചക്ര വാഹനങ്ങൾക്കു ദിവസം പരമാവധി രണ്ട് ലിറ്റർ പെട്രോൾ മാത്രമേ ലഭിക്കു. സ്വകാര്യ കാറുകൾക്ക് 10 ലീറ്റർ വരെയും ജീപ്പുകൾ, മിനിബസുകൾ എന്നിവയ്ക്കു 20 -25 ലിറ്റർ എണ്ണയും ലഭിക്കും. പൊതുഗതാഗതത്തിനു ഉപയോഗിക്കുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു 70-80 ലിറ്റർ എണ്ണ ദിവസവും നിറയ്ക്കാം. അതേസമയം ദീർഘദൂര വാഹനങ്ങൾക്കു വേണ്ടി 220 ലീറ്റർ ഡീസൽ വരെ പമ്പുകളിൽനിന്നും നിത്യേന വാങ്ങാനാവും.
എണ്ണയ്ക്കായി 95 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ബംഗ്ലദേശ്. ക്ഷാമമുണ്ടാകുമെന്ന പ്രചാരണത്തെതുടർന്ന് ഡീലർമാരുടെ ഭാഗത്തുനിന്ന് ഇന്ധനം പൂഴ്ത്തിവയ്ക്കാനുള്ള ശ്രമങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വിതരണത്തിനായി പമ്പുകളിലേക്ക് എണ്ണ എത്തുന്നതിൽ കുറവു സംഭവിച്ചിട്ടുണ്ടെന്നു പമ്പുടമകൾ പറഞ്ഞു.
Tags : petrol sales Control Bangladesh