ധാക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 10 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 47 റൺസെടുത്ത കൂപ്പർ കോണോലിയുടെയും 20 റൺസെടുത്ത ടിം ഡേവിഡിന്റെയും 18 റൺസ് വീതം നേടിയ മാറ്റ് റെൻഷോയുടെയും നിഖിൽ ചൗധരിയുടെയും മികവിലാണ് ഓസീസ് വിജയലക്ഷ്യം മറികടന്നത്.
ബംഗ്ലാദേശിന് വേണ്ടി അബ്ദുൾ ഗാഫർ സഖ്ലെയിൻ രണ്ട് വിക്കറ്റ് എടുത്തു. ഷോറിഫുൾ ഇസ്ലാമും മുസ്താഫിസുർ റഹ്മാനും മഹെദി ഹസനും റിഷാദ് ഹോസെയ്നും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19 ഓവറിൽ 131 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 29 റൺസെടുത്ത മഹെദി ഹസന്റെയും 20 റൺസെടുത്ത സെയ്ഫ് ഹസന്റെയും 17 റൺസെടുത്ത സൗമ്യ സർക്കാരിന്റെയും മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോർ എടുത്തത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദം സാംപയും ജോയൽ ഡേവിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മാറ്റ് റെൻഷോ രണ്ട് വിക്കറ്റും സ്പെൻസൻ ജോൺസണും നിഖിൽ ചൗധരിയും ഓരോ വിക്കറ്റ് വീതവും എടുത്തു.
Tags : t20 match australia beats bangladesh