കാൻസസ് സിറ്റി: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അൾജീരിയക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് തകർപ്പൻ തുടക്കം. കളി തുടങ്ങി 16-ാം മിനിറ്റിൽ തന്നെ സൂപ്പർ താരം ലയണൽ മെസിയിലൂടെ അർജന്റീന മുന്നിലെത്തി. റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിൽ നിന്ന് ബോക്സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ ഒരു ഇടങ്കാലൻ ഷോട്ടിലൂടെയാണ് മെസ്സി അൾജീരിയൻ വല കുലുക്കിയത്.
പരിക്കിന്റെ ആശങ്കകൾ മറികടന്ന് ആദ്യ ഇലവനിൽ തന്നെ മെസി കളത്തിലിറങ്ങി. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ അൾജീരിയയുടെ ഫാരെസ് ചൈബി ഒരു ഗോൾ നേടിയെങ്കിലും വിഎആർ പരിശോധനയിൽ അത് ഓഫ്സൈഡ് ആണെന്ന് കണ്ടെത്തി റദ്ദാക്കുകയായിരുന്നു. ഗ്രൂപ്പ് ജെ-യിലെ ഈ ആവേശപ്പോരാട്ടത്തിൽ മെസ്സിയുടെ ഗോളിലൂടെ അർജന്റീന മത്സരത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 2022-ൽ സൗദി അറേബ്യയോട് ആദ്യ മത്സരം തോറ്റ ചരിത്രം ആവർത്തിക്കാതിരിക്കാൻ ശക്തമായ ലൈനപ്പുമായിട്ടാണ് അർജന്റീന ഇത്തവണ ഇറങ്ങിയിരിക്കുന്നത്.