Sports
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ആദ്യജയത്തിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ കാത്തിരിപ്പ് നീളുന്നു. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ആറിലും തോറ്റു.
ഒരു സമനിലയിലൂടെ നേടിയ ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം. ഇന്നു നടക്കുന്ന ഏവേ പോരാട്ടത്തില്‍ ബംഗളൂരു എഫ്സിയാണ് എതിരാളികള്‍. രാത്രി 7.30ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഫ്രാഞ്ചു ബ്ലാസ്റ്റേഴ്സില്‍
അര്‍ജന്റൈന്‍ വിംഗര്‍ ഫ്രാന്‍സിസ്കോ ഫ്യൂലാസിയര്‍ അബാലോ കേരള ബ്ലാസ്റ്റേഴ്സിൽ. ‘ഫ്രാഞ്ചു’ എന്നറിയപ്പെടുന്ന 27കാരന് റയല്‍ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെയാണ് വളര്‍ന്നത്. റയോ വയ്യക്കാനോ, എഫ്സി ഫുവന്‍ലാബ്രഡ, എസ്ഡി ഐബര്‍, എഫ്സി കാര്‍ട്ടജീന എന്നീ സ്പാനിഷ് ക്ലബ്ബുകള്‍ക്കായി പന്ത് തട്ടി.
Sports
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. ഞായറാഴ്ച നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് ഡൽഹിക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ടൂർണമെന്റിലെ ടീമിന്റെ ആറാം തോൽവിയാണിത്.
പുതിയ പരിശീലകനായ വെസ്റ്റ്വുഡിന്റെ കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിച്ചെങ്കിലും തോൽവി നേരിടുന്നത് തുടരുകയാണ്. ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഡൽഹി കേരളത്തിന്റെ വലകുലുക്കി. 36-ാം മിനിറ്റിൽ മുഹമ്മദ് അയ്മനാണ് ആദ്യം ലക്ഷ്യം കണ്ടത്.
ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് ചില നീക്കങ്ങൾ നടത്തിയെങ്കിലും ഗോളുമാത്രം പിറന്നില്ല. ഇതോടെ ആദ്യ പകുതി 1-0 ന് അവസാനിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മതിജ ബാബോവിയാണ് രണ്ടാമത് വലകുലുക്കിയത്.
ഐഎസ്എല്ലിൽ ആദ്യ ഏഴുകളിൽ ആറിലും മഞ്ഞപ്പട തോറ്റു. ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാൻ ടീമിനായിട്ടില്ല. ഒരു പോയിന്റുമായി 13-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ ദിവസം കൊച്ചിയിൽനടന്ന ഹോം മത്സരത്തിൽ പഞ്ചാബ് സിയുടെ മുന്നിൽ 3-1നാണ് ടീം തകർന്നടിഞ്ഞത്.
തുടർ തോൽവികളുടെ പശ്ചാത്തലത്തിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനത്തുനിന്ന് ഡേവിഡ് കാറ്റാലയെ നീക്കിയത്. കാറ്റാലയ്ക്ക് കീഴിൽ ടൂർണമെന്റിൽ ഒരു ജയം പോലും ടീമിന് സ്വന്തമാക്കാനായിരുന്നില്ല. മിഖായൽ സ്റ്റാറേയ്ക്കു പകരക്കാരനായി കഴിഞ്ഞവർഷം മാർച്ചിലാണ് കാറ്റാല ബ്ലാസ്റ്റേഴ്സ് കോച്ചായെത്തിയത്.
Sports
കൊച്ചി: മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ കരീം ബെനാരിഫിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തമാക്കി. മൊറോക്കോയിലെ റബാത്തില്‍ ജനിച്ച അദ്ദേഹം നോര്‍ത്ത് ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും വിവിധ ലീഗുകളില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ്.
ബെനാരിഫ് ഇറാഖ് സ്റ്റാര്‍സ് ലീഗിലെ കര്‍ബല എഫ്സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് ഈ 33 കാരൻ എത്തുന്നത്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായ ബെനാരിഫ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും റൈറ്റ് മിഡ്ഫീല്‍ഡറായും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് കരീം.
കൊച്ചിയിലെത്തിയ കരീം ബെനാരിഫ് ഉടൻ തന്നെ ടീമിനൊപ്പം ചേരും. പന്തിൻമേലുള്ള നിയന്ത്രണത്തിനും തന്ത്രപരമായ മികവിനും പേരുകേട്ട താരമാണ് കരീം ബെനാരിഫ്.
Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യപരിശീലകനായി ആഷ്ലി വെസ്റ്റ്വുഡിനെ നിയമിച്ചു. നടപ്പുസീസണിന്റെ അവസാനം വരെയാണ് കരാർ. ഇന്ത്യൻ ഫുട്ബോളിൽ വലിയ പരിചയസമ്പത്തുള്ള പരിശീലകനാണ് ആഷ്ലി വെസ്റ്റ്വുഡ്.
ബംഗളൂരു എഫ്സിയെ രണ്ട് തവണ ഐ-ലീഗ് കിരീടത്തിലേക്കും ഒരു തവണ ഫെഡറേഷൻ കപ്പ് വിജയത്തിലേക്കും നയിച്ച അദ്ദേഹം, മുൻപ് എടികെ, പഞ്ചാബ് എഫ്സി എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
ഹോങ്കോങ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായാണ് അദ്ദേഹം ഏറ്റവും ഒടുവിൽ പ്രവർത്തിച്ചത്. വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള തയാറെടുപ്പുകൾക്കായി അദ്ദേഹം ഉടനടി ടീമിന്റെ ചുമതലയേൽക്കും.
ആഷ്ലിയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും പരിചയസമ്പത്തും ടീമിന് വലിയ ഗുണം ചെയ്യും. സീസണിലെ ബാക്കി മത്സരങ്ങളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രകടനത്തിനായി ഞങ്ങൾ കാത്തിരിക്കുന്നുവെന്ന് പുതിയ പരിശീലകനെ സ്വാഗതം ചെയ്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സിഇഓ അഭിക് ചാറ്റർജി പറഞ്ഞു.
വലിയ ആരാധക പിന്തുണയും പ്രതീക്ഷകളുമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ഞാൻ പൂർണ്ണ ബോധവാനാണ്. വരും ദിവസങ്ങളിൽ ടീമിനെയും സ്റ്റാഫിനെയും അടുത്തറിയുന്നതിനും കളിക്കാർക്കൊപ്പം പ്രവർത്തനം ആരംഭിക്കുന്നതിനുമാണ് താൻ മുൻഗണന നൽകുന്നതെന്ന് ചുമതലയേറ്റ ശേഷം ആഷ്ലി വെസ്റ്റ്വുഡ് പറഞ്ഞു.
Kerala
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ദവീദ് കറ്റാലയെ പുറത്താക്കി. ടീമിന്റെ നിരന്തര തോല്‍വിയാണ് കാരണം. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും.
സീസണില്‍ ആറുമത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സ് അഞ്ചിലും തോറ്റു. ശനിയാഴ്ച വന്‍ തോല്‍വിയോടെ ടീം മാനേജ്മെന്റ് കറ്റാലയെ പുറത്താക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.
ആറ് മത്സരങ്ങളിൽനിന്ന് ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
യുറോപ്യന്‍ ഫുട്ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോള്‍ താരമാണ് കറ്റാല. കറ്റാലയുടെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍.
Sports
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പഞ്ചാബ് എഫ്സിക്കെതിരേ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മത്സരത്തിനിറങ്ങും.
തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരേ പോരാടി ബ്ലാസ്റ്റേഴ്സ് സമനില പിടിച്ച് ടൂർണമെന്റിൽ ആദ്യ പോയിന്റ് സ്വന്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സ് ക്യാന്പിന് ആത്മവിശ്വാസം പകരുന്നതാണ് ഈ പ്രകടനമെന്നാണ് ഹെഡ് കോച്ച് ഡേവിഡ് കറ്റാല വ്യക്തമാക്കുന്നത്.
ഇതുവരെ ഗോൾ നേടുന്നതിൽ മികവ് പുലർത്താൻ ടീമിനായിട്ടില്ല. അഞ്ചു മത്സരങ്ങളിൽ ഏഴു ഗോളുകൾ വഴങ്ങിയത് തിരുത്തപ്പെടണം. ഫാലു ഡിയാന്യെയുടെ വരവ് പ്രതിരോധ നിരയ്ക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അദ്ദേഹം ടീമിനെ നയിക്കുന്ന രീതിയിൽ സന്തോഷമുണ്ടെന്നും ഡേവിഡ് കറ്റാല പറഞ്ഞു. അതേസമയം മുൻ മത്സരങ്ങളെ അപേക്ഷിച്ച് ഈസ്റ്റ് ബംഗാളിനെതിരേ ബ്ലാസ്റ്റ്ഴേ്സ് മികവ് പുലർത്തിയത് പ്രതീക്ഷ പകരുന്നുണ്ട്.
പഞ്ചാബ് എഫ്സിയുടെ പ്രതിരോധ നിര കരുത്തുറ്റതാണ്. അതുകൊണ്ടു തന്നെ ഗോൾ വരൾച്ച അനുഭവിക്കുന്ന ബ്ലാസ്റ്റേഴ്സ് ഉണർന്ന് കളിച്ചില്ലെങ്കിൽ പരാജയം ഉറപ്പിക്കും. ഗോൾ നേടാൻ സാധിക്കാത്ത ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങുന്നതിൽ മുന്നിലാണെന്നതും ഭീഷണിയാണ്.
സീസണിന്റെ തുടക്കത്തിൽ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, ഇന്റർ കാശി എന്നീ ടീമുകളോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് നാല് മത്സരങ്ങൾ കഴിഞ്ഞിട്ടും പട്ടികയിൽ സ്കോർ തുറക്കാനായിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് സീസണിലെ ആദ്യ പോയിന്റ് നേടി. എന്നാൽ നിലവിൽ പട്ടികയിൽ 12-ാം സ്ഥാനത്താണ് ടീമുള്ളത്.
Sports
കോൽക്കത്ത: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ സമനില. ഈസ്റ്റ് ബംഗാൾ എഫ്സിയോട് 1-1നായിരുന്നു കേരളത്തിന്റെ സമനില. തുടർച്ചയായ നാല് തോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നത്.
എവേ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില എന്നത് എടുത്തു പറയേണ്ടത്. മലയാളി താരം മുഹമ്മദ് അജ്സലിന്റെ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്.
തുടക്കം മുതൽ ഈസ്റ്റ് ബംഗാളിന്റെ ആധിപത്യമാണ് കാണാനായത്. 10-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാളിന് പെനൽറ്റി. എയ്ബാന്റെ ഫൗളാണ് പെനൽറ്റിയിലേക്ക് വഴി തുറന്നത്.
പെനൽറ്റി കിക്കെടുത്ത യൂസഫ് എസിജാരിക്ക് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ. പിന്നീട് താളം കണ്ടെത്താൻ പാടുപെടുന്ന ബാസ്റ്റേഴ്സിനെയാണ് കാണാൻ കഴിഞ്ഞത്.
കാത്തിരിപ്പിനൊടുവിൽ 92-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. എബിൻ ദാസിന്റെ കോർണറിൽ നിന്ന് ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് മുഹമ്മദ് അജ്സൽ ഹെഡ്ഡറിലൂടെ വലയിലാക്കി. പിന്നീട് ഇരുകൂട്ടർക്കും ഗോൾ നേടാനായില്ല.
അഞ്ച് മത്സരങ്ങളിൽനിന്നും ഒരു പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ 12-ാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽനിന്നും എട്ട് പോയിന്റുമായി ഈസ്റ്റ് ബംഗാൾ മൂന്നാം സ്ഥാനത്തുണ്ട്.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2025-26 സീസണിൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നിറങ്ങും. തുടർച്ചയായ നാല് തോൽവിയുടെ സമ്മർദത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഈസ്റ്റ് ബംഗാളാണ്.
ഐഎസ്എൽ സീസണിൽ ഏറ്റവും മോശം തുടക്കം കുറിച്ച ഡേവിഡ് കാറ്റലയുടെയും ടീമിന്റെയും മേൽ ആദ്യ ജയത്തിനായുള്ള സമ്മർദം ശക്തമാണ്.
അതേസമയം, ജയം നേടി മൂന്നാം സ്ഥാനം ഉറപ്പിക്കാനിറങ്ങുന്ന ഈസ്റ്റ് ബംഗാളിനെ വീഴ്ത്തണമെങ്കിൽ മഞ്ഞപ്പട ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുക്കേണ്ടി വരും. കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിനാണ് മത്സരം.
സമ്മർദപ്പട
നാല് മത്സരങ്ങളിൽ മഞ്ഞപ്പട തുടർ തോൽവി ഏറ്റുവാങ്ങി. ഇതുവരെ അക്കൗണ്ട് തുറക്കാനാവാതെ പട്ടികയിൽ അവസാന സ്ഥാനം. അവസാന പരാജയം ചെന്നൈയ്ൻ എഫ്സിക്കെതിരേ 1-0ന് തോറ്റു. ലക്ഷ്യം കാണാൻ സാധിക്കാത്ത ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര ഉണരേണ്ടതുണ്ട്. നാല് മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്.
എതിരാളികൾ നിഷ്പ്രയാസം മിഡ്-ബ്ലോക്കിനെ മറികടക്കുന്നത് വലിയ വീഴ്ചയാണ്. ആക്രമണാത്മക മുന്നേറ്റം നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല. മിഡ്ഫീൽഡും സ്ട്രൈക്കേഴ്സും തമ്മിലുള്ള ഏകോപനമില്ലായ്മ പ്രകടം. ഏക ആശ്വാസം വിക്ടർ ബെർട്ടോമിയുടെ പോരാട്ടവീര്യമാണ്. എന്നാൽ, അവസരങ്ങൾ ഗോളാക്കി മാറ്റാൻ അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നില്ല.
സ്കോട്ടിഷ് താരം ജയ് ക്വിറ്റോംഗോ, മാറ്റിയാസ് ഹെർണാണ്ടസ്, വിക്ടർ ബെർത്തോമിയു എന്നിവർ പരിക്കിന്റെ പിടിയിലാണ്.
മൂന്നാമതാകാൻ
അതേസമയം, സീസണിൽ നാല് മത്സരത്തിൽനിന്ന് ഏഴ് പോയിന്റ് ഈസ്റ്റ് ബംഗാളിനുണ്ട്. നിലവിൽ അഞ്ചാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. ഇന്നു ജയിച്ചാൽ 10 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്താം. ആദ്യ രണ്ട് മത്സരങ്ങളിൽ ജയം നേടിയ ടീം പക്ഷെ മൂന്നാം മത്സരത്തിൽ ജംഷഡ്പുർ എഫ്സിക്ക് മുന്നിൽ വീണു. നാലാം മത്സരത്തിൽ എഫ്സി ഗോവയോട് സമനിലയും വഴങ്ങി.
യൂസഫ് എസെജാരി ഇതുവരെ നാല് ഗോളുകൾ നേടി. എഡ്മണ്ട് ലാൽറിൻഡിക്കയുടെ മികച്ച പിന്തുണ ഫിനിഷിംഗ് എളുപ്പമാക്കും. സോൾ ക്രെസ്പോയും മിഗ്വൽ ഫിഗ്യൂറയും ചേർന്ന് കളിയുടെ ഗതി നിർണയിക്കും.ഫിഗ്യൂറ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നടത്തി ഫോമിലാണ്.
കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഇതുവരെ 12 തവണ ഏറ്റുമുട്ടി. ആറ് ജയം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയപ്പോൾ ബ്ലാസ്റ്റേഴ്സ് മൂന്ന് ജയമാണ് നേടിയത്. മൂന്ന് എണ്ണം സമനിലയിൽ കലാശിച്ചു.
Sports
കൊച്ചി: ഐഎസ്എൽ ഫുട്ബോൾ 2025-26 സീസണിലെ ആദ്യജയം മോഹിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നിറങ്ങും. ചെന്നൈയിൻ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാത്രി 7.30നാണ് മത്സരം.
ബഗാനു വമ്പന്‍ ജയം
ഹോം മത്സരത്തില്‍ മോഹന്‍ ബഗാന് 5-1ന് ഒഡീഷ എഫ്സിയെ കീഴടക്കി. ജാമി മക്ലാരന്റെ ഹാട്രിക്കാണ് ബഗാനു വമ്പന്‍ ജയമൊരുക്കിയത്. 14, 24, 45+1, 88 മിനിറ്റുകളിലായി നാലു ഗോള്‍ മക്ലാരന് നേടി. ആല്‍ബെര്‍ട്ടോ റോഡ്രിഗസിന്റെ (42) വകയായിരുന്നു ടീമിന്റെ മറ്റൊരു ഗോള്‍.
Sports
കൊച്ചി: തുടർ തോല്‍വിയില്‍നിന്നും കരകയറാതെ കേരള ബ്ലാസ്റ്റേഴ്സ്. കലൂര്‍ ജെഎന്‍എല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇന്റര്‍ കാശിയോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഹോം ഗ്രൗണ്ടിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം തോല്‍വിയും സീസണിലെ മൂന്നാം തോല്‍വിയുമാണിത്. രണ്ടാം പകുതിയില്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തിട്ടും ബ്ലാസ്റ്റേഴ്സിന് സമനില കണ്ടെത്താനായില്ല.
ആവേശം നിറഞ്ഞ ആദ്യപകുതിയുടെ 34ാം മിനിട്ടില്‍ നൗറിസ് പെട്കെവിഷ്യസിലൂടെ ഇന്റര്‍ കാശി മുന്നിലെത്തി. ആല്‍ഫ്രഡ് നല്കിയ പാസ് സ്വീകരിച്ച പെട്കെവിഷ്യസിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി വലയില്‍ പതിച്ചതോടെ തിരിച്ചടിക്ക് ബ്ലാസ്റ്റേഴ്സും ശ്രമിച്ചു.
എന്നാല്‍ ഇന്റര്‍ കാശിയുടെ പ്രതിരോധത്തെ മറികടക്കാന്‍ മഞ്ഞപ്പടയ്ക്കായില്ല.
രണ്ടാം പകുതിയില്‍ എബിന്‍ദാസ്, മര്‍ലോണ്‍ ട്രൂജിലോ, ബികാഷ് യംനം എന്നിവരെ കളത്തിലിറക്കി ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്സലിന്റെ ഹെഡര്‍ ഇന്റര്‍ കാശി ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു.
78ാം മിനിട്ടില്‍ വലതുവശത്തുനിന്നുള്ള നീക്കത്തിനൊടുവില്‍ ആല്‍ഫ്രഡ് ലക്ഷ്യം കണ്ടതോടെ ഇന്റര്‍ കാശി ലീഡ് രണ്ടാക്കി ഉയര്‍ത്തി. 84ാം മിനിട്ടില്‍ വിക്ടര്‍ ബെര്‍ട്ടോമിയു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോള്‍ നേടി. അവസാന മിനിട്ടുകളില്‍ സമനിലയ്ക്കായി ബ്ലാസ്റ്റേഴ്സ് പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഇഞ്ച്വറി ടൈമില്‍ ബെര്ട്ടോമിയുവിന് ലഭിച്ച ഹെഡര്‍ അവസരം നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. ഏഴിന് ചെന്നൈയിന് എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
മോഹന്‍ ബഗാന് ജയം
എസ്എൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മോഹൻ ബഗാന് തകർപ്പൻ ജയം. മുഹമ്മദൻ എസ് സിയെ ഒന്നിനെതിരേ അഞ്ച് ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. റോബിൻഹോ 22, 27 മിനിറ്റിൽ ഇരട്ട ഗോൾ നേടിയപ്പാൾ ജാമീ മക്ലാരൻ, മൻവീർ സിംഗ്, ദിമിത്രി പെട്രോട്ടോസ് എന്നിവർ ഓരോ ഗോൾ നേടി ബഗാന് തകർപ്പൻ വിജയമൊരുക്കി. ലാൽതൻകിമ 12-ാം മിനിറ്റിൽ മുഹമ്മദന്റ് എസ് സിയ്ക്കായി ആശ്വാസ ഗോൾ നേടി. തുടർച്ചയായ മൂന്നാം ജയത്തോടെ ഒന്‍പത് പോയിന്റുമായി മോഹൻ ബഹാൻ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
Sports
കൊച്ചി: ഐഎസ്എല്‍ ഫുട്ബോളില്‍ സീസണിലെ ആദ്യ ജയം മോഹിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നിറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകുന്നേരം അഞ്ചിനു നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ കാശിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ആദ്യ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.
ജംഷഡ്പുര്‍, പഞ്ചാബ്
ഇന്നലെ നടന്ന ആദ്യ മത്സരങ്ങളില്‍ ജംഷഡ്പുര്‍ എഫ്സി 2-1ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. രണ്ടാം മത്സരത്തിൽ പഞ്ചാബ് എഫ്സി 2-0ന് ബംഗളൂരു എഫ്സിയെ തോൽപ്പിച്ചു.
Sports
കൊച്ചി: വാടകവര്‍ധന അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ കേരള ബ്ലാസ്റ്റേഴ്സ് ഉറച്ചുനിന്നതോടെ കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട വാടകത്തര്‍ക്കത്തില്‍ അയഞ്ഞ് ജിസിഡിഎ.
ഇതോടെ നിലവിലെ പ്രതിസന്ധിക്കു താത്കാലിക വിരാമമായി. ഓരോ മത്സരത്തിനും മൂന്നു ലക്ഷം രൂപ വീതം നല്‍കണമെന്ന ധാരണയിലാണു പ്രശ്നം ഒത്തുതീര്‍ന്നത്. ഇത് ബ്ലാസ്റ്റേഴ്സും അംഗീകരിച്ചു.
ബ്ലാസ്റ്റേഴ്സ് കെട്ടിവയ്ക്കേണ്ട ഡെപ്പോസിറ്റായ ഒരു കോടി രൂപയില്‍ നഷ്ടം കണക്കാക്കി കുറച്ച 28 ലക്ഷം ബ്ലാസ്റ്റേഴ്സ് അടുത്തദിവസം കെട്ടിവയ്ക്കാനും ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ളയും ബ്ലാസ്റ്റേഴ്സ് സിഒഒ തുഷന്‍ വസിഷ്ടും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ഇതോടെ കൊച്ചിയിലെ ഇനിയുള്ള ഐഎസ്എല്‍ മത്സരങ്ങള്‍ സുഗമമായി നടക്കും.
നേരത്തേ പ്രതിദിന വാടക 8.4 ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷമാക്കി കുറയ്ക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഹോം ഗ്രൗണ്ട് മാറ്റം ആലോചിച്ച ബ്ലാസ്റ്റേഴ്സിനെ കൊച്ചിയില്‍ത്തന്നെ തുടരാന്‍ ജിസിഡിഎ പ്രേരിപ്പിച്ചത്. എന്നാല്‍, ചെയര്‍മാന്റെ തീരുമാനം ജിസിഡിഎ എക്സിക്യൂട്ടീവ് അംഗീകരിക്കാതെ വന്നതോടെ ഐഎസ്എല്‍ മത്സരങ്ങള്‍ പ്രതിസന്ധിയിലായി.
ഓരോ മത്സരത്തിനും 4.25 ലക്ഷം രൂപ വീതം നല്‍കണമെന്ന എക്സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കാന്‍ ബ്ലാസ്റ്റേഴ്സ് തയാറായില്ല. ഇതേത്തുടര്‍ന്ന് ആദ്യമത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിലെത്തിയ ക്ലബ് ഉടമയെയും മാധ്യമപ്രവര്ത്തകെയും ഉള്‍പ്പെടെ സുരക്ഷാജീവനക്കാര്‍ പുറത്താക്കിയിരുന്നു.
Kerala
കൊച്ചി: കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വാടക കുടിശികയെയും നിരക്ക് വർധനയെയും ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ, കേരള ബ്ലാസ്റ്റേഴ്സ് അധികൃതരെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി ഓഫീസ് പൂട്ടി ജിസിഡിഎ.
ഐഎസ്എൽ സീസണിലെ ആദ്യ ഹോം മത്സരത്തിന് തൊട്ടുമുമ്പാണ് സംഭവം. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനം നടത്താൻ സ്റ്റേഡിയത്തിലെത്തിയ ബ്ലാസ്റ്റേഴ്സ് പരിശീലകനെയും താരങ്ങളെയും മാധ്യമപ്രവർത്തകരെയും ജിസിഡിഎ സുരക്ഷാ ജീവനക്കാർ പുറത്താക്കി ഹാൾ പൂട്ടി.
ഒരു മത്സരത്തിന് രണ്ട് ലക്ഷം രൂപ വാടക നിശ്ചയിച്ചിരുന്ന സ്ഥാനത്ത്, ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അത് 4.2 ലക്ഷമായി ഉയർത്തിയതാണ് തർക്കം. കൂടാതെ കഴിഞ്ഞ സീസണിലെ നാശനഷ്ടങ്ങൾ വകയിൽ 25 ലക്ഷത്തോളം രൂപ കൂടി നൽകണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടു.
എന്നാൽ സ്റ്റേഡിയത്തിൽ നടന്ന മെഗാ തിരുവാതിര പോലുള്ള കായികേതര പരിപാടികൾ കാരണമാണ് നാശനഷ്ടങ്ങൾ ഉണ്ടായതെന്നും, അതിന്റെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവെക്കരുതെന്നുമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറയുന്നത്.
Sports
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. സ്വന്തം ആരാധകരുടെ മുമ്പിൽ മുംബൈ സിറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോൽവി വഴങ്ങിയത്.
47-ാം മിനിറ്റിൽ ഇന്ത്യൻ താരം ലാലിയൻസുവാല ചാംഗ്തെയാണ് മുംബൈയുടെ വിജയ ഗോൾ നേടിയത്. പന്തടക്കത്തിലും ഗോൾ നീക്കത്തിലും ഒപ്പത്തിനൊപ്പം നിന്നെങ്കിലും പന്ത് എതിരാളികളുടെ വലയിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല.
സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് രണ്ടു ഗോളുകൾക്കും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.
Sports
കൊച്ചി: വാടക കുടിശികയെച്ചൊല്ലി കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും(ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്മെന്റ് അഥോറിറ്റി) തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിച്ചു. ഇതോടെ ഇന്നു നിശ്ചയിച്ച ഐഎസ്എല്‍ മത്സരം തടസങ്ങളില്ലാതെ നടക്കും.
വാടകയും കുടിശികയും അടയ്ക്കാന്‍ ബ്ലാസ്റ്റേഴ്സിനു ജിസിഡിഎ സമയം അനുവദിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്കു പരിഹാരമായത്.
ഒരാഴ്ചയ്ക്കകം പണം അടയ്ക്കാമെന്ന ഉറപ്പിലാണ് സ്റ്റേഡിയം വിട്ടുനല്‍കാന്‍ ജിസിഡിഎ നിലവില്‍ തീരുമാനിച്ചിട്ടുള്ളത്. പരിഹാരം കണ്ടെത്താനുള്ള ചര്‍ച്ചകളുടെ ഫലമായി ജിസിഡിഎ ചോദിച്ച വാടക നല്കാന് ബ്ലാസ്റ്റേഴ്സ് തയാറാകുകയും ഇന്നലെ ഐഎസ്എല്‍ മത്സരം തടസങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും രാത്രി വൈകി ടീം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
വാടക നല്‍കാത്തതിനെത്തുടര്‍ന്ന് കലൂര്‍ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് ജിസിഡിഎ അധികൃതര്‍ പൂട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രീമാച്ച് വാര്‍ത്താസമ്മേളനം ഓണ്‍ലൈനായാണു സംഘടിപ്പിച്ചത്.
Sports
കൊച്ചി: വാടക കുടിശികയെച്ചൊല്ലി കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുണ്ടായ തർക്കങ്ങൾ പരിഹരിച്ചു. ഇതോടെ ഞായറാഴ്ച നടക്കേണ്ട ഐഎസ്എൽ മത്സരം നിശ്ചയിച്ച പ്രകാരംതന്നെ നടക്കും.
വാടകയും കുടിശികയും അടയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് ജിസിഡിഎ കൂടുതൽ സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കകം പണം അടയ്ക്കാമെന്ന ഉറപ്പിലാണ് സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്.
വാടക നൽകാത്തതിനെത്തുടർന്ന് കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് ജിസിഡിഎ അധികൃതർ പൂട്ടിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. സ്റ്റേഡിയത്തിനുള്ളിൽ മത്സരത്തിനായുള്ള ഒരുക്കങ്ങൾക്കെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ ജിസിഡിഎ ഉദ്യോഗസ്ഥർ പുറത്താക്കുകയും സ്റ്റേഡിയത്തിനുള്ളിലെ വസ്തുക്കൾ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ സംബന്ധിച്ച പ്രശ്നങ്ങളെത്തുടർന്ന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനവേദി വിട്ടുനൽകാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയാറാകാതിരുന്നതും വലിയ പ്രതിഷേധത്തിനിടയാക്കി. ഇതേത്തുടർന്ന് പ്രീ-മാച്ച് വാർത്താ സമ്മേളനം ഓൺലൈനായാണ് സംഘടിപ്പിച്ചത്.
ബ്ലാസ്റ്റേഴ്സ് സിഇഒ അബീക് ചാറ്റർജിയും ഉടമകളും ജിസിഡിഎ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
Sports
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് നടത്താനിരുന്ന ഔദ്യോഗിക വാര്‍ത്താസമ്മേളനത്തിന് അനുമതി നിഷേധിച്ച് ജിസിഡിഎ. കലൂര്‍ ജെഎല്‍എന്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന പ്രീ-മാച്ച് പ്രസ് കോണ്‍ഫറന്‍സ് ആണ് അധികൃതര്‍ തടഞ്ഞത്.
ഞായറാഴ്ച മുംബൈ സിറ്റി എഫ്സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ടീം പരിശീലകനും താരങ്ങളും പങ്കെടുക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനമാണ് അവസാന നിമിഷം മുടങ്ങിയത്. തുടര്‍ന്ന് ഗൂഗിള്‍ മീറ്റിലൂടെയാണ് പ്രസ് കോണ്‍ഫറന്‍സ് നടത്തുന്നത്.
സ്റ്റേഡിയം വാടകയുമായി ബന്ധപ്പെട്ട് ക്ലബ്ബും ജിസിഡിഎയും തമ്മില്‍ കുറച്ചു നാളുകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. നേരത്തെ വാടക കുറച്ചു നല്കാന് ധാരണയായിരുന്നുവെങ്കിലും വീണ്ടും തുക കൂട്ടിയതാണ് പ്രശ്നത്തിന് കാരണം.
സീസണിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് ക്ലബ്ബിനോട് ജിസിഡിഎ സ്വീകരിച്ച ഈ നിലപാടില്‍ ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. മഞ്ഞപ്പട സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
മോഹൻ ബഗാന് വേണ്ടി ജാമി മക്ലാരനും ടോം ആൽഫ്രഡുമാണ് ഗോളുകൾ നേടിയത്. മക്ലാരൻ 36-ാം മിനിറ്റിലും ആൽഫ്രഡ് 90+7-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.
ഇന്നത്തെ രണ്ടാം മത്സരത്തിൽ എഫ്സി ഗോവ ഇന്റർ കാശിയെ നേരിടും. ഈ മാസം 22ന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ആദ്യ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവൺ പുറത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് അഞ്ചിന് നടക്കുന്ന മത്സരത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിമാണ് വേദി. കന്നികിരീടം എന്ന സ്വപ്നവുമായാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണയും ഇറങ്ങുന്നത്.
ബ്ലാസ്റ്റേഴ്സ് ടീം: സച്ചിൻ സുരേഷ് (ഗോൾകീപ്പർ), ഔമർ, സഹീഫ്, ബെർതോമിയോ, കോറൂ സിംഗ്, ഡാനിഷ് ഫാറൂഖ്, നിഹാൽ, ബോർജസ്, എയ്ബൻ, എബിൻദാസ്, ബികാസ്.
Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഇത്തവണയും എറണാകുളം കലൂർ ജെഎൽഎൻ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 22 മുതൽ മേയ് വരെ ഒമ്പതു മത്സരങ്ങളാണ് ഇത്തവണ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്നത്. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു, പകരം ഹോം ഗ്രൗണ്ട് ആയി കോഴിക്കോട് പരിഗണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.
അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമിട്ടാണ് കലൂർ സ്റ്റേഡിയത്തിൽ തന്നെ മത്സരങ്ങൾ അരങ്ങേറാൻ പോകുന്നത്. കോടതി വ്യവഹാരങ്ങളും സ്പോൺസർമാരുടെ അഭാവവും കാരണം വൈകിയാണ് സീസൺ ആരംഭിക്കുന്നത്. മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജിസിഡിഎക്ക് കത്ത് നൽകിയിരുന്നു.
അതിനാൽ വാടക തുക കുറിച്ചാണ് ജിസിഡിഎ ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയം നൽകുന്നത്. ഫുട്ബോൾ ഇതിഹാസം മെസിയും അർജന്റീന ടീമും കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിച്ച് സ്റ്റേഡിയം നവീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റേത്.
Sports
കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇനി ബ്ലാസ്റ്റേഴ്സ് ആരവം. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബ്ലാസ്റ്റേഴ്സ് ടീം കോഴിക്കോട് സ്റ്റേഡിയത്തില്‍ പന്ത് തട്ടും.
ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍ ) മത്സരങ്ങളില്‍ ഒമ്പതു മത്സരങ്ങളാണു കോഴിക്കോട് ഇഎംഎസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുക. ഇതില്‍ ഏഴുമത്സരങ്ങള്‍ രാത്രി 7.30-നാണു നടക്കുക. രണ്ടെണ്ണം വൈകുന്നേരം അഞ്ചിനും നടക്കും. ഫെബ്രുവരി 22-ന് രാത്രി 7.30 ന് മുബൈ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. തുടര്‍ന്ന് ഫെബ്രുവരി 28ന് ഇന്റര്‍ കാശിയുമായും മാര്‍ച്ച് ഏഴിന് ചെന്നൈയിന് എഫ്സിയുമായും മാര്‍ച്ച് 21 പഞ്ചാബ് എഫ്സിയുമായും ഏപ്രില്‍ 15-ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായും ഏപ്രില്‍ 18-ന് വെകുന്നേരം അഞ്ചിന് ജംഷഡ്പുര്‍ എഫ്സിയുമായും എപ്രില്‍ 23-ന് ഒഡീഷ എഫ്സി, മേയ്10-ന് മുഹമ്മദന്‍സ് എസ്സി, മേയ് 17ന് എഫ്സി ഗോവ എന്നീ ടീമുകളുമായാണ് ബ്ലാസ്റ്റേഴ്സ് മാറ്റുരയ്ക്കുക.
ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും കേരള ഫുട്ബാൾ അസോസിയേഷനും (കെഎഫ്എ) തമ്മില്‍ മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്നതിനു ധാരണയില്‍ എത്തിയിരുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ പൂർത്തിയാകാത്തതിനാലാണു ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ ഇത്തവണ കോഴിക്കോട്ടേക്കു മാറ്റുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയവും പരിഗണിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളാണു കോഴിക്കോടിന് അനുകൂലമായത്. ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കഴിഞ്ഞ ദിവസം സ്റ്റേഡിയം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ സൂപ്പർ ലീഗ് കേരള സീസണിൽ കോഴിക്കോട് സ്റ്റേഡിയത്തിലേക്ക് ആയിരങ്ങളാണു കളി കാണാനെത്തിയത്. ഈ ആരാധക പിന്തുണയും ആവേശവും പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിനും കരുത്താകുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്മെന്റ്. ഡിസംബറിൽ നടന്ന സൂപ്പർക്രോസ് റേസിംഗ് ലീഗിനെത്തുടർന്ന് കോഴിക്കോട് സ്റ്റേഡിയത്തിലെ പുല്ലുകൾ നശിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, പുൽമൈതാനം പഴയപടിയാക്കി, നവീകരണ ജോലികൾ പൂർത്തിയാക്കി സ്റ്റേഡിയം കൈമാറിക്കഴിഞ്ഞു. ഇനി അവസാനവട്ട പരിശോധന മാത്രമാണ് ബാക്കി. നിലവിൽ ഐ ലീഗിൽ ഗോകുലം കേരള എഫ്സിയുടെയും സൂപ്പർ ലീഗ് കേരളയിൽ കാലിക്കട്ട് എഫ്സിയുടെയും ഹോംഗ്രൗണ്ടാണ് കോഴിക്കോട് സ്റ്റേഡിയം.
സൂപ്പർ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങൾക്ക് മൈതാനം വിട്ടുനൽകിയത് കോർപറേഷനെ വെട്ടിലാക്കിയിരുന്നു. മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയെന്ന പരാതിയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷനെ വിളിപ്പിച്ച് സ്റ്റേഡിയം പരിശോധിച്ചപ്പോൾ വലിയ തകർച്ചയുണ്ടായെന്നു കണ്ടെത്തുകയും ചെയ്തു. റേസിംഗ് ലീഗ് സംഘാടകര്‍ ഒരു മാസത്തോളം എടുത്താണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ബ്ലാസ്റ്റേഴ്സ് മത്സരങ്ങള്‍ക്ക് വേദിയാകുന്നതോടെ സ്റ്റേഡിയം ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ഒപ്പം കാല്പന്താവേശത്തില് കായിക പ്രേമികളും.
Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ചു. സ്പാനിഷ് താരം മത്യാസ് ഹെർണാണ്ടസിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
ഗോകുലം കേരള എഫ്സിയിൽ നിന്നാണ് ഈ മുപ്പതുകാരനായ സ്പാനിഷ് താരം വരുന്നത്. മധ്യനിരയിൽ കൂടുതൽ നിയന്ത്രണവും ഓപ്ഷനുകളും ഉറപ്പാക്കാൻ ഈ സൈനിംഗ് സഹായിക്കും.
വലംകാലൻ ഡിഫൻസീവ് മിഡ്ഫീൽഡറായ ഹെർണാണ്ടസ്, കളിയിലെ അച്ചടക്കത്തിനും പ്രതിരോധത്തിലെ സാന്നിധ്യത്തിനും ശ്രദ്ധേയനാണ്. 1.86 മീറ്റർ ഉയരമുള്ള താരം ഏരിയൽ ഡ്യുവലുകളിലും ശാരീരികക്ഷമത ആവശ്യമുള്ള സാഹചര്യങ്ങളിലും ടീമിന് ഗുണകരമാകും.
സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി കളിക്കാനുള്ള കഴിവും പ്രതിരോധ നിരയെ ഏകോപിപ്പിക്കുന്നതിലെ മികവും മത്യാസിന്റെ സവിശേഷതയാണ്. സ്പെയിനിലെ സലാമാങ്കയിൽ ജനിച്ച ഹെർണാണ്ടസ്, സിഡി ലറെഡോ, സലാമാങ്ക സിഎഫ് യുഡിഎസ്, യുഡി ഫോർമെന്റ തുടങ്ങി വിവിധ വിദേശ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയ വിദേശ താരത്തെ സ്വന്തമാക്കി. ഫ്രഞ്ച് വിങ്ങർ കെവിൻ യോക്കിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
29 കാരനായ താരവുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരു വിങ്ങുകളിലും കളിക്കാൻ കഴിവുള്ള യോക്ക്, വേഗതയിലും പന്തുമായുള്ള മുന്നേറ്റങ്ങളിലും മികവ് പുലർത്തുന്ന താരമാണ്.
1.82 മീറ്റർ ഉയരമുള്ള താരം ഇരു പാദങ്ങൾ കൊണ്ടും പന്ത് നിയന്ത്രിക്കാൻ മിടുക്കനാണ്. ഇത് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് കൂടുതൽ വൈവിധ്യം നൽകും. ഗ്രീസിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് കെവിൻ യോക്ക് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
2024-25 സീസണിൽ ഗ്രീക്ക് സൂപ്പർ ലീഗിൽ ലെവാഡിയാക്കോസ് എഫ്സിക്കായി കളിച്ച അദ്ദേഹം പിന്നീട് പിഎഇ ചാനിയയെയും പ്രതിനിധീകരിച്ചു. പിഎസ്ജി യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന യോക്ക്, കരിയറിൽ ഇതുവരെ 84 മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
Sports
കൊച്ചി: അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പങ്കെടുക്കുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.
നിലവിലെ സാഹചര്യങ്ങളില്‍ ആരാധകര്‍ക്കുള്ള ആശങ്കകള്‍ തിരിച്ചറിയുന്നുണ്ടെന്നും ചില പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സജീവമായി പരിശോധിച്ചു വരികയാണെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽവച്ചു നടക്കുമെന്നു സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.
Sports
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഇത്തവണത്തെ മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്, ഐഎസ്എല്‍ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.
ഐഎസ്എല്‍ നടത്തിപ്പിന് ക്ലബുകള്‍ ഒരു കോടി രൂപ പങ്കാളിത്ത ഫീ നല്‍കണമെന്നും എഐഎഫ്എഫ് അറിയിച്ചു. സംപ്രേഷണ, റഫറീയിംഗ് ചെലവുകള്‍ എഐഎഫ്എഫ് വഹിക്കും. രണ്ടോ മൂന്നോ വേദികളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ധാരണ.
ഫെബ്രുവരിയില്‍ ലീഗ് തുടങ്ങാനാണ് ആലോചന. എന്നാല്‍ പ്രധാന താരങ്ങളെല്ലാം ക്ലബ് വിടുന്നതില്‍ ആരാധകര്‍ നിരാശരാണ്. ടെണ്ടര്‍ വിളിച്ചെങ്കിലും പുതിയ സ്പോണ്‍സറെ കിട്ടാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകളും ചേര്‍ന്നാണ് ഈ സീസണില്‍ ലീഗ് നടത്തുക.
ലീഗിനെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ 13 ക്ലബ്ബുകളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വീണ്ടും കത്ത് നല്‍കിയെങ്കിലും ഫെഡറേഷന്റെ ഭാഗത്തു നിന്ന് അനുകൂല മറുപടിയല്ല ലഭിച്ചത്.
ഐഎസ്എല്‍ നടത്താന്‍ ക്ലബ്ബുകള്‍ തന്നെ പണം കണ്ടെത്തണമെന്ന സൂചനയാണ് കായികമന്ത്രാലയവും നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് പുതിയ രീതിയില്‍ ഐഎസ്എല്‍ നടത്താന്‍ തീരുമാനമായത്.
Sports
പനാജി: എഐഎഫ്എഫ് സൂപ്പർ കപ്പ് ഫുട്ബോളിൽ സെമി ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിലാണ്. നിലവിൽ ആറ് പോയിന്റുള്ള ബ്ലാസ്റ്റ്ഴേസ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ സെമി ഉറപ്പിക്കാം. സമനില ആയാലും ബ്ലാസ്റ്റേഴ്സിന് സെമിയിലേക്ക് മുന്നേറാം. പരാജയപ്പെട്ടാൽ മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രവേശനം.
ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ സ്പോർടിംഗ് എസ്സി ഡൽഹിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
ആദ്യ മത്സരത്തിൽ സ്പോർടിംഗ് എസ്സി ഡൽഹിയെ പരാജയപ്പെടുത്തിയ മുംബൈ സിറ്റി രണ്ടാം മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു. നിലവിൽ മൂന്ന് പോയിന്റുള്ള മുംബൈയ്ക്ക് സെമിയിലേയ്ക്ക് മുന്നേറണമെങ്കിൽ ജയം അനിവാര്യമാണ്.