Kerala
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി 100 കോടി വിലയിരുത്തി. വിദേശ സർവകലാശാലകളുമായി സഹകരണം ശക്തമാക്കും.
വിദേശ സർവകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി.
ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവകലാശാലകളുമായും സഹകരിച്ച് ഏറ്റവും മികച്ച അക്കാഡമിക് പ്രോഗ്രാമുകൾ കേരളത്തിൽ കൊണ്ടുവരും. ആധുനിക കാലത്തിനനുസരിച്ചുള്ള കോഴ്സുകളും മികച്ച തൊഴിലവസരങ്ങളും മുൻനിര സ്ഥാപനങ്ങളുടെ പങ്കാളിത്തവും വഴി കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ചു. കരയിലും കടലിലും വികസനത്തിനായി 400 കോടിയാണ് വകയിരുത്തിയത്. മാരിടൈം നയം നടപ്പാക്കും. കപ്പൽ നിർമാണ ശാല ആരംഭിക്കും. വിഴിഞ്ഞം കേരളത്തിന്റെ മുഖമായി വളർത്തിയെടുക്കും. വിഴിഞ്ഞം തുറമുഖ റെയിൽ പൂർത്തിയാക്കും.
കേരളത്തെ പോർട്ട് സിറ്റിയാക്കി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കടൽ, തീരദേശമേഖയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. വിഴിഞ്ഞത്ത് തുറമുഖ റെയിൽ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇപ്പോഴും വിഴിഞ്ഞം പോർട്ടിന്റെ പ്രയോജനം കേരളത്തിനു ലഭിച്ചുതുടങ്ങിയിട്ടില്ല. മറ്റു പോർട്ടുകളിൽനിന്ന് ചരക്കുകൾ ഇവിടെ കൊണ്ടിറക്കി മറ്റു കപ്പലുകളിൽ കയറ്റിവിടുക എന്ന പ്രവർത്തനം മാത്രമാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.
തുറമുഖവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക് സ്ഥാപനങ്ങളും മറ്റ് അനുബന്ധസൗകര്യങ്ങളും വളരണമെങ്കിൽ റോഡ്, റെയിൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഇതു കണക്കിലെടുത്താണ് വിഴിഞ്ഞത്തിന്റെ വികസനത്തിനു പദ്ധതി പ്രഖ്യാപിച്ചത്.
Movies
മുഖ്യമന്ത്രി വി.ഡി. സതീശന് സ്വീകരണം നൽകുന്ന ചടങ്ങിൽ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും നടൻ മോഹൻലാലും പങ്കെടുക്കും.
പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം. സമൂഹം ഹൈസ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം നടക്കുന്ന സ്വീകരണം ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും.
പറവൂർ പൗരാവലിയുടെ ആദരം മോഹൻലാൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയെ ആദരിക്കുവാൻ ആഗ്രഹിക്കുന്നവർ പേര് വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് നഗരസഭാ ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പ് അറിയിച്ചു.
Movies
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ നേരിട്ട പരസ്യമായ കൂകിവിളികളെയും പ്രതിഷേധത്തെയും അവഗണിക്കുകയാണെന്ന് നടി റിനി ആൻ ജോർജ്.
ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം തനിക്ക് ലഭിച്ചെന്നും ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടുവെന്നും അതിനെ താൻ അർഹിക്കുന്ന അവജ്ഞയോടെ അവഗണിച്ചെന്നും റിനി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
''മെയ് 18 2026 എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാൻ MLA എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ CM ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം.
വേദിയിൽ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു... അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു.
അവർ കോൺഗ്രസുകാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോൺഗ്രസുകാർ അത്രയും സ്നേഹവായ്പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോൺഗ്രസുകാർ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങിൽ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു''. റിനി കുറിച്ചു.
തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാൻ എത്തിയ റിനിയെ അവിടെയുണ്ടായിരുന്ന പ്രവർത്തകരിൽ ഒരു വിഭാഗം കൂകിവിളിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള മുൻ ആരോപണങ്ങളും, അത് തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചതെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേൽക്കാനിരിക്കെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി ലത്തീൻ സഭ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്യമായ പിന്തുണ നൽകിയിട്ടും തങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാൻ സഭാ നേതൃത്വം തീരുമാനിച്ചു.
സമുദായത്തിൽ നിന്ന് നാല് കോൺഗ്രസ് എംഎൽഎമാർ വിജയിച്ചിട്ടും മന്ത്രിസഭയിൽ ലത്തീൻ വിഭാഗത്തിന് പ്രാതിനിധ്യം നൽകാത്തതാണ് സഭയെ ചൊടിപ്പിച്ചിരിക്കുന്നത്. സമുദായത്തിൽ നിന്നുള്ള മുതിർന്ന നേതാവായ എം. വിൻസെന്റിനെ മന്ത്രിയാക്കാത്തതിൽ ലത്തീൻ സഭയ്ക്ക് കടുത്ത അമർഷമുണ്ട്. തീരദേശ മേഖലയുമായി അടുത്ത ബന്ധമുള്ള ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകിയതിലും സഭാ നേതൃത്വം പരസ്യമായി അതൃപ്തി രേഖപ്പെടുത്തി.
ടോണി ചമ്മിണി, ടി.ജെ. വിനോദ്, എ.ഡി. തോമസ്, എം. വിൻസെന്റ് എന്നിങ്ങനെ നാല് എംഎൽഎമാർ ഉണ്ടായിട്ടും സമുദായത്തെ പൂർണമായി അവഗണിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ നാളെ രാവിലെ ഏഴ് മണി മുതൽ കടുത്ത ഗതാഗത-പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ ഒരു ലക്ഷത്തിലധികം ആളുകൾ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശന നിയന്ത്രണമുണ്ടാകും.സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റിലൂടെ വിഐപികൾക്ക് മാത്രമായിരിക്കും എൻട്രി അനുവദിക്കുക. അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാൻ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ യാത്രാസമയം മുൻകൂട്ടി ക്രമീകരിക്കണമെന്ന് സിറ്റി പോലീസ് നിർദേശിച്ചു.
ഗതാഗത തടസമുണ്ടാക്കുന്ന രീതിയിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
Movies
കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ആശംസകളുമായി നടൻ ഹരീഷ് പേരടി. മകന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോൾ സതീശൻ തന്നോട് പറഞ്ഞ മറുപടി പങ്കുവച്ചായിരുന്നു നടന്റെ കുറിപ്പ്.
‘‘എന്റെ മകന്റെ കല്യാണത്തിന് വിളിച്ചപ്പം മൂപ്പര് ഒറ്റകാര്യമേ എന്നോട് പറഞ്ഞുള്ളു...‘നിങ്ങള്‍ കോൺഗ്രസ്കാരനല്ലാ എന്ന് എനിക്കറിയാം എന്നാലും നിങ്ങളെ എനിക്ക് വലിയ ഇഷ്ടാ..കാരണം സത്യം ഉറക്കെ വിളിച്ചു പറയുന്നവരോട് എനിക്ക് ഒരു ബഹുമാനമാണ്...ഞാൻ എന്തായാലും വരും’ ഒരുപാട് തിരക്കിനിടയിലും മൂപ്പര് വന്ന് വാക്ക് പാലിച്ചു.
ഇത് ഇന്ന് പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പം പറയും?..പ്രിയപ്പെട്ട വിഡിഎസ് ..നിങ്ങൾ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപെട്ടപ്പോൾ സാധരണ മനുഷ്യരുടെ കേരളം ഇങ്ങിനെ സന്തോഷം കൊണ്ട് ഇളകി മറിയാൻ കാരണം.
നിങ്ങൾ സാധാരണ മനുഷ്യരുടെ കൂട്ടത്തിൽ നിന്ന് അവരുടെ ചൂടും ചൂരും നിസഹായതയും കണ്ണീരും നിലവിളിയും..പുതിയ തലമുറയുടെ ഊർജ്ജവും പ്രതീക്ഷയും ഏറ്റെടുത്ത് നടന്നതുകൊണ്ടാണ്...നിങ്ങൾ ഈ കേരളത്തോട് വാക്ക് പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്..ആശംസകൾ.’’ഹരീഷ് പേരടിയുടെ വാക്കുകൾ.
Movies
വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകണം എന്നതാണ് തന്റെ ആഗ്രഹമെന്നും കെ.സി. വേണുഗോപാൽ ഡൽഹിയിൽ തന്നെ ഇരുന്നാൽ മതിയെന്നും നടൻ സുധീർ.
നിങ്ങളോടുള്ള പ്രണയം കൊണ്ടോ പ്രേമം കൊണ്ടോ നന്മ കൊണ്ടോ ഒന്നുമല്ല ജനങ്ങൾ തെരഞ്ഞെടുത്തതെന്നും ഒരു ഭരണമാറ്റം ആഗ്രഹിച്ചുകൊണ്ടാണ് അത് നടന്നതെന്നും സുധീർ കുറിച്ചു.
‘‘എന്റെ പൊന്ന് കോൺഗ്രസ് നേതാക്കന്മാരേ നിങ്ങളൊരു തീരുമാനമെടുക്ക്. മനുഷ്യന് ടിവിയോ ഫെയ്സ്ബുക്കോ ഇൻസ്റ്റയോ തുറക്കാൻ രക്ഷയില്ല. എന്തുവാ ഇത്, നിങ്ങളോടുള്ള പ്രണയം കൊണ്ടോ പ്രേമം കൊണ്ടോ നന്മ കൊണ്ടോ ഒന്നുമല്ല, ജനങ്ങൾ തെരഞ്ഞെടുത്തത്, അല്ല. ഒരു ഭരണമാറ്റം ആഗ്രഹിച്ചു, അതുകൊണ്ടാണ്.
അതു നിങ്ങളുടെ ക്രെഡിറ്റ് ആയോ വലിയ സംഭവമായോ ഒന്നും കാണല്ലേ, കേരളത്തിലെ ജനങ്ങൾ മണ്ടന്മാരൊന്നുമല്ല, വെറുതെ വെറുപ്പിക്കല്ലേ. നിങ്ങളെല്ലാവരും കൂടി നറുക്കിട്ടോ തീരുമാനമെടുത്തോ ഒരാൾ മുഖ്യമന്ത്രിയാക്.
ആ മനുഷ്യൻ കുറെ കിടന്ന് കഷ്ടപ്പെട്ടതല്ലേ, അങ്ങേരെ ആക്കണമെന്നാണ് എന്റെ അഭിപ്രായം. പിന്നെ നിങ്ങൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ഉണ്ടല്ലോ. എന്തു വേണമെങ്കിലും ചെയ്തോ, വെറുപ്പിക്കല്ല്.
ഇന്ത്യയുടെ ഭൂപടത്തിൽ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ഒള്ളൂ നിങ്ങൾ, ഇനി അതും കൂടി ഇല്ലാതാകും. കെ.സി. വേണുഗോപാല്‍ സാറിനോട് ഒരപേക്ഷയുണ്ട്, നിങ്ങൾ കഴിയുന്നതും കേരളത്തിൽ വരാതിരിക്കുക.
ഡല്‍ഹിയിൽ ഇരുന്ന് ഇവിടുത്തെ കാര്യങ്ങൾ നോക്കുക. ഇവിടുത്തെ മുഖ്യമന്ത്രിയേക്കാൾ വലിയ പവർ ഉള്ള ആളാണ് നിങ്ങൾ, ഡൽഹിയിൽ നിന്നും നിങ്ങൾ ഇങ്ങോട്ടു പോന്നാൽ അവിടുത്തെ കാര്യങ്ങൾ ആര് നോക്കും. അവിടെ അടുപ്പിൽ പൂച്ച പെറ്റുകിടക്കും, ആരും ഉണ്ടാകില്ല.
തലപ്പിത്തിരിക്കുന്ന നേതാവിനെ കണ്ടൊന്നും ഒരുകാര്യവും പ്ലാൻ ചെയ്യരുത്. ചീറ്റിപ്പോകും, മനസിലായില്ലേ, ഇങ്ങോട്ട് വരണ്ട, നിങ്ങൾക്ക് ഡൽഹി തന്നെയാണ് നല്ലത്.’’സുധീറിന്റെ വാക്കുകൾ.
Kerala
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള സാധ്യത തെളിയുന്നു. കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് ഭൂരിപക്ഷം മറികടക്കുമെന്ന് പ്രവചിക്കുന്പോഴും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വോട്ടർമാരുടെ ആദ്യ പരിഗണന പിണറായി വിജയന് തന്നെയാണ്.
ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതൽ പേർ പിന്തുണയ്ക്കുന്നത് പിണറായി വിജയനെയാണ്. 33% വോട്ടർമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് 21% പിന്തുണയോടെ തൊട്ടുപിന്നിൽ.
യുഡിഎഫ് ഇത്തവണ 78 മുതൽ 90 വരെ സീറ്റുകൾ നേടി അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രവചനം. കേവല ഭൂരിപക്ഷത്തിന് വേണ്ട 71 എന്ന സംഖ്യ യുഡിഎഫ് അനായാസം മറികടക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ എൽഡിഎഫിന് എക്സിറ്റ് പോൾ ഫലങ്ങൾ നിരാശ നൽകുന്നതാണ്. എൽഡിഎഫിന് 50 മുതൽ 60 വരെ സീറ്റുകൾ മാത്രമേ ലഭിക്കാനിടയുള്ളൂ എന്നാണ് പ്രവചനം. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിന് വലിയ ഇടിവ് സംഭവിച്ചിട്ടില്ലെങ്കിലും, ഭരണത്തോടുള്ള ജനങ്ങളുടെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്.
Kerala
പറവൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദം നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ തന്റെ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫേസ്ബുക്കിലൂടെയുള്ള സംവാദങ്ങളിൽ തനിക്ക് താത്പര്യമില്ലെന്നും, രാഷ്ട്രീയ കാര്യങ്ങൾ ജനമധ്യത്തിൽ നേരിട്ട് സംവദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ എഴുത്തുകളേക്കാൾ, ജനങ്ങൾ സാക്ഷികളാകുന്ന തുറന്ന വേദികളിൽ മുഖ്യമന്ത്രിയുമായി വികസന-ഭരണ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് താൻ വെല്ലുവിളിച്ചത്. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് മറുപടി നൽകുന്നതിൽ വലിയ 'ത്രില്ലില്ലെന്ന്' അദ്ദേഹം പരിഹസിച്ചു.
സർക്കാരിന്റെ വീഴ്ചകളും ഭരണ നേട്ടങ്ങളും നേർക്കുനേർ ചർച്ച ചെയ്യപ്പെടട്ടെ എന്നും, അതിൽ ജനങ്ങൾ തീരുമാനമെടുക്കട്ടെ എന്നുമാണ് യുഡിഎഫ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. പറവൂർ മണ്ഡലത്തിലെ പര്യടനത്തിനിടെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. വികസന മുരടിപ്പും അഴിമതിയും ഉയർത്തിക്കാട്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും വെല്ലുവിളി ഏറ്റെടുത്തുകൊണ്ടുള്ള കൃത്യമായ മറുപടി വരാത്ത സാഹചര്യത്തിലാണ് സതീശന്റെ ഈ പരിഹാസം കലർന്ന പ്രതികരണം.
District News
തിരുവനന്തപുരം: പോലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് തിരികെതരാത്ത പക്ഷം ആശാപ്രവർത്തകർക്ക് കോണ്‍ഗ്രസിന്റെ ചെലവിൽ മൈക്ക് സെറ്റ് വാങ്ങി നൽകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവർത്തകരുടെ സമരപന്തൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശാപ്രവർത്തകരുടെ മൈക്ക് എടുത്തുകൊണ്ടുപോയ പോലീസിനെതിരെ മോഷണത്തിന് കേസെടുക്കണം. ആശമാരുടെ വാക്കുകൾ ജനം കേൾക്കുന്നതിനെ സർക്കാർ എന്തിന് ഭയപ്പെടുന്നു. സംസ്ഥാനം കട്ടുമുടിക്കുന്ന മുഖ്യമന്ത്രിക്കും സർക്കാരിനും പാവപ്പെട്ട തൊഴിലാളികളുടെ രോദനം കേൾക്കാൻ മനസില്ല. കോടികൾ ചെലവഴിച്ച് മേളകൾ സംഘടിപ്പിക്കുന്ന സർക്കാരാണ് ആശാപ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ ചവിട്ടിമെതിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ, ഭാരവാഹികളായ പാലോട് രവി, നെയ്യാറ്റിൻകര സനൽ, എം.എ വാഹിദ്, ബി.ആർ.എം ഷഫീർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വിവരശേഖരണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ സിപിഎം പ്രാദേശിക നേതാക്കളുടെ സഹായം തേടിയതിലൂടെയാണ് ക്രമക്കേടുകള്‍ നടത്തിയതെന്ന് സതീശന് വിമര്‍ശിച്ചു.
കഴിഞ്ഞ തവണ വോട്ട് ചെയ്ത പലരുടെയും വോട്ടുകള്‍ പട്ടികയിലില്ല. മൂന്നും നാലും വര്‍ഷം മുമ്പ് മരിച്ചവരുടെ പേരുകള്‍ പോലും പട്ടികയിലുണ്ട്. ഒരു വീട്ടിലുള്ളവരുടെ വോട്ട് പോലും പല വാര്‍ഡുകളിലായാണ്. ഒരു തിരിച്ചറിയല്‍ കാര്‍ഡ് നമ്പറില്‍ ഒന്നിലധികം വോട്ടുകളുണ്ട്. ഇതിന്റെയെല്ലാം തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും സതീശന് പറഞ്ഞു.
പഞ്ചായത്തീരാജ് നിയമം അനുസരിച്ച് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതിവരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാമെന്നാണ്. എന്നാല്‍ നിലവില്‍ ഇത് 15 ദിവസത്തേക്ക് പരിമിതപ്പെടുത്തിയത് എന്തിനാണെന്നും സതീശന് ചോദിച്ചു.
ഇത്തവണ പോളിംഗ് ബൂത്തുകളുടെ എണ്ണം കുറച്ചു. രാത്രി പത്തായാലും പോളിംഗ് തീരാത്ത അവസ്ഥാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കമ്മീഷന് നടത്തുന്നത്. ഇത് മാറ്റാന്‍ തയാറായില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: ആരോഗ്യ കേരളം വെന്റിലേറ്ററിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. പിആര്‍ ഏജന്‍ജികളെ ഉപയോഗിച്ച് നടത്തുന്ന വിശേഷണങ്ങള്‍ അല്ല യഥാര്‍ഥ ആരോഗ്യ കേരളം. ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനാണെന്നും സതീശന് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോളി വിഭാഗം മേധാവിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. കാലങ്ങളായി പ്രതിപക്ഷം ആവര്‍ത്തിച്ച് പറയുന്ന കാര്യങ്ങളും ഇതുതന്നെയാണ്.
സര്‍ജറി ചെയ്താല്‍ തുന്നിക്കൂട്ടാനുള്ള നൂലു പോലും ഇല്ലാത്ത മെഡിക്കല്‍ കേളജുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. ഇരന്നു മടുത്തെന്നാണ് ഡോക്ടര്‍ പറഞ്ഞത്. രോഗി തന്നെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി എത്തേണ്ട അവസ്ഥയാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെഎസ്എസ്കെയും നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് കോടികള്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കിട്ടാതായത്.
കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് മരുന്നു വിതരണ കമ്പനികള്‍ 30 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. പല കമ്പനികളും മരുന്നിന്റെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തി. വിഷയം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചിട്ടും നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് പഠിക്കുന്നതിന് യുഡിഎഫ് നിയോഗിക്കുന്ന ഹെല്‍ത്ത് കമ്മിഷന് ഇന്നു മുതല്‍ നിലവില്‍ വരുമെന്നും വി.ഡി. സതീഷന് പറഞ്ഞു.