തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള സാധ്യത തെളിയുന്നു. കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് ഭൂരിപക്ഷം മറികടക്കുമെന്ന് പ്രവചിക്കുന്പോഴും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വോട്ടർമാരുടെ ആദ്യ പരിഗണന പിണറായി വിജയന് തന്നെയാണ്.
ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതൽ പേർ പിന്തുണയ്ക്കുന്നത് പിണറായി വിജയനെയാണ്. 33% വോട്ടർമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് 21% പിന്തുണയോടെ തൊട്ടുപിന്നിൽ.
യുഡിഎഫ് ഇത്തവണ 78 മുതൽ 90 വരെ സീറ്റുകൾ നേടി അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രവചനം. കേവല ഭൂരിപക്ഷത്തിന് വേണ്ട 71 എന്ന സംഖ്യ യുഡിഎഫ് അനായാസം മറികടക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ എൽഡിഎഫിന് എക്സിറ്റ് പോൾ ഫലങ്ങൾ നിരാശ നൽകുന്നതാണ്. എൽഡിഎഫിന് 50 മുതൽ 60 വരെ സീറ്റുകൾ മാത്രമേ ലഭിക്കാനിടയുള്ളൂ എന്നാണ് പ്രവചനം. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിന് വലിയ ഇടിവ് സംഭവിച്ചിട്ടില്ലെങ്കിലും, ഭരണത്തോടുള്ള ജനങ്ങളുടെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്.
Tags : Pinarayi Vijayan VD Satheeshan Chief Minister Latest News