Kerala
തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്രദർശനത്തിലെ വിവാദത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ. മുഖ്യമന്ത്രി ദർശനം നടത്തിയത് നിയമാനുസൃതമാണെന്നും മറിച്ചുള്ള ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് നെയ് വിളക്ക് ശീട്ട് ആക്കിയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിനകത്ത് കടന്നത്. അഞ്ചുപേർക്ക് ദർശനം നടത്താം എന്നിരിക്കെ അകത്തു കടന്നത് നാലുപേർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരെ തടയുന്ന നടപടി ഉണ്ടായില്ല. ഒരാളുടെയും ദർശനം മുടക്കിയില്ല. പായസം കൊണ്ടുപോകുന്ന സമയത്ത് 15 മിനിറ്റോളം ഭക്തർക്കൊപ്പം കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി ദർശനം പൂർത്തിയാക്കിയതെന്നും അരുൺ വ്യക്തമാക്കി.
മറിച്ചുള്ള പ്രചരണങ്ങൾ അവാസ്തവമാണെന്നും മന്ത്രി എം. ലിജു, ബിന്ദു കൃഷ്ണ എന്നിവർ ദർശനം നടത്തിയത് പുലർച്ചെയാണെന്നും നിയമപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും രംഗത്തെത്തിയിരുന്നു.
അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല. രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ ആരും വരുമെന്ന് അറിയിച്ചില്ല. ഒട്ടേറെ പേർക്ക് തൊഴാൻ ആകാതെ പോയി എന്ന് അറിഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും ഗോപിനാഥ് പറഞ്ഞു.
National
ന്യൂഡൽഹി: ചതുർദിന സന്ദർശനത്തിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി. ഇന്നലെ രാവിലെ കോൽക്കത്തയിലെത്തിയ അദ്ദേഹം മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിച്ച് വിശുദ്ധ മദർ തെരേസയുടെ കബറിടത്തിൽ പ്രാർഥിച്ചശേഷം വൈകുന്നേരം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പ്രധാനമന്ത്രിയുമായുള്ള യുഎസ് സെക്രട്ടറിയുടെ കൂടിക്കാഴ്ചയിൽ സുരക്ഷ, വ്യാപാരം, നിർണായക സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നതായി കൂടിക്കാഴ്ചയിൽ പങ്കാളിയായ ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുവേണ്ടി മാർക്കോ റൂബിയോ അടുത്ത ഭാവിയിൽത്തന്നെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിക്കുകയും ചെയ്തു.
സന്ദർശനത്തിന്റെ ആദ്യ ദിനംതന്നെ കോൽക്കത്തയിലെത്തിയ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തോടൊപ്പം തന്നെ നിർമല ശിശുഭവനും സന്ദർശിച്ചു. ഭാര്യ ജീനറ്റ് ഡി. റൂബിയോയും ഒപ്പമുണ്ടായിരുന്നു. കോൽക്കത്ത സന്ദർശനത്തിനുശേഷം ഡൽഹിയിലെത്തിയ റൂബിയോ വൈകുന്നേരത്തോടെപ്രധാനമന്ത്രിയെ സന്ദർശിച്ചു.
മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണെന്നും ഇന്തോ-പസഫിക് മേഖലയെപ്പറ്റി ചർച്ച നടന്നിട്ടുണ്ടെന്നും സെർജിയോ ഗോർ അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന വ്യാപാരമേഖലയിൽ ചൈന ആധിപത്യം നേടാൻ ശ്രമിക്കുന്നതിനിടെയാണ് മേഖലയിലെ മറ്റൊരു ശക്തിയുമായി അമേരിക്ക വിഷയത്തിൽ ചർച്ചകൾ നടത്തുന്നത്.
അമേരിക്കയിൽനിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുന്നതിനെ സംബന്ധിച്ചും ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെ സംബന്ധിച്ചും ചർച്ചകളുണ്ടാകും. ഇന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി റൂബിയോ ചർച്ച നടത്തും. നാളെ ജയ്പുരും ആഗ്രയും സന്ദർശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി അവസാനദിനം ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും പങ്കെടുക്കും.
Kerala
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി. പട്ടം ബിഷപ്സ് ഹൗസിലയിരുന്നു കൂടിക്കാഴ്ച.
ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടു. വി.ഡി.സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ഒരു ദൈവനിയോഗമാണ്. നിയുക്ത മുഖ്യമന്ത്രിക്ക് എല്ലാ ആശംസകളും നേരുകയാണെന്ന് മാർ ക്ലീമിസ് ബാവ പറഞ്ഞു.
ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് പുതിയ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എല്ലാ സമുദായങ്ങളുടെയും ആവശ്യങ്ങൾ ഒരുപോലെ പരിഗണിക്കണമെന്നും ക്ലീമിസ് ബാവ ഓർമ്മിപ്പിച്ചു.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ സെപ്റ്റംബർ 25 മുതൽ 28 വരെ ഫ്രാൻസ് സന്ദർശിക്കും.
ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോണിന്റെയും അവിടുത്തെ സഭാ നേതൃത്വത്തിന്റെയും യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണം സ്വീകരിച്ചാണു സന്ദർശനമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പാരീസിലെ യുനെസ്കോ ആസ്ഥാനവും മാർപാപ്പ സന്ദർശിക്കും.
2008ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഫ്രാൻസിൽ സന്ദർശനം നടത്തിയിരുന്നു. പാരീസിലും ലൂർദിലുമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
National
ചെന്നൈ: മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ സി. ജോസഫ് വിജയ് ഡൽഹിയിലേക്ക്. ഈ മാസം അവസാനം ഡൽഹിയിൽ എത്തുന്ന വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തും.
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രി കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. നീറ്റ് ചോദ്യ പേപ്പർ ചോർച്ച, ഇന്ധന വില വർധനവ് തുടങ്ങിയ കാര്യങ്ങളിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ വിജയ് വിമർശിച്ചിരുന്നു.
ഇക്കാര്യങ്ങളും മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും മുന്നിൽ വിജയ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം തമിഴ്നാട് സർക്കാരിലെ മന്ത്രിമാർക്കുള്ള വകുപ്പുവിഭജനം പൂർത്തിയായി. ആഭ്യന്തരം, പോലീസ്, വനിതാ-ശിശുക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിജയ് കൈകാര്യം ചെയ്യും.
National
ന്യൂഡൽഹി: പുനരുദ്ധാരണം പൂര്‍ത്തീകരിച്ച് മുന്‍ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ക്ഷേത്രം പ്രതിഷ്ഠിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, 11ന് താൻ വീണ്ടും സോമനാഥ് ക്ഷേത്രത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സോമനാഥ് ക്ഷേത്രത്തിനു നേരേയുണ്ടായ ആദ്യ ആക്രമണത്തിന്റെ ആയിരം വർഷങ്ങൾ അനുസ്മരിക്കുന്ന ‘സോമനാഥ് സ്വാഭിമാൻ പർവി’ൽ പങ്കെടുക്കാൻ ജനുവരി ആദ്യം മോദി സോമനാഥിലെത്തിയിരുന്നു.
സോമനാഥ് നമുക്കൊരു നാഗരിക സന്ദേശമാണ് നൽകുന്നതെന്നും സോമനാഥിന് മുന്നിലെ വിശാലമായ കടൽ നിത്യതയെ അനുസ്മരിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
സമാനതകളില്ലാത്ത വിശ്വാസവും സ്നേഹവും സ്വന്തമായ ഒന്നിനെയും തകര്‍ക്കാനാവില്ലെന്ന് സോമനാഥ് ക്ഷേത്രം ലോകത്തോട് വിളിച്ചുപറയുന്നുവെന്ന് 1951 മേയ് 11ലെ പ്രസംഗത്തിൽ ഡോ. രാജേന്ദ്ര പ്രസാദ് പറയുകയുണ്ടായി. ക്ഷേത്രം ജനഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ക്ഷേത്രപുനരുദ്ധാരണം സർദാർ പട്ടേലിന്റെ സ്വപ്നസാക്ഷാത്കാരമാണെന്നും എന്നാൽ ആ ചൈതന്യം മുന്നോട്ടുകൊണ്ടുപോയി ജനജീവിതത്തിൽ സമൃദ്ധി തിരിച്ചുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ സന്ദേശങ്ങൾ ഏറെ പ്രധാനവും പ്രചോദനാത്മകവുമാണെന്നും മോദി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് സന്ദർശിക്കുന്നതിനുള്ള എൻട്രി പെർമിറ്റ് നടപടികൾ ലക്ഷദ്വീപ് ഭരണകൂടം ലളിതമാക്കി. വിവിധ വിഭാഗങ്ങളിൽപ്പെട്ട സന്ദർശകർക്ക് എൻട്രി പെർമിറ്റുകൾ നൽകുന്നതിനും നിരസിക്കുന്നതിനും പുതുക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മാറ്റം വരുത്തിയത്. മാർച്ചിൽ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു.
മുമ്പ് ലക്ഷദ്വീപ് യാത്ര ചെയ്യുന്നവർക്ക് എൻട്രി പെർമിറ്റ് ലഭിക്കുന്നതിന് സ്പോൺസറുടെ സമ്മതപത്രം നിർബന്ധമായിരുന്നു. പുതിയ ഉത്തരവിൽ ഈ നിബന്ധന ഒഴിവാക്കി. ദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ആവശ്യമില്ല.
മാസങ്ങൾ നീണ്ട നടപടിക്രമങ്ങളിലൂടെ മാത്രമാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. ഇതിന് പുറമെ ദ്വീപിലെ താമസക്കാരന്റെയോ അംഗീകൃത സംഘടനകളുടേയോ അല്ലെങ്കിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററുടെയോ സഹായത്തോടെയാണ് സ്പോൺസർഷിപ്പ് ലഭിച്ചിരുന്നത്.
എൻട്രി പെർമിറ്റ് നടപടികൾ ലളിതമാക്കുന്നതിനും ലക്ഷദ്വീപിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഭേദഗതിയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. അതേസമയം ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുന്നവരുടെ കൃത്യമായ സുരക്ഷാ പരിശോധന ഉറപ്പുവരുത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. https://epermit.utl.gov.in എന്ന വെബ്സൈറ്റിലൂടെ പെർമിറ്റിന് അപേക്ഷിക്കാം. ഒരു അപേക്ഷയിൽ ആറ് പേരെ മാത്രമാണ് ഉൾക്കൊള്ളിക്കാനാവുക.
International
ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അങ്കോളയിലെ സന്ദർശനം പൂർത്തിയാക്കി ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് ഇക്വറ്റോറിയൽ ഗിനിയയിലേക്കു യാത്ര തിരിക്കും. 11 ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മാർപാപ്പ സന്ദർശിക്കുന്ന നാലാമത്തെ രാജ്യമാണിത്.
ഇന്ന് ഉച്ചയ്ക്ക് മുൻ തലസ്ഥാനനഗരമായ മലാബൊയിൽ എത്തിച്ചേരുന്ന മാർപാപ്പയെ പ്രസിഡന്റ് തിയോഡൊറോ ഒബിയാംഗ് ഗുമാ എംബാസൊഗോയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ പ്രസിഡന്റുമായും സർക്കാരിലെ ഉന്നതരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് മലാബൊയിലെ ജീൻ പിയെറെ ഒലി മാനസികാരോഗ്യ ആശുപത്രി സന്ദർശിക്കുന്ന മാർപാപ്പ രോഗികളുമായും ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും.
23 വരെ നീളുന്ന സന്ദർശനത്തിൽ മൊൻഗൊമൊയിലെ അമലോത്ഭവമാതാ ബസിലിക്കയിൽ വിശുദ്ധ കുർബാന, തുറമുഖനഗരമായ ബാറ്റയിൽ വിശുദ്ധ കുർബാന, സ്മാരകകേന്ദ്രം സന്ദർശനം, ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച, നാഷണൽ യൂണിവേഴ്സിറ്റി സന്ദർശനം, ബാറ്റ സ്റ്റേഡിയത്തിൽ യുവാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയുൾപ്പെടുന്നു. വ്യാഴാഴ്ച മാലാബൊ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങും.
അങ്കോളൻ സന്ദർശനത്തിന്റെ മൂന്നാംദിനമായ ഇന്നലെ സൗറിമോയിൽ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു.
ഇവിടെയെത്തിയ മാർപാപ്പ ആദ്യം സന്ദർശിച്ചത് സർക്കാർ ഉടമസ്ഥതയിലുള്ള വയോജനകേന്ദ്രമാണ്. പാട്ടു പാടിയും നൃത്തം ചെയ്തും അന്തേവാസികൾ മാർപാപ്പയെ വരവേറ്റു. മടങ്ങുന്നതിനിടെ സൗറിമോ അതിരൂപതയുടെ കത്തീഡ്രൽ പള്ളിയും സന്ദർശിച്ചു.
തുടർന്നായിരുന്നു പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വിശുദ്ധ കുർബാന അർപ്പിച്ചത്. കുർബാനയിൽ ഒരു ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തു.
മാർപാപ്പയുടെ സന്ദർശനം ആഫ്രിക്കൻ വിശ്വാസികൾക്കിടയിൽ വലിയ ഉത്തേജനം പകർന്നിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Kerala
കൊച്ചി: ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പുറത്തിറക്കിയ സർക്കുലർ വിവാദമായി. ഇതോടെ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഗവര്‍ണറുടെ ഓഫീസില്‍നിന്നു നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ അതേപടി പാലിച്ചു തയാറാക്കിയ പരിഷ്കരിച്ച സര്‍ക്കുലറാണ് സര്‍വകലാശാല ഇന്നലെ പുറപ്പെടുവിച്ചത്.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ 10.30ന് മുമ്പുതന്നെ യൂട്ടിലിറ്റി ഹാളില്‍ എത്തിച്ചേര്‍ന്നു യഥാസ്ഥാനങ്ങളില്‍ ഇരിക്കുക, മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡിലാക്കുക, പരിപാടി അവസാനിക്കുന്നതു വരെ ആരും ഹാള്‍ വിട്ടു പുറത്തു പോകരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ മാത്രമാണ് ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിൽ സഹപാഠികളെത്തി. നിതിന്റെ സഹപാഠികളായ 30 വിദ്യാർഥികളാണ് ഉഴമലക്കലിലെ വീട്ടിലെത്തിയത്. നിതിൻ മരിച്ച സമയത്ത് വസതി സന്ദർശിക്കണമെന്ന് വിദ്യാർഥികൾ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിദ്യാർഥികളുടെ ആവശ്യം മാനേജുമെന്റ് നിരസിക്കുകയായിരുന്നു. തുടർന്ന് മാനേജ്മെന്റിന്റെ തക്കീത് അവഗണിച്ചാണ് സുഹൃത്തുക്കൾ ഉഴമലയ്ക്കലെ വീട്ടിലെത്തിയത്. മരണത്തിലെ ദുരൂഹതകൾ മാറ്റണമെന്നും നിതിന്‍ നീതി ലഭിക്കണമെന്നും സഹപാഠികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം വകുപ്പ് മേധാവി എം.കെ. റാം ക്ലാസിനകത്തും പുറത്തും നിരന്തരമായി നിതിനെ വേട്ടയാടിയിരുന്നു. മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും പരാമർശങ്ങൾ നടത്തിയെന്നും തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നും സഹപാഠികളും കുടുംബവും പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ തെക്കൻ കേരളത്തിലെ സീറ്റുകളും പിടിച്ചെടുക്കാൻ തന്ത്രമൊരുക്കി യുഡിഎഫ്. ദുർബലമെന്നു കരുതുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പരമാവധി സീറ്റുകൾ കൂടി പിടിച്ചെടുക്കാനുള്ള പ്രചാരണ തന്ത്രങ്ങളാണ് അവസാന ഘട്ടത്തിൽ അതിവേഗം സ്വീകരിക്കുന്നത്.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫ് തൂത്തുവാരുമെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ, തെക്കൻ ജില്ലകളിലെ പല സീറ്റുകളും ഇപ്പോഴും യുഡിഎഫിന് ബാലികേറാമലയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പകുതിയിലേറെ സീറ്റുകൾ വീതമെങ്കിലും പിടിച്ചെടുത്താൽ മാത്രമേ 100 എന്ന മാജിക് സംഖ്യയിലേക്ക് കടക്കാൻ കഴിയുകയുള്ളുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
ഭരണവിരുദ്ധ വികാരം ഏറ്റവുമധികം പ്രതിഫലിക്കേണ്ട ജില്ലകളായാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളെ യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്. സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ കുടുംബവും ഏറ്റവും കൂടുതലുള്ളതും തെക്കൻ ജില്ലകളിലാണ്. ശന്പള- പെൻഷൻ കുടിശികയും ഡിഎ നൽകാത്തതുമെല്ലാം പ്രചാരണത്തിൽ സജീവമാക്കും.
ഇതോടൊപ്പം ശബരിമല സ്വർണക്കൊള്ളയും പ്രതിഫലിപ്പിക്കാൻ ആവശ്യമായ പ്രചാരണ പ്രവർത്തനം അവസാന ഘട്ടത്തിലുണ്ടാകും. ജനങ്ങളെ നേരിട്ടു കാണാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും കഴിഞ്ഞ 10 വർഷം സെക്രട്ടേറിയറ്റിനെ രാവണൻ കോട്ടയാക്കിയാക്കിയതും പ്രചാരണ വിഷയങ്ങളായി എത്തും. ഈ ജില്ലകളിലെ ചില മണ്ഡലങ്ങളിൽ ബിജെപി-സിപിഎം ഡീലുണ്ടെന്ന ആരോപണം നേരത്തേതന്നെ പ്രചാരണ രംഗത്ത് സജീവമാക്കിയിരുന്നു.
സർക്കാരിന്റെ 10 വർഷത്തെ ഭരണപരാജയം വിലയിരുത്തിയുള്ള നോട്ടീസുകളും ഇന്നു കൊച്ചിയിൽ പുറത്തിറക്കുന്ന പ്രകടന പത്രികയും അടുത്ത ദിവസങ്ങളിൽ വീടുകളിൽ എത്തിക്കും. രാഹുൽ പ്രഖ്യാപിച്ച അഞ്ചിന ഇന്ദിരാ ഗാരന്റിയുടെ നോട്ടീസ് നേരത്തേ എത്തിച്ചിരുന്നു.
കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെയെല്ലാം അവസാനഘട്ട പ്രചാരണ പ്രവർത്തനങ്ങൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേന്ദ്രീകരിക്കാനാണ് തീരുമാനം. പ്രിയങ്കാ ഗാന്ധി എംപി ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ റോഡ് ഷോ അടക്കമുള്ള പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി അടുത്തയാഴ്ച വീണ്ടും കേരളത്തിൽ എത്തുന്പോൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രചാരണത്തിലാകും പങ്കെടുക്കുക.
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയുടെ റോഡ് ഷോ തിരുവനന്തപുരത്ത് ഇന്നലെ നടന്നു. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഇന്നു തിരുവനന്തപുരത്തുണ്ടാകും. കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ തിരുവനന്തപുരത്തുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പ്രചാരണ പ്രവർത്തനം ഏകോപിക്കുന്നു. രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇത്തവണ സ്റ്റാർ പ്രചാരകരായിരുന്നു.
തിരുവനന്തപുരത്തെ ആകെയുള്ള 14 സീറ്റുകളിൽ ഒരെണ്ണം മാത്രമാണ് കഴിഞ്ഞ തവണ നേടായനായത്. കൊല്ലത്ത് രണ്ടും ആലപ്പുഴയിൽ ഒന്നും സീറ്റുകളാണ് ഉള്ളത്. പത്തനംതിട്ടയിൽ ഒരു സീറ്റു പോലും ലഭിക്കാത്ത സാഹചര്യവുമായിരുന്നു 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ.
എന്നാൽ, ഇത്തവണ വലിയ തോതിൽ മാറ്റം വരുമെന്നാണ് കരുതുന്നത്. ഈ ജില്ലകളിലെ പകുതിയിൽ കൂടുതൽ വീതം സീറ്റുകൾ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് അവസാന ലാപ്പിൽ പരീക്ഷിക്കുക.
District News
കല്ലുപ്പാറ: കേരളത്തെ പിടിച്ചുയര്‍ത്താന്‍ യുഡിഎഫ് അധികാരത്തിലെത്തണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി കുഞ്ഞുകോശി പോള്‍. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി. വര്‍ഗീസ് മാമ്മന്റെ കല്ലൂപ്പാറ മണ്ഡലം പര്യടനം ചെങ്ങരൂര്‍ പള്ളി ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം. മണ്ഡലം ചെയര്മാന് ടി.എം. മാത്യു അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, കെപിസിസി മുന്‍ നിര്‍വാഹസമിതിയംഗം റെജി തോമസ്, യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ലാലു തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറി കോശി പി. സഖറിയ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ജില്ലാ പഞ്ചായത്തംഗം ഡോ. ബിജു ടി. ജോര്‍ജ്, ജോണ്സന് കുര്യന്, പി.എം. അനീര്‍, സി.പി. മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹന്‍, ജിജോ ചെറിയാന്, ജോസഫ് മാത്യു, എം.കെ. ചെറിയാന്, റെജി ചാക്കോ, ജിബി ജോണ്‍, സുരേഷ് ബാബു പാലാഴി, അനില്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ന് കുറ്റൂര്‍, പെരിങ്ങര പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടനം. രാവിലെ 7.30ന് കുറ്റൂര്‍ തൈമറവുംകര തൃക്കയില്‍ പടിയില്‍ മുന്‍ എംഎല്‍എ കെ. ശിവദാസന്‍നായര്‍ ഉദ്ഘാടനം ചെയ്യും.
Kerala
പാലക്കാട്/തൃശൂർ: എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പാലക്കാട്ടും തൃശൂരുമെത്തും. ഇന്ന് ഉച്ചയ്ക്ക് 1.30നു പാലക്കാട് കോട്ടമൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കും.
സുരക്ഷാപരിശോധനയ്ക്കു ശേഷം ഉച്ചയ്ക്ക് 12 മുതൽ പ്രവർത്തകരെയും പൊതുജനങ്ങളെയും സമ്മേളനവേദിയിലേക്കു കടത്തിവിടും. 12 മണ്ഡലങ്ങളിൽനിന്നുള്ള എൻഡിഎ സ്ഥാനാർഥികളും ദേശീയ - സംസ്ഥാനനേതാക്കളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
ഉച്ചയ്ക്കു രണ്ടുമണിയോടെ പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗം സമ്മേളനനഗരിയിലെത്തും. പൊതുസമ്മേളനത്തിനുശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ തൃശൂരിലേക്കു പോകും.
തൃശൂരിലെത്തുന്ന പ്രധാനമന്ത്രി റോഡ്ഷോയിൽ പങ്കെടുക്കും. വൈകിട്ട് നാലിന് ജില്ലാ ആശുപത്രിക്കു മുൻവശത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി ബിനി ഹെറിറ്റേജിനു മുൻവശം സമാപിക്കും.
കുട്ടനല്ലൂർ ഹെലിപ്പാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് റോഡ് മാർഗമാണ് അദ്ദേഹം ജില്ലാ ആശുപത്രിക്കു മുൻവശം എത്തിച്ചേരുക. ജില്ലയിലെ എൻഡിഎ സ്ഥാനാർഥികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾക്കായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രണ്ടു ദിവസം കേരളത്തിൽ.
നാളെയും 31നുമാണ് മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമായി നടക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ രാഹുൽ പങ്കെടുക്കുക.
നാളെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി ഇവിടെ നിന്നു ഹെലികോപ്റ്റർ മാർഗം പത്തനംതിട്ട ജില്ലയിലെ പ്രചാരണ സ്ഥലത്തേയ്ക്ക് പോകും.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിൽ പശ്ചാത്തലത്തിൽ മാറ്റിവച്ച അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ചൈനാ സന്ദർശനം മേയ് 14, 15 തീയതികളിൽ നടക്കും.
മാർച്ച് 31ന് ചൈനയിലെത്താനായിരുന്നു ട്രംപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇറേനിയൻ യുദ്ധം പ്രതീക്ഷയ്ക്കുമപ്പുറം നീണ്ടതോടെ പരിപാടി മാറ്റേണ്ടിവന്നു.
അമേരിക്ക-ചൈന വാണിജ്യ സംഘർഷം പരിഹരിക്കാൻ ഉദ്ദേശിച്ചുള്ള ഉന്നതതല ചർച്ചകൾക്കാണ് ട്രംപിന്റെ സന്ദർശനം. ഈ വർഷം അവസാനം ഷി ചിൻപിംഗ് അമേരിക്കയും സന്ദർശിച്ചേക്കും.
കഴിഞ്ഞവർഷം ദക്ഷിണകൊറിയയിൽവച്ച് ട്രംപും ഷി ചിൻപിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു.
International
പ്യോഗ്യാംഗ്: റഷ്യൻ പ്രസിഡന്റ് പുടിന്റെ വിശ്വസ്ത മിത്രമായ ബെലാറൂസ്യൻ പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ ഉത്തരകൊറിയ സന്ദർശിക്കുന്നു.
പ്യോഗ്യാംഗിൽ വിമാനമിറങ്ങിയ ലൂക്കാഷെങ്കോയെ ചുവപ്പു പരവതാനി വിരിച്ചാണു സ്വീകരിച്ചത്. തുടർന്ന് അദ്ദേഹം ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി.
അണ്വായുധ പദ്ധതികളുടെ പേരിൽ ഉത്തരകൊറിയയും മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരിൽ ബെലാറൂസും ആഗോളതലത്തിൽ ഒറ്റപ്പെടൽ നേരിട്ടിരുന്നു. ഇരു രാജ്യങ്ങളും റഷ്യയുമായി നല്ല അടുപ്പത്തിലാണ്.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം 29നു തൃശൂരിലും പാലക്കാട്ടുമെത്തും.
തൃശൂരിൽ റോഡ് ഷോയിലും പാലക്കാട് തെരഞ്ഞെടുപ്പ് റാലിയിലും മോദി പങ്കെടുക്കും.
District News
വൈക്കം: എൻഡിഎ സ്ഥാനാർഥി കെ.അജിത്ത് ഇന്നലെ ചെമ്പ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ, വഴിയോരത്തെ വീടുകൾ എന്നിവിടങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു.
ഇന്നലെ രാത്രി ഒന്‍പതോടെയാണ് പ്രചാരണ പരിപാടികൾ അവസാനിപ്പിച്ചത്. ബിജെപി നേതാക്കളായ എം.കെ. മഹേഷ്, സുമേഷ്, പ്രീജു കെ. ശശി, ലേഖ മനോജ്, ടി.വി. മിത്ര ലാൽ, ഷൈലേഷ്, പി.ഡി. സരസൻ, പി.സി. വിനേഷ് തുടങ്ങിയർ നേതൃത്വം നൽകി.
Kerala
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ നെടുമ്പാശേരി മുതൽ മുട്ടം വരെയുള്ള ഭാഗങ്ങളിൽ റൂറൽ പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അങ്കമാലി ഭാഗത്തുനിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി - കാലടി എംസി റോഡ് വഴി പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് ഒന്നു മുതൽ ഇട റോഡുകളിൽ നിന്നും സർവീസ് റോഡ് നിന്നും ഹൈവേയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല. മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ആലുവ മുതൽ മുട്ടം വരെ യാത്രകൾക്ക് രാവിലെ 10നും വൈകിട്ട് നാലിനും ഇടക്കുള്ള സമയം നിയന്ത്രണം ഉണ്ടാകും.
Kerala
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് കൊച്ചി നഗരത്തിൽ നഗരത്തിൽ ഇന്നും ബുധനാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കലൂർ, മറൈൻ ഡ്രൈവ് മേഖലകളിലാണ് പ്രധാനമായും പരിശോധനകൾ നടക്കുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
800 ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിർദേശവും പോലീസുകാർക്ക് നൽകിയിട്ടുണ്ട്.
സിറ്റി പോലീസിന് ഇന്നും ബുധനാഴ്ചയും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നിർബന്ധിത ഡ്യൂട്ടിയും നൽകിയിട്ടുണ്ട്. നഗരത്തിൽ ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് അറിയിപ്പ്.
Kerala
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കേരളത്തിലെത്തി. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്നു ഹെലികോപ്ടര്‍ മാര്‍ഗം അദ്ദേഹം കൊല്ലം ആശ്രാമം മൈതാനത്തെത്തി.
മഹാത്മഗാന്ധി ശ്രീനാരായണ ഗുരുദേവനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. രാജീവ് ഗാന്ധി കള്‍ച്ചറല്‍ സെന്ററാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. കൊല്ലത്തെ പരിപാടിക്കു ശേഷം രാഹുല്‍ ഗാന്ധി ഇടുക്കി കുട്ടിക്കാനത്തേക്ക് പോകും.
ശനിയാഴ്ച ശിവഗിരി മഠത്തില്‍ നടക്കുന്ന പരിപാടിയിലും ടെക്നോപാര്‍ക്കിലെ പരിപാടിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് നാളെ പുത്തരിക്കണ്ടം മൈതാനത്തില്‍ അദ്ദേഹം പ്രസംഗിക്കും.
Sports
മെക്സിക്കോ: 2026 ഫുട്ബോൾ ലോകകപ്പിനുള്ള സുരക്ഷ വിലയിരുത്തുന്നതിനായി ഫിഫ പ്രതിനിധികൾ ഉടൻ മെക്സിക്കോ സന്ദർശിക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം വ്യക്തമാക്കി.
ലഹരി മുരന്ന് നേതാവ് നെമെസിയോ ഒസെഗുവേര സെർവാന്റസിനെ സൈന്യം കൊലപ്പെടുത്തിയതിനെത്തുടർന്ന് മെക്സിക്കോയിൽ ആക്രമണം കടുക്കുന്ന സാഹചര്യത്തിലാണ് പ്രതിനിധി സംഘം സന്ദർശനം നടത്തുന്നത്.
ലോകകപ്പിന് സഹ-ആതിഥേയത്വം വഹിക്കാൻ രാജ്യത്തിന് സാധിക്കുമോ എന്നതാണ് പരിശോധയുടെ ലക്ഷ്യം.
മെക്സിക്കോയെ കൂടാതെ കാനഡയും യുഎസ്എയുമാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
Kerala
കോട്ടയം: ചങ്ങനാശേരി എസ്ബി കോളജ് ശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ശനിയാഴ്ച ചങ്ങനാശേരിയിൽ.
ഉച്ചകഴിഞ്ഞ് 3.15ന് പെരുന്ന എൻഎസ്എസ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററിലിറങ്ങുന്ന ഉപരാഷ്ട്രപതി അവിടെ നിന്നും കാർ മാർഗം സമ്മേളന നഗരിയായ എസ്ബി കോളജിലെ കാവുകാട്ട് ഹാളിനുമുമ്പിൽ എത്തിച്ചേരും.
കോളജ് രക്ഷാധികാരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ബൊക്കെ നൽകി സ്വീകരിക്കും. കോളജിന്റെ ശതാബ്ദി സമാപനവും ശതാബ്ദി സ്മാരകമായി കോളജിൽ സ്ഥാപിതമാകുന്ന അത്യന്താധുനിക സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രമായ ഡോ. കെ.എം. ഏബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൻവയോൺമെന്റിന്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിർവഹിക്കും. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സ്വാഗതം ആശംസിക്കും.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൻ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, കോളജ് മാനേജർ മോൺ. ആന്റണി എത്തയ്ക്കാട്ട്, പ്രിൻസിപ്പൽ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരിക്കും.
ചങ്ങനാശേരിയിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളജ് ശതാബ്ദി ആഘോഷ സമാപനപരിപാടികളിൽ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ശനിയാഴ്ച ചങ്ങനാശേരിയിൽ എത്തിചേരുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
1. എസ്ബി, എൻഎസ്എസ് കോളജുകളും പരിസരപ്രദേശങ്ങളും ഉച്ചകഴിഞ്ഞ് രണ്ടോടു കൂടി രണ്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
2. എംസി റോഡിൽ കൂടി തിരുവല്ല ഭാഗത്തുനിന്നും കോട്ടയത്തേയ്ക്ക് പോകുന്ന കെഎസ്ആർടിസി/ പ്രൈവറ്റ് ബസ് ഉൾപ്പെടെയുളള എല്ലാ വാഹനങ്ങളും ളായിക്കാട് ഭാഗത്ത് നിന്നും ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
3. ആലപ്പുഴയിൽ നിന്നും എസി റോഡിലൂടെ കോട്ടയത്തേയ്ക്ക് കെഎസ്ആർടിസി/പ്രൈവറ്റ് ഉൾപ്പെടെയുളള വരുന്ന വാഹനങ്ങൾ പൂർണമായും റെഡ് സ്ക്വയറിൽ നിന്നും ളായിക്കാട് വഴി ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
4. പത്തനംതിട്ടയിൽ നിന്നും തിരുവല്ല വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ തിരുവല്ല, പെരുംത്തുരുത്തി, തെങ്ങണാ, ഞാലിയാകുഴി വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
5. കോട്ടയം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ വാഹനങ്ങളും തുരുത്തി പൂന്നമുട്ടിൽ തിരിഞ്ഞ് മുളക്കാംതുരുത്തി വഴി പോകേണ്ടതാണ്.
6. കറുകച്ചാൽ ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മാമ്മൂട് – പായിപ്പാട് വഴി തിരിഞ്ഞ് തിരുവല്ല ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
7. ചങ്ങനാശേരി മാർക്കറ്റ് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പറാൽ-വാലടി-മുളക്കാംതുരുത്തി വഴി തുരുത്തി പൂന്നമൂട് ജംഗ്ഷനിലെത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
8. ചങ്ങനാശേരി മാർക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാൽ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങൾ പുഴവാതു്, മനയ്ക്കച്ചിറ റോഡ് വഴി എ.സി റോഡിലെത്തി റെഡ് സ്ക്വയറിലൂടെ ളായിക്കാട് വഴി പോകേണ്ടതാണ്.
9. എംസി റോഡിൽ കൂടി കോട്ടയം ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആർടിസി/പ്രൈവറ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ മതൂമൂല, വാഴപ്പളളി ഭാഗത്തേയ്ക്ക് ലൈറ്റ് വാഹനങ്ങൾ ഒഴികെയുളള വാഹനങ്ങൾ പൂർണമായും പാലാത്ര ജംഗ്ഷനിൽ നിന്നും ബൈപ്പാസിലൂടെ കടത്തി വിടേണ്ടതാണ്.
10. മതൂമൂല, വാഴപ്പളളി ഭാഗത്തേയ്ക്കുളള വാഹനങ്ങൾ മതുമൂല ഭാഗത്ത് യാത്ര അവസാനിപ്പിച്ച് മതൂമൂല, വാഴപ്പള്ളി ഭാഗത്തേയ്ക്ക് തിരിഞ്ഞുപോകേണ്ടതാണ്.
National
മുംബൈ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നു പുലർച്ചെ മുംബൈയിലെത്തി. മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഫ്രഞ്ച് പ്രസിഡന്റിനെയും ഭാര്യയെയും വിമാനത്താവളത്തിൽ സ്വീകരിച്ചു. ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, സുനേത്ര പവാർ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ മേഖലകളിലേക്കു സഹകരണം വ്യാപിപ്പിക്കാനുമാണു സന്ദർശനം ലക്ഷ്യമിടുന്നത്. 19 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടെ ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിലും മാക്രോൺ പങ്കെടുക്കും.
സൗത്ത് മുംബൈയിലുള്ള ലോക് ഭവനിൽ പ്രധാനമന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകഴിഞ്ഞ് ഇരു നേതാക്കളും ചേർന്ന് "ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026' ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണു ലക്ഷ്യം.
മാക്രോണിന്റെ നാലാമത്തെ ഇന്ത്യാ സന്ദർശനമാണിത്. ബിസിനസ്-സാംസ്കാരിക-സാങ്കേതിക മേഖലയിലെ പ്രമുഖർ ഉൾപ്പെടുന്ന സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
Kerala
ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന് ഇന്ത്യയില്‍. ഡല്‍ഹി പാലം വ്യോമതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു.
മണിക്കൂറുകള്‍ മാത്രം നീളുന്ന ഹ്രസ്വ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന് ന്യൂഡല്‍ഹിയില്‍ എത്തിയത്. ആലിംഗനം ചെയ്തുകൊണ്ടായിരുന്നു മോദി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വാഗതം ചെയ്തത്. ഇരു നേതാക്കളും ഒരു കാറില്‍ ആണ് വിമാനത്താവളത്തില്‍ നിന്ന് കുടിക്കാഴ്ച നടക്കുന്ന വേദിയിലേക്ക് എത്തിയത്.
എന്റെ സഹോദരന് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വിശേഷിപ്പിച്ചത്. വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കുന്ന ഫോട്ടോയുള്‍പ്പെടെ മോദി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.
കൂടാത, യുഎഇയുമായി ഒന്നിലധികം കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു. പ്രതിരോധ, നിക്ഷേപ, ഊർജ, ബഹിരാകാശ മേഖലകളിലായാണ് ഇരു രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടത്. പശ്ചിമേഷ്യൻ സാഹചര്യങ്ങളും ഇരു രാഷ്ട്രത്തലവന്മാർ ചർച്ച ചെയ്തു. പ്രസിഡന്റായതിനുശേഷം മൂന്നാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.
International
വത്തിക്കാൻ സിറ്റി: വെനസ്വേലൻ പ്രതിപക്ഷനേതാവും കഴിഞ്ഞ വർഷത്തെ നൊബേൽ സമാധാന പുരസ്കാര ജേതാവുമായ മരിയ കൊറിന മച്ചാഡോ വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ച് ചർച്ച നടത്തി.
ഇന്നലെ രാവിലെ അപ്പസ്തോലിക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും മരിയ കൂടിക്കാഴ്ച നടത്തി.
മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനുള്ള അനുഗ്രഹം ലഭിച്ചെന്നും രാജ്യത്തു സംഭവിക്കുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് മാർപാപ്പയ്ക്കു നന്ദി അറിയിച്ചതായും മരിയ മച്ചാഡോ പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഉറച്ചുനിൽക്കുകയും പ്രാർഥനയിൽ തുടരുകയും ചെയ്യുന്ന വെനസ്വേലൻ ജനതയുടെ ശക്തി മാർപാപ്പയെ അറിയിച്ചതായും, തട്ടിക്കൊണ്ടുപോയി കാണാതായ എല്ലാ വെനസ്വേലക്കാർക്കുംവേണ്ടി പ്രാർഥിക്കാൻ അദ്ദേഹത്തോട് അഭ്യർഥിച്ചതായും മരിയ സമൂഹമാധ്യമത്തിൽ കുറിച്ചു.
പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറെസിനെയും കഴിഞ്ഞ മൂന്നിന് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ വസതിയിൽനിന്ന് യുഎസ് സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിക്കുകയും മയക്കുമരുന്ന് കടത്ത് അടക്കമുള്ള വിവിധ കുറ്റകൃത്യങ്ങളുടെ നേരിൽ നിയമനടപടികൾക്കു വിധേയമാക്കിയിരിക്കുകയുമാണ്. മഡുറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗസിനാണ് പ്രസിഡന്റിന്റെ താത്കാലിക ചുമതല സുപ്രീംകോടതി നൽകിയിരിക്കുന്നത്.
മഡുറോയുടെ സർക്കാരിനെ നിരന്തരമായി എതിർക്കുന്നതുമൂലം രാജ്യത്തുനിന്ന് പലായനം ചെയ്യാൻ മരിയ മച്ചാഡോ നിർബന്ധിതയാകുകയായിരുന്നു. നിലവിൽ അമേരിക്കയിൽ പ്രവാസജീവിതം നയിക്കുന്ന മരിയ, താൻ മാതൃരാജ്യത്തേക്കു മടങ്ങാനും താത്കാലികമായി അധികാരമേറ്റെടുക്കാനും തെരഞ്ഞെടുപ്പ് നടത്താനും തയാറാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
വെനസ്വേലയിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുള്ള സർക്കാർ രൂപീകരിക്കാൻ നീക്കം നടക്കുന്നതിനിടെ വിവിധ നേതാക്കളുമായി മരിയ മച്ചാഡോ കൂടിക്കാഴ്ച നടത്തിവരികയാണ്. അടുത്തദിവസം വാഷിംഗ്ടണിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അവർ സന്ദർശിക്കും.
Kerala
തൃശൂർ: വൻ തീപിടിത്തമുണ്ടായ തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും അന്വേഷത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
"സംസ്ഥാനത്തെ മുഴുവൻ പേ പാർക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാൻ വേണ്ടി നിർദേശം നൽകിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വർധിപ്പിക്കാനുള്ള കാര്യങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയിൽവേയും ആർപിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വർധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും.'-ഡിജിപി പറഞ്ഞു.
റെയിൽവേ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാർക്കിങ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയിൽവേ സ്റ്റേഷൻ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാർക്കിങ്ങുകളും പരിശോധിക്കും"- റവാഡ ചന്ദ്രശേഖർ പറഞ്ഞു.
ഇന്ന് രാവിലെയാണ് ആറരയോടെയാണ് പാർക്കിങ്ങിൽ തീപിടിത്തമുണ്ടാകുന്നത്. പാർക്ക് ചെയ്തിരുന്ന നൂറിലേറെ ബൈക്കുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. അറനൂറോളം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്.
ബൈക്ക് ഷെഡ് പൂർണമായും കത്തിയമർന്നു. മേൽക്കൂരയടക്കം തകർന്നു വീണു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. റെയിൽവേ സ്റ്റേഷനും റെയിൽ പാളവും തൊട്ടടുത്ത് തന്നെ ആയതിനാൽ ഉയർന്ന വൈദ്യുതി കടന്നു പോകുന്ന ലൈൻ അടക്കം തൊട്ടടുത്തുണ്ടായിരുന്നു. തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിനും കത്തി.
International
ഗാസ: ക്രിസ്മസിന് ഏതാനും ദിവസം മാത്രം ശേഷിക്കേ ജറൂസലെമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസ മുനമ്പിലെ ഏക കത്തോലിക്കാദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ സന്ദര്‍ശനം നടത്തി.
ലാറ്റിൻ പാത്രിയാർക്കൽ വികാരിയായ മോൺ. വില്യം ഷോമാലിയോടും പ്രതിനിധിസംഘത്തിനോടുമൊപ്പം എത്തിയ കർദിനാളിനെ സാന്താ തൊപ്പികൾ ധരിച്ച കുട്ടികളും വയോധികരും ഉള്‍പ്പെടെയുള്ള ഇടവകാംഗങ്ങൾ ഹൃദ്യമായി വരവേറ്റു.
രണ്ടു വർഷത്തിലേറെയായി സംഘർഷവും കഠിനമായ ബുദ്ധിമുട്ടുകളും സഹിച്ച കത്തോലിക്കാസമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായിട്ടാണ് പാത്രിയാർക്കീസും സംഘവും ഗാസയിലെ ഏക കത്തോലിക്ക ഇടവകയില്‍ എത്തിയത്.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച എത്തിയ പാത്രിയാർക്കീസ് ഇന്നലെ തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു തുടർന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക വൈദികരുമായും ഇടവകാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഗാസയിലെ മാനുഷിക സഹായ പ്രവർത്തനങ്ങൾ, നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഭാവിയിലേക്കുള്ള പദ്ധതികൾ എന്നിവയുൾപ്പെടെ ഇടവകയുടെ നിലവിലെ സ്ഥിതി പാത്രിയാർക്കീസ് വിലയിരുത്തും.
2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം ക്രൈസ്തവരും മുസ്ലിംകളും ഉൾപ്പെടെ നൂറുകണക്കിന് കുടിയിറക്കപ്പെട്ട ആളുകൾക്ക് ഹോളിഫാമിലി ഇടവക അഭയം നൽകിയിട്ടുണ്ട്. യുദ്ധം കൊടുന്പിക്കൊണ്ടിരിക്കേ ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ ഗാസ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയെ ഇടയ്ക്കിടെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ലെയോ പതിനാലാമൻ മാർപാപ്പയും ഫാ. ഗബ്രിയേലിനെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയുണ്ടായി. മേഖലയിൽ സമാധാനം സംജാതമായിരിക്കേ ഏറെ ആവേശത്തോടെയാണു ഗാസയിലെ ക്രൈസ്തവർ ക്രിസ്മസിനൊരുങ്ങുന്നത്.
ഡിസംബറിന്റെ ആരംഭത്തിൽത്തന്നെ പള്ളിയും പരിസരങ്ങളും നക്ഷത്രങ്ങളാലും വൈദ്യുതദീപങ്ങളാലും അലങ്കരിച്ചിരുന്നു.
National
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ ഭാഗമായി ഇംഫാൽ വിമാനത്താവള റോഡിൽ സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തി.
കൂടാതെ രാഷ്ട്രപതിയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി നഗരത്തിലുടനീളം സർക്കാരിന്റെ നേതൃത്വത്തിൽ ബാനറുകളും ഹോർഡിംഗുകളും സ്ഥാപിച്ചു. ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലെത്തും.
National
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഇന്ത്യ സന്ദർശിക്കും. 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പുടിന് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് 2025 ഡിസംബര്‍ 4-5 തീയതികളില്‍ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും,'-വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ഇന്ത്യയിലെത്തുന്ന പുടിൻ രാഷ്ട്രപതി ഭവന് സന്ദര്‍ശിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്താനും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും പുടിന്റെ സന്ദര്‍ശനം ഗുണം ചെയ്യും. പ്രാദേശിക, ആഗോള വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറാനും അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആഗസ്റ്റില്‍ മോസ്കോ സന്ദര്‍ശിച്ച വേളയിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രഖ്യാപിച്ചത്. അന്ന് തീയതികള്‍ അന്തിമമായിരുന്നില്ല.
International
ന്യൂഡൽഹി: ഇന്ത്യക്കാരുൾപ്പടെ മരിച്ച മദീന അപകടത്തിൽ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗദി അറേബ്യ സന്ദർശിക്കും.
വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ കുമാർ ചാറ്റർജിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. സഘം സൗദിയിൽ ബുധനാഴ്ചയെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
"മൃതദേഹങ്ങൾ തിരിച്ചറിയൽ വേഗത്തിലാക്കാൻ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ സൗകര്യവും സർക്കാർ ഒരുക്കുന്നുണ്ട്. ഈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരെ പിന്തുണയ്ക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണ്'- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് വാഹനം മിനിറ്റുകൾക്കുള്ളിൽ പൂർണമായി തകർന്നു. 45പേരാണ് അപകടത്തിൽ മരിച്ചത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ മുസ്ലീം വീടുകളിലും സന്ദര്‍ശനം നടത്തുമെന്ന് ബിജെപി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ സലാമിനെ നേതൃത്വത്തിൽ മുസ്ലീം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
വോട്ടു പിടിക്കാൻ വേണ്ടിയല്ല ഇത് ആരംഭിക്കുന്നത്. ന്യൂനപക്ഷങ്ങളെ ചേർത്തു നിർത്തുകയാണ് ലക്ഷ്യം. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മും കോൺഗ്രസും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
Kerala
കുമരകം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഇന്നു കുമരകം വരവേല്‍ക്കും. വേമ്പനാട് കായലോരത്തെ താജ് പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇന്നു വൈകുന്നേരം ആറു മുതല്‍ നാളെ രാവിലെ പത്ത് വരെ രാഷ്ട്രപതിയുടെ താമസം.
അടല്‍ ബിഹാരി വാജ്പേയി, കെ.ആര്. നാരായണന്, പ്രതിഭാ പാട്ടീല്‍ തുടങ്ങിയ പ്രമുഖര്‍ മുന്‍പ് താജില്‍ താമസിച്ചിട്ടുണ്ട്. താജിലെ 23 മുറികളിലാണ് രാഷ്ട്രപതിയും ഒപ്പമുള്ള ടീമും താമസിക്കുക.
സംസ്ഥാനത്തുനിന്നും ഡല്‍ഹിയില്‍നിന്നുമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ കുമരകത്തെ മറ്റ് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിക്കും. ഇന്ന് നൃത്തം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ ക്രമീകരിക്കുന്നുണ്ട്. രാത്രിയും രാവിലെയും കായല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധമാണ് രാഷ്ട്രപതിയുടെ മുറിയുടെ ക്രമീകരണം. വെള്ളിയാഴ്ച രാവിലെ ബോട്ടിംഗും ക്രമീകരിച്ചിട്ടുണ്ട്.
താജ് ഹോട്ടല്‍ എസ്പിജി സുരക്ഷാ വിഭാഗത്തിന്റെ സംരക്ഷണയിലാണ്. കൂടാതെ കേരള പോലീസും വിവിധയിടങ്ങളില്‍ ഡ്യൂട്ടിയിലുണ്ട്. ഇന്നു വൈകുന്നേരം പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തശേഷം രാഷ്ട്രപതി പാലായില്‍നിന്ന് ഹെലികോപ്ടറില്‍ വൈകുന്നേരം കോട്ടയം പോലീസ് പരേഡ് മൈതാനത്തെത്തും.
അവിടെനിന്ന് റോഡുമാര്‍ഗമാണു കുമരകത്തേക്കു പോകുക. നാളെ രാവിലെ പത്തിന് കുമരകത്തുനിന്ന് റോഡുമാര്‍ഗം കോട്ടയത്തെത്തി ഹെലികോപ്ടറിലേക്ക് കൊച്ചിയിലേക്കും പോകും. കോട്ടയം മുതല്‍ കുമരകം വരെ 1,200 പോലീസുകാരെയാണ് വിന്യസിപ്പിക്കുക.
<b>ദ്രൗപതി മുര്‍മുവിന് ഭക്ഷണം വെജിറ്റേറിയന്‍</b>
സുരക്ഷാ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ രാഷ്ട്രപതിയുടെ സ്വന്തം പാചകടീമാണ് ഭക്ഷണമൊരുക്കുന്നത്. കുമരകത്തും പാചകം ഇവര്‍തന്നെ. രാഷ്ട്രപതി വെജിറ്റേറിയന്‍ ഭക്ഷണമാണ് താത്പര്യപ്പെടുന്നതെങ്കിലും ഒപ്പമുള്ളവരെ സത്കരിക്കാന്‍ കരിമീനും കൊഞ്ചുകറിയും പുളിയിട്ട നാടന്‍ മീന്‍കറിയും കപ്പയും ഉള്‍പ്പെടെ വിഭവങ്ങള്‍ ടാജ് ഹോട്ടല്‍ കരുതുന്നുണ്ട്.
അത്താഴ വിരുന്ന് 50 പേര്‍ക്കാണ് ഒരുക്കുന്നത്. തികച്ചും നാടന്‍ വിഭവങ്ങളാണ് അത്താഴത്തിന്. കായല്‍ വിഭവങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് ഭക്ഷണക്രമീകരണം. പ്രഭാത ഭക്ഷണത്തിനും കേരളീയ വിഭവങ്ങള്‍ തന്നെ.
തിരുവനന്തപുരം രാജ്ഭവനില്‍ ചൊവ്വാഴ്ച അത്താഴത്തിനു ചോറും ബീന്‍സ് തോരനും മുരിങ്ങക്ക സൂപ്പും ഉള്‍പ്പെടെയുള്ള വെജിറ്റേറിയന്‍ ഭക്ഷണമാണ് രാഷ്ട്രപതിക്ക് ഒരുക്കിയത്. കരിക്ക് പുഡ്ഡിംഗുമുണ്ടായിരുന്നു.
ചപ്പാത്തി, വെള്ള കടലക്കറി, റാഗി റൊട്ടി, വെജിറ്റബിള്‍ കോലാപൂരി, മിക്സഡ് വെജിറ്റബിള്‍ കിച്ചടി, തൈര്, പപ്പടം, അച്ചാര്‍, വെജിറ്റബിള്‍ സാലഡ്, വെജിറ്റബിള്‍ കബാബ്, ചുവന്ന പരിപ്പ് ഫ്രൈ, കൂണ് നെയ്യ് റോസ്റ്റ്, കാപ്സിക്കം ബജി എന്നിവയുമുണ്ടായിരുന്നു. കുമരകത്തും ഇത്തരത്തിലുള്ള വിഭവങ്ങളായിരിക്കും തയാറാക്കുക.
<b>കായലും കരയും അതീവ സുരക്ഷയില്‍</b>
രാഷ്ട്രപതിയെ വരവേല്കാന് കുമരകത്ത് കായലിലും കരയിലും അതീവ സുരക്ഷ ഒരുക്കി. രാഷ്ട്രപതി താമസിക്കുന്ന താജ് ഹോട്ടല്‍, സമീപ കായല്‍ തീരം, സഞ്ചാര പാതയിലെ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നിരീക്ഷണം നടത്തി.
ബുധനാഴ്ച വൈകുന്നേരം നാലിനാണ് ഡോഗ് സ്ക്വാഡ് കുമരകത്ത് പരിശോധന പൂര്‍ത്തിയാക്കിയത്. ഇന്നും ഡോഗ് സ്ക്വാഡിന്റെ പരിശോധന ഉണ്ടാക്കും.
സുരക്ഷാ ചുമതലക്ക് 500 പോലീസ് ഉദ്യോഗസ്ഥരെയാണു വിന്വസിപ്പിച്ചിരിക്കുന്നത്. താജ് ഹോട്ടലിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കായലില്‍ മത്സ്യബന്ധനവും ജലഗതാഗതവും നിരോധിച്ചു.
കായല്‍ സവാരിക്കായി രണ്ട് ഹൗസ് ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമെ കായല്‍ സവാരി നടത്തുകയുള്ളു.
<b>കേരളീയ കലാരൂപങ്ങള്‍</b>
രാഷ്ട്രപതിക്കായി ഹോട്ടലിന്റെ ലോണില്‍ ഇന്ന് രാത്രി കേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കും. കഥകളി, ഓട്ടന്തുള്ളല്, മോഹിനിയാട്ടം തുടങ്ങിയവ രാഷ്ട്രപതിയുടെ താത്പര്യത്തിന് അനുസരിച്ച് അവതരിപ്പിക്കും.
<b>പാലം റെഡി</b>
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കോണത്താറ്റു പാലത്തിന്റെ പ്രവേശന പാതയുടെ അറ്റകുറ്റപ്പണികള്‍ ധൃതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നു. റോഡിന്റെ അവസാന അറ്റകുറ്റപ്പണികള്‍ ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയാക്കി. വൈകുന്നേരത്തോടെ പോലീസ് ട്രയല്‍ റണ്‍ നടത്തി.
Kerala
തിരുവനന്തപുരം: നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്ഭവനിൽ തങ്ങും. ബുധനാഴ്ചയാണ് രാഷ്ട്രപതി ശബരിമല ദർശനം നടത്തുന്നത്.
ബുധനാഴ്ച രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് വ്യോമസേന ഹെലികോപ്റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും.
പകൽ 11.55മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകിട്ട് 5.30ന് ദ്രൗപദി മുർമു രാജ്ഭവനിൽ മടങ്ങിയെത്തും.
വ്യാഴാഴ്ച രാവിലെ 10ന് രാജ്ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച പകൽ 12.10ന് എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിൽ നിന്നും രാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച തീർഥാടകർക്ക് നിയന്ത്രണം ഉണ്ടാകും. ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്സൽ ഇന്നു നടക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക. രാഷ്ട്രപതി യാത്ര ചെയ്യുന്ന ഗൂർഖ വാഹനത്തിൽ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും.