അജിത് സിംഗിനെ ഒഴിപ്പിക്കാനുള്ള ശ്രമം: ആര്‍എല്‍ഡി- പോലീസ് ഏറ്റുമുട്ടല്‍
Friday, September 19, 2014 12:39 AM IST
ഗാസിയാബാദ്: മുന്‍ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക് ദള്‍(ആര്‍എല്‍ഡി) അധ്യക്ഷനുമായ അജിത് സിംഗിനെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍നിന്ന് ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച ആര്‍എല്‍ഡി പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും റബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ എട്ടു പോലീസുകാരടക്കം 18 പേര്‍ക്കു പരിക്കേറ്റു.

ഡല്‍ഹിയില്‍നിന്ന് ഗംഗാനഗര്‍ മുറാദ്നഗര്‍ റെഗുലേറ്ററിലേക്കുള്ള ജലവിതരണം തടസപ്പെടുത്താനുള്ള ശ്രമം പോലീസ് തടഞ്ഞതോടെ ആര്‍എല്‍ഡി പ്രവര്‍ത്തകര്‍ അക്രമാസക്തരായി. പതിനായിരത്തോളം ആര്‍എല്‍ഡി-ബികെയു പ്രവര്‍ത്തകരാണ് മുറാദ്നഗറില്‍ തടിച്ചുകൂടിയത്. സഹാരന്‍പുര്‍, മൊറാദാബാദ്, ആഗ്ര, മീററ്റ് തുടങ്ങിയ മേഖലകളില്‍നിന്നുള്ളവരായിരുന്നു ഇവര്‍.

കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്ന അജിത് സിംഗിന്റെയും ആര്‍എല്‍ഡിയുടെ മുന്‍ എംപിമാരുടെയും ഡല്‍ഹിയിലെ ഔദ്യോഗിക വസതികളിലേക്കുള്ള വൈദ്യുതി-ജല വിതരണം അധികൃതര്‍ റദ്ദാക്കിയിരുന്നു. അടുത്തയാഴ്ച ബംഗ്ളാവ് ഒഴിയുന്ന കാര്യം അധികൃതരെ അറിയിച്ചുവെന്നും എന്നാല്‍, 36 വര്‍ഷം തന്റെ പിതാവ് ചരണ്‍ സിംഗ് വസിച്ച 12 തുഗ്ളക്ക് റോഡ് ബംഗ്ളാവ് സ്മാരകമാക്കണമെന്നാണ് അണികളുടെ ആവശ്യമെന്നും അജിത് സിംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.