ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍: ബിജെപിയുമായി വീണ്ടും ചര്‍ച്ചയ്ക്ക് പിഡിപി
Sunday, January 25, 2015 12:18 AM IST
ജമ്മു: ജമ്മു-കാഷ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി നേതൃത്വവുമായി വീണ്ടും ചര്‍ച്ച നടത്താന്‍ മുഫ്തി മുഹമ്മദ് സെയ്ദിന്റെ നേതൃത്വത്തിലുള്ള പിഡിപിയുടെ തീരുമാനം.

എന്നാല്‍, സൈന്യത്തിനു പ്രത്യേകാവകാശം നല്‍കുന്ന നിയമം(എഎഫ്എസ്പിഎ) സമയബന്ധിതമായി പിന്‍വലിക്കുന്നതുള്‍പ്പെടെ കാതലായ പ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നും പിഡിപി നേതൃത്വം വ്യക്തമാക്കി.

സര്‍ക്കാര്‍ രൂപീകരണം യാഥാര്‍ഥ്യമാകണമെങ്കില്‍ പിഡിപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം. ഇക്കാര്യം ചര്‍ച്ചകളില്‍ വ്യക്തമാക്കും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഫലപ്രദമായ ചര്‍ച്ചകളിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാനാകുമോയെന്നാണ് ആലോചിക്കുന്നത്.

മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമെന്ന നിലയില്‍ മുഖ്യമന്ത്രിയായി മുസ്ലിം തന്നെ വരണമെന്നു പിഡിപിക്കു നിര്‍ബന്ധമുണ്െടന്നും നേതൃത്വം വ്യക്തമാക്കി.അധികാരത്തോടുള്ള ആര്‍ത്തിയല്ലെന്നും മറിച്ച് സംസ്ഥാനത്തിന്റെ രക്ഷയാണു സര്‍ക്കാര്‍ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മുന്‍ മുഖ്യമന്ത്രികൂടിയായ മുഫ്തി മുഹമ്മദ് സെയ്ദ് പറഞ്ഞു. വെള്ളിയാഴ്ച ഗവര്‍ണര്‍ എന്‍.എന്‍. വോറയെ സന്ദര്‍ശിച്ചു സര്‍ക്കാര്‍ രൂപീകരണം സംബന്ധി ച്ചു ഹസീബ് ദ്രാബു എംഎല്‍എ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു രണ്ടാംഘട്ട ചര്‍ച്ച.

87 അംഗസഭയില്‍ 28 സീറ്റുകള്‍ നേടിയ പിഡിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 25 സീറ്റുകളാണു ബിജെപിക്കുള്ളത്.അതിനിടെ, പിഡിപി പ്രസിഡന്റായി മെഹ്ബൂബ മുഫ്തി എംപിയെ വീണ്ടും തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പില്‍ എം.പി. താരിഖ് ഹമീദാണ് മെഹ്ബൂബയുടെ പേരു നിര്‍ദേശിച്ചത്. ഭൂരിഭാഗം അംഗങ്ങളും തീരുമാന ത്തെ അനുകൂലിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.