ബംഗളൂരു മേയര്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നു ജനതാദള്‍
Thursday, September 3, 2015 12:32 AM IST
ബംഗളൂരു: ബിബിഎംപി മേയര്‍ തെരഞ്ഞെടുപ്പില്‍ ജെഡി-എസ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. പാര്‍ട്ടി ദേശീയാധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൌഡയാണു മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.

പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്നു ദേവഗൌഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്തിമതീരുമാനം കെപിസിസി അധ്യക്ഷന്‍ ജി. പരമേശ്വര, മുഖ്യമന്ത്രി സിദ്ധരാമയ്യ, കുമാരസ്വാമി എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ കൈക്കൊള്ളുമെന്നും ദേവഗൌഡ അറിയിച്ചു.

കോണ്‍ഗ്രസ്-ദള്‍ സഖ്യമുണ്ടായാല്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാനതലത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് ദേശീയ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

198 അംഗ കോര്‍പറേഷനില്‍ 100 സീറ്റോടെ ബിജെപിയാണു മുന്നിലെത്തിയതെങ്കിലും നഗരപരിധിയിലെ ലോക്സഭ, രാജ്യസഭാംഗങ്ങളും എംഎല്‍എമാരും എംഎല്‍സിമാരുമടങ്ങിയ ഇലക്ടറല്‍ കോളജാണു മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കുക. 198 കോര്‍പറേഷന്‍ കൌണ്‍സിലര്‍മാരടക്കം 260 പേരാണ് ഇലക്ടറല്‍ കോളജിലുള്ളത്.

നിലവിലെ കക്ഷിനിലപ്രകാരം ഇലക്ടറല്‍ കോളജില്‍ ബിജെപിയുടെ അംഗബലം 126ഉം കോണ്‍ഗ്രസിന്റേത് 101ഉം ജനതാദള്‍-എസിന്റേത് 21ഉം ആണ്. 12 സ്വതന്ത്രരുമുണ്ട്. സ്വതന്ത്രരില്‍ ഏഴുപേര്‍ കോര്‍പറേഷന്‍ കൌണ്‍സില്‍ അംഗങ്ങളും രണ്ടുപേര്‍ എംഎല്‍സിമാരും മൂന്നുപേര്‍ രാജ്യസഭാംഗങ്ങളുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.