2000 കോടി രൂപയുടെ മയക്കുമരുന്നു കേസ്; പ്രതിക്കു വധഭീഷണി
Thursday, June 30, 2016 12:27 PM IST
താനെ: രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്നു കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതിക്ക് വധഭീഷണി. ജയിലിനുള്ളിൽനിന്നുതന്നെയാണ് ഭീഷണി ലഭിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

ബോളിവുഡ് താരം മമത കുൽക്കർണി, പ്രമുഖ വ്യവസായി വിക്കി ഗോസ്വാമി തുടങ്ങിയവർ ഉൾപ്പെട്ടതാണു കോടികളുടെ മയക്കുമരുന്ന് കേസ്. എവോൺ ലൈഫ് സയൻസിന്റെ സോളാപുർ യൂണിറ്റിൽനിന്ന് വൻതോതിൽ മയക്കുമരുന്നായ എഫെഡ്രിൻ കണ്ടെടുത്തതിനെത്തുടർന്ന് സ്‌ഥാപനത്തിന്റെ പ്രവർത്തനം പോലീസ് നിരീക്ഷണത്തിലാണ്. ഇവിടത്തെ പ്രവർത്തനങ്ങളുടെ മേൽനോട്ടംവഹിച്ചിരുന്ന പുന്തി ശൃംഗി എന്നയാളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വധിക്കുമെന്നാണു ഭീഷണി ഉയർന്നിരിക്കുന്നത്. ചോദ്യംചെയ്യുമ്പോൾ പോലീസിന് യാതൊരു വിവരവും നൽകരുതെന്നും ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ തലകാണില്ലെന്നുമായിരുന്നു ഭീഷണിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ശിശിർ ഹിരേ ജില്ലാ ജഡ്ജി എച്ച്.എം. പട്വർധനുമുമ്പാകെ ബോധിപ്പിച്ചു. പ്രതിയുടെ ജാമ്യാപേക്ഷയിന്മേലുള്ള വാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുന്തി ശൃംഗിക്കൊപ്പം സ്‌ഥാപനത്തിന്റെ ഡയറക്ടർ മനോജ് ജയിനും അറസ്റ്റിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.