ലോകത്തെ മാറ്റിമറിക്കുന്നതിനുള്ള മുഖ്യ ആയുധം വിദ്യാഭ്യാസം തന്നെ. അതിൽതന്നെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പ്ലസ്ടുവിനുശേഷം ഇനിയെന്ത് എന്നത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഒരുപോലെയുള്ള ആശങ്കയാണ്. മുന്നിൽ വഴികൾ നിരവധിയാണ്. തങ്ങളുടെ മേഖല ഏതെന്ന് നിശ്ചയിച്ചാൽ മാത്രം മതി. ഭാവിജീവിതം എന്തെന്ന് തീരുമാനിക്കേണ്ട നിർണായഘട്ടത്തിലാണ് പ്ലസ്ടു കഴിഞ്ഞ യുവസമൂഹം.
പ്ലസ്ടു കഴിഞ്ഞാൽ എൻജിനിയറിംഗ് അല്ലെങ്കിൽ മെഡിക്കൽ എന്നായിരുന്നു പഴയകാല സങ്കൽപം. എന്നാൽ സാങ്കേതികവിദ്യയുടെ ഞെട്ടിപ്പിക്കുന്ന സാധ്യതകൾ ധാരാളം നൂതനമേഖലകൾ തുറന്നിട്ടുണ്ട്. ഏറെപേരും ചേരാനാഗ്രഹിക്കുന്ന മെഡിക്കൽ, എൻജിനിയറിംഗ് വിഭാഗങ്ങളിൽ പോലും പുതിയ ശാഖകളും വ്യത്യസ്ത കോഴ്സുകളും നിലവിലുണ്ട്. കൊമേഴ്സ്, സോഷ്യൽ സയൻസ് എന്നീ മേഖലകളിൽ വിവിധങ്ങളായ തൊഴിൽ മേഖലകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ മാധ്യമരംഗത്ത് പുതിയ പ്രവണതകളും കലാ-കായിക-സാംസ്കാരിക മേഖലകളിലെ വ്യത്യസ്ത കോഴ്സുകളും മുന്നിലുണ്ട്. ബിസിനസ് രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള നൂതന കോഴ്സുകൾക്കും സാധ്യത ഏറിവരുന്നു.
മെഡിക്കൽ
മിക്കവരുടെയും സ്വപ്നങ്ങളിൽ ഡോക്ടറുടെ ജോലിയുണ്ടാവുക സ്വാഭാവികം. മെഡിക്കൽ മേഖല ഇന്ന് വിപുലപ്പെട്ട് വ്യത്യസ്ത ശാഖകളായി പടർന്നിരിക്കുന്നു. കേവലം എംബിബിഎസ് പഠനം മാത്രമല്ല മുന്നിലുള്ളത്. സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ റോബോട്ടുകൾ സർജറി നടത്തുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. അതിനാൽതന്നെ മെഡിക്കൽ മേഖലയും ടെക്നോളജിയും ചേർത്തുള്ള നിരവധി കോഴ്സുകൾ ലഭ്യമാണ്. ആയുർവേദരംഗത്തിന്റെ സാധ്യതകളും കൂടിവരുന്നുണ്ട്. ഹോമിയോപ്പതിക്കും ദന്തൽ വിഭാഗത്തിനും മെഡിക്കൽ ടൂറിസം മേഖലയിൽ നിർണായക സ്ഥാനമുണ്ട്. രോഗശമനത്തിനായുള്ള മരുന്നുനിർമാണ - വിതരണ മേഖല വൻ കുതിപ്പിലാണ്. അതിനാൽതന്നെ ഫാർമസി കോഴ്സുകളുടെ പ്രാധാന്യവും കൂടിവരുന്നു. നഴ്സിംഗ് കോഴ്സുകൾക്ക് പുതിയ മാനം കൈവന്നിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. രോഗനിർണയ രംഗമായ സ്കാനിംഗ്, എക്സറേ, ലാബുകൾ തുടങ്ങിയ മേഖലകളിൽ നിരവധി കോഴ്സുകൾ നിലവിലുണ്ട്.
എൻജിനിയറിംഗ്
സാങ്കേതിക മേഖലയുടെ കുതിച്ചുചാട്ടമാണ് ലോകവളർച്ചയ്ക്ക് കാരണം. സാങ്കേതികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കൂടിവരുന്നതാണ് കാണുന്നത്. ബിഗ് ഡാറ്റാ അനലിറ്റിക്സും ഇന്റർനെറ്റ് ഓഫ് തിംഗ്സും, റോബോട്ടുകളും വിപണി കീഴടക്കുന്നതാണ് ദൃശ്യമാകുന്നത്. പരന്പരാഗത എൻജിനീയറിംഗ് കോഴ്സുകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ, ഇലക്ട്രോണിക്സ് എന്നിവയോടൊപ്പം ആധുനിക സാങ്കേതിക വിദ്യകളിലും പ്രാഗത്ഭ്യം നേടേണ്ടതുണ്ട്. കേരളത്തിൽ 24 വ്യത്യസ്ഥതരം എൻജിനിയറിംഗ് ബിരുദ കോഴ്സുകൾ നിലവിലുണ്ട്. മെക്കാട്രോണിക്സ്, മറൈൻ എൻജിന ിയറിംഗ്, ഓട്ടോമൊബൈൽ, എയ്റോനോട്ടിക്കൽ, മെറ്റലർജി തുടങ്ങി വിവിധ ബ്രാഞ്ചുകൾ ലഭ്യമാണ്. സാങ്കേതിക മേഖലയിൽ കൂടുതൽ ആവശ്യം മിഡിൽ ലെവൽ വിദഗ്ധരെയാണ്. അതിനാൽതന്നെ ഡിപ്ലോമ കോഴ്സുകൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. നിർമാണമേഖലയും വിതരണശൃംഖലയും ഉത്പന്ന മേഖലയും ഐടിയും വരുംകാലങ്ങളിൽ കൂടുതൽ തൊഴിൽസാധ്യതകൾ സൃഷ്ടിക്കുമെന്ന് പഠനങ്ങൾ എടുത്തുപറയുന്നു.
കൊമേഴ്സ് ബിസിനസ് രംഗത്തുണ്ടായ മാറ്റങ്ങൾ
കൊമേഴ്സ് കോഴ്സുകളുടെ ലഭ്യത കൂട്ടിയിട്ടുണ്ട്. അക്കൗണ്ടൻസി, ബാങ്കിംഗ് തുടങ്ങിയവയിലൊക്കെ പുതിയ പുതിയ ശാഖകൾ വികസിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു കന്പനിക്കും ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ സേവനം അനിവാര്യമാണ്. ഓണ്ലൈൻ സേവനങ്ങളും ധന ക്രയവിക്രയങ്ങളും സുതാര്യമായതോടെ ഈ മേഖല ശക്തിയാർജിച്ചുവരുന്നു.
ഫൈൻ ആർട്സ്
കലയും സംസ്കാരവും നാടിനും രാജ്യത്തിനും പരമപ്രധാനമാണ്. ചിലർക്ക് ജന്മനായുള്ള കഴിവാണ് ചില കലകളിലുള്ള പ്രാവീണ്യം. ഇവ വളർത്തിയെടുക്കുന്നതിന് ബിഎഫ്എ പോലുള്ള നിരവധി കോഴ്സുകൾ ലഭ്യമാണ്. സംഗീതമായാലും നൃത്തമായാലും ചിത്രരചനയായാലും സിനിമാരംഗമായാലും ഇവയിൽ നിരവധി കോഴ്സുകൾ നമ്മുടെ നാട്ടിൽതന്നെയുണ്ട്.
ജേർണലിസം
മാധ്യമങ്ങൾ നിയന്ത്രിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. വിഷ്വൽ മീഡിയയുടെയും സോഷ്യൽ മീഡിയയുടെയും വളർച്ച മാധ്യമരംഗത്തെ മാറ്റിമറിച്ചിട്ടുണ്ട്.
നിയമം
നിയമരംഗത്താണ് താത്പര്യമെങ്കിൽ പ്ലസ്ടു കഴിയുന്പോൾതന്നെ പഞ്ചവത്സര നിയമ കോഴ്സുകൾക്ക് ചേരാവുന്നതാണ്. ജുഡീഷറി രംഗത്തും നിയമ മേഖലകളിലും പ്രാഗത്ഭ്യമുള്ളവർക്ക് വൻ പ്രതിഫലമാണ് ലഭിക്കുന്നത്.
മാനേജ്മെന്റ്
തൊഴിൽ, ബിസിനസ്, സർക്കാർ മേഖലകളിൽ മാനേജ്മെന്റിനുള്ള പ്രാധാന്യം ചെറുതല്ല. ഒരു ഇവന്റ് എങ്ങിനെ വിജയിപ്പിച്ചെടുക്കുന്നു എന്നത് വലിയ കലതന്നെയാണ്. കല്യാണം തുടങ്ങി ഇലക്ഷൻ പ്രചാരണം വരെ നയിക്കുന്നത് മാനേജ്മെന്റ് വിദഗ്ധരാണ്. ബിബിഎ, ബിബിഎം തുടങ്ങി ബിരുദ കോഴ്സുകൾവഴി പ്ലസ്ടുകാർക്ക് മാനേജ്മെന്റ് പഠനത്തിന് തുടക്കമിടാം.
ബിരുദങ്ങൾ മാത്രം പോരാ
നാം ഏത് മേഖല തെരഞ്ഞെടുത്താലും അതിൽ മികവ് പുലർത്താനാണ് ശ്രമിക്കേണ്ടത്. ഓരോ മേഖലയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. നമ്മുടെ കഴിവും പ്രാഗത്ഭ്യവുമാണ് അളക്കപ്പെടുക. കേവല ബിരുദങ്ങൾ നമ്മൾക്ക് തുണയാവില്ല. ഏറെ വെല്ലുവിളികളും മത്സരങ്ങളും നിറഞ്ഞ ലോകത്ത് തിളങ്ങാൻ തൊഴിൽ നൈപുണിയും കാര്യശേഷിയും ഉണ്ടായേ തീരൂ.
ഡോ. എം. അബ്ദുൾ റഹ്മാൻ
(പ്രോ വൈസ് ചാൻസലർ, ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല, തിരുവനന്തപുരം )