അഭയാര്‍ഥി പ്രശ്നം: ക്ളൂണി മെര്‍ക്കലുമായി കൂടിക്കണ്ടു
Friday, February 12, 2016 10:12 AM IST
ബെര്‍ലിന്‍: യൂറോപ്പിലെ അഭയാര്‍ഥി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഹോളിവുഡ് താരം ജോര്‍ജ് ക്ളൂണി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ സന്ദര്‍ശിച്ചു. ബര്‍ലിനാലെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം ജര്‍മനിയിലെത്തിയതെങ്കിലും യൂറോപ്പിനെയാകെ പിടിച്ചുലച്ച പ്രശ്നമായതിനാല്‍ അഭയാര്‍ഥികള്‍ക്കായി തനിക്കാവുന്നതു ചെയ്യാനാണ് ക്ളൂണിയുടെ നിലപാട്. വിവിധ മനുഷ്യാവകാശ പ്രശ്നങ്ങള്‍ സജീവമായി ഇടപെട്ടിട്ടുള്ള ആക്റ്റിവിസ്റ് കൂടിയാണ് ക്ളൂണി.

മെര്‍ക്കലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലെബനന്‍കാരിയും മനുഷ്യാവകാശ അഭിഭാഷകയുമായ ഭാര്യ അമലും ബ്രിട്ടനിലെ മുന്‍ വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡും പങ്കെടുത്തു.

അഭയാര്‍ഥി പ്രശ്നത്തില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ അറിയിക്കുമെന്നും ക്ളൂണി പറഞ്ഞു. പിന്നീട് അഭയാര്‍ഥികളെയും അഭയാര്‍ഥി ഷെല്‍ട്ടറുകളും വെള്ളിയാഴ്ച നേരിട്ടു കാണാനും ഉദ്ദേശിക്കുന്നതായി ക്ളൂണി പറഞ്ഞു. 1.1 മില്യന്‍ അഭയാര്‍ഥികള്‍ രാജ്യത്ത് ഉള്ളതായി ജര്‍മനി അവകാശപ്പെടുന്നുണ്ടെങ്കിലും ഇതില്‍ പകുതി പേരെയും രജിസ്ററില്‍ കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ക്ളൂണിയുടെ 'ഹെയ്ല്‍ സീസര്‍' എന്ന ചിത്രത്തോടെയാണ് ചലച്ചിത്രോത്സവത്തിനു തുടക്കമായത്. മെര്‍ക്കലിനെ കാണാന്‍ ഉദ്ദേശിക്കുന്ന വിവരം ബര്‍ലിനാലെ ഉദ്ഘാടനചടങ്ങിനുശേഷം വ്യാഴാഴ്ച ക്ളൂണി തന്നെയാണ് വെളിപ്പെടുത്തിയത്. എന്തായാലും ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടിക്കാഴ്ച നടക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍