അന്പതുകാരിയുടെ ലൈംഗിക അവകാശം പ്രധാനം: യൂറോപ്യൻ മനുഷ്യാവകാശ കോടതി
Wednesday, July 26, 2017 7:50 AM IST
ഫ്രാങ്ക്ഫർട്ട്-പാരിസ്: പ്രായമായ സ്ത്രീയ്ക്ക് ലൈംഗികാവശ്യങ്ങൾ തീരെ കുറവായിരിക്കും എന്ന പോർച്ചുഗൽ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് യൂറോപ്യൻ മനുഷ്യാവകാശ കോടതി വിധി. അന്പതുകാരിക്ക് നഷ്ടപരിഹാരം നൽകുന്ന കേസിൽ ലിംഗപരമായ വിവേചനമുള്ള വിധി പുറപ്പെടുവിച്ച പോർച്ചുഗൽ ജഡ്ജിമാർ കുറ്റക്കാരാണെന്നും യൂറോപ്യൻ മനുഷ്യാവകോടതി വിധിച്ചു.

രണ്ടുകുട്ടികളുടെ അമ്മയും അന്പതുകാരിയുമായ മരിയ മൊറൈസ് പോർച്ചുഗലിലെ ആശുപത്രിക്കെതിരെ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്. 1995ൽ തനിക്ക് ശസ്ത്രക്രിയ നടത്തിയതു വഴി സ്വാഭാവികമായ ലൈംഗിക ബന്ധം നടത്താൻ കഴിയാത്ത അവസ്ഥ വന്നു എന്നാണ് മരിയയുടെ പരാതി. ശാരീരികവും മാനസികവുമായി ഇവർ നേരിട്ട ബുദ്ധിമുട്ട് പരിഗണിച്ചു അവർക്ക് നഷ്ടപരിഹാരം നൽകാൻ കോടതി അന്ന് വിധി പുറപ്പെടുവിച്ചിരുന്നു.

എന്നാൽ 2013ലെ നഷ്ടപരിഹാരത്തുക മൂന്നിലൊന്നായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി ലിസ്ബണ്‍ കോടതിയിൽ അപ്പീൽ നൽകി. പ്രായമായ സ്ത്രീകൾക്ക് ലൈംഗികത പ്രധാനമല്ലെന്ന് പറഞ്ഞു കൊണ്ട് ഈ ആവശ്യം പോർച്ചുഗൽ കോടതി അംഗീകരിച്ചു. രണ്ടു പുരുഷ ജഡ്ജിമാരും ഒരു വനിത ജഡ്ജിയും ഉൾപ്പെടുന്ന ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. മൂന്നു ജഡ്ജിമാരും 50 വയസ് കഴിഞ്ഞവരാണെന്നെത് ശ്രദ്ധേയമാണ്.

പോർച്ചുഗീസ് ജഡ്ജിമാർ മുൻവിധിയോടെയാണ് ഈ വിഷയത്തെ സമീപിച്ചതെന്നും സ്ത്രീയുടെ സ്വകാര്യതയെയും കുടുംബ ജീവിതം നയിക്കാനുള്ള അവകാശത്തെയും ഉത്തരവിലൂടെ കോടതി ലംഘിച്ചുവെന്നും യൂറോപ്യൻ മനുഷ്യാവകാശ കോടതി നിരീക്ഷിച്ചു. പോർച്ചുഗൽ കോടതിയുടെ വിധി സ്ത്രീകളുടെ ലൈംഗികാവകാശത്തെ അവഗണിച്ചുവെന്നും കോടതി വിലയിരുത്തി.

പോർച്ചുഗൽ സ്ത്രീക്ക് 2.43 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു. യൂറോപ്യൻ മനുഷ്യാവകാശ കോടതി വിധിക്ക് നേരെ പോർച്ചുഗൽ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

റിപ്പോർട്ട്: ജോർജ് ജോണ്‍