ജർമനി ഞായറാഴ്ച പോളിംഗ് ബൂത്തിലേക്ക്
Saturday, September 23, 2017 5:00 AM IST
ബെർലിൻ: പുതിയ പാർലമെന്‍റ് തെരഞ്ഞെടുപ്പിനായി ജർമൻ ജനത ഞായറാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നു. നിലവിലെ ചാൻസലർ ആംഗല മെർക്കൽ നാലാമൂഴം തേടി മത്സരത്തിനിറങ്ങുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത.

ഫ്രാൻസ് തെരഞ്ഞെടുപ്പിനും ബ്രെക്സിറ്റിനും ശേഷം യൂറോപ്പ് ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ജർമൻ പാർലമെന്‍റ് തെരഞ്ഞെടുപ്പ്. രാജ്യത്തെ സാന്പത്തികനില ഭദ്രമാക്കാൻ മെർക്കലിന് കഴിഞ്ഞിട്ടുണ്ടെങ്കിലും 2015ലെ അഭയാർഥി പ്രതിസന്ധിയെ തുടർന്ന് അവരുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. ക്രിസ്റ്റ്യൻ ഡെഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) സ്ഥാനാർഥിയായ മെർക്കലിന്‍റെ വിജയമാണ് യൂറോപ്യൻ യൂണിയൻ ആഗ്രഹിക്കുന്നത്.

മുൻ യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് പ്രസിഡന്‍റും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എസ്പിഡി) ടിക്കറ്റിൽ മത്സരിക്കുന്ന മാർട്ടിൻ ഷൂൾസാണ് മെർക്കലിന്‍റെ പ്രധാന എതിരാളി. ഡീ ലിങ്ക്, ഫ്രീ ഡെമോക്രാറ്റ്സ് (എഫ്ഡിപി), ദി ഗ്രീൻസ്, ആൾട്ടർനേറ്റിവ് ഫോർ ഡോയ്ച്ച്ലാൻഡ് (എഎഫ്ഡി) എന്നീ പാർട്ടികളും മത്സരരംഗത്തുണ്ട്.

ആറുകോടി വോട്ടർമാരാണ് ജർമനിയിൽ. രണ്ടു വോട്ട് ചെയ്യാനുള്ള ബാലറ്റ് പേപ്പറാണ് വോട്ടർമാർക്ക് ലഭിക്കുന്നത്. ഒന്ന്, പ്രാദേശിക പ്രതിനിധിയെ തെരഞ്ഞെടുക്കാൻ, രണ്ടാമത്തേത് പാർട്ടിയെ തെരഞ്ഞെടുക്കാനുള്ളത്.

598 അംഗങ്ങളടങ്ങുന്നതാണ് ജർമൻ പാർലമെന്‍റ്, അതിൽ 299 മണ്ഡലങ്ങളിൽ നിന്ന് അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കും. ബാക്കിയുള്ളവരെ പാർട്ടികൾ തെരഞ്ഞെടുക്കുന്നു. 2013 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിഡിയു, സിഎസ്യു സഖ്യത്തിന് 236 വോട്ടുക.ൾ ലഭിച്ചു. എസ്പിഡിക്ക് 58 ഉം മറ്റു പാർട്ടികൾക്ക് അഞ്ചും.

2015 ൽ മെർക്കലിന്‍റെ തുറന്നവാതിൽ നയംമൂലം ഒന്പതുലക്ഷം അഭയാർഥികൾ ജർമനിയിലെത്തി. രാജ്യത്ത് അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങൾ ഇവരുടെ വരവോടെയാണെന്ന് സാധാരണക്കാർ ആരോപിച്ചു. ഇപ്പോഴത്തെ സർവേ അനുസരിച്ച് സിഡിയു, സിഎസ്യു സഖ്യം 36 ശതമാനം വോട്ടുകൾ നേടുമെന്ന് കരുതുന്നു. എസ്പിഡി (23.7 ശതമാനം), ഗ്രീൻ (7.7 ശതമാനം), എഫ്ഡിപി (8.6 ശതമാനം), ദി ലിങ്ക് (8.6 ശതമാനം), മറ്റുള്ളവർ (4.4 ശതമാനം) എന്നിങ്ങനെയാണ് പ്രവചനം. ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ കൂടുതൽ വോട്ട് ലഭിക്കന്നവർ പാർലമെന്‍റിൽ ഭൂരിപക്ഷം തികയ്ക്കാൻ മറ്റു പാർട്ടികളെ കൂട്ടുപിടിക്കേണ്ടി വരുമെന്ന് കണക്കാക്കുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍