ദമാം : അൽ കോബാർ യുനൈറ്റഡ് എഫ്സിയുടെ ഒന്പതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന യുഎസ്ജി ബോറൽ സോക്കർ ഫുട്ബോൾ മേളയുടെ അവസാന കാർട്ടർ ഫൈനൽ മൽസരങ്ങളിൽ വിജയിച്ച് യുഎസ്ജി. ബോറൽയുനൈറ്റഡ് എഫ്സി, ഇഎംഎഫ് റാക്ക ടീമുകൾ സെമിയിൽ പ്രവേശിച്ചു.
ആദ്യ മൽസരത്തിൽ ആതിഥേയരായ യുഎസ്ജി ബോറൽ യുനൈറ്റഡ് എഫ്സിക്ക് ദമാം സോക്കറിനെതിരെ ടൈബ്രേക്കറിലാണ് വിജയം. ആദ്യം മുതൽ ആക്രമിച്ചു കളിച്ച യുഎഫ്സി മുന്നാം മിനിറ്റിൽ അരങ്ങേറ്റക്കാരൻ നിസാർ എടത്തനാട്ടുകരയുടെ മികച്ചൊരു ഹെഡർ ഗോളിലൂടെ ലീഡെടുത്തു. ഗോൾ വീണതോടെ ഉണർന്നു കളിച്ച ദമാം സോക്കർ എതിർ പ്രതിരോധനിരയുടെ പിഴവു മുതലെടുത്ത് ബാബു ചുങ്കത്തറയിലൂടെ ഗോൾ തിരിച്ചടിച്ചു മൽസരത്തിലേക്ക് തിരിച്ചു വന്നു. വിരസമായ മൽസരത്തിനിടയിൽ ലഭിച്ച ചുരുക്കം ചില അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനിടയിൽ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങി. ടൈബ്രേക്കറിൽ അവസാന കിക്ക് രക്ഷപ്പെടുത്തി യുഎഫ്സി ഗോൾ കീപ്പർ മുബീൻ എടവണ്ണ ടീമിനെ സെമിയിലേക്ക് നയിച്ചു.
യൂത്ത് ക്ലബ് കോബാറും ഇഎംഎഫ് റക്കയും തമ്മിലുള്ള അവസാന ക്വാർട്ടർ മൽസരത്തിൽ ഗോളുകളൊന്നും പിറന്നില്ലെങ്കിലും സ്റ്റേഡിയത്തിലെത്തിയ കാണികൾക്ക് അത്യന്തം ആവേശം സമ്മാനിച്ചു. അക്രമണ പ്രത്യാക്രമണങ്ങൾ ഏറെ കണ്ട മൽസരത്തിന്റെ വിജയികളെതീരുമാനിക്കാൻ പെനാൽട്ടി ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ഷൂട്ടൗട്ടിൽ അഞ്ചിനെതിരെ മുന്ന് ഗോളുകൾക്ക് വിജയിച്ച് ഇഎംഎഫ് റാക്ക സെമിയിൽ പ്രവേശിച്ചു. കളിയിലെ കേമ·ാരായി നിസാർ എടത്തനാട്ടുകര (യുഎഫ്സി), സാക്കിർ (ഇഎംഎഫ്) എന്നിവരെ തെരഞ്ഞെടുത്തു.
അഹ്മദ് മുഹമ്മദ് അബ്ഷാൻ (ഖാദിസിയ ക്ലബ് ടീം മാനേജർ), അബ്ദുൽ അസീസ് കൊടുവള്ളി, അഷ്റഫ് വൈറ്റ്ഹൗസ്, ഷമീർ തിരുവനന്തപുരം, ഷമീർ കൊടിയത്തൂർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. അഷ്റഫ് ദാന, സി. അബ്ദുൽ റസാക്, അൻസാർ കോട്ടയം, ലിയാക്കത്ത് കീഴുപറന്പ്, അഷ്റഫ് ആലുവ, അസ്ലം ഫറോക്, ഗഫൂർ കട്ടൂപ്പാറ, നസീബ് വാഴക്കാട്, നജീബ് അലനല്ലൂർ എന്നിവർ കളിയിലെ താരങ്ങൾക്ക് സമ്മാനം നൽകി. രാജു കെ. ലുക്കാസ്, റഹീം അലനല്ലൂർ, ഫവാസ് മാണൂർ, ഷബീർ ആക്കോട്, മാത്യു തോമസ്, ഫിഹാസ് എന്നിവർ സംഘാടനത്തിന് നേത്യത്വം നൽകി.
അടുത്ത വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനൽ മൽസരങ്ങളിൽ യുനൈറ്റഡ് എഫ്സി ഇഎംഎഫ് റാക്കയുമായും എംയുഎഫ്സി ഖാലിദിയയുമായും ഏറ്റുമുട്ടും. നവംബർ 24നാണ് കലാശപ്പോരാട്ടം. വിജയികൾക്ക് യുഎസ്ജി ബോറൽ ട്രോഫിയും റണ്ണേഴ്സിന് റയ്ബാൻ ട്രാവൽ ആന്റ് ലിങ്ക്സ് ട്രോഫിയും അൽ കർസഫ് ഷിപ്പിംഗ് കന്പനി നൽകുന്ന പ്രൈസ് മണിയും സമ്മാനിക്കും.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം