ദിവാനിയകൾ എന്നറിയപ്പെടുന്ന വൈകുന്നേരങ്ങളിലെ കൂട്ടായ്മകളാണ് കുവൈറ്റിലെ പ്രധാന പ്രചാരണ രീതി. സ്ഥാനാർഥികൾ സ്വന്തം നിലയിൽ സംഘടിപ്പിക്കുന്ന ദിവാനിയകളിലെത്തി വോട്ടർമാരുമായി സംവദിക്കുകയാണ് പതിവ്. കുവൈറ്റിൽ രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരമില്ലാത്തതിനാൽ സ്ഥാനാർഥികൾ സ്വന്തം നിലയിലാണ് മൽസരിക്കുക. എന്നാൽ, രാഷ്ട്രീയ ഗ്രൂപ്പുകൾ സജീവമാണ്.
അന്‍പതംഗ നാഷണൽ അസംബ്ലിയിലേക്കു പത്തു മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. 21 വയസു തികഞ്ഞ പെണ്‍കുട്ടികൾ അടക്കം എല്ലാ കുവൈറ്റി പൗരന്മാർക്കും വോട്ടവകാശമുണ്ട്. ആറു ലക്ഷത്തോളം പേർക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്. 70 ശതമാനം വരുന്ന വിദേശ തൊഴിലാളികൾക്കും ബിസിനസുകാർക്കും വോട്ടവകാശമില്ല. പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്ന സ്കൂളുകൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.