ഏഴ് എൻജിനിയർമാർ ചേർന്ന് 1981 ജൂലൈ ഏഴിനു പൂനയിൽ ആരംഭിച്ച ഇൻഫോസിസ് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇന്നത്തെ ഇൻഫോസിസ് ടെക്നോളജീസ് ആയി വളർന്നത്. 1983-ൽ ബംഗളൂരുവിലേക്കു മാറിയ കന്പനി 1992-ൽ പേര് ഇന്നത്തെ രൂപത്തിലാക്കി. 1993-ൽ പബ്ലിക് ഇഷ്യു നടത്തി ഓഹരികൾ വിറ്റു.
എൻ.ആർ. നാരായണമൂർത്തി, നന്ദൻ നിലേകനി, എസ്. ഗോപാലകൃഷ്ണൻ, എസ്.ഡി. ഷിബുലാൽ, കെ. ദിനേശ്, എൻ.എസ്. രാഘവൻ, അശോക് അറോറ എന്നിവരാണു സ്ഥാപകർ.
സോഫ്റ്റ്വേർ തയാറാക്കൽ, കൺസൾട്ടിംഗ്, ഡാറ്റ അനലിറ്റിക്സ്, ബാങ്കുകൾക്കുവേണ്ട ധനകാര്യ സേവനം (ഫിനാക്കിൾ, എഡ്ജ്വെർവ് സിസ്റ്റംസ് എന്നിവ വഴി), ആർട്ടിഫിഷൽ ഇന്റലിജൻസ്, ക്ലൗഡ് സർവീസ് തുടങ്ങി ഐടി സേവനങ്ങളിൽ ഇൻഫോസിസ് കൈവയ്ക്കാത്ത മേഖലകളില്ല. വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന, ജപ്പാൻ, ഓസ്ട്രേലിയ, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ കന്പനിക്കു സാന്നിധ്യമുണ്ട്.
കഴിഞ്ഞ മാർച്ച് 31-ന് അവസാനിച്ച വർഷം ഇൻഫോസിസിന് 85,557 കോടി രൂപ വരുമാനത്തിൽ 15,410 കോടി രൂപ ലാഭമുണ്ടായി. ഈ സെപ്റ്റംബർ 30-നവസാനിച്ച ആറു മാസം 45,794 കോടി രൂപ വരവിൽ 7839 കോടി രൂപ ലാഭമുണ്ട്. 2.3 ലക്ഷം ജീവനക്കാരുണ്ട് ഇൻഫോസിസിൽ.
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സേവന കന്പനിയാണ് ഇൻഫോസിസ്. (ഒന്നാമത്തേതു ടാറ്റാ കൺസൾട്ടൻസി സർവീസ്). സ്ഥാപക സാരഥികൾ നയിച്ച കാലമത്രയും മികച്ച കന്പനി ഭരണത്തിനു മാതൃകയായി ഇൻഫോസിസ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. 1981 മുതൽ 2002 മാർച്ച് വരെ എൻ.ആർ. നാരായണമൂർത്തിയാണു കന്പനിയുടെ സിഇഒ ആയിരുന്നത്. തുടർന്നു നന്ദൻ നിലേകനി (2002-2007), എസ്. ഗോപാലകൃഷ്ണൻ (2007-2011), എസ്.ഡി. ഷിബുലാൽ
(2011-2014) എന്നിവർ സിഇഒമാരായി.
2014-ൽ നിയമിക്കപ്പെട്ട വിശാൽ സിക്കയാണ് പ്രൊമോട്ടർ ഗ്രൂപ്പിൽനിന്നല്ലാതെ വന്ന ആദ്യ സിഇഒ "സാപ് ' കന്പനിയിൽനിന്നു വന്ന സിക്ക് 20 കോടി ഡോളറിന് ഒരു ഇസ്രേലി കന്പനിയെ ഏറ്റെടുത്തതു വിവാദമായി. നാരായണമൂർത്തിതന്നെ സിക്കയ്ക്കെതിരായ പട നയിച്ചു. സിഎഫ്ഒ ബൻസലിനു പിരിഞ്ഞുപോകുന്പോൾ നൽകിയ തുകയും വിവാദ വിഷയമായി. സിക്കയ്ക്കുശേഷം യു.ബി. പ്രവീൺ റാവു ഏതാനും മാസം സിഇഒയുടെ പദവി വഹിച്ചു. 2018 ജനുവരിയിലാണു സലിൽ പരേഖ് സിഇഒ ആയത്.
ബോംബെ ഐഐടിയിലും അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിലും പഠിച്ച പരേഖ് ക്യാപ് ജെമിനിയിൽനിന്നാണ് ഇൻഫിയിൽ എത്തിയത്.
25 വർഷത്തിൽ 1600 ശതമാനം വളർച്ച
1993-ൽ 95 രൂപയ്ക്കാണ് ഇൻഫോസിസ് ടെക്നോളജീസ് ആദ്യമായി ഓഹരികൾ വിറ്റഴിച്ചത്. അതു ലിസ്റ്റ് ചെയ്ത ദിവസംതന്നെ 145 രൂപ വരെ കയറി നിക്ഷേപകർക്ക് ലാഭം ഉണ്ടാക്കി.
കാൽ നൂറ്റാണ്ടു പിന്നിട്ട് 2018 ജൂൺ ആയപ്പോൾ ഓഹരിയുടെ മൂല്യത്തിലുണ്ടായ വർധന 1600 ശതമാനമാണ്. 1993 ജൂണിൽ 10,000 രൂപ ഇൻഫോസിസ് ഓഹരിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ അതു 2018 ജൂണിൽ രണ്ടുകോടി രൂപയിലധികമായി വളർന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.