റിക്കാർഡുകൾ തീർത്ത് സ്മൃതി
Monday, June 30, 2025 1:21 AM IST
ഇംഗ്ലണ്ടിനെതിരേയുള്ള വനിത ട്വന്റി 20 ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിക്കൊണ്ട് സ്മൃതി മന്ദാന നിരവധി റിക്കാർഡുകളിലാണ് എത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മന്ദാന.
ഓപ്പണറായി ഇറങ്ങിയ സ്മൃതി 62 പന്തിൽ 112 റണ്‍സെടുത്തു. 15 ഫോറും മൂന്ന് സിക്സും അടങ്ങിയതാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സെഞ്ചുറി. അന്താരാഷ്ട്ര ട്വന്റി 20യിൽ സ്മൃതിയുടെ ആദ്യ സെഞ്ചുറി കൂടിയാണിത്. അന്താരാഷ്ട്ര ട്വന്റി 20യിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് ഇന്ത്യയുടെ ഈ താത്കാലിക ക്യാപ്റ്റൻ.
ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതൽ 50+ റണ്‍സ് നേടിയ ബേത്ത് മൂണിയുടെ റിക്കാർഡിനൊപ്പമെത്താനും മന്ദാനയ്ക്ക് സാധിച്ചു. എട്ട് 50+ സ്കോറുകളാണ് ഇരുവർക്കുമുള്ളത്. മെഗ് ലാനിംഗ് (5), ഡിയാൻഡ്ര ഡോട്ടിൻ (3), ഹെയ്ലി മാത്യൂസ് (3), ഡെയ്ൻ വാൻ നീകെർക്ക് (3) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
വനിതാ ടി20യിൽ മന്ദാന - ഷെഫാലി വർമ സഖ്യം ഏറ്റവും കൂടുതൽ ഫിഫ്റ്റി-പ്ലസ് (21) കൂട്ടുകെട്ടുകൾ ഉള്ള ജോഡിയായി മാറി. ഓസ്ട്രേലിയയുടെ അലിസ ഹീലി - ബേത് മൂണി സഖ്യത്തിന്റെ (20) റിക്കാർഡാണ് ഇരുവരും തകർത്തത്.
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് വനിതകളുടെ അന്താരാഷ്ട്ര ട്വന്റി 20യിൽ ആദ്യമായി ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയത്. 2018ൽ ന്യൂസിലൻഡിനെതിരേ 103 റണ്‍സാണ് ഹർമൻപ്രീത് നേടിയത്. അന്താരാഷ്ട്ര വനിതാ ട്വന്റി 20 ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് സ്മൃതിയുടെ 112 റണ്‍സ്.
സഹതാരം രാധ യാദവിന്റെ വെല്ലുവിളി ഏറ്റെടുത്താണ് സെഞ്ചുറി നേടിയതെന്നു മത്സരശേഷം ക്യാപ്റ്റൻ പറഞ്ഞു.
“മൂന്ന് ദിവസം മുന്‍പ് ഞാനും രാധ യാദവും തമ്മിൽ ഒരു സംഭാഷണം നടത്തുകയായിരുന്നു. അപ്പോൾ രാധ പറഞ്ഞു നിങ്ങൾ ടി20യിൽ സെഞ്ചുറി നേടേണ്ട സമയമായി, 70കളിലും 80കളിലും പുറത്തായിക്കൊണ്ടേയിരിക്കും, പക്ഷേ നീ നിന്റെ കഴിവിനോട് നീതി പുലർത്തുന്നില്ല” എന്നിങ്ങനെ.
അപ്പോൾ പറഞ്ഞു “ശരി, രാധ, ഇപ്പോൾ എനിക്ക് മനസിലാകും, ഇത്തവണ പരന്പരയിലെ ഒരു മത്സരത്തിൽ ഞാൻ അത് നേടാൻ ശ്രമിക്കാം”.