ലോകത്തിന് ഇന്ത്യ നൽകിയ മാണിക്യമായിരുന്നു വിശ്വകവി രബീന്ദ്രനാഥ് ടാഗോർ. ഗാന്ധിജി "ഗുരുദേബ്’ എന്നു വിളിച്ച മഹാപ്രതിഭ.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അക്ഷീണം പൊരുതിയ അനേകം വീരപുത്രന്മാർക്ക് വാക്കുകളിലൂടെയും കവിതകളിലൂടെയും ഉൗർജം പകരാൻ ടാഗോറിനായി. ഇന്നത്തെ തലമുറ ദേശീയഗാനം രചിച്ച കവി എന്ന് അടയാളപ്പെടുത്തുന്പോൾ അതിനും എത്രയോ അപ്പുറമായിരുന്നു ടാഗോർ എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്നതു മാത്രമല്ല ആദ്യ ഏഷ്യക്കാരൻ കൂടിയായിരുന്നു ടാഗോർ.
കവി, തത്വചിന്തകൻ, ചിത്രകാരൻ, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹിക പരിഷ്കർത്താവ് എന്നിങ്ങനെ വിശേഷണങ്ങൾക്ക് അതീതനായി അദ്ദേഹം നിലകൊള്ളുന്നു.
1861 മെയ് 7ന് കൊൽക്കത്തയിൽ ദേബേന്ദ്രനാഥ ടാഗോറിന്റെയും ശാരദാദേവിയുടെയും മകനായാണ് രബീന്ദ്രനാഥ ടാഗോർ ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ ധാരാളം യാത്രകൾ നടത്താനായത് ടാഗോറിന്റെ ജീവിതത്തിൽ മുതൽക്കൂട്ടായി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയായിരുന്നു. പിന്നീട് തുടർവിദ്യാഭ്യാസം നേടിയ അദ്ദേഹം 1878 മുതൽ 1880 വരെ ലണ്ടനിൽ പഠിച്ചു. ഇക്കാലയളവിൽ സംസ്കൃതം, ഇംഗ്ലീഷ്, ഫ്രഞ്ച്, ബംഗാളി ഭാഷകളിൽ പ്രാവീണ്യം നേടി.
1884ൽ പിതാവിന്റെ പാത പിന്തുടർന്ന് ബ്രഹ്മസമാജത്തിൽ അംഗമായ അദ്ദേഹം പിന്നീട് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവമായി. 1901ൽ അദ്ദേഹം സ്ഥാപിച്ച ശാന്തിനികേതൻ സർവകലാശാല 1918ൽ വിശ്വഭാരതി സർവകലാശാലയായി മാറി. എട്ടാമത്തെ വയസിൽ കവിത എഴുതാനാരംഭിച്ച ടാഗോർ പതിനാറാമത്തെ വയസിൽ ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാ സമാഹാരം പുറത്തിറക്കി. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ,അൻപത് നാടകങ്ങൾ,നോവലുകൾ,ലേഖന സമാഹാരങ്ങൾ എന്നിങ്ങനെ അന്പൊഴിയാത്ത ആവനാഴിയായിരുന്നു ടാഗോർ.
അറുപത്തിയെട്ടാം വയസിൽ കേവലം വിനോദത്തിനായി ചിത്രരചന ആരംഭിച്ച അദ്ദേഹത്തിന്റെ വിരൽത്തുന്പിൽ നിന്നു വിരിഞ്ഞത് മൂവായിരത്തോളം ചിത്രങ്ങളാണ്. അവയിൽ പലതും ഇന്ന് ക്ലാസിക്കുകളായി നിലകൊള്ളുന്നു.
1913ൽ ഗീതാഞ്ജലിയിലൂടെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ടാഗോറിന് ലഭിക്കുന്പോൾ അത് ഇന്ത്യയ്ക്ക് മാത്രമല്ല ഏഷ്യയ്ക്കു മൊത്തമുള്ള ആദരമായിരുന്നു. 1911ലെ കോണ്ഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ച ‘ജനഗണമന’ പിന്നീട് ഇന്ത്യയുടെ ദേശീയഗാനമായി. ഇന്ത്യയിൽനിന്ന് വേർപെട്ട് അയൽരാജ്യമായിത്തീർന്ന ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ "അമർ സോനാ ബംഗ്ല’യും വിരിഞ്ഞത് ടാഗോറിന്റെ തൂലികയിൽ തന്നെയായിരുന്നു. ശ്രീലങ്കയുടെ ദേശീയ ഗാനമായ ശ്രീലങ്ക മാത എഴുതിയതും ടാഗോർ ആണെന്ന് നിരവധിപേർ ഇന്നും വിശ്വസിക്കുന്നു. അതല്ല, ടാഗോറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആനന്ദ സമരക്കൂണ് എഴുതിയതാണെന്ന പക്ഷവുമുണ്ട്.
1913 നവംബർ 14ന് വൈകുന്നേരം എത്തിയ ഒരു ടെലഗ്രാം ശാന്തിനികേതനെ ആകെ ആഹ്ലാദത്തിൽ ആറാടിച്ചു. രബീന്ദ്രനാഥ ടാഗോറിന് നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നു എന്നായിരുന്നു ആ ടെലഗ്രാമിന്റെ ഉള്ളടക്കം. സത്യേന്ദ്രനാഥ ദത്ത എന്ന കവി സുഹൃത്തായിരുന്നു ആ ടെലഗ്രാം അടിച്ചത്. സമ്മാനത്തിന്റെ വലിപ്പം അറിയില്ലായിരുന്നുവെങ്കിലും തങ്ങളുടെ ഗുരുദേവന് എന്തോ വലിയ ഒരു അംഗീകാരം ലഭിച്ചുവെന്ന് അവർക്ക് മനസിലായി.അതിനോടകം ഗീതാഞ്ജലി എന്ന അതുല്യകാവ്യം അദ്ദേഹത്തെ വിശ്വപ്രസിദ്ധനാക്കി മാറ്റിയിരുന്നു.
1909-10 കാലഘട്ടത്തിലായിരുന്നു ടാഗോർ ഗീതാഞ്ജലിയിലെ ഗീതങ്ങൾ രചിച്ചത്. എന്നാൽ നൊബേലിലേക്കുള്ള ഗീതാഞ്ജലിയുടെ യാത്ര അത്ര സുഗമമായിരുന്നില്ല. 1912ൽ കുടുംബസമേതം ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ഭൂഗർഭ തീവണ്ടിയിൽ "ഗീതാഞ്ജലി’യുടെ ഇംഗ്ലീഷ് കൈയ്യെഴുത്തു പ്രതി അടങ്ങിയ പെട്ടി നഷ്ടപ്പെട്ടു. പിന്നീട് ലണ്ടൻ അണ്ടർ ഗ്രൗണ്ട് തീവണ്ടി സ്റ്റേഷനിലെ,യാത്രക്കാരുടെ നഷ്ടപ്പെട്ട സാധനങ്ങൾ സൂക്ഷിക്കുന്ന ഓഫീസിൽ നിന്ന് അത് തിരികെ ലഭിക്കുകയായിരുന്നു.
നൊബേൽ പ്രൈസ് നേടിയ ടാഗോറിന് ലണ്ടനിലെ ഈസ്റ്റ് ആൻഡ് വെസ്റ്റ് ക്ലബ് ഒരു സ്വീകരണ പരിപാടി ഒരുക്കി. അന്ന് അവിടെ പങ്കെടുത്തത് ഡബ്ലു ബി യേറ്റ്സ്, ജോർജ് ബർണാർഡ് ഷാ, എച്ച് ജി വെൽസ്, ബർട്രാൻഡ് റസ്സൽ തുടങ്ങിയ മഹാരഥന്മാരായിരുന്നു.
1913 ഡിസംബർ 19ന് സ്വീഡനിൽ നടന്ന നൊബേൽ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ടാഗോറിന് കഴിഞ്ഞിരുന്നില്ല. പിന്നീട് 1914 ജനുവരിയിൽ അന്നത്തെ കൊൽക്കത്ത ഗവർണറിൽ നിന്നാണ് ടാഗോർ പുരസ്കാരം ഏറ്റുവാങ്ങിയത്. ടാഗോറിന് നൊബേൽ പ്രൈസ് ലഭിക്കുന്പോൾ 5000 പവനായിരുന്നു സമ്മാനത്തുക. സമ്മാനം സ്വീകരിച്ചതിനു ശേഷം നൊബേൽ മെഡൽ ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കൾ ടാഗോർ ശാന്തിനികേതനിൽ തന്നെ സൂക്ഷിച്ചു. അനവധികാലം രബീന്ദ്രമ്യൂസിയത്തിൽ ശോഭിച്ച ആ പുരസ്കാരത്തിന്റെ അവശേഷിപ്പുകൾ 2004 മാർച്ച് 25ന് കവർച്ച ചെയ്യപ്പെട്ടു.
രാജ്യത്തിന്റെ തന്നെ നഷ്ടമായിരുന്നു അത്. 206 ഗ്രാം തൂക്കമുള്ള 18 കാരറ്റ് സ്വർണമെഡലും പ്രശസ്തി പത്രവും ടാഗോറിന്റെ അപൂർവമായ അൻപതോളം സ്വകാര്യ സന്പാദ്യങ്ങളും അന്ന് നഷ്ടമായി. സിബിഐ വർഷങ്ങളോളം അന്വേഷിച്ചിട്ടും ഒരു തുന്പും കണ്ടെത്താനായില്ല. 2009ൽ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ മോഷണം പോയ നൊബേൽ പുരസ്കാരത്തിനു പകരമായി സ്വർണത്തിലും വെങ്കലത്തിലും തീർത്ത രണ്ടു മാതൃകകൾ പിന്നീട് സ്വീഡീഷ് നൊബേൽ അക്കാദമി ഇന്ത്യയ്ക്ക് നൽകി. 2005ൽ ലഭിച്ച വെങ്കലത്തിൽ പണിത ആ മാതൃകയാണ് ഇപ്പോൾ വിശ്വഭാരതി സർവകലാശാലയുടെ രബീന്ദ്രമ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഭൗതികമായ എന്തൊക്കെ നഷ്ടമായാലും ടാഗോർ അവശേഷിപ്പിച്ച ആത്മീയ പ്രഭാവം ഇന്നും ഒരു യാഥാർഥ്യമായി നിലകൊള്ളുന്നു.
അജിത് ജി. നായർ